പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ജില്ലയിൽ ഭൂരിഭാഗം സർക്കാർ ആശുപത്രികളിലും ഡോക്ടർമാരുടെ കുറവ് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ജില്ലയിലെ പ്രധാന ആശുപത്രികളിലെല്ലാം ഡോക്ടർമാരുടെ കുറവുണ്ട്. സ്പെഷലൈസ്ഡ് വിഭാഗത്തിൽ നിന്നു സ്ഥലം മാറുന്ന ഡോക്ടർമാർക്കു പകരം നിയമനം നടക്കുന്നില്ല.
ജില്ലയിലെ സർക്കാർ മെഡിക്കൽ കോളജാകട്ടെ പ്രവർത്തനം തുടങ്ങി നാലു വർഷമാകുന്പോഴും പൂർണസജ്ജമായിട്ടുമില്ല. മെഡിക്കൽ കോളജിലും ഒപി വിഭാഗത്തിൽ സ്പെഷലൈസ്ഡ് ഡോക്ടർമാരുടെ സേവനം എല്ലാ ദിവസവും ലഭിക്കുന്നതുമില്ല. താത്കാലികാടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിച്ചാണ് മെഡിക്കൽ കോളജിലും ചികിത്സ നടത്തുന്നത്. ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലുമായി അന്പതിലേറെ ഡോക്ടർമാരുടെ ഒഴിവുകളാണുള്ളത്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കൺസൾട്ടന്റ് ജനറൽ മെഡിസിൻ, സീനിയർ കൺസൾട്ടന്റ്, ഓർത്തോപീഡിക്, പീഡിയാട്രീഷൻ, ഗൈനക്കോളജി, ഓഫ്താൽമോളജി വിഭാഗങ്ങളിൽ ഡോക്ടർമാരുടെ കുറവുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രി കൂടാതെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി, അടൂർ ജനറൽ ആശുപത്രി, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലായി വിവിധ സ്പെഷാലാറ്റികളിൽ 18 ഡോക്ടർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഇത്രയും ആശുപത്രികളിലായി 15 അത്യാഹിത വിഭാഗം ഡോക്ടർമാരുടെ നിലവിലുണ്ട്. ജില്ലയിലെ കുടുബആരോഗ്യ കേന്ദ്രങ്ങളിൽ 25 അസിസ്റ്റന്റ് സർജൻമാരുടെ ഒഴിവുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
അടൂർ ജനറൽ ആശുപത്രിയിൽ അനസ്തേഷ്യ വിഭാഗത്തിലും, കൺസൾട്ടന്റ് ഓർത്തോ തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. തിരുവല്ല താലൂക്ക് ആശുപത്രിയിൽ കൺസൾട്ടന്റ് ജനറൽ മെഡിസനും റാന്നി താലൂക്ക് ആശുപത്രിയിൽ കൺസൾട്ടന്റ് അനസ്തേഷ്യ വിഭാഗത്തിലും ഓരോ ഒഴിവുകളുണ്ട്. ജില്ലാ ആശുപത്രിയിൽ സർജറി ഒഫ്താൽമോളജി, ജനറൽ മെഡിസിൻ, ഓർത്തോ, ഡെർമറ്റൊളജി എന്നിവയിൽ ഓരോ ഒഴിവുകൾ ഉണ്ട്.
ഡോക്ടർമാർ വിരമിച്ച ശേഷം മിക്ക ആശുപത്രികളിലും നിയമനം നടന്നിട്ടില്ല തിരുവല്ല, മല്ലപ്പള്ളി, താലൂക്ക് ആശുപത്രികളിൽ അസിസ്റ്റന്റ് സർജൻ തസ്തികകൾ തന്നെ നിലവിലില്ല. ആറ് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാർ വേണ്ട സ്ഥാനത്ത് മൂന്നു പേരാണ് ജോലി നോക്കുന്നത്.
Tags : Nattuvishesham DistrictNews DeepikaNews doctors