തിരുവനന്തപുരം: കേരളത്തിലെ ജൂനിയർ ഡോക്ടർമാർക്ക് അനുവദിച്ചിരിക്കുന്ന വേതനം തികച്ചും അപര്യാപ്തവും നിരാശാജനകവുമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം. രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയതും ഏറ്റവും കഠിനവുമായ പ്രഫഷണൽ വിദ്യാഭ്യാസം പൂർത്തിയാക്കി രോഗികളുടെ ജീവൻ നേരിട്ട് കൈകാര്യം ചെയ്യുന്ന യുവഡോക്ടർമാർക്ക് ലഭിക്കുന്ന പ്രതിഫലം അവരുടെ യോഗ്യതയോടു നീതി പുലർത്തുന്നതല്ല.
സമീപകാലത്ത് തൃശൂർ സർക്കാർ മെഡിക്കൽ കോളജിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ എംബിബിഎസ് യോഗ്യതയുള്ള ജൂനിയർ ഡോക്ടർമാർക്ക് പ്രതിമാസം 42,000 രൂപ മാത്രമാണ് വേതനമായി നിശ്ചയിച്ചിരിക്കുന്നത്.
അഞ്ചര വർഷത്തിലേറെ നീണ്ട മെഡിക്കൽ വിദ്യാഭ്യാസവും നിർബന്ധിത പരിശീലനവും പൂർത്തിയാക്കി അടിയന്തര ചികിത്സാ വിഭാഗങ്ങളിൽ ജീവൻ രക്ഷിക്കാനുള്ള നിർണായക തീരുമാനങ്ങൾ എടുക്കുകയും മെഡിക്കോലീഗൽ ഉത്തരവാദിത്വങ്ങൾ വഹിക്കുകയും ചെയ്യുന്ന ഒരു ഡോക്ടർക്ക് കുറഞ്ഞ വേതനം നൽകുന്നത് തീർത്തും അന്യായമാണെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എൻ. മേനോനും സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രനും അറിയിച്ചു.