കൊല്ലം: തെരുവുനായയുടെ കടിയേറ്റ് എട്ടു വയസുകാരി മരിച്ച സംഭവത്തിൽ പുനലൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ പ്രതിചേർത്ത് കേസെടുക്കാൻ കോടതി ഉത്തരവ്. പുനലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് II കോടതി ജഡ്ജി ഏകലവ്യനാണ് ഉത്തരവിട്ടത്. ആശുപത്രി സൂപ്രണ്ട് അടക്കം നാല് ഡോക്ടർമാരാണ് പ്രതികൾ.
ആശുപത്രി സൂപ്രണ്ട് ഡോ.കെ.ആർ. സുനിൽകുമാർ, ദേവിലക്ഷ്മി, അംജിത, ജയസൂര്യ എന്നിവരെ പ്രതിചേർത്താണ് പുനലൂർ പോലീസ് മെഡിക്കൽ നെഗ്ലിജൻസ് ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചേർത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിഎൻഎസ് 106 - 1, 238, 3 (5) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
കുട്ടിയുടെ അമ്മ ഹബീറയുടെ നിയമ പോരാട്ടത്തിനൊടുവിലാണ് പുനലൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചത്. കഴിഞ്ഞവർഷം ഏപ്രിൽ എട്ടിനാണ് നായയുടെ കടിയേറ്റ കുന്നിക്കോട് സ്വദേശിനിയായ കുട്ടിയുമായി ചികിത്സതേടി ഹബീറ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിയത്. ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ എന്നിവർ ഉദാസീനതയോടെയും അശ്രദ്ധയോടെയും കുട്ടിയെ പരിചരിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്.
നായയുടെ കടിയേറ്റവർക്ക് നൽകുന്ന ഇമ്മ്യൂണോഗ്ലോബിൻ ഇഞ്ചക്ഷൻ എടുത്തതിൽ അടക്കം പിഴവ് വരുത്തിയതായി പരാതി ഉയർന്നിരുന്നു. പുനലൂർ താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് കുട്ടി മരിക്കാൻ കാരണമായതെന്ന് ആക്ഷേപത്തിൽ വലിയ പ്രതിഷേധവുമുണ്ടായി. രോഗം മൂർച്ഛിച്ച് മേയ് അഞ്ചിനാണ് നീയ ഫൈസൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മരിച്ചത്.
സംഭവത്തിന് പിന്നാലെ കുട്ടിയുടെ മാതാവ് ആശുപത്രിയിൽ വിവരാവകാശം നൽകിയിട്ടും കൃത്യമായി ഇതു നൽകാൻ നാലാം പ്രതിയായ ആശുപത്രി സൂപ്രണ്ട് സുനിൽകുമാർ തയാറായില്ല. പ്രതികളായ ഡോക്ടർമാരെ സംരക്ഷിക്കുന്നതിനായി ചികിത്സ പിഴവുകൾ മറച്ചുവച്ച് തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി ആശുപത്രി സൂപ്രണ്ട് പ്രവർത്തിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.
Tags : girl dies bitten street dog Court case doctors