കൽപ്പറ്റ: സംസ്ഥാത്ത് മൃഗസംരക്ഷണ വകുപ്പിൽ സേവനം ചെയ്യുന്ന ഡോക്ടർമാരുടെ പെൻഷൻ പ്രായം തത്കാലം 56 വയസായി തുടരും.
ആരോഗ്യവകുപ്പിലേതുപോലെ മൃഗസംരക്ഷണ വകുപ്പിൽ ഡോക്ടർമാരുടെ പെൻഷൻ പ്രായം 60 വയസാക്കുന്നതിനെതിരേ വെറ്ററിനറി സർജൻ ഗ്രേഡ് 2 റാങ്ക് ഹോൾഡർ ഡോ. കെസിയ മറിയം വർഗീസ് ഫയൽ ചെയ്ത ഹർജിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ 2026 മാർച്ചിൽ പുറപ്പെടുവിച്ച ഉത്തരവ് മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കി.
ഡോ. കെസിയ മറിയത്തിന്റെ ഹർജിയിൽ ഉചിതമായ ഉത്തരവ് മൂന്നു മാസത്തിനകം പുറപ്പെടുവിക്കുന്നതിന് ട്രൈബ്യൂണൽ സർക്കാരിനെ ചുമതലപ്പെടുത്തിയിരുന്നു.
പെൻഷൻ പ്രായം ഉയർത്തൽ സർക്കാരിന്റെ നയപരമായ തീരുമാനം ആവശ്യമായ വിഷയമാണെന്നും നിലവിലെ സാഹചര്യത്തിൽ പെൻഷൻ പ്രായം ഉയർത്താൻ കഴിയില്ലെന്നും നിരീക്ഷിച്ചും ഹർജിക്കാരിക്ക് മറുപടി നൽകിയുമാണ് ട്രൈബ്യൂണൽ ഉത്തരവ് കഴിഞ്ഞ ദിവസം പ്രാവർത്തികമാക്കിയത്.
പെൻഷൻ പ്രായം 60 വയസാക്കുന്നതിനു ഡോക്ടർമാർ സമർപ്പിച്ച നിവേദനങ്ങളും ഇതിൽ തീരുമാനമാകുംവരെ സേവനകാലം ദീർഘിപ്പിക്കണമെന്ന അപേക്ഷയും സർക്കാർ പരിഗണിക്കുന്നതിനിടെയായിരുന്നു ഡോ. കെസിയ മറിയത്തിന്റെ ഹർജി.
പെൻഷൻ പ്രായം ഉയർത്തുന്നത് വെറ്ററിനറി സർജൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് നിയമനം ലഭിക്കാനുള്ള അവസരത്തെ ബാധിക്കുമെന്നും അതിനാൽ ഉദ്യമത്തിൽനിന്നു സർക്കാർ പിന്തിരിയണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
പെൻഷൻ പ്രായം ഉയർത്തണമെന്ന ആവശ്യം പരിശോധിക്കുന്നതിന് മൃഗസംരക്ഷണ ഡയറക്ടർ 10 അംഗ സമിതി രൂപീകരിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ട് പ്രകാരം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ആവശ്യമായ ശിപാർശ സർക്കാരിന് സമർപ്പിച്ചിരുന്നു.
വരുന്ന നാല് വർഷത്തെ കണക്കെടുത്താൽ നിലവിലെ പെൻഷൻ പ്രായത്തിൽ വിരമിക്കുന്ന വെറ്ററിനറി ഡോക്ടർമാരുടെ എണ്ണം 343 ആണ്. ഇത്രയും ഉദ്യോഗസ്ഥർക്ക് വിരമിക്കൽ ആനുകൂല്യം 36,83,40,000 കോടി രൂപയാണ്.
അടുത്ത നാലു വർഷത്തിനിടെ 800 വെറ്ററിനറി ബിരുദധാരികൾ പുറത്തുവരാൻ സാധ്യതയുണ്ടെങ്കിലും പിഎസ്സി മുഖേന പ്രതീക്ഷിക്കാവുന്ന നിയമനം 130 മാത്രമാണ്. റെഗുലർ അടിസ്ഥാനത്തിലല്ലാതെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലും രാത്രികാല വെറ്ററിനറി സേവനങ്ങൾക്കുമായി 172 പേർക്ക് കുടി നിയമനം നൽകാൻ കഴിയും.
എൻപിഎസ് (നാഷണൽ പെൻഷൻ സ്കീം) തെരഞ്ഞെടുത്ത മൃഗഡോക്ടർമാരുടെ പെൻഷൻ പ്രായം 60 വയസായതിനാൽ 10 വർഷത്തിനുശേഷം നാലു വർഷത്തെ നിയമനം ലഭ്യമാകാത്ത സാഹചര്യം സൃഷ്ടിക്കപ്പെടാം.
പുതിയ ബിരുദധാരികൾ സ്വകാര്യ വെറ്ററിനറി ക്ലിനിക്കുകളിലാണ് ജോലി ചെയ്യുന്നത്.
വെറ്ററിനറി ഡോക്ടർമാരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നത് സംസ്ഥാന ബജറ്റിന് ഭാരമാകില്ല. 56 വയസിൽ വിരമിക്കുന്ന ഡോക്ടർമാരുടെ പെൻഷൻ ആനുകൂല്യങ്ങൾ മാറ്റിവയ്ക്കുന്ന സാഹചര്യത്തിൽ കോടിക്കണക്കിനു രൂപയുടെ അടിയന്തര സാന്പത്തിക ബാധ്യത സർക്കാരിന് ഒഴിവാക്കാം എന്നിരിക്കേ വകുപ്പിലെ ഡോക്ടർമാരുടെ പെൻഷൻ പ്രായം 60 വയസായി ഉയർത്തണമെന്നും ഡയറക്ടർ ശിപാർശ ചെയ്തിരുന്നു.
Tags : animal protection department retirement doctors retirement age