കോഴിക്കോട്: വ്യക്തവും വായിക്കാൻ കഴിയുന്നതുമായ മരുന്നിന്റെ കുറിപ്പടി നൽകുന്നതിനായി ഡോക്ടർമാർക്ക് മാർഗനിർദേശം പുറത്തിറക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ആരോഗ്യവകുപ്പ് സെക്രട്ടറിക്കു നിർദേശം നൽകി. മാർഗനിർദേശം ലംഘിക്കുന്ന ഡോക്ടർമാർക്കെതിരേ നിയമനടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ ചെറൂപ്പ ഹെൽത്ത് യൂണിറ്റിൽ വ്യക്തമല്ലാത്ത കുറിപ്പടി കാരണം മരുന്ന് മാറി നൽകി വയോധികൻ അപകടാവസ്ഥയിലായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
രക്തസമ്മര്‍ദത്തിനുള്ള CILNIDIPINE 10 mg എന്ന മരുന്നിനു പകരം GLIMEPRIRIDE എന്ന മരുന്നാണു നൽകിയത്. ഡോക്ടറുടെ കുറിപ്പിലെ അവ്യക്തതയാണ് മരുന്ന് മാറി നൽകാൻ കാരണം. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം അന്വേഷണം നടത്തിയിരുന്നു.
സംഭവത്തിൽ ഡിഎംഒയുടെ നേതൃത്വത്തിൽ വിദഗ്ധ സമിതി രൂപവത്കരിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ ഉചിതമായ വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
Tags : drug prescription doctors guidelines Government Human Rights Commission