കോഴിക്കോട്: നിയസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ടി.പി. രാമകൃഷ്ണന്റെ തോൽവി ആഴത്തില്‍ പരിശോധിക്കാന്‍ സിപിഎം. പ്രചാരണത്തിന്റെ ഒരു ഘട്ടത്തില്‍ വര്‍ഗീയ പരാമര്‍ശം എങ്ങനെ വന്നു എന്നതാണു പ്രധാനമായും പാര്‍ട്ടി പരിശോധിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്താകെ മന്ത്രിമാരുള്‍പ്പെടെ തോറ്റെങ്കിലും ഇടതുമുന്നണി നയങ്ങള്‍ക്ക് എതിരായതും മനഃപൂര്വമുണ്ടാക്കിയതുമായ വിവാദമാണു പേരാമ്പ്രയില്‍ പാര്‍ട്ടിക്കു ക്ഷീണമുണ്ടാക്കിയതെന്നാണു വിലയിരുത്തല്‍. ടി.പിയുടെ ബോർഡ് വച്ച പ്രചാരണ വാഹനത്തിലായിരുന്നു ‘ഖൗമയിലെ പെണ്‍കുട്ടി’ എന്ന വിവാദപരാമര്‍ശം വന്നത്.
ഇതിനുപിന്നാലെയാണ് വലിയരീതിയിലുള്ള വിവാദമുണ്ടാകുകയും പ്രചാരണവിഷയങ്ങള്തന്നെ മാറി മറിയുകയും ചെയ്തതെന്നാണ് സിപിഎം വിലയിരുത്തല്‍. ഇതിനുപിന്നിൽ ആരായിരുന്നുപ്രവർത്തിച്ചതെന്നതും സിപിഎം പരിശോധിക്കും. യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയ 5,087 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ടി.പി.
രാമകൃഷ്ണനെ തോൽപ്പിച്ചത്. പേരാമ്പ്ര നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രായപരിധിയിൽ ഇളവ് നൽകി സിപിഎം ടിപിയെ തുടർച്ചയായി മൂന്നാം ജയത്തിനായി മത്സരിപ്പിച്ചത്.
പേരാമ്പ്ര സ്വദേശിയും തൊഴിലാളി നേതാവുമായിരുന്ന ടി.പി മണ്ഡലത്തിൽ ഏറെ സ്വീകാര്യതയുള്ള വ്യക്തിയായിരുന്നു. കൂടാതെ ഇടതുമുന്നണിയുടെ കൺവീനറും സിറ്റിംഗ് എംഎൽഎ ആയിട്ടും ഇടതുകോട്ടയായ പേരാമ്പ്രയിലെ ടിപിയുടെ തോൽവിയിൽ സംസ്ഥാന നേതൃത്വം വലിയ ഞെട്ടലിലാണ്.
Tags : LDF convener's defeat CPM investigate controversial communal consultation T.P. Ramakrishnan