International
ടെഹ്റാൻ: ഇറാനിലെ പ്രകൃതിവാതക കേന്ദ്രങ്ങൾക്കു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് ഖത്തർ. ഖത്തർ നോർത്ത് ഫീൽഡിന് അനുബന്ധമായുള്ള സൗത്ത് പാർസിനു നേരെയുള്ള ഇസ്രയേൽ ആക്രമണം അപകടകരവും നിരുത്തരവാദപരവുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയവക്താവ് മാജിദ് അൽ അൻസാരി പറഞ്ഞു.
ഊർജ ഉൽപാദന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് ആഗോള ഊർജ സുരക്ഷയ്ക്കും മേഖലയിലെ ജനങ്ങൾക്കും പരിസ്ഥിതിക്കും ഭീഷണി ഉയർത്തുന്നതാണെന്നും മാജിദ് അൽ അൻസാരി കൂട്ടിച്ചേർത്തു.
സൗത്ത് പാർസിലെയും ബുഷെഹർ പ്രവിശ്യയിലെയും കേന്ദ്രങ്ങൾക്കുനേരെയാണ് ഇസ്രയേൽ ആക്രമണമുണ്ടായത്. യുദ്ധം തുടങ്ങിയശേഷം ഇറാനിയൻ ഊർജസംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ള ആദ്യ ആക്രമണം ആണിത്.
പേർഷ്യൻ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രകൃതവാതക നിക്ഷേപമുള്ള ഈ ഭാഗം ഇറാന്റെയും ഖത്തറിന്റെയും ഉടമസ്ഥതയിലാണ്. 3700 ചതുരശ്ര കിലോമീറ്റർ വരുന്ന ഇറാന്റെ ഭാഗമാണ് പാർസ് എന്നറിയിപ്പെടുന്നത്. 6,000 ചതുരശ്ര കിലോമീറ്റർ വരുന്ന ഖത്തറിന്റെ ഭാഗം ഡോം എന്നാണറിയപ്പെടുന്നത്.
International
ടെഹ്റാൻ: ഇസ്രയേലിനുവേണ്ടി ചാരപ്പണി ചെയ്തയാളുടെ വധശിക്ഷ നടപ്പാക്കിയതായി ഇറേനിയൻ വൃത്തങ്ങൾ അറിയിച്ചു.
യുഎസും ഇസ്രയേലും ഇറാനെ ആക്രമിക്കാൻ തുടങ്ങിയശേഷം ഇത്തരം കുറ്റകൃത്യവുമായി ബന്ധപ്പെട്ട ആദ്യ വധശിക്ഷയാണിത്.
ഖൗറൂഷ് കെയ്വാനി എന്നയാളുടെ ശിക്ഷയാണ് ഇന്നലെ നടപ്പാക്കിയതെന്ന് ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷത്തെ 12 ദിന യുദ്ധത്തിനിടെയാണ് അറസ്റ്റിലായത്.
ഇസ്രയേലിലെ മൊസാദ് ചാരസംഘടനയ്ക്ക് തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയിരുന്നു. ഇസ്രയേലിലും വിദേശ രാജ്യങ്ങളിലും ഇയാൾക്ക് പരിശീലനം ലഭിച്ചിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
International
ടെഹ്റാൻ: ഇസ്രയേൽ സൈന്യത്തിന്റെ കമ്യൂണിക്കേഷൻസ് കോംപ്ലക്സ് തകർത്തതായി ഇറാന്റെ അവകാശവാദം. ഇറാന്റെ സായുധസേനയായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോപ്സ്(ഐആർജിസി) ആണ് മിസൈൽ-ഡ്രോൺ ആക്രമണത്തിൽ കമ്യൂണിക്കേഷൻസ് കോംപ്ലക്സ് തകർത്തെന്ന് അവകാശപ്പെട്ടത്.
ഇസ്രയേലിലെ ബീർഷെബയിൽ സ്ഥിതിചെയ്യുന്ന കോംപ്ലക്സിന് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് ഇറാനിലെ തസ്നീം ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട്. തകർന്ന കെട്ടിടത്തിന്റെ ചിത്രവും തസ്നീം ന്യൂസ് ഏജൻസി പുറത്തുവിട്ടിട്ടുണ്ട്.
ഇസ്രയേൽ പ്രതിരോധസേനയുടെ സിഫോർഐ (കമാൻഡ്, കൺട്രോൾ, കമ്യൂണിക്കേഷൻസ്, കമ്പ്യൂട്ടർ, ഇന്റലിജൻസ്) പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ് ബീർഷെബയിലെ കോംപ്ലക്സ്. ഇതിനുപുറമേ മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള വിവിധ ഐടി കമ്പനികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.