ടെഹ്റാൻ: ഇറാനിലെ പ്രകൃതിവാതക കേന്ദ്രങ്ങൾക്കു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് ഖത്തർ. ഖത്തർ നോർത്ത് ഫീൽഡിന് അനുബന്ധമായുള്ള സൗത്ത് പാർസിനു നേരെയുള്ള ഇസ്രയേൽ ആക്രമണം അപകടകരവും നിരുത്തരവാദപരവുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയവക്താവ് മാജിദ് അൽ അൻസാരി പറഞ്ഞു.
ഊർജ ഉൽപാദന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് ആഗോള ഊർജ സുരക്ഷയ്ക്കും മേഖലയിലെ ജനങ്ങൾക്കും പരിസ്ഥിതിക്കും ഭീഷണി ഉയർത്തുന്നതാണെന്നും മാജിദ് അൽ അൻസാരി കൂട്ടിച്ചേർത്തു.
സൗത്ത് പാർസിലെയും ബുഷെഹർ പ്രവിശ്യയിലെയും കേന്ദ്രങ്ങൾക്കുനേരെയാണ് ഇസ്രയേൽ ആക്രമണമുണ്ടായത്. യുദ്ധം തുടങ്ങിയശേഷം ഇറാനിയൻ ഊർജസംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ള ആദ്യ ആക്രമണം ആണിത്.
പേർഷ്യൻ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രകൃതവാതക നിക്ഷേപമുള്ള ഈ ഭാഗം ഇറാന്റെയും ഖത്തറിന്റെയും ഉടമസ്ഥതയിലാണ്. 3700 ചതുരശ്ര കിലോമീറ്റർ വരുന്ന ഇറാന്റെ ഭാഗമാണ് പാർസ് എന്നറിയിപ്പെടുന്നത്. 6,000 ചതുരശ്ര കിലോമീറ്റർ വരുന്ന ഖത്തറിന്റെ ഭാഗം ഡോം എന്നാണറിയപ്പെടുന്നത്.
Tags : Qatar Israeli attack Iranian natural gas