Kerala
തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പിടിയിലായ വിഷ്ണു നേരത്തെയും മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസുകളിലെ പ്രതിയെന്ന് പോലീസ് കണ്ടെത്തൽ.
ഇയാൾ മുൻപ് വെള്ളറട, വിഴിഞ്ഞം എന്നിവിടങ്ങളിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസുകളുണ്ട്. അതേസമയം അപകടം നടക്കുമ്പോൾ വിഷ്ണുവിനെ കൂടാതെ മറ്റാരും വാഹനത്തിലുണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു.
പ്രതി കൊല്ലം സ്വദേശിയായ സുഹൃത്തിനൊപ്പം മദ്യപിച്ച ശേഷം വാളകത്തേക്ക് ഥാർ ജീപ്പുമായി പോകുകയായിരുന്നു. മദ്യലഹരിയിലായിരുന്ന വിഷ്ണു കിളിമാനൂരിൽ വച്ച് ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചുതെറിപ്പിച്ചു.
തുടർന്ന് ഇടിച്ച വാഹനം പിന്നോട്ടെടുത്തപ്പോഴാണ് സ്ത്രീയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. ജീപ്പിൽ കുരുങ്ങിയ ബൈക്കുമായി പോയപ്പോൾ ടയർ പൊട്ടി. തുടർന്ന് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ പിടികൂടുന്നത്.
ജാമ്യം ലഭിച്ചതിന് പിന്നാലെ ഇയാൾ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. പ്രതിയെ ജാമ്യത്തിൽ വിട്ടതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലും സംശയിക്കുന്നുണ്ട്. ക്രിക്കറ്റ് കളിക്കാൻ പോയപ്പോൾ ഒപ്പമുണ്ടായിരുന്ന പോലീസ്, ഫയർഫോഴ്സ് ജീവനക്കാരായ സുഹൃത്തുക്കളുടെ തിരിച്ചറിയൽ കാർഡ് വണ്ടിയിൽ മറന്നുവച്ചതാണെന്ന് ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിൽ ഇരുവരെയും ചോദ്യം ചെയ്തെങ്കിലും സംഭവസമയം ഇവർ ഒപ്പമുണ്ടായിരുന്നില്ലെന്നാണ് പോലീസ് കണ്ടെത്തൽ. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.
Kerala
തിരുവനന്തപുരം: കിളിമാനൂർ വാഹനാപകടത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം.
തിരുവനന്തപുരം മെഡിക്കൽ കോളേജിലുണ്ടായ ചികിത്സാ പിഴവും കേസന്വേഷണത്തിൽ പോലീസ് വീഴ്ച വരുത്തിയെന്നും ആരോപിച്ചാണ് പ്രതിഷേധം. പ്രവർത്തകരെ പോലീസ് നീക്കി.
യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഖില എ.പി, ദീപുരാജ്, അജയ് ജെ.ജി. എന്നിവരാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് നിരാഹാര സമര പന്തലിന് സമീപമായിരുന്നു പ്രതിഷേധം.
Kerala
തിരുവനന്തപുരം: കിളിമാനൂരിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുന്നുമ്മേൽ സ്വദേശി രജിത്ത് (39) ആണ് മരിച്ചത്. രജിത്തിന്റെ ഭാര്യ അംബിക സംഭവ ദിവസം തന്നെ മരിച്ചിരുന്നു.
രജിത്തും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ ഥാർ ജീപ്പ് ഇടിച്ചായിരുന്ന അപകടം. രജിത്തിന്റെ മരണവിവരം അറിഞ്ഞതിനു പിന്നാലെ മൃതദേഹവുമായി നാട്ടുകാർ എംസി റോഡ് ഉപരോധിച്ചു. അപകടമുണ്ടാക്കിയ ജീപ്പിലുണ്ടായിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയെങ്കിലും ജാമ്യത്തിൽ വിടുകയായിരുന്നു.
ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്നും വാഹനത്തിൽ നിന്നും രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ ഐഡി കാർഡുകൾ ലഭിച്ചിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. ഉന്നതരെ സംരക്ഷിക്കാൻ കിളിമാനൂർ പോലീസ് ശ്രമിച്ചുവെന്ന് ആരോപിച്ച് മരിക്കുന്നതിന് മുമ്പ് രജിത്ത് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
എന്നാല് സംഭവത്തില് നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ രംഗത്തെത്തിയത്. അതേസമയം പ്രതിയുടെ ഥാർ വാഹനം കഴിഞ്ഞ രാത്രിയിൽ ആരോ കത്തിച്ചു.
Kerala
തിരുവനന്തപുരം: കിളിമാനൂരിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദനവുമായി മൂന്ന് പേർ പിടിയിൽ. കിളിമാനൂർ കുന്നുമ്മലിൽ നിന്നാണ് കഷ്ണങ്ങളാക്കി മുറിച്ച നിലയിൽ ചന്ദനവുമായി മൂന്ന് പേരെ വനംവകുപ്പ് പിടികൂടിയത്.
ആറാം താനം ദർഭകട്ടക്കാലിൽ വീട്ടിൽ അനിലൻ (65), കുന്നുമ്മൽ പറങ്കിമാംവിള വീട്ടിൽ കൽപക (46), പഴയകുന്നുമ്മേൽ വിളക്കാട്ടുകോണം വൃന്ദ ഭവനിൽ ഷാലിമ (48) എന്നിവരെയാണ് പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
സ്വകാര്യ ഭൂമിയിൽ നിന്ന ചന്ദനമാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. മുറിച്ച് വിൽപന നടത്തുന്നത് കുറ്റകരമാണെന്ന് അറിയാതെയാണ് ചന്ദനം മുറിച്ചതെന്ന് വീട്ടുകാർ വനംവകുപ്പിന് മൊഴി നൽകിയിട്ടുണ്ട്.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് ചന്ദനം മുറിച്ചുവിൽക്കാൻ ശ്രമിച്ചതെന്നും പിടിയിലായവർ വനം വകുപ്പിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.