തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ തൊണ്ടിമുതലായ ഥാർ ജീപ്പ് കത്തിച്ച പ്രതികൾ പിടിയിൽ. അപകടത്തിൽ മരിച്ച അംബികയുടെ സഹോദരിയുടെ മകനും സുഹൃത്തുമാണ് തൊണ്ടിമുതൽ കത്തിച്ച സംഭവത്തിൽ പിടിയിലായത്.
ഇരുവരും സ്വകാര്യ ബസ് കണ്ടക്ടർമാരാണ്. ജനുവരി മൂന്നിന് ആയിരുന്നു ബൈക്ക് യാത്രികരായ ദമ്പതികളെ ഇടിച്ചിട്ട ശേഷം ഥാർ ജീപ്പ് നിർത്താതെ പോയത്. അപകടശേഷം നിർത്താതെ പോയ ജീപ്പ് നാട്ടുകാരാണ് പിന്തുടർന്ന് തടഞ്ഞുനിർത്തിയത്.
വാഹനം ഓടിച്ചിരുന്ന വള്ളക്കടവ് സ്വദേശി വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
ദമ്പതികളുടെ മരണത്തിന് പിന്നാലെ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് ഉൾപ്പെടെയുള്ള പോലീസ് വീഴ്ചകളിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതിനിടെയാണ് തൊണ്ടിമുതലായി പിടിച്ചിട്ട ജീപ്പ് കത്തിയ നിലയിൽ കണ്ടെത്തിയത്.
ഇതോടെ പോലീസിനെതിരെയുള്ള പ്രതിഷേധം രൂക്ഷമായി. സംഭവത്തിന് പിന്നാലെ എസ്എച്ച്ഒ ഉൾപ്പടെ മൂന്ന് പേരെ സസ്പെൻഡ് ചെയ്തു. നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് വാഹനം കത്തിച്ച പ്രതികളെ പോലീസ് പിടികൂടുന്നത്.
Tags : kerala police crime news arrest kilimanoor