SUNDAY DEEPIKA
ചിന്താവിഷയം
റഷ്യൻ സാഹിത്യത്തിലെ മഹാനായ കഥാകൃത്താണ് ആന്റണ്‍ ചെക്കോവ് (1860- 1904). അദ്ദേഹത്തിന്റെ ചെറുകഥകളിൽ ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ് "ദി ലോട്ടറി ടിക്കറ്റ്'. വളരെ സാധാരണമായ ഒരു കുടുംബസന്ധ്യയിലൂടെയാണ് കഥ ആരംഭിക്കുന്നത്. ഭാര്യാഭർത്താക്കന്മാരായ മാഷയും ഐവാനും ശാന്തമായി വീട്ടിൽ ഇരിക്കുന്നു. അവർതമ്മിൽ യാതൊരു കലഹവും വിഷമവും ഇല്ല. സമാധാനപൂർണമാണ് അവരുടെ ജീവിതം.
ആ സമയത്ത്, തങ്ങളുടെ കൈവശമുള്ള ഒരു ലോട്ടറി ടിക്കറ്റിനെക്കുറിച്ച് മാഷയ്ക്ക് ഓർമവരുന്നു. അവർ ഭർത്താവിനോട് പത്രത്തിൽ ഫലം നോക്കാൻ പറയുന്നു. ആദ്യം ഐവാന്‍ അക്കാര്യത്തിൽ വലിയ താല്പര്യം തോന്നിയില്ല. എങ്കിലും നന്പർ പരിശോധിച്ചപ്പോൾ വിജയിച്ച സീരീസ് നന്പർ തങ്ങളുടെ ടിക്കറ്റിനോട് ഒത്തുപോകുന്നതായി തോന്നുന്നു. എഴുപതിനായിരം റൂബിളാണ് സമ്മാനം. ഇപ്പോഴത്തെ കണക്കുവച്ച് നോക്കിയാൽ ഇത് 45 കോടി രൂപയോളം വരും.
ഇത്രയും വലിയ തുക സമ്മാനമായി കിട്ടിയേക്കുമെന്നു വന്നപ്പോൾ അവരുടെ രണ്ടുപേരുടെയും ചിന്തകൾ രണ്ടുവഴിക്കു തിരിഞ്ഞു. പുതിയ ഭൂമി വാങ്ങുക, സുഖമായി ജീവിക്കുക, യാത്രകൾ പോവുക.. ഐവാന്റെ ചിന്ത പോയത് അങ്ങനെയായിരുന്നു. ആ ചിന്തയിൽനിന്ന് മാഷ സാവധാനം അപ്രത്യക്ഷയായി. ഭാര്യ കൂടെയുണ്ടായാൽ ജീവിതം അടിച്ചുപൊളിക്കാൻ സാധിക്കില്ല എന്ന തരത്തിലാണ് അയാളുടെ ചിന്ത പോയത്. പണം മുഴുവൻ അവൾ സ്വാർഥ താല്പര്യങ്ങൾക്കായി ചെലവഴിക്കുമെന്ന് ഐവാൻ ഭയപ്പെട്ടു.
അതേസമയം മാഷയും സ്വപ്നംകാണുകയായിരുന്നു. തന്റെയും തന്റെ സ്വന്തക്കാരുടെയും ആവശ്യങ്ങൾക്കുവേണ്ടി ആ പണം എങ്ങനെ ചെലവഴിക്കാൻ സാധിക്കുമെന്നാണ് അവൾ ആലോചിച്ചത്. മുഴുവനും തന്റെ നിയന്ത്രണത്തിലായിരിക്കണമെന്നായിരുന്നു അവളുടെ മോഹം. ഭർത്താവ് അതിനു തടസംനിൽക്കുമോയെന്നും മാഷ ഭയപ്പെട്ടു.
ഒരു വാക്കു പോലും പരസ്പരം പറയാതെ അവരുടെ ഹൃദയങ്ങളിൽ മാറ്റം സംഭവിക്കുകയാണ്. സ്നേഹമുണ്ടായിരുന്നിടത്ത് സംശയം കടന്നുവരുന്നു. സന്തോഷം ഉണ്ടായിരുന്നിടത്ത് അസ്വസ്ഥത മുളയെടുക്കുന്നു. അവർ പരസ്പരം നോക്കുന്പോൾ കാണുന്നത് ഭാര്യാഭർത്താക്കന്മാരായിട്ടല്ല. പ്രത്യുത, ശത്രുക്കളായി മാത്രം!
ഈ കഥയുടെ ഏറ്റവും പ്രസക്തമായ ഭാഗം എന്താണെന്നോ? യഥാർഥത്തിൽ ഒന്നും സംഭവിച്ചിട്ടില്ല. പണം അവരുടെ കൈവശം എത്തിയിട്ടില്ല. എല്ലാം അവരുടെ ഭാവനയിൽ മാത്രം. എന്നാൽ, പണം ലഭിക്കുമെന്ന ചിന്ത മാത്രം മതിയായിരുന്നു അവരുടെ ഭാര്യാഭർതൃബന്ധത്തിന്റെ ഊഷ്മളത കെടുത്തുവാൻ, അവരുടെ സ്നേഹബന്ധം തകർക്കുവാൻ.
അവസാനം, ഐവാൻ ടിക്കറ്റ് നന്പർ മുഴുവനും സൂക്ഷ്മമായി പരിശോധിക്കുന്നു. അപ്പോൾ അവസാന നന്പറുകൾ ഒത്തുപോകുന്നില്ലെന്നു വ്യക്തമായി. അതോടെ അവരുടെ സ്വപ്നങ്ങൾ പൊലിഞ്ഞുവീണു. അതോടൊപ്പം അവരുടെ പരസ്പരബന്ധത്തിലും വിള്ളൽവീണു.
ധനത്തിനു നമ്മെ മാറ്റിമറിക്കാനാവുമെന്നു നമുക്കറിയാം. എന്നാൽ, ധനമോഹത്തിനും അതു സാധിക്കുമെന്നാണ് ചെക്കോവ് നമ്മെ അനുസ്മരിപ്പിക്കുന്നത്. ലോട്ടറിയിലൂടെ പണം ലഭിക്കാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ ഐവാന്റെ മാത്രമല്ല, മാഷയുടെയും ചിന്താഗതിയിൽ മാറ്റംവന്നു. അവർ അപ്പോൾ കൂടുതൽ സ്വാർഥരായി മാറുകയായിരുന്നു.
ധനമോഹം നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നത് വലിയ ശബ്ദത്തോടെയായിരിക്കില്ല. അതു നിശബ്ദമായി കടന്നുവരും. ഒരു ചെറിയ സ്വപ്നമായി.. ഒരാഗ്രഹമായി... കൂടുതൽ പണമുണ്ടെങ്കിൽ ജീവിതം മെച്ചമാകും എന്ന ചിന്തയാണ് അതിനുപിന്നിൽ. പക്ഷേ, ആ ചിന്തയാണ് ഐവാനെ മാഷയ്ക്ക് എതിരാക്കിയത്, മാഷയെ കൂടുതൽ സ്വാർഥമതിയാക്കിയത്.
അവരുടെ ജീവിതം ആദ്യം സാധാരണമായിരുന്നെങ്കിലും സമാധാനമുള്ളതായിരുന്നു. പക്ഷേ സന്പത്തിനെക്കുറിച്ചുള്ള പെട്ടെന്നുള്ള അവരുടെ സ്വപ്നം അവരുടെ മനസിൽ അസന്തോഷം പടർത്തി. ഇതാണ് ധനമോഹത്തിന്റെ ദുരന്തം. ആദ്യം അത് ജീവിതസന്തോഷം കവർന്നുകൊണ്ടുപോകും. അതോടൊപ്പം ജീവിതബന്ധങ്ങളും തകർക്കും. തന്മൂലമാണ് വിശുദ്ധ പൗലോസ് എഴുതിയത്, ""ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാന കാരണം'' എന്ന് (1 തിമോ 6:10).
ദൈവപുത്രനായ യോശു നൽകിയിരിക്കുന്ന മുന്നറിയിപ്പ് ഈ പശ്ചാത്തലത്തിൽ നാം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. അവിടന്ന് പറയുന്നു: ""ജാഗരൂകരായിരിക്കുവിൻ. എല്ലാ അത്യാഗ്രഹങ്ങളിലുംനിന്ന് അകന്നിരിക്കുകയും ചെയ്യുവിൻ'' (ലൂക്കാ 12:14-15). ധനം ആഗ്രഹിക്കുന്നത് തെറ്റല്ല. എന്നാൽ ധനം ഹൃദയത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുന്പോഴാണ് അപകടം തുടങ്ങുന്നത്. അപ്പോഴാണ് കുടുംബങ്ങളിൽ കലഹങ്ങളുണ്ടാകുന്നത്. സഹയാത്രികർ മത്സരാർഥികളായി മാറുന്നത്. സൗഹൃദങ്ങൾ പിളർക്കപ്പെടുന്നത്. ഹൃദയബന്ധങ്ങളിൽ നിശബ്ദമായ മാറ്റങ്ങൾ ഉണ്ടാകുന്നത്.
യേശു വീണ്ടും പറയുന്നു: ""മനുഷ്യജീവിതം സന്പത്തുകൊണ്ടല്ല ധന്യമാകുന്നത്'' (ലൂക്കാ 12:15). സന്പത്ത് ജീവിതത്തെ ധന്യമാക്കുമെന്ന മിഥ്യാധാരണയാണ് സന്പത്തിന്റെ പിന്നാലെ പോകാൻ നമ്മെ പ്രേരിപ്പിക്കുന്നത്. എന്നാൽ അതുവഴി നമുക്കുണ്ടാകുന്ന തിന്മകൾ എത്രയോ ഏറെയാണ്. ആ തിന്മകൾ ഒഴിവാക്കിവേണം നാം ധനം സന്പാദിക്കുവാൻ. അതോടൊപ്പം, ജീവിതത്തെ യഥാർഥത്തിൽ ധന്യമാക്കുന്ന കാര്യത്തിൽ നാം ശ്രദ്ധിക്കുകയും വേണം.
അത് എന്താണെന്നോ? യേശുനാഥൻ പറയുന്നു: ""നിങ്ങൾ ആദ്യം ദൈവരാജ്യവും അവിടത്തെ നീതിയും അന്വേഷിക്കുവിൻ. അതോടൊപ്പം, മറ്റെല്ലാം നിങ്ങൾക്കു ലഭിക്കും'' (മത്താ 6:33). ദൈവരാജ്യം അന്വേഷിക്കുക എന്നു പറഞ്ഞാൽ ദൈവത്തെ നമ്മുടെ ജീവിതത്തിന്റെ ശ്രദ്ധാകേന്ദ്രം ആക്കുക എന്നർഥം. അപ്പോൾ അവിടത്തെ ഇഷ്ടം ചെയ്യാനും അവിടന്നാഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാനും നമുക്കു സാധിക്കും. അപ്പോൾപ്പിന്നെ നാം ധനമോഹത്തിന്റെയോ മറ്റു തിന്മകളുടെയോ പിടിയിൽ അകപ്പെടുകയില്ലെന്നു തീർച്ച.
Kerala
കൊച്ചി: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 2025-ലെ ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 20 കോടി രൂപ കൈമാറുന്നത് ഹൈക്കോടതി തടഞ്ഞു. സമ്മാനാർഹമായ ടിക്കറ്റ് തന്റേതാണെന്നും എന്നാൽ അത് കൊറിയർ സ്ഥാപനത്തിലെ ജീവനക്കാർ മോഷ്ടിച്ചതാണെന്നും കാണിച്ച് റിട്ടയേർഡ് എഎസ്ഐ കെ.കെ സജിമോൻ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.
പിറവം സ്വദേശിയായ സജിമോൻ ശബരിമല തീർത്ഥാടകർക്കായി ഓടിക്കുന്ന തന്റെ വാഹനത്തിൽ നിന്ന് ലഭിച്ച നെയ്യ് അടങ്ങിയ പാത്രം ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചുവെച്ചിരുന്നു. തന്റെ ലോട്ടറി ടിക്കറ്റും ഭാഗ്യത്തിനായി ഈ നെയ്യ് പാത്രത്തിനൊപ്പം പൂജാമുറിയിൽ സൂക്ഷിച്ചു. പിന്നീട് ഉടമയുടെ ആവശ്യപ്രകാരം ഈ പാത്രം കൊറിയർ വഴി അയക്കാൻ സജിമോൻ തീരുമാനിച്ചു.
ജനുവരി 24-ന് ഒരു അപകടത്തിൽപ്പെട്ട് തലയ്ക്ക് പരിക്കേറ്റ സജിമോൻ അവശനിലയിലായിരുന്നു. ഈ അവശതയ്ക്കിടെ ജനുവരി 30-ന് പിറവത്തെ ഒരു കൊറിയർ സ്ഥാപനത്തിൽ പാത്രം അയക്കാൻ ഏൽപ്പിച്ചു. എന്നാൽ പാത്രം പാക്ക് ചെയ്യുന്നതിനിടെ ജീവനക്കാർ ടിക്കറ്റ് കൈക്കലാക്കിയെന്നാണ് സജിമോന്റെ പരാതി. ലോട്ടറി അടിച്ചത് അറിഞ്ഞ് ടിക്കറ്റിനായി തിരഞ്ഞപ്പോഴാണ് അത് നെയ്യ് പാത്രത്തോടൊപ്പം കൊറിയർ ഓഫീസിൽ പോയ വിവരം അദ്ദേഹം തിരിച്ചറിഞ്ഞത്.
സജിമോൻ ഉടൻ തന്നെ കൊറിയർ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ടിക്കറ്റ് തിരികെ ലഭിച്ചില്ല. തുടർന്ന് അദ്ദേഹം പോലീസിലും കോടതിയിലും പരാതി നൽകുകയായിരുന്നു. കൊറിയർ ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, സമ്മാനത്തുക കൈമാറുന്നത് താൽക്കാലികമായി തടഞ്ഞുകൊണ്ട് ഉത്തരവിട്ടു. കൂടാതെ, നിലവിൽ ലോട്ടറി വകുപ്പിൽ ടിക്കറ്റ് ഹാജരാക്കിയ വ്യക്തിയുടെ വിവരങ്ങളും ടിക്കറ്റിന്റെ പകർപ്പും മുദ്രവെച്ച കവറിൽ ഹാജരാക്കാൻ ലോട്ടറി ഡയറക്ടറോട് കോടതി നിർദ്ദേശിച്ചു. കേസിലെ അന്വേഷണം പൂർത്തിയാകുന്നത് വരെ സമ്മാനത്തുക വിതരണം ചെയ്യരുതെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
Kerala
തിരുവനന്തപുരം: അഖിലേന്ത്യ പണിമുടക്ക് നടക്കുന്നതിനാൽ വ്യാഴാഴ്ച (12-02-26) നടക്കാനിരുന്ന കാരുണ്യ പ്ലസ് (KN-610) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് തീയതി മാറ്റി. നറുക്കെടുപ്പ് 13ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കുമെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ് വികാസ് ഭവന് അറിയിച്ചു.
പണിമുടക്ക് കാരണം ടിക്കറ്റുകൾ വിറ്റുതീർക്കാൻ തൊഴിലാളികൾക്ക് സാധിക്കില്ലെന്ന കേരള സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ ആവശ്യപ്രകാരമാണ് തീരുമാനം. തീരുമാനം കേരള പേപ്പർ ലോട്ടറി (റെഗുലേഷൻ) നിയമം, ചട്ടം 8(6) - ന് വിധേയമായി ആണെന്നും അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: മദ്യവും ലോട്ടറിയും മോട്ടോർവാഹന നികുതിയും മാത്രമല്ല കേരളത്തിന്റെ സന്പദ്ഘടനയെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. ജിഎസ്ടി വരുമാനവും പെട്രോളും മറ്റു വരുമാന മാർഗങ്ങളും കേരളത്തിന്റെ സന്പദ്ഘടനയുടെ നെടുംതൂണാണെന്നും മന്ത്രി പറഞ്ഞു.
എല്ലാ മേഖലയിൽനിന്നും വരുമാനം ലഭിക്കുന്നുണ്ട്. ചരക്കുസേവന നികുതി വരുമാനത്തിലും വർധനയുണ്ട്. ലോട്ടറിയിൽനിന്നു കൂടുതൽ ലാഭം ലഭിക്കുന്നില്ല. ലോട്ടറി സർക്കാർ നടത്തുന്നതിനാൽ ലോട്ടറിയിൽനിന്നുള്ള വരുമാനം ജീവനക്കാർക്ക് ശന്പളം നൽകാനും ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും കമ്മീഷനും മറ്റു ചെലവുകൾക്കായാണ് വിനിയോഗിക്കുന്നത്. മദ്യത്തിന് ഇതുവരെ സർക്കാർ വില കൂട്ടിയിട്ടില്ല. സെസ് ഏർപ്പെടുത്തുക മാത്രമാണു ചെയ്തത്. മോട്ടോർ വാഹന നികുതി കുറച്ചതു വഴി കേരളത്തിന് 2000 കോടിയുടെ നഷ്ടമുണ്ടാകുമെന്ന ആശങ്കയുണ്ടായിരുന്നു.
ആഭ്യന്തര ഉത്പാദനവും ഉപഭോഗവും വർധിപ്പിച്ചാൽ മാത്രമേ നമുക്ക് സാന്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ കഴിയൂ. വയോജനങ്ങളുടെ ക്ഷേമത്തിനായുള്ള പദ്ധതികൾ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്നും മാധ്യമ മേഖലയിലുള്ളവരുമായുള്ള പ്രി ബജറ്റ് സംവാദത്തിൽ ധനമന്ത്രി പറഞ്ഞു.
സിവിൽ സർവീസ് ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന മലയാളികൾക്ക് സംസ്ഥാന സർക്കാർ വിമാനടിക്കറ്റും ഡൽഹിയിലെ കേരള ഹൗസിൽ താമസസൗകര്യവും ഏർപ്പെടുത്തുന്നതുപോലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന മലയാളി യുവാക്കൾക്ക് ട്രെയിൻ ടിക്കറ്റും താമസ സൗകര്യവും ബജറ്റിൽ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നു. ഇക്കാര്യം പരിശോധിക്കാമെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിലെ പിഎസ്സി ഇന്റർവ്യൂവിനു പോകുന്ന യുവാക്കൾക്ക് കെഎസ്ആർടിസി ബസിൽ യാത്രാസൗജന്യം നൽകണമെന്ന ആവശ്യവും ഉയർന്നു.
സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 58 ആയി ഉയർത്തണമെന്ന ആവശ്യവും ഉയർന്നു. സർക്കാർ ജീവനക്കാരുടെ ഡിഎ ഒഴികെയുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാർ കുറവു വരുത്തിയിട്ടില്ലെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി നറുക്കെടുത്തു. XC138455 നമ്പർ ടിക്കറ്റിനാണ് 20 കോടി രൂപയുടെ ഒന്നാം സമ്മാനം. കാഞ്ഞിരപ്പള്ളി ന്യൂ ലക്കി സെന്ററിൽ നിന്നാണ് ടിക്കറ്റ് വിറ്റത്.
ചിറക്കടവ് തടിക്കുംപറമ്പിൽ എ. സുദീഖ് ആണ് ടിക്കറ്റ് വിട്ടത്. ടിക്കറ്റ് വാങ്ങിച്ചത് ആരാണെന്ന് അറിയില്ല. 2023ൽ തിരുവോണം ബമ്പർ രണ്ടാം സമ്മാനം ഒരു കോടി രൂപയും മുമ്പ് അടിച്ചിട്ടുണ്ട്.
20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.
കൂടാതെ, 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 6,21,990 സമ്മാനങ്ങൾ ലഭിക്കുന്നു എന്നതാണ് ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പറിന്റെ സവിശേഷത.
Kerala
കോട്ടയം: ലോട്ടറി വില്പന തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാനുള്ള പണത്തില്‍നിന്നു 15 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഓള് കേരള ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്യത്തില്‍ ഇന്നു രാവിലെ 10നു തിരുവനന്തപുരം ലോട്ടറി ക്ഷേമനിധി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തും.
ക്ഷേമനിധി ബോര്‍ഡ് പിരിച്ചുവിടണമെന്നും തട്ടിപ്പില്‍ ഭരണകക്ഷി ഉന്നതരുടെ പങ്ക് കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.