കൊച്ചി: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 2025-ലെ ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 20 കോടി രൂപ കൈമാറുന്നത് ഹൈക്കോടതി തടഞ്ഞു. സമ്മാനാർഹമായ ടിക്കറ്റ് തന്റേതാണെന്നും എന്നാൽ അത് കൊറിയർ സ്ഥാപനത്തിലെ ജീവനക്കാർ മോഷ്ടിച്ചതാണെന്നും കാണിച്ച് റിട്ടയേർഡ് എഎസ്ഐ കെ.കെ സജിമോൻ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.
പിറവം സ്വദേശിയായ സജിമോൻ ശബരിമല തീർത്ഥാടകർക്കായി ഓടിക്കുന്ന തന്റെ വാഹനത്തിൽ നിന്ന് ലഭിച്ച നെയ്യ് അടങ്ങിയ പാത്രം ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചുവെച്ചിരുന്നു. തന്റെ ലോട്ടറി ടിക്കറ്റും ഭാഗ്യത്തിനായി ഈ നെയ്യ് പാത്രത്തിനൊപ്പം പൂജാമുറിയിൽ സൂക്ഷിച്ചു. പിന്നീട് ഉടമയുടെ ആവശ്യപ്രകാരം ഈ പാത്രം കൊറിയർ വഴി അയക്കാൻ സജിമോൻ തീരുമാനിച്ചു.
ജനുവരി 24-ന് ഒരു അപകടത്തിൽപ്പെട്ട് തലയ്ക്ക് പരിക്കേറ്റ സജിമോൻ അവശനിലയിലായിരുന്നു. ഈ അവശതയ്ക്കിടെ ജനുവരി 30-ന് പിറവത്തെ ഒരു കൊറിയർ സ്ഥാപനത്തിൽ പാത്രം അയക്കാൻ ഏൽപ്പിച്ചു. എന്നാൽ പാത്രം പാക്ക് ചെയ്യുന്നതിനിടെ ജീവനക്കാർ ടിക്കറ്റ് കൈക്കലാക്കിയെന്നാണ് സജിമോന്റെ പരാതി. ലോട്ടറി അടിച്ചത് അറിഞ്ഞ് ടിക്കറ്റിനായി തിരഞ്ഞപ്പോഴാണ് അത് നെയ്യ് പാത്രത്തോടൊപ്പം കൊറിയർ ഓഫീസിൽ പോയ വിവരം അദ്ദേഹം തിരിച്ചറിഞ്ഞത്.
സജിമോൻ ഉടൻ തന്നെ കൊറിയർ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ടിക്കറ്റ് തിരികെ ലഭിച്ചില്ല. തുടർന്ന് അദ്ദേഹം പോലീസിലും കോടതിയിലും പരാതി നൽകുകയായിരുന്നു. കൊറിയർ ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, സമ്മാനത്തുക കൈമാറുന്നത് താൽക്കാലികമായി തടഞ്ഞുകൊണ്ട് ഉത്തരവിട്ടു. കൂടാതെ, നിലവിൽ ലോട്ടറി വകുപ്പിൽ ടിക്കറ്റ് ഹാജരാക്കിയ വ്യക്തിയുടെ വിവരങ്ങളും ടിക്കറ്റിന്റെ പകർപ്പും മുദ്രവെച്ച കവറിൽ ഹാജരാക്കാൻ ലോട്ടറി ഡയറക്ടറോട് കോടതി നിർദ്ദേശിച്ചു. കേസിലെ അന്വേഷണം പൂർത്തിയാകുന്നത് വരെ സമ്മാനത്തുക വിതരണം ചെയ്യരുതെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
Tags : Lottery High Court Christmas bumper