ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ നിന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിട്ടുനിന്നു. തുടർച്ചയായ രണ്ടാം വർഷമാണ് ഇരുവരും ചെങ്കോട്ടയിലെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെക്കാതിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ക്യാബിനറ്റ് മന്ത്രി പദവിയുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഏറ്റവും പിന്നിലെ വരികളിലൊന്നിൽ ഇരിപ്പിടം നൽകിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇത് പ്രതിപക്ഷത്തോടും രാജ്യത്തോടുമുള്ള അവഹേളനമാണെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ, പാരിസ് ഒളിംപിക്സ് താരങ്ങൾക്ക് മുൻഗണന നൽകാനാണ് ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം വരുത്തിയതെന്നായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനം വൻ പ്രതിഷേധങ്ങൾക്കും ബഹളങ്ങൾക്കും ഒടുവിൽ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് നേതാക്കളുടെ ഈ വിട്ടുനിൽക്കൽ. കേന്ദ്ര സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായതിന്റെ പ്രതിഫലനമാണ് സ്വാതന്ത്ര്യദിന ചടങ്ങിലെ ഇവരുടെ അസാന്നിധ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കോൺഗ്രസ് നേതാക്കളുടെ അസാന്നിധ്യം " നിർഭാഗ്യകരമാണ്" എന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പ്രതികരിച്ചു. അതേസമയം, സഭാ നടപടികൾ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതിന് ശേഷം ലോക്സഭാ സ്പീക്കർ ഓം ബിർള സംഘടിപ്പിച്ച പരമ്പരാഗത തേയില സത്ക്കാരവും കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ ബഹിഷ്കരിച്ചിരുന്നു.