Kerala
കാസർഗോഡ്: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മഞ്ചേശ്വരത്തെ മത്സരരംഗത്തു നിന്ന് പിന്നോട്ടില്ലെന്ന് എസ്ഡിപിഐ സ്ഥാനാർഥി കെ.എം.അഷ്റഫ്. പിന്മാറാൻ സമ്മർദമുണ്ടെങ്കിലും ശക്തമായി മുന്നോട്ട് പോകും. ബിജെപിയെ സഹായിക്കാനാണെന്ന പ്രചാരണം വിലപ്പോകില്ല.
എസ്ഡിപിഐ മത്സരിക്കുന്നതിൽ യുഡിഎഫിന് ആശങ്കയാണ്. മണ്ഡലത്തിൽ എസ്ഡിപിഐ - ബിജെപി മത്സരമാണ് നടക്കുന്നത്. നിലവിലെ യുഡിഎഫ് എംഎൽഎ സമ്പൂർണ പരാജയമാണെന്നും അഷ്റഫ് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി എ.കെ.എം. അഷ്റഫിനെതിരെ അപരൻമാരും രംഗത്തുണ്ട്.
2021ല്‍ 855 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലായിരുന്നു മുസ്ലിം ലീഗ് നേതാവ് എ.കെ.എം. അഷ്റഫിന്റെ വിജയം. എ.കെ.എം. അഷ്റഫ് 65,858, എൻഡിഎയിലെ കെ. സുരേന്ദ്രന് 65,013, എൽഡിഎഫ് സ്ഥാനാര്‍ഥി വി.വി. രമേശന് 40,639 വോട്ടും നേടിയിരുന്നു.
Kerala
കാസർഗോഡ്: മഞ്ചേശ്വരത്തെ കെ.ആര്. ജയാനന്ദയുടെ സ്ഥാനാർഥിത്വത്തിൽ ശക്തമായ എതിര്‍പ്പുമായി ഡിവൈഎഫ്ഐ. സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ നേരിട്ടെത്തി എതിര്‍പ്പ് അറിയിച്ചു.
ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കണമെന്നാണ് ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നത്. യുഡിഎഫിനെ സഹായിക്കുന്ന നിലപാട് ശരിയല്ലയെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്കുമെന്നും ഭീഷണി ഉണ്ട്.
ഇത്തവണ പാര്‍ട്ടി വോട്ടുകള്‍ പാര്‍ട്ടിയിലേയ്ക്ക് തന്നെ എത്തിച്ചേരേണ്ടതുണ്ടെന്നും അത് കൊണ്ട് പൊതുസമ്മതന് ആയ ഒരു സ്ഥാനാർഥിയെ പരിഗണിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ അറിയിച്ചു. ഷാനവാസ് പാദൂരിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമത്തിലടക്കം പ്രവർത്തകരുടെ പോസ്റ്റുകൾ ഉയരുന്നുണ്ട്.
ഞായറാഴ്ച ചേർന്ന സിപിഎം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജയാനന്ദയുടെ സ്ഥാനാർഥിത്വം തീരുമാനിച്ചത്. നേരത്തെ ചര്‍ച്ചകളില്‍ മുന്നില്‍ നിന്നിരുന്ന ഷാനവാസ് പാദൂരിനെ മത്സരിപ്പിച്ചാല്‍ ബിജെപിക്ക് അനുകൂലമായ അന്തരീക്ഷം രൂപപ്പെടുമെന്ന വിലയിരുത്തല്‍ ജില്ലാ കമ്മിറ്റിയിലുണ്ടായി.
തുടര്‍ന്നാണ് ജയാനന്ദയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ജയാനന്ദ.
District News
കുമ്പള: പാലക്കാട് നിന്ന് ലോറിയിൽ കൊണ്ടുവന്ന പോത്തുകളെ മഞ്ചേശ്വരത്തെ ഇറച്ചി കടയ്ക്ക് സമീപം ഇറക്കുന്നതിനിടെ ലോറി തൊഴിലാളികളെ ക്രൂരമായി മർദിച്ച സംഘപരിവാർ പ്രവർത്തകർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് എ.കെ.എം. അഷ്റഫ് എംഎൽഎ ആവശ്യപ്പെട്ടു. മർദനമേറ്റ യുപി സ്വദേശികളായ ദാവൂദ്, ഫുർഖാൻ എന്നിവരെ എംഎൽഎ ആശുപത്രിയിലെത്തി സന്ദർശിച്ചു.
ഉത്തരേന്ത്യൻ മാതൃകയിലുള്ള ആൾക്കൂട്ട ആക്രമണമാണ് നടന്നതെന്നും തെരഞ്ഞെടുപ്പിനു മുന്നോടിയായി മഞ്ചേശ്വരത്ത് ആസൂത്രിതമായ കലാപങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ സംഘപരിവാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതായി സംശയമുണ്ടെന്നും ഇക്കാര്യത്തിൽ പോലീസും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്നും എംഎൽഎ പറഞ്ഞു.പ്രശ്നം ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും പ്രതികൾക്കെതിരേ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് എസ്പി ഉറപ്പുനൽകിയിട്ടുണ്ടെന്നും എ.കെ.എം. അഷ്റഫ് പറഞ്ഞു.
ആക്രമണത്തിന് നേതൃത്വം നൽകിയവർക്കെതിരേ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതായും എംഎൽഎ പറഞ്ഞു.
Kerala
കാസർഗോഡ്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ വോട്ടർപട്ടികയിൽ നിന്നും പേര് നീക്കം ചെയ്യാൻ ബിജെപി അനധികൃത ശ്രമമെന്ന് പരാതി. വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പരാതി നൽകിയ വോട്ടർമാരുമായി എ.കെ.എം. അഷ്റഫ് എംഎൽഎ അദാലത്തിനെത്തി.
ഇന്ത്യൻ പൗരനല്ലെന്ന കാരണം പറഞ്ഞാണ് കയ്യാർ കണ്ണങ്കാടിയിലെ മുഹമ്മദിന്റെ (55) വോട്ട് തള്ളാൻ അപേക്ഷ നൽകിയത്. കയ്യാർ ചെറോളിയിലെ നബീസ (75), പട്ളയിലെ മൊഹ്സീന സുനൈഫ, കൊളത്തോടിയിലെ അസ്മ, കെ.കെ. നഗറിലെ സഫിയ, സുബൈദ, ചെറോളിയിലെ കദീജത്ത് കുബ്ര എന്നിവരുടെ വോട്ടുകളാണ് സ്ഥിരമായി താമസം മാറിയെന്ന കാരണം പറഞ്ഞ് തള്ളാൻ അപേക്ഷ നൽകിയത്.
മണ്ഡലത്തിൽ വർഷങ്ങളായി സ്ഥിരതാമസമാക്കിയ ആളുടെ പേരാണ് ഇന്ത്യൻ പൗരനല്ലെന്ന കാരണം ഉന്നയിച്ച് ഫോം ഏഴിൽ പരാതി നൽകി നീക്കം ചെയ്യാൻ ശ്രമം നടക്കുന്നത്.
ഇതേ ബൂത്തിലെ വോട്ടറായ ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് നോണ്ടയാണ് ഇവരുടെ വോട്ട് തള്ളാൻ അപേക്ഷ നൽകിയതെന്ന് എ.കെ.എം. അഷ്റഫ് എംഎൽഎ പറഞ്ഞു.