കുമ്പള: പാലക്കാട് നിന്ന് ലോറിയിൽ കൊണ്ടുവന്ന പോത്തുകളെ മഞ്ചേശ്വരത്തെ ഇറച്ചി കടയ്ക്ക് സമീപം ഇറക്കുന്നതിനിടെ ലോറി തൊഴിലാളികളെ ക്രൂരമായി മർദിച്ച സംഘപരിവാർ പ്രവർത്തകർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് എ.കെ.എം. അഷ്റഫ് എംഎൽഎ ആവശ്യപ്പെട്ടു. മർദനമേറ്റ യുപി സ്വദേശികളായ ദാവൂദ്, ഫുർഖാൻ എന്നിവരെ എംഎൽഎ ആശുപത്രിയിലെത്തി സന്ദർശിച്ചു.
ഉത്തരേന്ത്യൻ മാതൃകയിലുള്ള ആൾക്കൂട്ട ആക്രമണമാണ് നടന്നതെന്നും തെരഞ്ഞെടുപ്പിനു മുന്നോടിയായി മഞ്ചേശ്വരത്ത് ആസൂത്രിതമായ കലാപങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ സംഘപരിവാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതായി സംശയമുണ്ടെന്നും ഇക്കാര്യത്തിൽ പോലീസും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്നും എംഎൽഎ പറഞ്ഞു.പ്രശ്നം ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും പ്രതികൾക്കെതിരേ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് എസ്പി ഉറപ്പുനൽകിയിട്ടുണ്ടെന്നും എ.കെ.എം. അഷ്റഫ് പറഞ്ഞു.
ആക്രമണത്തിന് നേതൃത്വം നൽകിയവർക്കെതിരേ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതായും എംഎൽഎ പറഞ്ഞു.
Tags : nattu vishesham What happened Manjeshwaram