വൈപ്പിൻ: പോർച്ചുഗലിലേക്ക് വിസ വാഗ്ദാനം ചെയ്തു വിദേശ മലയാളിയും സംഘവും കോടികൾ തട്ടിയ സംഭവത്തിൽ പോലീസിന്റെ വിശദമായ അന്വേഷണം ഉണ്ടാകും.
ഇതുമായി ബന്ധപ്പെട്ട് ഇരകളായവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതി എഡിജിപി വഴി അന്വേഷണത്തിനായി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറിയതോടെയാണ് അന്വേഷണത്തിന് വഴിയൊരുങ്ങിയിട്ടുള്ളത്. സംസ്ഥാനത്തുടനീളമുള്ള അമ്പതോളം പേരാണ് തട്ടിപ്പിന് ഇരയായിട്ടുള്ളത്. ഓരോരുത്തരുടെ പക്കൽ നിന്നും നാലു മുതൽ ആറു ലക്ഷം രൂപയോളമാണ് സംഘം തട്ടിയെടുത്തിട്ടുള്ളതെന്നാണ് പറയുന്നത്. ഇപ്പോൾ ദുബായിൽ കഴിയുന്ന കൊല്ലം സ്വദേശി റോബിൻ എന്ന് വിളിക്കുന്ന ബെൻസൺ ബോയ് വർഗീസ്, ചെറായി സ്വദേശി നീതു പ്രസാദ് എന്നിവരാണ് ഈ റാക്കറ്റിനു പിന്നിൽ പ്രവർത്തിക്കുന്നതെന്ന് ഇരകളായവർ ആരോപിക്കുന്നു.
ഇതിനിടെ കുറച്ചുപേരെ ഇവർ ദുബായിൽ എത്തിക്കുകയും രണ്ടു മാസം അവിടെ താമസിപ്പിക്കുകയും ചെയ്തിരുന്നു. ഈ സമയം ശാരീരികവും മാനസികവുമായ പീഡനവും അനുഭവിക്കേണ്ടി വന്നതായി ഇരകൾ വെളിപ്പെടുത്തുന്നു.
വഞ്ചിതരായതിനെ തുടർന്ന് ഇരകളിൽ ചിലർ നൽകിയ പരാതികളിൽ ബെൻസനും നീതുവിനും എതിരെ പറവൂർ, കൊടുങ്ങല്ലൂർ സ്റ്റേഷനുകളിൽ കേസ് എടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ പണം തിരികെ ആവശ്യപ്പെട്ട് ഇരകൾ കഴിഞ്ഞ ദിവസം നീതുവിന്റെ ചെറായിലുള്ള വീട് വളഞ്ഞ് പ്രതിഷേധ മാർച്ചും നടത്തിയിരുന്നു.
Tags : Visa Fraud Investigation against a racket