വൈപ്പിൻ: പോലീസ് സ്റ്റേഷനുകളിൽ ജോലിഭാരം കൂടുന്നതിനാൽ ഓപ്പറേഷൻ തൂഫാനിൽ പോലീസ് - എക്സൈസ് സംയുക്ത സ്ക്വാഡ് വേണമെന്ന ആവശ്യം ഉയരുന്നു. മാത്രമല്ല ബന്ധപ്പെട്ട കേസുകളും ഭാഗികമായി എക്സൈസ് ഡിപ്പാർട്ട്മെന്റിനെ കൊണ്ട് എടുപ്പിക്കണമെന്നുമാണ് പോലീസുകാരുടെ ആവശ്യം.
ക്രമസമാധാന പാലനവും മറ്റു നിരവധി ഡ്യൂട്ടികളും ഉള്ളതിനിടെയാണ് പോലീസിന്റെ ചുമലിൽ ഓപ്പറേഷൻ തൂഫാനും കൂടി വന്നു പെട്ടിരിക്കുന്നത്. ഓരോ സ്റ്റേഷനുകളിൽ നിന്നും നാലു പോലീസുകാരെയാണ് തൂഫാൻ സ്ക്വാഡിലേക്ക് എടുത്തിട്ടുള്ളത്. എന്നാൽ പല എക്സൈസ് റേഞ്ച് ഓഫീസുകളിലും എക്സൈസുകാർ ഒരു പണിയുമില്ലാതെ വെറുതെ ഇരിക്കുമ്പോഴാണ് പോലീസുകാർ എക്സൈസുകാരുടെ ജോലിയും കൂടിയെടുത്ത് നട്ടം തിരിയുന്നതെന്നാണ് പോലീസുകാരുടെ പരാതി.
ലഹരിവസ്തു വിപണനവും വ്യാപനവും തടയാൻ പോലീസിനേക്കാൾ കൂടുതൽ ഉത്തരവാദിത്വം എക്സൈസ് വകുപ്പിനാണ്. ഇതിനു വേണ്ടി തന്നെയാണ് ഇങ്ങനെയൊരു വകുപ്പ് ഉണ്ടാക്കിയിട്ടുള്ളതെന്ന് പോലീസുകാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഓപ്പറേഷൻ തൂഫാൻ തുടങ്ങിയതോടെ മുനമ്പം പോലീസ് സബ് ഡിവിഷനിലെ ആറ് പോലീസ് സ്റ്റേഷനുകളിലായി 47 കേസുകൾ രജിസ്റ്റർ ചെയ്യുകയും 57 പേരെ അറസ്റ്റ് ചെയ്തതായും രേഖകൾ ഉണ്ട്.
സബ് ഡിവിഷനിലെ ആറു സ്റ്റേഷനുകളിൽ നിന്നായി 16 പോലീസുകാരാണ് തൂഫാനുമായി ബന്ധപ്പെട്ടുള്ള വിവരശേഖരണങ്ങളിലും റെയ്ഡുകളിലും ബോധവത്കരണ പരിപാടികളിലും ഏർപ്പെട്ടിട്ടുള്ളതെന്നും വ്യക്തമാക്കുന്നു.
Tags : Demand joint police-Excise squad