ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പിനുള്ള 26 അംഗ അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ സ്ക്വാഡിനെയാണ് പരിശീലകൻ ലയണല് സ്കലോണി പ്രഖ്യാപിച്ചത്. ലയണൽ മെസി, ജൂലിയൻ അൽവാരസ്, നിക്കോളാസ് ഒട്ടാമെൻഡി, റോഡ്രിഗോ ഡിപോൾ എന്നിങ്ങനെ 2022 ലോകകപ്പ് കളിച്ച ഒട്ടുമിക്ക താരങ്ങളും ഇക്കുറിയും സ്കലോണിയുടെ സംഘത്തിലുണ്ട്.
നിലവിലെ ചാമ്പ്യന്മാരായ അർജന്റീന തുടർച്ചയായ രണ്ടാം ലോകകിരീടം ലക്ഷ്യമിട്ടാണ് കളിക്കാനിറങ്ങുന്നത്. ഖത്തർ ലോകകപ്പിൽ ടൂർണമെന്റിന്റെ ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ട എമിലിയാനോ മാർട്ടിനെസും ടീമിലുണ്ട്. ആറാം ലോകകപ്പ് കളിക്കാനെത്തുന്ന ഇതിഹാസ താരം ലയണൽ മെസി തന്നെയാണ് അർജന്റീനയുടെ നെടുംതൂൺ.
കഴിഞ്ഞ ലോകകപ്പിൽ അർജന്റീന കിരീടം നേടുന്നതിൽ നിർണായകമായിരുന്നു മെസിയുടെ പ്രകടനം. മുന്നേറ്റനിരയെ മെസി നയിക്കുമ്പോൾ സ്ട്രൈക്കർമാരായി യുവതാരം ജൂലിയൻ അൽവാരസും ലൗട്ടാറോ മാർട്ടിനസുമുണ്ട്. തിയാഗോ അൽമാഡ, നിക്കോളാസ് പാസ് എന്നിവരും മുന്നേറ്റനിരയിലുണ്ട്.
ജൂൺ 11 മുതൽ യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായാണ് ലോകകപ്പ്. ലോകകപ്പിൽ ഗ്രൂപ്പ് ജെയിലാണ് അർജന്റീന ഉൾപ്പെട്ടിരിക്കുന്നത്. അൾജീരിയ, ഓസ്ട്രിയ, ജോർദൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ജൂൺ 16ന് അൾജീരിയയ്ക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം.
ടീം: ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ്, ജെറോണിമോ റുള്ളി, ജുവാൻ മൂസോ.
പ്രതിരോധനിര: ലിയാൻഡ്രോ ബാലേർഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ഗോൺസാലോ മൊണ്ടിയൽ, ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടാമെൻഡി, ഫക്കൂണ്ടോ മെദീന, നവൽ മൊളീന
മധ്യനിര: ലിയാൻഡ്രോ പാരഡെസ്, റോഡ്രിഗോ ഡി പോൾ, വാലന്റീൻ ബാർക്കോ, ജിയോവാനി ലോ സെൽസോ, എസക്വെൽ പാലാസിയോസ്, അലക്സിസ് മക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്.
മുന്നേറ്റനിര: ജൂലിയൻ അൽവാരസ്, ലയണൽ മെസി, നിക്കോളാസ് ഗോൺസാലസ്, തിയാഗോ അൽമാഡ, ജൂലിയാനോ സിമിയോണി, നികോ പാസ്, ലൗട്ടാറോ മാർട്ടിനെസ്, ജോസ് മാനുവൽ ലോപസ്.