National
ന്യൂഡൽഹി: യുഎഇയ്ക്ക് നേരെ ഇറാൻ വിക്ഷേപിച്ചത് 165 ബാലിസ്റ്റിക് മിസൈലുകളെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം. ശനിയാഴ്ച മുതൽ വിക്ഷേപിച്ച 165 മിസൈലുകളിൽ 152 എണ്ണം യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തെന്നും ബാക്കിയുള്ള 13 എണ്ണം കടലിൽ പതിച്ചതായും യുഎഇ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇറാൻ വിക്ഷേപിച്ച രണ്ട് ക്രൂയിസ് മിസൈലുകൾ തടഞ്ഞതായും റിപ്പോർട്ടുണ്ട്. 541 ഡ്രോണുകളിൽ 506 എണ്ണം യുഎഇ നശിപ്പിച്ചു. 35 എണ്ണം യുഎഇയിൽ പതിച്ചതായും ഏതാനും കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുണ്ട്.
ആക്രമണത്തിൽ പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളായ മൂന്നു പേർ കൊല്ലപ്പെട്ടു. ആക്രമണങ്ങളിൽ 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരും ഉൾപ്പെടുന്നുവെന്ന് യുഎഇ പ്രസ്താവനയിൽ വ്യക്തമാക്കി.
International
കുവൈറ്റ് സിറ്റി: ഇറാൻ ആക്രമണം ആരംഭിച്ചശേഷം കുവൈറ്റിന്റെ വ്യോമ പ്രതിരോധ സേന 97 ബാലിസ്റ്റിക് മിസൈലുകളും 283 ഡ്രോണുകളും നശിപ്പിച്ചതായി പ്രതിരോധമന്ത്രാലയം ഔദ്യോഗിക വക്താവ് കേണൽ സൗദ് അൽ അത്വാൻ അറിയിച്ചു. നശിപ്പിക്കപ്പെട്ട വസ്തുക്കളുടെ അവശിഷ്ടങ്ങൾ ചില ഇടങ്ങളിൽ പതിച്ചത് ചെറിയ നാശനഷ്ടങ്ങൾക്കിടയാക്കി.
തെക്കൻ മേഖലയിലും ആറാം റിംഗ് റോഡിലുമുള്ള നിരവധി ഓവർഹെഡ് ലൈനുകളുടെ സേവനം തടസപ്പെട്ടു. ഇത് ചില പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി തടസപ്പെടാൻ ഇടയാക്കി. ഈ പ്രദേശങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനായി അറ്റകുറ്റപ്പണി ആരംഭിച്ചതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് വൈദ്യുതി ഉൽപാദനമടക്കമുള്ള സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. സേവന സ്ഥിരത ഉറപ്പാക്കാൻ 24 മണിക്കൂറും നിരീക്ഷണം നടത്തിവരികയാണ്. വൈദ്യുതിയുടെയും വെള്ളത്തിന്റെയും സ്ഥിതി നിയന്ത്രണത്തിലാണെന്നും മന്ത്രാലയം അറിയിച്ചു.