റിയാദ്: ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കാൻ ശ്രമിച്ച അമേരിക്കൻ യുദ്ധക്കപ്പലിനെ മിസൈലുകൾ പ്രയോഗിച്ചു തുരത്തിയെന്ന് ഇറാനിലെ വിപ്ലവഗാർഡ്.
ഇറാൻ ഹോർമുസ് കടലിടുക്ക് പൂട്ടിയതു മൂലം കുടുങ്ങിക്കിടക്കുന്ന വാണിജ്യകപ്പലുകളെ അമേരിക്ക സുരക്ഷിതമായി പുറത്തുകടത്തുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇത്. ഇറാന്റെ അവകാശവാദം വ്യാജമാണെന്നും യുദ്ധക്കപ്പലുകൾ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും അമേരിക്കൻ സേന പ്രതികരിച്ചു.
ഹോർമുസിൽ കുടുങ്ങിയ കപ്പലുകളെ പുറത്തുകടത്താൽ ‘പ്രോജക്റ്റ് ഫ്രീഡം’ എന്ന പേരിൽ നാവിക ദൗത്യം നടപ്പാക്കുമെന്നാണ് ട്രംപ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ അറിയിച്ചത്. ഇതിന്റെ വിശദാംശങ്ങൾ അദ്ദേഹം നല്കിയില്ല. 15,000 സൈനികർ, വിമാനവാഹിനികളിലും കരയിലുമായുള്ള നൂറിലധികം യുദ്ധവിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ച് ‘പ്രോജക്റ്റ് ഫ്രീഡം’ ദൗത്യത്തിനു പിന്തുണ നല്കുമെന്നു മേഖലയിൽ പ്രവർത്തിക്കുന്ന യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു.
ഇന്നലെ ഹോർമുസ് കടലിടുക്കിൽ പ്രവശിക്കാൻ ശ്രമിച്ച ഫ്രിഗേറ്റ് ഇനത്തിൽപ്പെട്ട അമേരിക്കൻ യുദ്ധക്കപ്പലിനു നേർക്ക് മിസൈലുകൾ തൊടുത്തുവെന്നാണ് ഇറാനിലെ വിപ്ലവഗാർഡ് അറിയിച്ചത്. രണ്ടു മിസൈലുകൾ യുദ്ധക്കപ്പലിൽ പതിച്ചെന്നും തുടർന്ന് യുദ്ധക്കപ്പൽ പിന്തിരിഞ്ഞെന്നും കൂട്ടിച്ചേർത്തു.
എന്നാൽ, ഹോർമുസിൽ യുദ്ധക്കപ്പലുകൾ ആക്രമിക്കപ്പെട്ടില്ലെന്ന് യുഎസ് സേനയുടെ സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇറേനിയൻ സേന വ്യാജ അവകാശവാദം ഉന്നയിക്കുകയാണെന്ന് മറ്റൊരു അമേരിക്കൻ ഉദ്യോഗസ്ഥനും പ്രതികരിച്ചു.
2000 വാണിജ്യകപ്പലുകളും അതിലുള്ള 20,000 വരുന്ന ജീവനക്കാരും രണ്ടു മാസമായി ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപ് ‘പ്രോജക്റ്റ് ഫ്രീഡം’ ദൗത്യം പ്രഖ്യാപിച്ചത്. കപ്പലുകളിലെ ഭക്ഷണവും മറ്റ് അവശ്യവസ്തുകളും തീരുന്നതായി റിപ്പോർട്ടുണ്ട്.
അമേരിക്കൻ യുദ്ധപ്പലുകളുടെ അകന്പടിയോടെ വാണിജ്യകപ്പലുകൾ പുറത്തെത്തിക്കാനുള്ള നീക്കത്തിൽ വാണിജ്യകപ്പൽ കന്പനി പ്രതിനിധികൾ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. യുദ്ധം അവസാനിപ്പിച്ച് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുകയാണു വേണ്ടതെന്നും കന്പനികൾ അഭിപ്രായപ്പെട്ടു.
ട്രംപ് നാവികദൗത്യം പ്രഖ്യാപിച്ചതിനു പിന്നാലെ യുഎഇ സർക്കാർ എണ്ണകന്പനിയുടെ ടാങ്കറിനു നേർക്ക് ആക്രമണമുണ്ടായി. ഇറാൻ അമേരിക്കൻ യുദ്ധക്കപ്പൽ ആക്രമിച്ചു എന്ന വാർത്തയ്ക്കു പിന്നാലെ എണ്ണവില ഉയർന്നു.
ഇതിനിടെ, യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ മുന്നോട്ടുവച്ച 14 ഇന നിർദേശങ്ങളിൽ അമേരിക്ക മറുപടി നല്കിയതായി റിപ്പോർട്ടുണ്ട്. മറുപടി ഇറാൻ നേതൃത്വം വിലയിരുത്തിവരുന്നതായി അവിടത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.