Kerala
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരേ ഔദ്യോഗികമായി കേരളം ഇന്നു പ്രതിഷേധം അറിയിക്കുകയും കത്ത് അയയ്ക്കുകയും ചെയ്യും. തമിഴ്നാട് ജലവിഭവ മന്ത്രിക്കാണ് കത്ത് അയയ്ക്കുന്നത്.
ബജറ്റിലെ പ്രഖ്യാപനത്തിനെതിരേ കേരളസർക്കാരിന്റെ വിയോജിപ്പ് ജലവിഭവമന്ത്രി മോൻസ് ജോസഫ് കത്തിലൂടെ രേഖപ്പെടുത്തും. നിയമപരമായ മറ്റു സാധ്യതകളും തേടും.
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിൽആശങ്ക ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിതലത്തിൽ ചർച്ചകൾ നടത്താനുള്ള നീക്കവും നടക്കുകയാണ്.
സുപ്രീംകോടതിയിൽ കേരളത്തിന് അനുകൂലമായ നിലപാട് കൊണ്ടുവരുന്നതിനും പുതിയ ഡാം നിർമാണം സാധ്യമാകുന്നതിനും വേണ്ടി നിയമോപദേശവും തേടുന്നുണ്ട്.
Kerala
ഉടുമ്പൻചോല: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതികരണവുമായി മുൻ മന്ത്രി എം.എം. മണി. തമിഴ്നാട് സർക്കാരിന് തീരുമാനമെടുത്ത് അവിടെ വെക്കാനേ സാധിക്കൂവെന്നും നിലവിലുള്ള ജലനിരപ്പ് ഉയർത്താൻ കേരളം ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാടിന് നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന അളവിൽ വെള്ളം നൽകാൻ കേരളം തയാറാണെന്നും എന്നാൽ കേരളത്തിന്റെ സുരക്ഷയ്ക്കും ജനങ്ങളുടെ ജീവനും അതീവ പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി ജില്ലയിലെ മൂന്ന് താലൂക്കുകൾ തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന തരത്തിലുള്ള പ്രചാരണങ്ങളെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. പച്ചമലയാളത്തിൽ പറഞ്ഞാൽ അത്തരം വ്യാജ പ്രചാരണങ്ങൾ കൈയിൽ വച്ചാൽ മതിയെന്നായിരുന്നു ഈ വിഷയത്തിലുള്ള മണിയുടെ പ്രതികരണം.
Kerala
ചെറുതോണി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് എംപി. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്നാടിന്റെ പ്രഖ്യാപനം അനാവശ്യ പ്രകോപനമുണ്ടാക്കുന്നതാണെന്നും, ഇത് തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി പുതിയ അണക്കെട്ട് നിര്‍മിക്കുകയെന്ന തീരുമാനവുമായി സംസ്ഥാനം മുന്നോട്ടുപോവുകയാണ്. തമിഴ്നാടിന് ദോഷകരമായ യാതൊരു നടപടിയും കേരളത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എന്നാല്‍, യാതൊരു നിയമപരമായ സാധ്യതയുമില്ലാത്ത വിഷയങ്ങളാണ് അവര്‍ വീണ്ടും ഉന്നയിക്കുന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തിയാല്‍ കേരളം ബാക്കിയുണ്ടാകില്ലെന്ന കാര്യം എല്ലാവര്ക്കും അറിയാവുന്നതാണ്.
നിലവില്‍ വിഷയം നാഷണല്‍ ഡാം സേഫ്റ്റി അതോറിറ്റിയുടെ പരിഗണനയിലാണെന്നും, ഉടന്‍ തന്നെ അവരുടെ നേതൃത്വത്തിലുള്ള പരിശോധനകള്‍ നടക്കാനിരിക്കുകയാണെന്നും ഡീന്‍ കുര്യാക്കോസ് ചൂണ്ടിക്കാണിച്ചു.
അണക്കെട്ട് തകര്‍ന്നാല്‍ കേരളം നശിക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ല. പുതിയ ഡാം എന്ന ചര്‍ച്ച സജീവമായിരിക്കുന്ന ഘട്ടത്തില്‍, ബജറ്റ് പ്രസംഗത്തിലൂടെ തമിഴ്നാട് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്ന ഇത്തരം പ്രഖ്യാപനങ്ങള്‍ ജനങ്ങളില്‍ ആശങ്ക പരത്താന്‍ മാത്രമേ ഉപകരിക്കൂ എന്നും ഡീൻ കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് കേരള- തമിഴ്നാട് മുഖ്യമന്ത്രിതല ചർച്ച ആലോചനയിലെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇപ്പോൾ ഉദ്യോഗസ്ഥതല ചർച്ചയാണ് നടന്നു വരുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജനനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടു പ്രതികരിക്കവേയായിരുന്നു മുഖ്യമന്ത്രിതല ചർച്ച നടത്തുന്ന കാര്യം വി.ഡി. സതീശൻ പറഞ്ഞത്.
വിഴിഞ്ഞം തുറമുഖത്തിൽ സർക്കാരിനെ അറിയിക്കാതെ അദാനി ഗ്രൂപ്പ് ഓഹരികൈമാറ്റം നടത്തിയതു സംബന്ധിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേഡ് കമ്മിറ്റി പരിശോധന നടത്തി വരികയാണെന്നും റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ഇതുസംബന്ധിച്ച് തുടർ നടപടി സ്വീകരിക്കും. സംസ്ഥാന താത്പര്യം മുൻനിർത്തി മാത്രമേ നടപടി സ്വീകരിക്കുകയുള്ളുവെന്ന മറുപടി മുഖ്യമന്ത്രി ആവർത്തിച്ചു.
National
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ. സംസ്ഥാന ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി എൻ. മരിയ വിൽസൺ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് വർധിപ്പിക്കുന്നതിനൊപ്പം കാവേരി നദിയിൽ നിന്ന് തമിഴ്നാടിന് അർഹതപ്പെട്ട ജലവിഹിതം നേടിയെടുക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ധനമന്ത്രി ബജറ്റവതരണ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയർത്താൻ സുപ്രീം കോടതി നേരത്തെ തമിഴ്നാടിന് അനുമതി നൽകിയിരുന്നെങ്കിലും, കേരളത്തിന്റെ കടുത്ത ആശങ്കകളും സുരക്ഷാപ്രശ്നങ്ങളും മുൻനിർത്തി നിലവിൽ ജലനിരപ്പ് 136 അടിയായി പരിമിതപ്പെടുത്തി നിർത്തുകയായിരുന്നു.
എന്നാൽ ബജറ്റിലെ പുതിയ ഔദ്യോഗിക പ്രഖ്യാപനത്തോടെ, ജലനിരപ്പ് ഉയർത്താനുള്ള നടപടികളുമായി തമിഴ്നാട് സർക്കാർ മുന്നോട്ടു പോകുമെന്ന ശക്തമായ സൂചനയാണ് പുറത്തുവരുന്നത്.
Kerala
ചരൽക്കുന്ന്: മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനു കേരളം – തമിഴ്നാട് സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്താനും അഭിപ്രായ സമന്വയത്തോടെ പുതിയ ഡാം നിർമിക്കുന്നതിന് സാഹചര്യമൊരുക്കാനും സുപ്രീം കോടതിയെ ബോധ്യപ്പെടുത്തി കേന്ദ്ര സർക്കാർ മുന്നോട്ടു വരണമെന്ന് ചരൽക്കുന്നിൽ ചേർന്ന കേരള കോൺഗ്രസ് സംസ്ഥാന നേതൃക്യാംപ് ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് നിയമസഭ കക്ഷിനേതാവും ജലവിഭവ –ഭവന നിർമാണ വകുപ്പ് മന്ത്രിയുമായ മോൻസ് ജോസഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ പി.സി.തോമസ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം, ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എംപി, ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ്, വർഗീസ് മാമ്മൻ എംഎൽഎ, ട്രഷറർ ഏബ്രഹാം കലമണ്ണിൽ, തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ലഭിക്കുന്നതിനായി തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ കര്‍ഷക സംഘങ്ങളുടെ നേതൃത്വത്തില്‍ സര്‍വമത പ്രാര്‍ഥന നടത്തി.
അണക്കെട്ടില്‍ നിന്നു തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന തേക്കടിയിലെ സ്പില്‍വേ ഷട്ടറിനു സമീപമായിരുന്നു പ്രാര്‍ഥന. തേനി ജില്ലയിലെ 14,707 ഏക്കര്‍ ഭൂമിയിലെ കൃഷിക്കായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്.
ഒന്നാം വിള ഇറക്കുന്നതിന് എല്ലാ വര്‍ഷവും ജൂണ്‍ ആദ്യവാരം അണക്കെട്ടില്‍ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നുവിടുക പതിവാണ്. എന്നാല്‍, ഈ വര്‍ഷം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കനിയാത്തതിനാല്‍ ഇതുവരെ ജല സേചനത്തിനായി വെള്ളം തുറന്നുവിട്ടിട്ടില്ല. നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 112.90 അടിയാണ്.
തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഓഫീസിന് സമീപമുള്ള ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും ഇവര്‍ നടത്തി. ചടങ്ങിന് കര്‍ഷക സംഘങ്ങളുടെ വര്‍ക്കിംഗ് പ്രസിഡന്റ് എസ്. മനോഹരന് അധ്യക്ഷത വഹിച്ചു.
കമ്പം വാവര് പള്ളി ജമാഅത്ത് പ്രസിഡന്റ് ഹാജി സൈനുലാബുദീന്‍ അമ്പ, വ്യവസായി രായപ്പന്പ്പെട്ടി ആനന്ദന്, ചെന്നൈ ശെല്‍വം, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ രാജഗോപാല്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ മഹേന്ദ്രന്, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
മൂന്നാര്‍: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തിങ്കളാഴ്ച മൂന്നാര്‍ വൈബ് റിസോര്‍ട്ടില്‍ നടന്ന അന്തര്‍സംസ്ഥാന ചര്‍ച്ചയില്‍ തങ്ങളുടെ മുന്‍ നിലപാടുകളില്‍ ഉറച്ച് കേരളവും തമിഴ്നാടും.
കേന്ദ്ര ജലശക്തി മന്ത്രാലയത്തിനു കീഴിലുള്ള പാര്‍ലമെന്ററി സമിതിയുടെ യോഗമാണ് ഇന്നലെ നടന്നത്.
കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും എന്നതായിരുന്നു കേരളത്തിന്റെ നിലപാടെങ്കില്‍, ജലനിരപ്പ് ഉയര്‍ത്തണമെന്ന ആവശ്യമാണ് തമിഴ്നാട് ഉന്നയിച്ചത്. വിഷയത്തില്‍ പ്രശ്നപരിഹാരത്തിനാണ് കേന്ദ്രജല വിഭവ വകുപ്പ് മന്ത്രാലയം ശ്രമിക്കുന്നതെന്ന് കമ്മിറ്റി ചെയര്മാന് രാജീവ് പ്രതാപ് റൂഡി എംപി വ്യക്തമാക്കി.
കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇരു സംസ്ഥാനങ്ങള്‍ക്കും പറയാനുള്ളതു കേള്‍ക്കുക മാത്രമാണു ചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ക്ക് ഗുണകരമായ തീരുമാനമാണ് പ്രതീക്ഷിക്കുന്നത്. രണ്ടു സംസ്ഥാനങ്ങളുടെയും ആശങ്കകള്‍ കേട്ടെങ്കിലും പാര്‍ലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നില്ല. രണ്ടു സംസ്ഥാനങ്ങളും ഒരുപോലെയാണ്.ജനങ്ങളുടെ സുരക്ഷയും കുടിവെള്ളവുമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ആശങ്കകളും ആവശ്യങ്ങളും കമ്മിറ്റിക്കു മുന്പില് വളരെ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ടെന്ന് സമിതി അംഗമായ ജെബി മേത്തര്‍ എംപി പറഞ്ഞു. തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്ന ഉറച്ച നിലപാടിലാണ് കേരളം യോഗത്തില്‍ സംസാരിച്ചതെന്നും ജെബി മേത്തര്‍ കൂട്ടിച്ചേര്‍ത്തു.
ഇടുക്കി സബ് കളക്ടര്‍ വി.എം. ആര്യ, കേന്ദ്ര പാര്‍ലമെന്ററി സമിതി അംഗങ്ങള്‍, കേന്ദ്ര-സംസ്ഥാന ജലവിഭവ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സമിതിയംഗങ്ങള്‍ പിന്നീട് ഇടുക്കി അണക്കെട്ടും സന്ദര്‍ശിച്ചു.
Kerala
കോട്ടയം: മുല്ലപ്പെരിയാർ ഡാം സുരക്ഷാ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയതിൽ പ്രതികരണവുമായി മന്ത്രി മോൻസ് ജോസഫ്. ഉത്തരവ് തിരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ പ്രതിനിധിയെ നിർദ്ദേശിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി അടിയന്തര ചർച്ച നടത്തുമെന്നും സമിതിയിലേക്കുള്ള കേരളത്തിന്റെ പ്രതിനിധിയെ എത്രയും വേഗം തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമായതിനാൽ അതീവ പ്രാധാന്യത്തോടെയാണ് സർക്കാർ ഇതിനെ കാണുന്നത്.
പ്രതിനിധിയെ നിശ്ചയിക്കുന്നതിനുള്ള നടപടികൾ അതിവേഗം പൂർത്തിയാക്കി കേന്ദ്രത്തെ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മദ്യനയത്തിൽ കേരളാ കോൺഗ്രസിന് വ്യക്തമായ നിപാടുണ്ട്. യുഡിഎഫിൽ ചർച്ച ചെയ്തു തീരുമാനമെടുക്കണം എന്നതാണ് പാർട്ടിയുടെ നിലപാട്.
മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക എന്നതാണ് പാർട്ടിയുടെ നിലപാട്. മദ്യത്തിന്റെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കണമെന്നും, അതുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം യുഡിഎഫിൽ ചർച്ചചെയ്ത് പരിഹരിക്കുമെന്നും മോൻസ് ജോസഫ് പറഞ്ഞു.
Kerala
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരം കൂട്ടണമെന്ന തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ നിലപാടിനെതിരെ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. ഇത്തരമൊരു നിലപാട് കേരളത്തിന് എതിരാണെന്നും തമിഴ്നാട് മുഖ്യമന്ത്രിയില്‍നിന്ന് കേരളത്തിലെ ജനങ്ങള്‍ ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
142 അടിയില്‍നിന്ന് ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം സുപ്രീംകോടതി പോലും അനുവദിക്കാത്തതാണ്. ഇതില്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകണം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്നും ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയ്ക്കായുള്ള വിദഗ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ നീക്കി. സമിതിയിലുണ്ടായിരുന്ന മുൻ സിഡബ്ല്യുസി ചീഫ് എൻജിനീയർ ടി.കെ.ശിവരാജനെയാണ് ഒഴിവാക്കിയത്. പകരം ഉത്തർപ്രദേശ് സ്വദേശിയായ എം.എൽ.ശർമയെ സമിതിയിൽ നിയമിച്ചു.
അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി ദേശീയ ഡാം സുരക്ഷാ അഥോറിറ്റി രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതിയെ പുനഃസംഘടിപ്പിച്ചപ്പോഴാണ് കേരളത്തിന് കനത്ത തിരിച്ചടിയായ ഈ നീക്കമുണ്ടായത്. വ്യക്തിപരമായ കാരണങ്ങളാൽ ടി.കെ. ശിവരാജൻ ഒഴിവായെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവിൽ വ്യക്തമാകുന്നത്.
ഐഐടി റൂർക്കിയിലെ ഭൂകമ്പ എൻജിനീയറിംഗ് വിഭാഗം പ്രൊഫസറും ഇന്റർനാഷണൽ സെന്റർ ഓഫ് എക്സലൻസ് ഫോർ ഡാംസ് മേധാവിയുമാണ് പ്രഫ. എം.എൽ. ശർമ്മ. 2021ലെ ഡാം സുരക്ഷാ നിയമപ്രകാരം ഈ വർഷം ജനുവരി ആറിനാണ് മുല്ലപ്പെരിയാർ പരിശോധനയ്ക്കായി അഥോറിറ്റി ആദ്യ സമിതിക്ക് രൂപം നൽകിയത്.
ബൽരാജ് ജോഷിയാണ് ചെയർമാൻ, ഗോപാൽ ധവാൻ, ഗുൽഷൻ രാജ്, എൻ. ശിവകുമാർ എന്നിവരാണ് മറ്റംഗങ്ങൾ. അംഗങ്ങളുടെ മാറ്റം ഒഴികെ ജനുവരിലെ ഉത്തരവിലെ മറ്റ് നിബന്ധനകളിലും വ്യവസ്ഥകളിലും മാറ്റമില്ലെന്ന് അഥോറിറ്റി വ്യക്തമാക്കി.
District News
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്ത് പുതിയ ഡാം നിര്‍മിക്കാന്‍ നിലപാടെടുത്ത സംസ്ഥാന സര്‍ക്കാരിന്റെയും മന്ത്രി മോന്‍സ് ജോസഫിന്റെയും തീരുമാനത്തെ മുല്ലപ്പെരിയാര്‍ ജനസംരക്ഷണ സമിതി സ്വാഗതം ചെയ്തു. 130 വര്‍ഷം പിന്നിടുന്ന അണക്കെട്ട് അപകടാവസ്ഥയിലാണെന്ന് ആറിലധികം വിദഗ്ധസമിതികള്‍ പഠനം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്.
2012ന് ശേഷം യാതൊരുവിധ ബലക്ഷയ പരിശോധനകളും നടത്താന്‍ തമിഴ്നാട് അനുവദിച്ചിട്ടില്ല. കേന്ദ്ര ജലകമ്മീഷന് അംഗങ്ങള്‍ അണക്കെട്ടിന്റെ ബലക്ഷയം പരിശോധിക്കാന്‍ എത്തിയെങ്കിലും തമിഴ്നാട് ഉദ്യോഗസ്ഥരുടെ നിസഹകരണം മൂലം പരിശോധന നടത്താന്‍ കഴിയാതെ തിരികെപ്പോകേണ്ടി വന്നു. തമിഴ്നാടിന് അനുകൂലമായ സമീപനമാണ് മുന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. അണക്കെട്ടിന് കുഴപ്പമില്ലെന്ന് മുന്‍ മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചത് തമിഴ്നാട് കോടതിയില്‍ അവര്‍ക്ക് അനുകൂലമായ വാദമുഖമാക്കി മാറ്റി.
ഉപസമിതി എന്ന പേരില്‍ കേരള പ്രിന്‍സിപ്പല്‍ സെക്രട്ടറി അശോക് കുമാര്‍ സിംഗ്, ഇന്റര്‍ സ്റ്റേറ്റ് ജലവകുപ്പ് ചീഫ് എന്‍ജിനിയര്‍ ആര്. പ്രിയേഷ് എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അണക്കെട്ടിന് കാഴ്ചയില്‍ കുഴപ്പമില്ല എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതു ശരിയാണെങ്കില്‍ സംസ്ഥാന താത്പര്യത്തിനെതിരേ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉദ്യോഗസ്ഥരേ പ്രോസിക്യൂട്ട് ചെയ്യണം.
ഡാമിന്റെ ബലക്ഷയം പരിശോധിക്കാന്‍ എത്തിയ കേന്ദ്ര ജലകമ്മീഷന് അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ഡാമിന്റെ വിള്ളലുകള്‍ അടയ്ക്കാന്‍ നിര്‍മാണസാധനങ്ങള്‍ കേരളത്തില്‍കൂടി കൊണ്ടുപോകാന്‍ അനുവദിക്കരുതെന്ന കേരള ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം അവഗണിച്ച് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി വൈക്കത്ത് എത്തുന്നതിനു മുന്‍പ് അനുമതി നല്കിയതും സംസ്ഥാന താത്പര്യത്തിന് എതിരായ നടപടിയായിരുന്നു.
കേരളത്തിന്റെ താത്പര്യം സംരക്ഷിച്ച് അശാസ്ത്രീയമായ 999 വര്‍ഷത്തെ കരാര്‍ റദ്ദാക്കാനും പുതിയ ഡാം നിര്‍മിക്കാനും അന്താരാഷ്ട്ര ഡാം നിര്‍മാണ ഏജന്‍സിയെ പുതിയ ഡാമിന്റെ നിര്‍മാണപ്രവൃത്തികള്‍ ഏല്‍പ്പിക്കാനും സര്‍ക്കാര്‍ തയാറാകണമെന്നും സമിതി ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകള്‍ക്കു ശേഷം സംസ്ഥാന താത്പര്യം മുന്‍നിര്‍ത്തി തീരുമാനമെടുത്ത മന്ത്രി മോന്‍സ് ജോസഫിന് സ്വീകരണം നല്‍കാനും സമിതി തീരുമാനിച്ചു. ചെയര്മാന് അഡ്വ. റോയ് വാരികാട്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പി.ടി ശ്രീകുമാര്‍, പിആര്‍ഒ ഷിബു കെ. തമ്പി, ഖാലിദ് സഖാഫി, സംഗീത വിശ്വനാഥന് എന്നിവര്‍ പ്രസംഗിച്ചു.
Kerala
കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന ടിവികെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം കാലവര്‍ഷം എത്തുന്പോൾ സംസ്ഥാനത്ത് ആശങ്കയുടെ കാര്‍മേഘം പരത്തുന്നു. സുപ്രീം കോടതി ഉത്തരവില്‍ ജലനിരപ്പ് 136 അടിയില്‍നിന്ന് 142 അടിയായി ഉയര്‍ത്തിയതിനു പിന്നാലെയാണ് പത്ത് അടി കൂടി ഉയര്‍ത്തുമെന്ന വാഗ്ദാനം.
കേരളത്തിന്റെ സുരക്ഷയും ലക്ഷക്കണക്കിന് ജനങ്ങളുടെ ആശങ്കയും മുന്‍നിറുത്തി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുമായി സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടലുകള്‍ നടത്തേണ്ടിയിരിക്കുന്നു.
സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് 1895-ല്‍ ബ്രിട്ടീഷ് എന്‍ജിനിയര്‍ കേണല്‍ പെന്നി ക്യുക്ക് നിര്‍മിച്ച അണക്കെട്ട് 131 വര്‍ഷം പിന്നിടുമ്പോഴാണ് ജലനിരപ്പ് വീണ്ടും ഉയര്‍ത്തുമെന്നുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം. എട്ടു വര്‍ഷത്തെ നിര്‍മാണകാലാവധി കൂടി പരിഗണിച്ചാല്‍ മുല്ലപ്പെരിയാര്‍ ഡാമിന് പഴക്കം 139 വര്‍ഷം.
ഡിഎംകെയും എഡിഎംകെയും ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തെരഞ്ഞെടുപ്പ് പത്രികയില്‍ പറഞ്ഞിരുന്നെങ്കിലും ടിവികെയുടെ നിലപാടിനായിരുന്നു നേട്ടം. ഇടുക്കി അതിര്‍ത്തിയിലുള്ള തേനി ജില്ലയിലെ നാലു മണ്ഡലങ്ങളില്‍ രണ്ടിടത്ത് ടിവികെ വിജയിച്ചു. രാഷ്ട്രീയ ഏറ്റുമുട്ടലിനില്ലെന്നും തമിഴ്നാടിന്റെ അവകാശം നിയമപോരാട്ടത്തിലൂടെ നേടിയെടുക്കുമെന്നുമായിരുന്നു ടിവികെ നേതാക്കളുടെ അവകാശവാദം.
ഇതിനൊപ്പം തമിഴ്നാട് ഉടമസ്ഥത അവകാശപ്പെടുന്ന പെരിയാര്‍ കടുവാസങ്കേതത്തിലെ മംഗളാദേവി കണ്ണകി ക്ഷേത്രം സ്ഥിരമായി തുറക്കുമെന്നും ക്ഷേത്രം നവീകരിച്ച് അവിടേക്ക് റോഡ് നിര്‍മിക്കുമെന്നും ടിവികെ തെരഞ്ഞെടുപ്പു വാഗ്ദാനം നടത്തിയിരുന്നു. കഴിഞ്ഞ ഭരണത്തില്‍ മുഖ്യമന്ത്രി സ്റ്റാലിനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെങ്കിലും പിണറായി സര്‍ക്കാരിന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇതിനിടെയാണ് സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കേരളം തമിഴ്നാടിന് അനുമതി നല്‍കിയിരിക്കുന്നത്. ഏഴ് ജോലികള്‍ക്കാണ് ഉപാധികളോടെ അനുമതിയുള്ളത്. അണക്കെട്ടിലും സ്പില്‍വേയിലും സിമന്റ് പെയിന്റിംഗ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികളാണ് തമിഴ്നാട് നടത്താന്‍ ഉദ്ദേശിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുമ്പോള്‍ പ്രധാന അണക്കെട്ടിലെയും ബേബി ഡാമിലെയും ഗാലറികളിലൂടെ വലിയ തോതില്‍ ചോര്‍ച്ച ഉണ്ടാകാറുണ്ട്.
ജലനിരപ്പ് 139.85 അടിയില്‍ എത്തുമ്പോള്‍ പ്രതിദിനം രണ്ടു ലക്ഷം ലിറ്റര്‍ വെള്ളം വരെയാണ് ചോര്‍ച്ച.ഡാമിന്റെ ബലക്ഷയം സംബന്ധിച്ച് നിര്‍ണായകമാകുന്ന ജലത്തിനടിയിലെ ആര്‍ഒവി (റിമോട്ടിലി ഓപ്പറേറ്റഡ് വെഹിക്കിള്‍) പരിശോധന കഴിഞ്ഞ ഡിസംബറില്‍ പൂര്‍ത്തിയായിയിരുന്നു. ഡല്‍ഹിയിലെ സെന്‍ട്രല്‍ സോയില്‍ മെറ്റീരിയല്‍ റിസര്‍ച്ച് സ്റ്റേഷനിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ നടത്തിയ ആറു ദിവസത്തെ പരിശോധനഫലം പുറത്തുവന്നിട്ടില്ല.
Kerala
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യുന്ന കാര്യത്തിൽ സുപ്രീംകോടതിയിൽ നിലപാട് അറിയിക്കാത്ത കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ച് സേവ് കേരള ബ്രിഗേഡിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ദ്വിദിന സത്യഗ്രഹം നടത്തി.
അഡ്വ. റസൽ ജോയി സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. സേവ് കേരള ബ്രിഗേഡ് ട്രഷറർ പി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അലോഷ്യസ് പുന്നാട്ട്, ജോയിന്റ് സെക്രട്ടറി അനിൽ തൃപ്പൂണിത്തുറ, ഇടുക്കി ജില്ലാ പ്രസിഡന്റ് ജോസ് പുരയിടം, ജോയിന്റ് സെക്രട്ടറിമാരായ ബിബിൻ കപ്പിത്താൻ, സജീന്ദ്രൻ മാളിയേക്കൽ, ബ്രിഗേഡ് പ്രവാസി കൂട്ടായ്മ പ്രസിഡന്റ് അബ്ദുൾ ജലീൽ, വർഗീസ് തച്ചിലുകണ്ടം, ജനറൽ സെക്രട്ടറി അമൃതപ്രീതം തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കുമളി: ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാനൊരുങ്ങി തമിഴ്നാട്. സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിനു മുന്നോടിയായി തമിഴ്നാട് ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 140 അടിയായി ഉയർന്നിരിക്കുകയാണ്. വൈകിട്ട് ആറോടെയാണു ജലനിരപ്പ് 140 അടിയിലെത്തിയത്.
വെള്ളം കൊണ്ടുപോകുന്നത് തമിഴ്നാട് നിർത്തിവച്ചതും കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചതുമാണു ജലനിരപ്പ് ഉയരാൻ കാരണം. അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 142 അടിയാണ്. ഈ സാഹചര്യത്തിലാണു ജലനിരപ്പ് 140ൽ എത്തിയപ്പോൾ ആദ്യ പ്രളയ മുന്നറിയിപ്പ് നൽകിയത്.
പെരിയാറിൽ ജലനിരപ്പ് താഴ്ന്ന നിലയിലായതിനാൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായാലും ആശങ്കപ്പെടാനില്ല. 24നു ജലനിരപ്പ് 138.65 അടിയായി വർധിച്ചതോടെ തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നതു പുനരാരംഭിച്ചു. സെക്കൻഡിൽ 400 ഘനയടി വെള്ളമാണ് 24നു തുറന്നുവിട്ടത്. ജലനിരപ്പ് 136ൽ എത്തിയപ്പോൾ ആദ്യ ജാഗ്രതാ നിർദേശവും 138ൽ രണ്ടാമത്തെ ജാഗ്രതാ നിർദേശവും നൽകിയിരുന്നു.
Kerala
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. ഡാമിലേക്കുള്ള വെള്ളത്തിന്റെ നീരൊഴുക്ക് വർധിച്ചതിനെത്തുടർന്ന് ജലനിരപ്പ് 139 അടി കവിഞ്ഞു. നിലവിൽ 13 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടുണ്ട്.
സെക്കൻഡിൽ 9403 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ സ്പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരുമെന്നാണ് തമിഴ്നാട് വാട്ടർ അഥോറിറ്റി വ്യക്തമാക്കുന്നത്. ഒരു മീറ്ററിൽ നിന്ന് 1.5 മീറ്ററായി ഷട്ടറുകൾ ഉയർത്തേണ്ടി വരും.
സെക്കൻഡിൽ 10178 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു. ഡാമിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്ന ജനവാസ മേഖലകളിൽ ആശങ്ക ഉയർന്നിട്ടുണ്ട്. താഴ്ന്ന് പ്രദേശങ്ങളിലൊക്കെ വെള്ളം ഉയർന്നു തുടങ്ങിയിട്ടുണ്ട്.
Kerala
കുമളി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവ് പിന്നിട്ട സാഹചര്യത്തിലാണ് ഷട്ടറുകൾ തുറന്നത്.
സെക്കൻഡിൽ 1400 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ശനിയാഴ്ച രാവിലെ എട്ടിന് ജലനിരപ്പ് 138.25 അടിയായിട്ടുണ്ട്.
പെരിയാർ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.
Kerala
പി.സി. സിറിയക്
ഓരോ മഴക്കാലവും മുല്ലപ്പെരിയാർ അണക്കെട്ട് കേരളീയരുടെ ഉറക്കംകെടുത്താറുണ്ട്. 135 വർഷം പഴക്കമുള്ളതും കരിങ്കല്ലും സുർക്കിയും ഉപയോഗിച്ച് നിർമിച്ചതുമായ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നതോടൊപ്പം കേരളീയരുടെ ചങ്കിടിപ്പും ഉയരുന്നു.
ഈ പഴയ ഡാം തകർന്നാൽ കേരളത്തിൽ വലിയ നാശമുണ്ടാകുമെന്നു നാം ഭയപ്പെടുന്നു. അതേസമയം തമിഴ്നാടിന് പെരിയാർ ജലം ജീവജലമാണ്. അവരുടെ അഞ്ചു ജില്ലകൾ ജലസേചനത്തിനും കുടിവെള്ളത്തിനും പെരിയാർ ജലത്തെയാണ് ആശ്രയിക്കുന്നത് എന്നു നമുക്കറിയാം. തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്നതാണല്ലോ നമ്മുടെ മുദ്രാവാക്യം.
അവർക്ക് വെള്ളവും നമുക്കു സുരക്ഷയും ഉറപ്പുവരുത്താനായി കേരള സർക്കാരും മറ്റു ചില വിദഗ്ധരും നിർദേശിക്കുന്നത് ഇപ്പോഴത്തെ ഡാമിന്റെ ഒരു കിലോമീറ്റർ താഴെ ഒരു പുതിയ ഡാം നിർമിക്കുക എന്നതാണ്.
പക്ഷേ, പുതിയ ഡാം കെട്ടാൻ നമുക്കു തമിഴ്നാട് സർക്കാരിന്റെയും കേന്ദ്രത്തിന്റെയും അനുമതി വേണം. അതു ലഭിക്കാനിടയില്ല. രണ്ടാമത്, പുതിയ ഡാമിന് ഇന്നത്തെ നിലയ്ക്ക് 1500 കോടി രൂപയെങ്കിലും ചെലവാക്കേണ്ടിവരും. മൂന്നാമത്, ഇപ്പോഴത്തെ ഡാമിന്റെ താഴെ പുതിയ ഡാം കെട്ടേണ്ടിവരുന്പോൾ ഇപ്പോഴത്തെ ഡാമിനെക്കാൾ വളരെ കൂടുതൽ ഉയരവും വലിപ്പവുമുള്ള ഡാം ആയിരിക്കണം അത്. ഒരു കിലോമീറ്റർ മാത്രം ദൂരത്തിൽ മറ്റൊരു ഡാം കെട്ടാൻവേണ്ടി മണ്ണു മാറ്റുന്പോൾത്തന്നെ നിലവിലുള്ള പഴയ ഡാമിനു തകർച്ചയുണ്ടാകാനിടയുണ്ട്. ഇങ്ങനെയൊരു റിസ്കെടുക്കാൻ പാടില്ലെന്നാണ് വിദഗ്ധാഭിപ്രായം.
പെരിയാർ വന്യമൃഗസംരക്ഷണ കേന്ദ്രവും മറ്റുമുള്ള പ്രദേശത്ത് ഇങ്ങനെയൊരു ഭീമൻ സ്ട്രക്ചർ കെട്ടിയുയർത്താൻ പരിസ്ഥിതി അനുമതി ലഭിക്കാൻ പോകുന്നില്ലെന്നതാണ് നാലാമത്തെ കാര്യം. അഞ്ചാമതായി, മറ്റൊരു പ്രാധാന കാര്യം -100 കൊല്ലം കഴിയുന്പോൾ ഇപ്പോൾ നിർമിക്കുന്ന പുതിയ ഡാമും പഴയതാകുമെന്നതാണ്. അത് ബലഹീനമാണ്. പുതുക്കിപ്പണിയണം എന്ന് ആവശ്യമുയരും. അപ്പോൾ നിലവിലുള്ള ഡാമിന്റെ കീഴ്ഭാഗത്ത് വീണ്ടും താഴോട്ടുമാറി ഡാമിന് സ്ഥലം കണ്ടെത്തേണ്ടിവരും. ഇങ്ങനെ കേരളത്തിനകത്ത് ഇറങ്ങിക്കെട്ടുന്ന ഡാമിന്റെ വലിപ്പം ആലോചിച്ചു നോക്കുക. ചുരുക്കത്തിൽ, പുതിയ ഡാം അപ്രായോഗികം. അപ്പോൾ കേരളത്തിന്റെ ആശങ്കയ്ക്ക് പരിഹാരമില്ലേ?
മുല്ലപ്പെരിയാർ ഡാമിന്റെ ഏറ്റവും ഉയർന്ന ജലനിരപ്പ് 152 അടിയാണ്. 1979ൽ ഡാമിൽനിന്നു വെള്ളം ചോർന്നൊഴുകുന്നു, ഡാം ബലഹീനം മുതലായ പരാതികൾ ഉയർന്നപ്പോൾ കേന്ദ്ര വാട്ടർ പവർ കമ്മീഷന്റെ ചെയർമാനായിരുന്ന മലയാളി എൻജിനിയർ ഡോ. കെ.ഡി. തോമസ് ഡാം സന്ദർശിച്ചു പരിശോധന നടത്തി രണ്ടു നിർദേശങ്ങൾ നല്കി.
1. ഡാമിലെ ഉയർന്ന ജലനിരപ്പ് ഉടൻതന്നെ 152 അടിയിൽനിന്ന് 136 അടിയായി കുറയ്ക്കുക. അതോടെ ഡാമിൽ സംഭരിക്കുന്ന വെള്ളത്തിന്റെ അളവ് മൂന്നിലൊന്ന് കുറയുന്നു. അതോടെ ഡാമിന്മേൽ ഉണ്ടാകുന്ന ജലത്തിന്റെ സമ്മർദവും കുറയുന്നു.
2. ഡാം ബലപ്പെടുത്തി ശക്തമാക്കുക. അന്ന് നിർദേശിച്ച ശക്തമാക്കൽ പണി മുഴുവൻ തമിഴ്നാട് സർക്കാർ പൂർത്തിയാക്കിക്കഴിഞ്ഞിരിക്കുന്നു. കേന്ദ്ര വാട്ടർ കമ്മീഷന്റെ വിദഗ്ധന്മാർ പരിശോധിച്ച് ഈ പണി തൃപ്തികരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിക്കുകയുംചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി 126 അടിക്കു പകരം 142 അടിവരെ ജലം അണക്കെട്ടിൽ സംഭരിക്കാൻ അനുവാദം നൽകിയിരിക്കുന്നത്. ഈ അനുവാദം ഉണ്ടെങ്കിലും ഇക്കഴിഞ്ഞ ദിവസം അണക്കെട്ടിലെ ജലനിരപ്പ് 136 അടിവരെ ഉയർന്നപ്പോൾത്തന്നെ തമിഴ്നാട് സ്പിൽവേകൾ തുറന്ന് പെരിയാറിലേക്കു ജലം ഒഴുക്കിവിട്ട് 136 അടിയിൽ താഴെയായി നിയന്ത്രിച്ചുനിർത്തി.
1979 മുതൽ 2015 വരെ 35 വർഷം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136 അടിക്കു മുകളിൽ വരാതെ നിയന്ത്രിച്ചു നിർത്തിയിരുന്നല്ലോ. ഈ 35 വർഷം തമിഴ്നാടിന് എന്തെങ്കിലും നഷ്ടം സംഭവിച്ചോ? 1979ൽ പെരിയാർ ജലം ഉപയോഗിച്ച് തമിഴ്നാട്ടിൽ 1,70,000 ഏക്കർ നിലത്ത് കൃഷി നടത്തി. 2015ൽ ഈ കൃഷിഭൂമിയുടെ വിസ്തീർണം 2,20,000 ഏക്കറായി വർധിച്ചു. അപ്പോൾ 35 വർഷം ജലനിരപ്പ് 136 അടിയിൽ നിയന്ത്രിച്ചതുകൊണ്ട് തമിഴ്നാടിനു യാതൊരു നഷ്ടവുമുണ്ടായില്ല. മുല്ലപ്പെരിയാറിൽ എത്തിച്ചേർന്ന വെള്ളം മുഴുവൻ കിഴക്കോട്ടൊഴുക്കി കൊണ്ടുപോകാൻ അവർക്കു കഴിഞ്ഞു. ജലസേചനം നൽകിയ കൃഷിഭൂമിയുടെ വിസ്തീർണം ഉയരുകയും ചെയ്തു. അതേസമയം ജലനിരപ്പ് 136 അടിയിൽ നിർത്തുന്പോൾ കേരളത്തിലും ആർക്കും പരാതിയില്ല.
അപ്പോൾ സാധാരണ സാഹചര്യങ്ങളിൽ 136 അടിയായി ജലനിരപ്പ് നിയന്ത്രിച്ചു നിർത്തിയാൽ തമിഴ്നാടിനും കേരളത്തിനും ആശങ്കയില്ല, പ്രശ്നങ്ങളില്ല.
പക്ഷേ, ഒരു ഭൂകന്പമുണ്ടായാൽ 136 അടി ജലനിരപ്പുള്ളപ്പോൾപോലും ഡാമിന്റെ മുഴുവൻ കൊള്ളളവിന്റെ മുന്നിൽ രണ്ടു ഭാഗംവരെ ജലം സംഭരിക്കപ്പെടും.അപ്പോൾ കുറേ നഷ്ടമുണ്ടാകുകതന്നെ ചെയ്യും.
ഈ സാഹചര്യത്തിലാണ് ഡാമിലെ ജലനിരപ്പ് 50 അടിയായി കുറയ്ക്കണമെന്നും അതിനു മുകളിലുള്ള ജലം മുഴുവൻ ഒരു തുരങ്കമുണ്ടാക്കി അതിലൂടെ തമിഴ്നാട്ടിലേക്കു കൊണ്ടുപോകാമെന്നും അങ്ങനെ തമിഴ്നാടിന് ഡാമിലുള്ള ജലത്തിന്റെ സിംഹഭാഗവും എടുക്കാമെന്നും വെറും 50 അടി നിരപ്പിൽ മാത്രം ജലം ഡാമിൽ നിൽക്കുന്പോൾ ഭൂകന്പമുണ്ടായി ഡാം തകർന്നാൽപോലും പ്രശ്നമില്ലെന്നും അഭിപ്രായം ഉയർന്നുവരുന്നത്. ഇ. ശ്രീധരൻ ഉൾപ്പെടെയുള്ള വിദഗ്ധർ ഈ നിർദേശത്തിന് പിന്തുണ നൽകുന്നു.
അതേസമയം, ഇപ്പോൾത്തന്നെ ഡാമിൽ 106 അടി നിരപ്പിൽ ഒരു തുരങ്കമുണ്ട്. ഈ തുരങ്കംവഴി തമിഴ്നാട് ഇപ്പോഴും ജലം കൊണ്ടുപോകുന്നുണ്ട്. അങ്ങനെ ഡാമിലെ ജലനിരപ്പ് 106 അടിയായി കുറയ്ക്കാനും കഴിയും.
152 അടി നിരപ്പിൽ ജലം സംഭരിക്കുന്ന ഡാമിൽ 136 അടി ജലനിരപ്പ് നിയന്ത്രിച്ചാൽ ഡാമിന്റെ വ്യാപനത്തിന്റെ 66 ശതമാനം മാത്രം ജലമായിരിക്കും ഡാമിലുള്ളത് എന്നു നാം കണ്ടുകഴിഞ്ഞു. അതു വീണ്ടും 30 അടികൂടി കുറച്ച് 106 അടിവരെ മാത്രം ജലം സംഭരിച്ചാൽ ഡാമിൽ മൊത്തം ശേഷിയുടെ അഞ്ചിലൊന്ന് ജലംപോലും ഉണ്ടായിരിക്കില്ല. അപ്പോൾ 106 അടിവരെ ജലമുള്ളപ്പോൾ ഭൂകന്പമുണ്ടായി ഡാം തകർന്നാൽപ്പോലും നഷ്ടമുണ്ടാകില്ല.
ഇപ്പോൾ ചിലർ നിർദേശിക്കുന്നതുപോലെ 50 അടിവരെ ജലനിരപ്പ് കുറയ്ക്കേണ്ട ആവശ്യമില്ല. അങ്ങനെ കുറച്ചാൽ തമിഴ്നാട്ടിൽ അവർ ഇപ്പോൾ കിഴക്കോട്ട് ഒഴുക്കിയെടുക്കുന്നതിനേക്കാൾ കൂടുതൽ ജലം അങ്ങോട്ടു കൊണ്ടുചെല്ലാൻ അവർക്കു കഴിയും. ഇപ്പോൾ 106 അടിയിൽ താഴെയുള്ള ജലം മുഴുവൻ ഡാമിൽ ഡെഡ് സ്റ്റോറേജ് ആയി നിൽക്കുന്നതുകൊണ്ട് കേരളത്തിന് ഡാമിന്റെ താഴെയുള്ള ഇടുക്കി, കോട്ടയം ജില്ലകളിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഭൂഗർഭ ജലനിരപ്പ് താഴ്ന്നുപോകാതെ വേനൽക്കാലത്ത് കുടിവെള്ളക്ഷാമം ഉണ്ടാകാതെ സംരക്ഷിക്കാൻ കഴിയും.
106 അടിക്കു പകരം 50 അടിവരെ മാത്രം ജലം ഡാമിൽ നിൽക്കുന്പോൾ കോട്ടയം, ഇടുക്കി ജില്ലകളിൽ വേനൽക്കാലത്ത് ഭൂഗർഭജലനിരപ്പ് കുറഞ്ഞുപോകുകയും ഇന്നില്ലാത്ത രീതിയിൽ ജലക്ഷാമം ഉണ്ടാകുകയും ചെയ്യും. ഈ സാഹചര്യത്തിൽ ഡാമിലെ നിരപ്പ് 106 അടിവരെ മാത്രം കുറച്ചാൽ മതിയാകും. ഡെഡ് സ്റ്റോറേജ് 50 അടിയായി കുറയ്ക്കരുത്. 106 അടിയിൽ ഇപ്പോൾത്തന്നെ തുരങ്കമുണ്ട്. വേണമെങ്കിൽ അതിന്റെ വ്യാപ്തം വർധിപ്പിക്കാൻ തമിഴ്നാടിന് അധികാരം നൽകാം. പക്ഷേ, 106 അടിയിൽ താഴേക്കു ഡാമിലെ ജലനിരപ്പ് കുറയ്ക്കാൻ അനുവദിക്കുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും. 106 അടിയിൽ ഇന്നു പ്രവർത്തിക്കുന്ന തുരങ്കത്തിന്റെ വലിപ്പം വർധിപ്പിച്ച് ജലം പെട്ടെന്ന് കിഴക്കോട്ട് കൊണ്ടുപോകട്ടെ. തമിഴ്നാട്ടിൽ കൂടുതൽ ജലം സംഭരിച്ചുവയ്ക്കാനായി സഹ്യപർവതത്തിന്റെ കിഴക്കേ ചെരിവിൽ നിലവിലുള്ള ഫോർബേ ഡാമിന്റെ ഉയരം അല്പം വർധിപ്പിക്കുകയും ചെയ്യാം.
Leader Page
ഓരോ മഴക്കാലവും മുല്ലപ്പെരിയാർ അണക്കെട്ട് കേരളീയരുടെ ഉറക്കംകെടുത്താറുണ്ട്. 135 വർഷം പഴക്കമുള്ളതും കരിങ്കല്ലും സുർക്കിയും ഉപയോഗിച്ച് നിർമിച്ചതുമായ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നതോടൊപ്പം കേരളീയരുടെ ചങ്കിടിപ്പും ഉയരുന്നു.
ഈ പഴയ ഡാം തകർന്നാൽ കേരളത്തിൽ വലിയ നാശമുണ്ടാകുമെന്നു നാം ഭയപ്പെടുന്നു. അതേസമയം തമിഴ്നാടിന് പെരിയാർ ജലം ജീവജലമാണ്. അവരുടെ അഞ്ചു ജില്ലകൾ ജലസേചനത്തിനും കുടിവെള്ളത്തിനും പെരിയാർ ജലത്തെയാണ് ആശ്രയിക്കുന്നത് എന്നു നമുക്കറിയാം. തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്നതാണല്ലോ നമ്മുടെ മുദ്രാവാക്യം.
അവർക്ക് വെള്ളവും നമുക്കു സുരക്ഷയും ഉറപ്പുവരുത്താനായി കേരള സർക്കാരും മറ്റു ചില വിദഗ്ധരും നിർദേശിക്കുന്നത് ഇപ്പോഴത്തെ ഡാമിന്റെ ഒരു കിലോമീറ്റർ താഴെ ഒരു പുതിയ ഡാം നിർമിക്കുക എന്നതാണ്.
പക്ഷേ, പുതിയ ഡാം കെട്ടാൻ നമുക്കു തമിഴ്നാട് സർക്കാരിന്റെയും കേന്ദ്രത്തിന്റെയും അനുമതി വേണം. അതു ലഭിക്കാനിടയില്ല. രണ്ടാമത്, പുതിയ ഡാമിന് ഇന്നത്തെ നിലയ്ക്ക് 1500 കോടി രൂപയെങ്കിലും ചെലവാക്കേണ്ടിവരും.
മൂന്നാമത്, ഇപ്പോഴത്തെ ഡാമിന്റെ താഴെ പുതിയ ഡാം കെട്ടേണ്ടിവരുന്പോൾ ഇപ്പോഴത്തെ ഡാമിനെക്കാൾ വളരെ കൂടുതൽ ഉയരവും വലിപ്പവുമുള്ള ഡാം ആയിരിക്കണം അത്. ഒരു കിലോമീറ്റർ മാത്രം ദൂരത്തിൽ മറ്റൊരു ഡാം കെട്ടാൻവേണ്ടി മണ്ണു മാറ്റുന്പോൾത്തന്നെ നിലവിലുള്ള പഴയ ഡാമിനു തകർച്ചയുണ്ടാകാനിടയുണ്ട്. ഇങ്ങനെയൊരു റിസ്കെടുക്കാൻ പാടില്ലെന്നാണ് വിദഗ്ധാഭിപ്രായം.
പെരിയാർ വന്യമൃഗസംരക്ഷണ കേന്ദ്രവും മറ്റുമുള്ള പ്രദേശത്ത് ഇങ്ങനെയൊരു ഭീമൻ സ്ട്രക്ചർ കെട്ടിയുയർത്താൻ പരിസ്ഥിതി അനുമതി ലഭിക്കാൻ പോകുന്നില്ലെന്നതാണ് നാലാമത്തെ കാര്യം.
അഞ്ചാമതായി, മറ്റൊരു പ്രാധാന കാര്യം -100 കൊല്ലം കഴിയുന്പോൾ ഇപ്പോൾ നിർമിക്കുന്ന പുതിയ ഡാമും പഴയതാകുമെന്നതാണ്. അത് ബലഹീനമാണ്. പുതുക്കിപ്പണിയണം എന്ന് ആവശ്യമുയരും. അപ്പോൾ നിലവിലുള്ള ഡാമിന്റെ കീഴ്ഭാഗത്ത് വീണ്ടും താഴോട്ടുമാറി ഡാമിന് സ്ഥലം കണ്ടെത്തേണ്ടിവരും. ഇങ്ങനെ കേരളത്തിനകത്ത് ഇറങ്ങിക്കെട്ടുന്ന ഡാമിന്റെ വലിപ്പം ആലോചിച്ചു നോക്കുക. ചുരുക്കത്തിൽ, പുതിയ ഡാം അപ്രായോഗികം. അപ്പോൾ കേരളത്തിന്റെ ആശങ്കയ്ക്ക് പരിഹാരമില്ലേ?
മുല്ലപ്പെരിയാർ ഡാമിന്റെ ഏറ്റവും ഉയർന്ന ജലനിരപ്പ് 152 അടിയാണ്. 1979ൽ ഡാമിൽനിന്നു വെള്ളം ചോർന്നൊഴുകുന്നു, ഡാം ബലഹീനം മുതലായ പരാതികൾ ഉയർന്നപ്പോൾ കേന്ദ്ര വാട്ടർ പവർ കമ്മീഷന്റെ ചെയർമാനായിരുന്ന മലയാളി എൻജിനിയർ ഡോ. കെ.ഡി. തോമസ് ഡാം സന്ദർശിച്ചു പരിശോധന നടത്തി രണ്ടു നിർദേശങ്ങൾ നല്കി.
1. ഡാമിലെ ഉയർന്ന ജലനിരപ്പ് ഉടൻതന്നെ 152 അടിയിൽനിന്ന് 136 അടിയായി കുറയ്ക്കുക. അതോടെ ഡാമിൽ സംഭരിക്കുന്ന വെള്ളത്തിന്റെ അളവ് മൂന്നിലൊന്ന് കുറയുന്നു. അതോടെ ഡാമിന്മേൽ ഉണ്ടാകുന്ന ജലത്തിന്റെ സമ്മർദവും കുറയുന്നു.
2. ഡാം ബലപ്പെടുത്തി ശക്തമാക്കുക. അന്ന് നിർദേശിച്ച ശക്തമാക്കൽ പണി മുഴുവൻ തമിഴ്നാട് സർക്കാർ പൂർത്തിയാക്കിക്കഴിഞ്ഞിരിക്കുന്നു. കേന്ദ്ര വാട്ടർ കമ്മീഷന്റെ വിദഗ്ധന്മാർ പരിശോധിച്ച് ഈ പണി തൃപ്തികരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിക്കുകയുംചെയ്തു.
അതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി 126 അടിക്കു പകരം 142 അടിവരെ ജലം അണക്കെട്ടിൽ സംഭരിക്കാൻ അനുവാദം നൽകിയിരിക്കുന്നത്. ഈ അനുവാദം ഉണ്ടെങ്കിലും ഇക്കഴിഞ്ഞ ദിവസം അണക്കെട്ടിലെ ജലനിരപ്പ് 136 അടിവരെ ഉയർന്നപ്പോൾത്തന്നെ തമിഴ്നാട് സ്പിൽവേകൾ തുറന്ന് പെരിയാറിലേക്കു ജലം ഒഴുക്കിവിട്ട് 136 അടിയിൽ താഴെയായി നിയന്ത്രിച്ചുനിർത്തി.
1979 മുതൽ 2015 വരെ 35 വർഷം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136 അടിക്കു മുകളിൽ വരാതെ നിയന്ത്രിച്ചു നിർത്തിയിരുന്നല്ലോ. ഈ 35 വർഷം തമിഴ്നാടിന് എന്തെങ്കിലും നഷ്ടം സംഭവിച്ചോ? 1979ൽ പെരിയാർ ജലം ഉപയോഗിച്ച് തമിഴ്നാട്ടിൽ 1,70,000 ഏക്കർ നിലത്ത് കൃഷി നടത്തി. 2015ൽ ഈ കൃഷിഭൂമിയുടെ വിസ്തീർണം 2,20,000 ഏക്കറായി വർധിച്ചു.
അപ്പോൾ 35 വർഷം ജലനിരപ്പ് 136 അടിയിൽ നിയന്ത്രിച്ചതുകൊണ്ട് തമിഴ്നാടിനു യാതൊരു നഷ്ടവുമുണ്ടായില്ല. മുല്ലപ്പെരിയാറിൽ എത്തിച്ചേർന്ന വെള്ളം മുഴുവൻ കിഴക്കോട്ടൊഴുക്കി കൊണ്ടുപോകാൻ അവർക്കു കഴിഞ്ഞു. ജലസേചനം നൽകിയ കൃഷിഭൂമിയുടെ വിസ്തീർണം ഉയരുകയും ചെയ്തു. അതേസമയം ജലനിരപ്പ് 136 അടിയിൽ നിർത്തുന്പോൾ കേരളത്തിലും ആർക്കും പരാതിയില്ല.
അപ്പോൾ സാധാരണ സാഹചര്യങ്ങളിൽ 136 അടിയായി ജലനിരപ്പ് നിയന്ത്രിച്ചു നിർത്തിയാൽ തമിഴ്നാടിനും കേരളത്തിനും ആശങ്കയില്ല, പ്രശ്നങ്ങളില്ല.
പക്ഷേ, ഒരു ഭൂകന്പമുണ്ടായാൽ 136 അടി ജലനിരപ്പുള്ളപ്പോൾപോലും ഡാമിന്റെ മുഴുവൻ കൊള്ളളവിന്റെ മുന്നിൽ രണ്ടു ഭാഗംവരെ ജലം സംഭരിക്കപ്പെടും.അപ്പോൾ കുറേ നഷ്ടമുണ്ടാകുകതന്നെ ചെയ്യും.
ഈ സാഹചര്യത്തിലാണ് ഡാമിലെ ജലനിരപ്പ് 50 അടിയായി കുറയ്ക്കണമെന്നും അതിനു മുകളിലുള്ള ജലം മുഴുവൻ ഒരു തുരങ്കമുണ്ടാക്കി അതിലൂടെ തമിഴ്നാട്ടിലേക്കു കൊണ്ടുപോകാമെന്നും അങ്ങനെ തമിഴ്നാടിന് ഡാമിലുള്ള ജലത്തിന്റെ സിംഹഭാഗവും എടുക്കാമെന്നും വെറും 50 അടി നിരപ്പിൽ മാത്രം ജലം ഡാമിൽ നിൽക്കുന്പോൾ ഭൂകന്പമുണ്ടായി ഡാം തകർന്നാൽപോലും പ്രശ്നമില്ലെന്നും അഭിപ്രായം ഉയർന്നുവരുന്നത്. ഇ. ശ്രീധരൻ ഉൾപ്പെടെയുള്ള വിദഗ്ധർ ഈ നിർദേശത്തിന് പിന്തുണ നൽകുന്നു.
അതേസമയം, ഇപ്പോൾത്തന്നെ ഡാമിൽ 106 അടി നിരപ്പിൽ ഒരു തുരങ്കമുണ്ട്. ഈ തുരങ്കംവഴി തമിഴ്നാട് ഇപ്പോഴും ജലം കൊണ്ടുപോകുന്നുണ്ട്. അങ്ങനെ ഡാമിലെ ജലനിരപ്പ് 106 അടിയായി കുറയ്ക്കാനും കഴിയും.
152 അടി നിരപ്പിൽ ജലം സംഭരിക്കുന്ന ഡാമിൽ 136 അടി ജലനിരപ്പ് നിയന്ത്രിച്ചാൽ ഡാമിന്റെ വ്യാപനത്തിന്റെ 66 ശതമാനം മാത്രം ജലമായിരിക്കും ഡാമിലുള്ളത് എന്നു നാം കണ്ടുകഴിഞ്ഞു. അതു വീണ്ടും 30 അടികൂടി കുറച്ച് 106 അടിവരെ മാത്രം ജലം സംഭരിച്ചാൽ ഡാമിൽ മൊത്തം ശേഷിയുടെ അഞ്ചിലൊന്ന് ജലംപോലും ഉണ്ടായിരിക്കില്ല. അപ്പോൾ 106 അടിവരെ ജലമുള്ളപ്പോൾ ഭൂകന്പമുണ്ടായി ഡാം തകർന്നാൽപ്പോലും നഷ്ടമുണ്ടാകില്ല.
ഇപ്പോൾ ചിലർ നിർദേശിക്കുന്നതുപോലെ 50 അടിവരെ ജലനിരപ്പ് കുറയ്ക്കേണ്ട ആവശ്യമില്ല. അങ്ങനെ കുറച്ചാൽ തമിഴ്നാട്ടിൽ അവർ ഇപ്പോൾ കിഴക്കോട്ട് ഒഴുക്കിയെടുക്കുന്നതിനേക്കാൾ കൂടുതൽ ജലം അങ്ങോട്ടു കൊണ്ടുചെല്ലാൻ അവർക്കു കഴിയും. ഇപ്പോൾ 106 അടിയിൽ താഴെയുള്ള ജലം മുഴുവൻ ഡാമിൽ ഡെഡ് സ്റ്റോറേജ് ആയി നിൽക്കുന്നതുകൊണ്ട് കേരളത്തിന് ഡാമിന്റെ താഴെയുള്ള ഇടുക്കി, കോട്ടയം ജില്ലകളിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഭൂഗർഭ ജലനിരപ്പ് താഴ്ന്നുപോകാതെ വേനൽക്കാലത്ത് കുടിവെള്ളക്ഷാമം ഉണ്ടാകാതെ സംരക്ഷിക്കാൻ കഴിയും.
106 അടിക്കു പകരം 50 അടിവരെ മാത്രം ജലം ഡാമിൽ നിൽക്കുന്പോൾ കോട്ടയം, ഇടുക്കി ജില്ലകളിൽ വേനൽക്കാലത്ത് ഭൂഗർഭജലനിരപ്പ് കുറഞ്ഞുപോകുകയും ഇന്നില്ലാത്ത രീതിയിൽ ജലക്ഷാമം ഉണ്ടാകുകയും ചെയ്യും. ഈ സാഹചര്യത്തിൽ ഡാമിലെ നിരപ്പ് 106 അടിവരെ മാത്രം കുറച്ചാൽ മതിയാകും. ഡെഡ് സ്റ്റോറേജ് 50 അടിയായി കുറയ്ക്കരുത്. 106 അടിയിൽ ഇപ്പോൾത്തന്നെ തുരങ്കമുണ്ട്. വേണമെങ്കിൽ അതിന്റെ വ്യാപ്തം വർധിപ്പിക്കാൻ തമിഴ്നാടിന് അധികാരം നൽകാം.
പക്ഷേ, 106 അടിയിൽ താഴേക്കു ഡാമിലെ ജലനിരപ്പ് കുറയ്ക്കാൻ അനുവദിക്കുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും. 106 അടിയിൽ ഇന്നു പ്രവർത്തിക്കുന്ന തുരങ്കത്തിന്റെ വലിപ്പം വർധിപ്പിച്ച് ജലം പെട്ടെന്ന് കിഴക്കോട്ട് കൊണ്ടുപോകട്ടെ. തമിഴ്നാട്ടിൽ കൂടുതൽ ജലം സംഭരിച്ചുവയ്ക്കാനായി സഹ്യപർവതത്തിന്റെ കിഴക്കേ ചെരിവിൽ നിലവിലുള്ള ഫോർബേ ഡാമിന്റെ ഉയരം അല്പം വർധിപ്പിക്കുകയും ചെയ്യാം.