കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന ടിവികെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം കാലവര്‍ഷം എത്തുന്പോൾ സംസ്ഥാനത്ത് ആശങ്കയുടെ കാര്‍മേഘം പരത്തുന്നു. സുപ്രീം കോടതി ഉത്തരവില്‍ ജലനിരപ്പ് 136 അടിയില്‍നിന്ന് 142 അടിയായി ഉയര്‍ത്തിയതിനു പിന്നാലെയാണ് പത്ത് അടി കൂടി ഉയര്‍ത്തുമെന്ന വാഗ്ദാനം.
കേരളത്തിന്റെ സുരക്ഷയും ലക്ഷക്കണക്കിന് ജനങ്ങളുടെ ആശങ്കയും മുന്‍നിറുത്തി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുമായി സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടലുകള്‍ നടത്തേണ്ടിയിരിക്കുന്നു.
സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് 1895-ല്‍ ബ്രിട്ടീഷ് എന്‍ജിനിയര്‍ കേണല്‍ പെന്നി ക്യുക്ക് നിര്‍മിച്ച അണക്കെട്ട് 131 വര്‍ഷം പിന്നിടുമ്പോഴാണ് ജലനിരപ്പ് വീണ്ടും ഉയര്‍ത്തുമെന്നുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം. എട്ടു വര്‍ഷത്തെ നിര്‍മാണകാലാവധി കൂടി പരിഗണിച്ചാല്‍ മുല്ലപ്പെരിയാര്‍ ഡാമിന് പഴക്കം 139 വര്‍ഷം.
ഡിഎംകെയും എഡിഎംകെയും ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തെരഞ്ഞെടുപ്പ് പത്രികയില്‍ പറഞ്ഞിരുന്നെങ്കിലും ടിവികെയുടെ നിലപാടിനായിരുന്നു നേട്ടം. ഇടുക്കി അതിര്‍ത്തിയിലുള്ള തേനി ജില്ലയിലെ നാലു മണ്ഡലങ്ങളില്‍ രണ്ടിടത്ത് ടിവികെ വിജയിച്ചു. രാഷ്ട്രീയ ഏറ്റുമുട്ടലിനില്ലെന്നും തമിഴ്നാടിന്റെ അവകാശം നിയമപോരാട്ടത്തിലൂടെ നേടിയെടുക്കുമെന്നുമായിരുന്നു ടിവികെ നേതാക്കളുടെ അവകാശവാദം.
ഇതിനൊപ്പം തമിഴ്നാട് ഉടമസ്ഥത അവകാശപ്പെടുന്ന പെരിയാര്‍ കടുവാസങ്കേതത്തിലെ മംഗളാദേവി കണ്ണകി ക്ഷേത്രം സ്ഥിരമായി തുറക്കുമെന്നും ക്ഷേത്രം നവീകരിച്ച് അവിടേക്ക് റോഡ് നിര്‍മിക്കുമെന്നും ടിവികെ തെരഞ്ഞെടുപ്പു വാഗ്ദാനം നടത്തിയിരുന്നു. കഴിഞ്ഞ ഭരണത്തില്‍ മുഖ്യമന്ത്രി സ്റ്റാലിനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെങ്കിലും പിണറായി സര്‍ക്കാരിന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇതിനിടെയാണ് സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കേരളം തമിഴ്നാടിന് അനുമതി നല്‍കിയിരിക്കുന്നത്. ഏഴ് ജോലികള്‍ക്കാണ് ഉപാധികളോടെ അനുമതിയുള്ളത്. അണക്കെട്ടിലും സ്പില്‍വേയിലും സിമന്റ് പെയിന്റിംഗ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികളാണ് തമിഴ്നാട് നടത്താന്‍ ഉദ്ദേശിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുമ്പോള്‍ പ്രധാന അണക്കെട്ടിലെയും ബേബി ഡാമിലെയും ഗാലറികളിലൂടെ വലിയ തോതില്‍ ചോര്‍ച്ച ഉണ്ടാകാറുണ്ട്.
ജലനിരപ്പ് 139.85 അടിയില്‍ എത്തുമ്പോള്‍ പ്രതിദിനം രണ്ടു ലക്ഷം ലിറ്റര്‍ വെള്ളം വരെയാണ് ചോര്‍ച്ച.ഡാമിന്റെ ബലക്ഷയം സംബന്ധിച്ച് നിര്‍ണായകമാകുന്ന ജലത്തിനടിയിലെ ആര്‍ഒവി (റിമോട്ടിലി ഓപ്പറേറ്റഡ് വെഹിക്കിള്‍) പരിശോധന കഴിഞ്ഞ ഡിസംബറില്‍ പൂര്‍ത്തിയായിയിരുന്നു. ഡല്‍ഹിയിലെ സെന്‍ട്രല്‍ സോയില്‍ മെറ്റീരിയല്‍ റിസര്‍ച്ച് സ്റ്റേഷനിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ നടത്തിയ ആറു ദിവസത്തെ പരിശോധനഫലം പുറത്തുവന്നിട്ടില്ല.
Tags : Mullaperiyar concern cloud