Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെ ഇഡി ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്.
പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിൽ രാവിലെ മുതൽ ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
സംസ്ഥാന പോലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം.
കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Leader Page
ഹിമാലയം കണ്ടു വന്ന ഒരാളെ അവിചാരിതമായി ഒരിക്കൽ തീവണ്ടിയിൽവച്ച് പരിചയപ്പെടുകയുണ്ടായി. അയാൾ ഹിമാലയത്തിന്റെ ഭാവാന്തരങ്ങൾ കാളിദാസനെ വെല്ലുംവിധത്തിൽ വർണിച്ചുകൊണ്ടിരിക്കേ ഞാൻ ചോദിച്ചു “വായയ്ക്കു രുചിയുള്ള വല്ലതും ഹിമാലയത്തിൽ തിന്നാൻ കിട്ടുമോ” എന്ന്. എന്റെ ചോദ്യം നിഷ്കളങ്കമായിരുന്നു. പക്ഷേ, അയാൾക്കതു രുചിച്ചില്ല. അയാൾ ദേഷ്യപ്പെട്ട് അവിടെനിന്നെഴുന്നേറ്റുപോയി. എന്റെ ചോദ്യത്തെ അടുത്തിരുന്നവർ അവർക്കറിയാവുന്ന അറിവുകൾകൊണ്ട് പൂരിപ്പിച്ചെങ്കിലും എന്റെ മനസിൽ ആ വിഷമം കുറെക്കാലം മായാതെ നിന്നു. ചില ചോദ്യങ്ങൾ അസ്ഥാനത്തല്ലെങ്കിലും ചിലരെ ചൊടിപ്പിക്കും. ആ ചൊടിപ്പിന്റെ നീറ്റലാണ് ഞാനന്ന് അനുഭവിച്ചത്.
ഒരിക്കൽ ഹിമാലയം കണ്ടുവന്ന സുജാതാദേവി ടീച്ചറിനോട് ഒ.വി. വിജയൻ ചോദിച്ചത്രേ “ടീച്ചറേ ഹിമാലയത്തിൽ ചിലന്തിയുണ്ടോ?” എന്ന്. ഇതെന്നോട് ടീച്ചർതന്നെ പറഞ്ഞതാണ്. എത്ര നിഷ്കളങ്കമായിരുന്നു വിജയന്റെ ചോദ്യം. ഈ ചോദ്യം കേട്ടപ്പോൾ ടീച്ചർ ചൊടിച്ചില്ല. ഒന്നും പറയാതെ ടീച്ചർ വിജയനെത്തന്നെ നോക്കിയിരുന്നു. പക്ഷേ, ആ ചോദ്യത്തിന്റെ സ്പന്ദനങ്ങൾക്ക് തീക്ഷ്ണമായൊരു ഉത്കണ്ഠയുടെ ആരവമുണ്ടായിരുന്നുവെന്ന് ടീച്ചർ ഓർമിക്കുന്നുണ്ട്. “ചില ചോദ്യങ്ങൾ തുറന്നുനോക്കരുത്.
അത് പൂർണനഗ്നമായിരിക്കും” എന്നൊരു കവിതാശകലമുണ്ട്. ആ കവിത എഴുതിയവൻ വിഷം തൊണ്ടയിൽ കുടുങ്ങിയിട്ടും ചാകാതിരുന്ന ഒരു പരമശിവനായിരുന്നു. പ്രണയനൈരാശ്യത്താൽ വിഷം കഴിക്കുകയായിരുന്നു അവൻ. പക്ഷേ, കൂട്ടുകാരാരോ അവന്റെ തൊണ്ടയിൽ അമർത്തിപ്പിടിച്ചു. അദ്ഭുതകരമായി രക്ഷപ്പെട്ടു. മൃദുഭാഷിയായ അവൻ പുനർജനിനൂണ്ട് പുതുപിറവിയിലേക്കെത്തിയപ്പോൾ ഘനഭാഷിയായി. വാദിക്കാനും ജയിക്കാനും അവന് താത്പര്യമേറി.
അവൻ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ഉത്തരങ്ങളില്ലാതെ വന്നതോടെ പ്രചണ്ഡമായൊരു ചുഴലി അവനെ ചുറ്റാൻ തുടങ്ങി. അവനൊരു ദിവസം പൊടുന്നനെ ഞങ്ങൾക്കിടയിൽനിന്ന് അപ്രത്യക്ഷനായി. അവൻ ശേഷിപ്പിച്ച നിശബ്ദതയ്ക്ക് വല്ലാത്ത മുഴക്കമുണ്ടായിരുന്നു. ഒരുപാട് നാളുകൾ കഴിഞ്ഞ് അവന്റെയൊരു കത്ത് കിട്ടി. അശ്വാരൂഢനായി മടങ്ങിവരുമെന്നും നിങ്ങളുടെ ഉത്തരങ്ങൾക്കുള്ള ചോദ്യങ്ങൾ തന്റെ കൈവശമുണ്ടെന്നും അവൻ അതിലെഴുതിയിരുന്നു. പക്ഷേ, അവൻ വന്നില്ല. ഞായറാഴ്ചകളിൽ ഞങ്ങൾ അവനുവേണ്ടി കുന്തിരിക്കം പുകച്ചു. അവനുവേണ്ടിയൊരു മഹാഗണി നട്ടു. അവനു കുടിക്കാൻ വീഞ്ഞിനായി ഞങ്ങളൊരു മുന്തിരിത്തോട്ടമുണ്ടാക്കി. പക്ഷേ, അവൻ വന്നില്ല. പതിയെപ്പതിയെ ഞങ്ങളുടെ ചോദ്യങ്ങൾ തുരുമ്പിക്കാൻ തുടങ്ങി. ഞങ്ങൾ അവനെയും അവൻ ഞങ്ങളെയും മറന്നു.
ചില ചോദ്യങ്ങൾ ഉത്തരങ്ങളില്ലാതെ അവസാനിക്കും. അത് പൊട്ടിച്ചിരിക്കുന്ന ദുഃഖിതരെപ്പോലെയാണ്. അവരുടെ ഖേദഹർഷങ്ങൾക്ക് ഉത്തരങ്ങളില്ല. അവരെ ചോദ്യങ്ങൾകൊണ്ട് കുരുക്കിടാനാകില്ല. നാം നോക്കിനിൽക്കേ ഒന്നും പറയാതെ ഇറങ്ങിപ്പോയവരാണവർ. അവരെവിടെപ്പോകുന്നു എന്ന ചോദ്യത്തിന് ആയുസില്ല. എന്തിനു പോകുന്നു എന്ന ചോദ്യത്തിനും നെടുനാൾ ആയുസില്ല. പക്ഷേ, പോയവർ ഭൂമിയിലെവിടെയെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് ഒരുനൂറായുസുണ്ട്.
ഭൂമിയിൽനിന്ന് അപ്രത്യക്ഷമാകുന്നതെല്ലാം മേഘപാളികൾക്കപ്പുറം ഒരിടത്ത് ശേഖരിക്കപ്പെടുന്നു എന്നൊരു കഥയുണ്ട്; മേതിൽ രാധാകൃഷ്ണന്റെ. അങ്ങനെ വരുമ്പോൾ മനുഷ്യരും അവിടെയുണ്ടാകും. അവർ തിരികെ ഭൂമിയിലേക്ക് വന്നുകൂടായ്കയില്ല. വരുമ്പോൾ അവരെ കാത്ത് വീണ്ടും ആളിപ്പടർന്ന വ്യസനഖാണ്ഡവങ്ങൾ ഉണ്ടാകില്ലേ? സാന്ധ്യവിഷാദം പടർന്ന സ്മൃതികളുണ്ടാകില്ലേ? ഘനവർഷവും കാലവാതവും അവരെ നോവിക്കില്ലേ? ഒടുവിൽ ചരമഗിരിയണയുന്ന അസ്തമയ സൂര്യൻ അവരെ ഇരുളിലാഴ്ത്തില്ലേ? വേണ്ട; ഇടനെഞ്ചിലൊരു പിടപ്പായി അവർ അവിടെത്തന്നെ ഇരിക്കട്ടെ. കടലിരമ്പുന്ന എന്റെ ശംഖിൽ അവരുടെ നെയ്ത്തിരികൾ നിറഞ്ഞു കത്തട്ടെ.
ഇതെഴുതി നിർത്തുമ്പോൾ ഒരു ചോദ്യം മഴനനഞ്ഞ് നിൽക്കുന്നത് ഞാനറിയുന്നുണ്ട്. ആ ചോദ്യം ഒരച്ഛന്റേതാണ്. നിസംഗന്റെ പ്രാർഥനപോലെ. മഹാവർഷസാന്ത്വനം തേടുന്ന ചോദ്യം. ഇടിമുഴക്കങ്ങൾ തന്നിടയിലെ നിശബ്ദതപോലെ ആ ചോദ്യം നിരർഥകമായ എന്റെ വാങ്മയങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ഒരച്ഛൻ ചോദിക്കുന്നു “മരിച്ചിട്ടും എന്റെ കുഞ്ഞിനെ നിങ്ങളെന്തിനാണ് മഴയത്ത് നിർത്തിയിരിക്കുന്നത്?” എന്ന്. പ്രാചീനമായ പദസമുച്ചയങ്ങൾകൊണ്ട് പണിത ചോദ്യമാണിത്. ഇതിനുത്തരം പറയാൻ എനിക്കൊരു പുതിയ ഭാഷ നിർമിക്കേണ്ടിയിരിക്കുന്നു.
അതുവരെയും ഏത് എരിവെയിലിലും നനഞ്ഞുനിൽക്കാൻ എനിക്കീ ചോദ്യം മതി. ഒരിക്കൽ പ്രഫ. ഈച്ചരവാര്യരെ കണ്ട് പുറത്തേക്കിറങ്ങുമ്പോൾ അദ്ദേഹം പറഞ്ഞു “മഴയുണ്ടാകും, ഒപ്പം നല്ല വഴുക്കലും. സൂക്ഷിച്ചു പോവുക!” പക്ഷേ, ഞാനത് അനുസരിച്ചില്ല. അനുസരിക്കാനാകാത്തവിധം എന്റെ വ്രണങ്ങൾ അപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
Kerala
ഇടുക്കി: വീട്ടില്‍ പോയി ചോദിച്ചോ എന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം. പൊതുയോഗത്തിന് അതിന്റേതായ രീതിയുണ്ട്. പിണറായിയുടെ പരിപാടിയിൽ മര്യാദ പാലിക്കണ്ട എന്നുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
സാധാരണ നമ്മള് ഓരോ ഘട്ടത്തിലും പാലിക്കുന്ന മര്യാദയുണ്ട്. ആ മര്യാദ പാലിക്കാതിരുന്നാല്‍ പ്രതികരണവും അതിനനുസരിച്ച് വരും. ചില ഘട്ടങ്ങളില്‍ ആവേശം കൊള്ളുന്നവരുണ്ടല്ലോ. ആ ആവേശത്തിന്റെ ഭാഗമായി ചോദിക്കുന്ന ചോദ്യമാണ്. അങ്ങനെ ചോദിച്ചാല്‍ കിട്ടുന്ന മറുപടി ഇങ്ങനെയായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം കോന്നിയിൽ നടന്ന പരിപാടിയിലായിരുന്നു സംഭവം. വേദിയിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ സദസിൽ നിന്ന് ഒരു ചോദ്യമുണ്ട് ഒരാൾ പറഞ്ഞു. ഇതോടെ വീട്ടിൽ പോയി ചോദിക്ക് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ ഈ മറുപടിയെ വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്ത് എത്തിയിരുന്നു.
പരാജയ ഭീതിയിൽ മുഖ്യമന്ത്രിയുടെ സമനില തെറ്റിയെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞിരുന്നു. സമനില തെറ്റിയത് തനിക്കല്ലെന്നും സമനില തെറ്റുന്നത് ആർക്കെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറ്റത്തരം പരാമര്‍ശത്തിലും മുഖ്യമന്ത്രി വിശദീകരണം നൽകി.
രാഷ്ട്രീയ ചെറ്റത്തരം എന്നാണ് ഉദ്ദേശിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം. താൻ പലപ്പോഴും പറയുന്ന വാക്കാണെന്നും അണ്‍പാര്‍ലമെന്ററി അല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
National
ന്യൂഡല്‍ഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിക്കെതിരേ ചോദ്യങ്ങളുയര്‍ത്തി കോണ്‍ഗ്രസ്.
യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീന് ഫയല്‍സില്‍ 2017 ജൂണ്‍ ആറിന് ജെഫ്രി എപ്സ്റ്റീനും ഹര്‍ദീപ് സിംഗ് പുരിയും നടത്തിയിട്ടുള്ള ആശയവിനിമയമടങ്ങുന്ന മെയില്‍ ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് ദേശീയവക്താവ് പവന് ഖേര ചോദ്യങ്ങളുന്നയിച്ചിട്ടുള്ളത്.
2017 ജൂണ്‍ അഞ്ചിന് ഹര്‍ദീപ് സിംഗ് പുരി എപ്സ്റ്റീനോട് ഒരു യോഗത്തിനു സമയം ലഭ്യമാണോയെന്നു ചോദിക്കുന്നതും ഇതിനു ‘‘മിഡില്‍ ഈസ്റ്റ് ശരിയായി നടന്നില്ല. എനിക്കു ചില ശക്തമായ നിരീക്ഷണങ്ങളുണ്ട്”എന്ന് എപ്സ്റ്റീന് ജൂണ്‍ ആറിന് മറുപടി നല്‍കിയിരിക്കുന്നതുമായ മെയില്‍ പവന് ചൂണ്ടിക്കാട്ടി. പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഈ സംഭാഷണത്തിന്റെ ആഴ്ചകള്‍ക്കുമുമ്പ് മാത്രം (2017 മേയ് 14 മുതല്‍ 17 വരെ) ഇന്ത്യ സന്ദര്‍ശിച്ചിരുന്നുവെന്ന് വ്യക്തമാക്കിയാണ് പവന് ചോദ്യങ്ങളുന്നയിച്ചിട്ടുള്ളത്.
എപ്സ്റ്റീന്റെ പശ്ചിമേഷ്യന്‍ പരാമര്‍ശം മഹ്മൂദ് അബ്ബാസിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ളതാണോയെന്നു ചോദിച്ച കോണ്‍ഗ്രസ് നേതാവ് അതല്ലെങ്കില്‍ പിന്നെ എപ്സ്റ്റീന് എന്തിനെപ്പറ്റിയാണു പരാമര്‍ശിക്കുന്നതെന്നും ചോദിച്ചു. എന്തുകൊണ്ടാണ് ഒരു മുന്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധി ഒരു ലൈംഗിക കുറ്റവാളിയോട് ഇന്ത്യയെക്കുറിച്ച് മാത്രമല്ലാതെ പശ്ചിമേഷ്യയെക്കുറിച്ചും സംസാരിക്കുന്നതെന്ന് ആരാഞ്ഞ പവന് ഇതൊരു ഒറ്റപ്പെട്ട സംഭവമാണോ, അതോ അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു നീണ്ട ചർച്ചയുടെ ഭാഗമാണോയെന്നും ചോദിച്ചു.
എപ്സ്റ്റീന് പങ്കുവച്ച പ്രസ്തുത മെയിലില്‍ ഹര്‍ദീപാണ് എപ്സ്റ്റീനുമായുള്ള സംഭാഷണങ്ങള്‍ക്കു തുടക്കമിടുന്നതെന്നും പവന് പറഞ്ഞു. എന്നിട്ടും താന്‍ എപ്സ്റ്റീന് ഒരു മെയില്‍ മാത്രമേ അയച്ചിട്ടുള്ളൂവെന്ന അവകാശവാദമുന്നയിക്കാന്‍ ഹര്‍ദീപ് സിംഗ് ധൈര്യപ്പെട്ടെന്നും പവന് ഖേര കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: സ്വർണക്കൊള്ളക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ എസ്ഐടി ചോദ്യം ചെയ്യുന്നു. കേസിൽ എസ്ഐടി ചോദ്യം ചെയ്യപ്പെടുന്ന ആദ്യ കോൺഗ്രസ് നേതാവാണ് അടുർ പ്രകാശ്.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി, സ്വർണം വാങ്ങിയ ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർദ്ധൻ എന്നിവരുമായി അടൂർ പ്രകാശ് പലതവണ കൂടിക്കാഴ്ച നടത്തിയതിന് തെളിവുകൾ ലഭിച്ചിരുന്നു.
സോണിയ ഗാന്ധിയുടെ വസതിയിലേക്ക് പ്രതികൾക്ക് പ്രവേശനം ഒരുക്കിയതിൽ അടൂർ പ്രകാശിന് നിർണായക പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
പ്രതികളിൽ നിന്ന് പാരിതോഷികങ്ങൾ സ്വീകരിച്ചോ എന്നും എസ്ഐടി പരിശോധിക്കുന്നുണ്ട്. മോഷണ സ്വർണം കൈമാറ്റം ചെയ്തതിൽ എംപിക്ക് അറിവുണ്ടായിരുന്നുവോ എന്നതിലാണ് ഇപ്പോൾ വ്യക്തത തേടുന്നത്.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ തന്നെ വെറുപ്പുകളുടെ തടവുകാരനാണെന്ന് കോൺഗ്രസ്. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മോദിയുടെ മറുപടി പരമദയനീയമായിരുന്നെന്നും കോൺഗ്രസ് ആക്ഷേപിച്ചു.
പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മോദി മറുപടി നൽകിയില്ല. സ്ഥിരം നുണകളുടെ കച്ചവടക്കാരനാണെന്നും, മുൻവിധികളുടെ കലവറയാണെന്നും, കടുത്ത വിദ്വേഷത്തിന്റെയും വിഷത്തിന്റെയും ഉറവിടമാണെന്നും പ്രധാനമന്ത്രി വീണ്ടും വെളിപ്പെടുത്തി. രാജ്യസഭയിലെ അദ്ദേഹത്തിന്റെ 97 മിനിറ്റ് പ്രസംഗം ദയനീയമായിരുന്നുവെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന വാഷിംഗ്ടണിലെ തന്റെ പ്രിയസുഹൃത്തിന്റെ അവകാശവാദം സെഞ്ചുറിയടിക്കാൻ പോകുകയാണ്. എന്നിട്ടും പ്രധാനമന്ത്രി ഈ വിഷയത്തിൽ പൂർണ നിശബ്ദത പാലിക്കുകയാണെന്നും ജയറാം രമേശ് പറഞ്ഞു.
Kerala
കൊച്ചി: അവിവാഹിതനായ ഒരാൾക്ക് ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിൽ നിയമപരമായി എന്താണ് തെറ്റുള്ളതെന്ന് ഹൈക്കോടതി. മൂൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി ഉത്തരവിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം.
രാഹുൽ മാങ്കൂട്ടത്തിൽ അവിവാഹിതനാണെന്നും ഉഭയസമ്മത പ്രകാരം അയാൾക്ക് എത്ര ബന്ധങ്ങളും ഉണ്ടാകാം, അതിൽ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഒന്നാം പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യപേക്ഷ വിധി പറയാൻ കോടതി മാറ്റി.
നിലവിലെ കേസ് രജിസ്റ്റർ ചെയ്തതിനുശേഷം, രണ്ട് സ്ത്രീകൾ ഇയാൾക്കെതിരെ ബലാത്സംഗാരോപണങ്ങളുന്നയിച്ച് രണ്ട് പരാതികൾ കൂടി നൽകിയിട്ടുണ്ട്. ഇതൊരു ക്രിമിനൽ പശ്ചാത്തലമായി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചതോടെയാണ് കോടതി ചില പരാമർശങ്ങൾ നടത്തിയത്. ജസ്റ്റീസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ എഫ്ഐആറുകൾ മുൻകാല ക്രിമിനൽ പശ്ചാത്തലമായി കണക്കാക്കാൻ ആകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. എല്ലാ കേസുകളും എഫ്ഐആർ ഘട്ടത്തിലാണല്ലേയെന്ന് ചോദിച്ച ഹൈക്കോടതി ഒരു കേസിൽ പോലും അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി. നിയമപരമായ നടപടിക്രമം അനുസരിച്ച് പരാതി രജിസ്റ്റർ ചെയ്യുന്നത് മാത്രം പോരാ. കുറഞ്ഞപക്ഷം അന്തിമ റിപ്പോർട്ടെങ്കിലും ഉണ്ടായിരിക്കണമെന്നും കോടതി പറഞ്ഞു.
ഇതോടെ രാഹുൽ മാങ്കൂട്ടത്തിൽ ഒരു കുറ്റവാളിയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഉഭയസമ്മതത്തോടെയാണ് താൻ ബന്ധത്തിലേർപ്പെട്ടത് എന്നതാണ് അയാളുടെ പ്രതിരോധമെന്നും വാദിച്ചു. ഒരാൾക്ക് ഉഭയസമ്മതത്തോടെ എത്ര ബന്ധങ്ങൾ വേണമെങ്കിലും സ്ഥാപിക്കാൻ നിയമം അനുവദിക്കുന്നുണ്ടെന്നും ഇക്കാരണത്താൽ ജാമ്യം നിഷേധിക്കാനാകില്ലെന്നും കോടതി മറുപടി നൽകി.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരുവയസുകാരന്റെ മരണത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നു. കുഞ്ഞിന്റെ വയറ്റിൽ ക്ഷതം ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ശനിയാഴ്ചയാണ് ദുരൂഹ സാഹചര്യത്തിൽ കുഞ്ഞ് മരിച്ചത്.
മരണകാരണം ആന്തരിക രക്തസ്രാവമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നത്. നേരത്തെ, മാതാപിതാക്കളെ അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ചോദ്യം ചെയ്യലിൽ ദുരൂഹതയൊന്നും കണ്ടത്താനായില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് നിലവിലെ കണ്ടത്തൽ. അച്ഛൻ കൊടുത്ത ബിസ്കറ്റ് കഴിച്ച ശേഷമാണ് കുട്ടി കുഴഞ്ഞ് വീണത് എന്നായിരുന്നു ആദ്യത്തെ ആരോപണം. പക്ഷേ പോലീസ് ഇത് ശരിവച്ചിട്ടില്ല.
വെള്ളിയാഴ്ച്ച രാത്രിയാണ് നെയ്യാറ്റിൻകര കവളാകുളം സ്വദേശികളായ ഷിജിന്റെയും കൃഷ്ണപ്രിയയുടെയും മകനായ ഇഹാൻ കുഴഞ്ഞ് വീണത്. പിന്നാലെ കുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ശനിയാഴ്ച്ച പുലർച്ചെ കുട്ടി മരിക്കുകയായിരുന്നു
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ക്വിസ് മത്സരം സർക്കാരിന്റെ പിആർ വർക്ക് ഉപകരണമാക്കി മാറ്റുന്നതായി ആക്ഷേപം.
സംസ്ഥാന സർക്കാരിന്റെ ഭരണകാര്യങ്ങളും പദ്ധതികളും സംബന്ധിച്ചുള്ള ചോദ്യങ്ങൾ കൂടുതലായി ഉൾപ്പെടുത്തിക്കൊണ്ടുള്ള ചോദ്യാവലിയാണ് ക്വിസ് മത്സരത്തിനായി തയാറാക്കിയതെന്ന ആക്ഷേപമാണ് വ്യാപകമായി ഉയർന്നിട്ടുള്ളത്. ക്വിസ് മത്സരത്തിലെ പ്രാരംഭഘട്ട ചോദ്യങ്ങളിലാണ് ഇത്തരത്തിൽ ഇടതു സർക്കാരിന്റെ വിവിധ ഭരണകാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തിയിട്ടുള്ളത്.
കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി ആരെന്നത് ഉൾപ്പെടെയുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു തന്നെ വരാനിരിക്കെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ചോദ്യങ്ങളാണ് ക്വിസ് മത്സരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. സ്പൈസ് ജെറ്റുമായി ചേർന്ന് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വിമാന സർവീസ് ഏതാണെന്നതാണ് ഒരു ചോദ്യം.
കിഫ്ബിയുടെ വ്യത്യസ്ത പദ്ധതികളുടെ വിവരങ്ങൾ പൊതുജനങ്ങളെയും ജനപ്രതിനിധികളെയും നേരിട്ട് അറിയിക്കാനും അവരുടെ ആശങ്കകള്‍ പരിഹരിക്കാനുമായി ജില്ലകളിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ പേരെന്താണെന്നാണ് മറ്റൊരു ചോദ്യം.
കിടപ്പു രോഗികളായ ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യങ്ങൾ വീടുകളിൽ എത്തിച്ചു നല്‍കുന്നതിനായി പൊതുവിതരണ വകുപ്പ് ആരംഭിച്ച പദ്ധതി ഏതാണ്, ദുരന്ത സമയത്ത് വളർത്തു മൃഗങ്ങളെ മാറ്റി പാർപ്പിക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യത്തെ അഭയകേന്ദ്രം നിർമിച്ചുകൊണ്ടിരിക്കുന്നത് കേരളത്തിലെ ഏതു പഞ്ചായത്തിലാണ് തുടങ്ങിയ ചോദ്യങ്ങൾ ബിരുദ വിദ്യാർഥികളുടെ ക്വിസ് മത്സരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ചരിത്രവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ കൂടുതലായി ഉൾപ്പെടുത്തുന്നതിനു പകരം സർക്കാരിന്റെ പിആർ പോലെയാണ് ചോദ്യങ്ങളെന്നു പ്രതിപക്ഷ അധ്യാപക സംഘടനകൾ പരാതിപ്പെടുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയെ എസ്ഐടി ചോദ്യം ചെയ്തു. രാവിലെ ജയശ്രീ എസ്ഐടി ആസ്ഥാനത് ഹാജരാകുകയായിരുന്നു.
ജയശ്രീക്ക് കോടതി നേരത്തെ മുൻകൂർ ജാമ്യം നൽകിയിരുന്നു. അനേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. സ്വർണക്കൊള്ളയുമായി തനിക്ക് ബന്ധമില്ലെന്നാണ് ജയശ്രീ നേരത്തെ വ്യക്തമാക്കിയിരുന്നത്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും ഒരു പദ്ധതിയെ പ്രതിപക്ഷം എതിർക്കാതിരുന്നിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വികൃത മുഖം മറച്ചുവയ്ക്കാൻ കഴിയില്ലെന്ന് അദേഹം പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെചോദ്യം. യൂത്ത് കോൺഗ്രസ് നേതാവായ എംഎൽഎയുടെ പീഡന പരമ്പര പുറത്തു വന്നപ്പോൾ ‘പ്രതിക്കൂട്ടിൽ ആയത് സിപിഎം’ എന്ന ഒരു വിചിത്ര ന്യായം വോട്ടെടുപ്പ് നടക്കുന്ന വേളയിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു കേട്ടു. ഇത്തരം പരമാബദ്ധങ്ങൾ കൊണ്ടൊന്നും കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വികൃത മുഖം മറച്ചുവയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ മറുപടിക്കായി ചിലതു ചോദിക്കട്ടെയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ലൈഫ് മിഷന്
ലൈഫ് മിഷന് അടക്കമുള്ള നാല് മിഷനുകളും പിരിച്ചുവിടുമെന്നാണ് അന്നത്തെ യുഡിഎഫ് കണ്‍വീനറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.എം. ഹസന് പ്രഖ്യാപിച്ചത്. അതില്‍ ഇപ്പോഴും ഉറച്ചു നില്ക്കുന്നുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട് ഹസനെ തള്ളിപ്പറയുന്നില്ല?
വിഴിഞ്ഞം തുറമുഖം
വിഴിഞ്ഞം തുറമുഖത്തിനെതിരെ ഉണ്ടായ, വസ്തുതാവിരുദ്ധമായ എല്ലാ എതിര്‍പ്പുകള്‍ക്കും പിന്തുണ പ്രഖ്യാപിച്ചവരാണ് പ്രതിപക്ഷം. തുറമുഖം കമ്മീഷന് ചെയ്തിരിക്കുന്നു. പഴയ നിലപാടില്‍ പ്രതിപക്ഷ നേതാവ് ഉറച്ചു നില്‍ക്കുമോ?
തുരങ്കപാത
വയനാട് തുരങ്കപാത അടക്കമുള്ള പദ്ധതികളെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞു. തുരങ്കപാതയുടെ പണി തുടങ്ങിക്കഴിഞ്ഞു. ഇനിയും എതിര്‍ക്കുമോ?
തീരദേശ ഹൈവേ
തീരദേശ ഹൈവേ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എനിക്ക് കത്ത് നല്കുകയുണ്ടായി. നിലവില്‍ അതും പൂര്‍ത്തീകരണത്തോട് അടുക്കുകയാണ്. എതിര്‍പ്പ് തുടരുന്നുണ്ടോ?
ക്ഷേമ പെന്ഷന്
62 ലക്ഷത്തോളം പേര്‍ക്ക് ക്ഷേമ പെന്ഷന് നല്‍കുന്നത് വോട്ട് പിടിക്കാനുള്ള കൈക്കൂലിയാണെന്ന് പറഞ്ഞത് ഐഎസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആണ്. ക്ഷേമ പെന്ഷന് കൈക്കൂലിയായും അത് വാങ്ങുന്നവരെ കൈക്കൂലി വാങ്ങുന്നവരായും പ്രതിപക്ഷ നേതാവ് കാണുന്നുണ്ടോ?
ദേശീയപാതാ വികസനം
ദേശീയപാത പൂര്‍ത്തീകരിക്കുന്നതില്‍ ഒരടി പോലും മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് പറഞ്ഞത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനാണ്. നന്ദിഗ്രാമിലെ മണ്ണും കൊണ്ട് കീഴാറ്റൂരിലേക്ക് വന്നവര്‍ ഇപ്പോഴും ദേശീയ പാതക്കെതിരെ നിലപാട് തുടരുന്നുണ്ടോ?
ഗെയില്‍ പൈപ്പ്ലൈൻ
ഗെയില്‍ പൈപ്പ്ലൈൻ നടപ്പാക്കില്ലെന്ന് പറഞ്ഞതും സമരം നയിച്ചതും അന്നത്തെ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരനും ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമടക്കമുള്ളവരാണ്. ഗെയില്‍ പൈപ്പ്ലൈൻ ഒരു യാഥാർഥ്യമാണ്. പഴയ നിലപാട് മാറ്റിയോ?
കിഫ്ബി
കേരളത്തിന്റെ അതിജീവന ബദലായി ഉയര്‍ന്ന കിഫ്ബി വഴി അഭൂതപൂര്‍വമായ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. കേന്ദ്രം ഭരിക്കുന്ന സംഘപരിവാര്‍ ഇഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വഴി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ നോക്കിയപ്പോള്‍ അതിനും കൂട്ടുനില്‍ക്കുന്നില്ലേ? കിഫ്ബി മുഖേന നാട്ടില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം തള്ളിപ്പറയുമോ?
കിഫ്ബി വഴി നാട്ടിലെ സ്കൂളുകളും ആശുപത്രികളും മറ്റ് സൗകര്യങ്ങളും ലോകോത്തരമാക്കുന്നതിനെ പറ്റി പ്രതിപക്ഷത്തിന്റെ നിലവിലെ നിലപാട് എന്താണ്?
അതിദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതി
അതിദാരിദ്ര്യ മുക്തി എന്നു നമ്മുടെ ലോക ശ്രദ്ധയാകർഷിച്ച നേട്ടത്തെ പാവപ്പെട്ടവര്‍ക്ക് റേഷന്‍ കിട്ടുന്നതിന് തടസമാകും എന്ന് പ്രചരിപ്പിച്ചതും അതുറപ്പിക്കാന്‍ പാര്‍ലമെന്റില്‍പോലും ഇടപെട്ടതും ശരിയായ കാര്യമാണ് എന്ന് പറയാന്‍ പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടോ?
കേരള ബാങ്ക്
കേരള ബാങ്ക് തുടങ്ങാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞത് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ്. ലീഗ് നേതാവ് കെ.പി.എ. മജീദ് പറഞ്ഞതാകട്ടെ കേരള ബാങ്ക് നടപ്പിലാക്കിയാല്‍ സര്‍ക്കാര്‍ വിവരമറിയുമെന്നും. അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരള ബാങ്ക് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞപ്പോള്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത് സര്‍ക്കാര്‍ ഈ ഉദ്യമത്തില്‍ നിന്ന് പിന്മാറണമെന്നാണ്. കേരള ബാങ്ക് നിലവില്‍ വന്നില്ലേ? ഇക്കാര്യത്തില്‍ യുഡിഎഫിന്റെ നിലവിലെ നിലപാട് എന്താണ്?
കെ ഫോണ്‍
കെ ഫോണ്‍ പദ്ധതിക്കെതിരെ വ്യവഹാരത്തിനു ചെന്നപ്പോള്‍ പ്രതിപക്ഷ നേതാവിന് പബ്ലിക് ഇന്ററസ്റ്റോ അതോ പബ്ലിസിറ്റി ഇന്ററസ്റ്റോ എന്നാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ചോദിച്ചത്. ഏതാണ് പ്രതിപക്ഷ നേതാവിന്റെ ഇന്ററസ്റ്റ്?
ചൂരല്‍മല-മുണ്ടക്കൈ
ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും വീട് വച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചതല്ലേ? യൂത്ത് കോണ്‍ഗ്രസ് പണം പിരിച്ചതല്ലേ? എത്ര വീടാണ് വയ്ക്കുന്നതെന്നും അത് എവിടെയൊക്കെയാണ് വയ്ക്കുന്നത് എന്നും വെളിപ്പെടുത്താമോ?
കെ-റെയില്‍
സില്‍വര്‍ ലൈനിന്റെ കുറ്റി പറിക്കാന്‍ സമരം ചെയ്ത പ്രതിപക്ഷത്തിന് കേരളത്തില്‍ വേഗത്തില്‍ സഞ്ചരിക്കുന്ന റെയില്‍പാത വേണ്ട എന്നു അഭിപ്രായമുണ്ടോ?
ചോദ്യങ്ങള്‍ ഇനിയുമുണ്ട്. അവയെല്ലാം ചേര്‍ത്ത് ഒറ്റ ചോദ്യം കൂടി: കേരളത്തില്‍ നടക്കുന്ന ഏതെങ്കിലും ഒരു പദ്ധതിയെ പ്രതിപക്ഷം എതിര്‍ക്കാതിരുന്നിട്ടുണ്ടോ? കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ നല്കിയ ഭക്ഷ്യകിറ്റിനെ പോലും തെറ്റായ വ്യാഖ്യാനം നല്കി പരിഹസിക്കുകയും എതിര്‍ക്കുകയും ചെയ്തിട്ടില്ലേ?
എന്തിനെയും എതിര്‍ത്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുകയല്ലാതെ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യുമെന്ന് ജനങ്ങളോട് പറയാനോ നല്ലതിനെ അംഗീകരിക്കാനോ തയാറായിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.