ന്യൂഡൽഹി: എസ്ഐആറിലെ സുപ്രീംകോടതി വിധി ഉത്തരം നൽകിയതിനേക്കാൾ കൂടുതൽ ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണെന്ന് കോണ്ഗ്രസ്.
പൗരത്വത്തെക്കുറിച്ചുള്ള അന്തിമമായ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന് എടുക്കാൻ കഴിയില്ലെന്നു സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ടെന്നും എന്നാൽ പൗരത്വവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ വോട്ടർമാരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയിരുന്നുവെന്നും ചൂണ്ടിക്കാട്ടി ഈ വൈരുദ്ധ്യം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടേണ്ടതായിരുന്നില്ലേ എന്നു മുതിർന്ന അഭിഭാഷകനും കോണ്ഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്വി ചോദിച്ചു.
ബിഹാർ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ എസ്ഐആർ നടപടിക്രമം നാലോ അഞ്ചോ മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയെന്നും എന്നാൽ തെരഞ്ഞെടുപ്പിന് ഒരു വർഷം മുന്പ് എന്തുകൊണ്ട് എസ്ഐആർ നടത്തിയില്ലെന്നു സുപ്രീംകോടതി ചോദിക്കേണ്ടതായിരുന്നുവെന്നും സിംഗ്വി കോണ്ഗ്രസ് കാര്യാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എസ്ഐആർ ഇത്രയും ഹ്രസ്വമായ സമയത്തിനുള്ളിൽ നടത്തുന്നത് നടപടിക്രമങ്ങളെ ചുരുക്കിക്കെട്ടുന്നതിന് തുല്യമാണെന്നും കോണ്ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. പാസ്പോർട്ട് ഒഴികെയുള്ള ആധാർ, റേഷൻ കാർഡുകൾ തുടങ്ങിയ രേഖകൾ പൗരത്വത്തിന് തെളിവല്ലെന്ന് സുപ്രീംകോടതി ശരിയായി വിധിച്ചിട്ടുണ്ടെന്നും എന്നാൽ, ഈ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പേരുകൾ ഒഴിവാക്കിയതെന്നും മനു സിംഗ്വി ചൂണ്ടിക്കാട്ടി. ഇതിനെക്കുറിച്ചും സുപ്രീംകോടതിയുടെ അഭിപ്രായവും കണ്ടെത്തലുകളും ഉണ്ടാകേണ്ടതായിരുന്നുവെന്നും കോണ്ഗ്രസ് പറഞ്ഞു.
ബംഗാളിൽ വോട്ടർമാരെ നീക്കം ചെയ്തതിനെതിരെയുണ്ടായ 6000 അപ്പീലുകളിൽ ഏകദേശം 4000 എണ്ണവും ശരിവച്ചുവെന്നും ഇത്തരം അപ്പീലുകളുടെ വിജയശതമാനം 70 മുതൽ 80 ശതമാനം വരെയാണെങ്കിൽ അത് തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയെക്കുറിച്ച് വലിയൊരു ചോദ്യം ഉയർത്തുകയില്ലേയെന്നും കോൺഗ്രസ് നേതാവ് ചോദിച്ചു.
Tags : SIR Congress questions Supreme Court verdict