Kerala
കോട്ടയം: കേരളത്തെ നടുക്കിയ ഡോ. വന്ദന ദാസ് കൊലക്കേസിൽ ഇന്ന് വിധി പറയുമ്പോൾ കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിൽ ഏക മകളുടെ നീതിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കെ.ജി. മോഹൻദാസും വസന്തകുമാരിയും.
ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളുമാണ് ഒരു നിമിഷം കൊണ്ട് ആശുപത്രിമുറിയിൽ അക്രമിയുടെ കത്തിത്തുമ്പിൽ അവസാനിച്ചത്. പ്രതിക്ക് ഏറ്റവും കൂടിയ ശിക്ഷ തന്നെ നല്‍കണമെന്ന് മോഹന്‍ദാസ് പറഞ്ഞു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണമായ വിശ്വാസമുണ്ട്. 27ഓളം തവണയാണ് മോളെ കുത്തിയതെന്നും ഓടി നടന്ന് എല്ലാവരെയും വിളിച്ചിട്ടും ആരും സഹായിച്ചില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
2023 മേയ് 10നായിരുന്നു ദാരുണമായ സംഭവം നടന്നത്. ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി പോലീസ് എത്തിച്ച ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപാണ് ഡോ. വന്ദനയെ ആക്രമിച്ചത്. കാഷ്വാലിറ്റി ഡ്രസിംഗ് റൂമിലെ കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം. ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു.
അന്വേഷണത്തിനായി പ്രത്യേകസംഘത്തെയാണ് സർക്കാർ രൂപീകരിച്ചത്. സന്ദീപിന് മാനസിക പ്രശ്നം ഉണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സാക്ഷിമൊഴികൾ അടക്കം ഹാജരാക്കി പ്രോസിക്യൂഷൻ പ്രതിഭാഗത്തിന്റെ വാദങ്ങളെ എതിർത്തു. കേസിൽ 70 ൽ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി.
ഡോ. വന്ദന ദാസിന്റെ സ്മരണക്കായി മധുരവേലിയിൽ മാതാപിതാക്കൾ കഴിഞ്ഞ ഓഗസ്റ്റിൽ ആശുപത്രി തുടങ്ങിയിരുന്നു.
Kerala
കടുത്തുരുത്തി: ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ പരിശോധനയ്ക്കെത്തിയ ആളിന്റെ കുത്തേറ്റ് ഡോ. വന്ദന ദാസ് മരിച്ച കേസിലെ വിധി ഇന്ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.
കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യുന്നതിനിടെ 2023 മേയ് പത്തിന് പുലര്‍ച്ചെ 4.15 ഓടെയാണ് ഡോ. വന്ദന ദാസിന് (23) ആശുപത്രിയില്‍ പോലീസ് വൈദ്യപരിശോധനയ്ക്കായെത്തിച്ചയാളുടെ കുത്തേറ്റത്.
അത്യാഹിത വിഭാഗത്തില്‍ വച്ച് സര്‍ജിക്കല്‍ കത്രിക ഉപയോഗിച്ചു കൊല്ലം കുടവട്ടൂര്‍ എല്‍പി സ്കൂളിലെ അധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപ് (46) ആണ് ഡോക്ടറെ കുത്തിയത്. ഇയാളെ പിന്നീട് ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.
മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളായിരുന്നു വന്ദന. വീട് നിറയെ വന്ദനയുടെ ഓര്‍മകളുള്ള വസ്തുക്കളും പുസ്തകങ്ങളും പടങ്ങളുമെല്ലാം സൂക്ഷിച്ചിട്ടുണ്ട്. മരണം നടന്ന് രണ്ട് വര്‍ഷവും 10 മാസവും ഏഴ് ദിവസവും ആകുമ്പോഴാണ് വിധി വരുന്നത്.
നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ പ്രതിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇന്ന് വിധി കേള്‍ക്കാനായി തങ്ങള്‍ കോടതി മുറിയിലുണ്ടാകുമെന്നും മോഹന്‍ദാസും വസന്തകുമാരിയും പറഞ്ഞു.
Kerala
കൊച്ചി: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് ചൊവ്വാഴ്ച നിർണായക ദിനം. കേസിൽ തനിക്ക് ലഭിച്ച മൂന്ന് വർഷത്തെ തടവുശിക്ഷയും കുറ്റക്കാരനാണെന്ന കണ്ടെത്തലും മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നേടുന്നതിനായി ശിക്ഷ നടപ്പാക്കുന്നത് തടയണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. ജനപ്രാധിനിത്യ നിയമപ്രകാരം രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷിക്കപ്പെട്ടവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുണ്ട്.
നിലവിൽ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ആന്റണി രാജുവിന് മത്സരിക്കാനും വിലക്കുണ്ട്. ജസ്റ്റിസ് സി. ജയചന്ദ്രനാണ് ചൊവ്വാഴ്ച ഈ ഹർജിയിൽ വിധി പ്രസ്താവിക്കുക. ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്നതിൽ ഈ വിധി നിർണായകമാകും.
അതേസമയം ആന്റണി രാജുവിന്റെ അപ്പീലിനെ ഹൈക്കോടതിയിൽ സർക്കാർ എതിർത്തിട്ടുണ്ട്. തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നത് വിചാരണ കോടതി തെളിവ് സഹിതം കണ്ടെത്തിയതാണെന്നും ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കരുതെന്നുമാണ് കോടതിയെ അറിയിച്ചിട്ടുള്ളത്.
Kerala
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ വ്യാഴാഴ്ച വിധി പറയും. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ട് ആണ് വിധി പറയുക. അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
അതേസമയം അന്വേഷണം ശരിയായ ദിശയിലാണെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത് ഹൈക്കോടതിയും സുപ്രീംകോടതിയും അന്വേഷണം ശരിവച്ചിരുന്നുവെന്നും പ്രോസിക്യൂഷന് വാദിച്ചു.
തുടര്‍ന്ന് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും പ്രതിഭാഗം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി രത്നകുമാറിന് രാഷ്ട്രീയ ബന്ധമുണ്ടെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു കുടുംബത്തിന്റെ ഹര്‍ജി. 2024 ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
നവീന്‍ ബാബുവിന് യാത്രയയപ്പ് നല്കുന്ന പരിപാടിയിലേക്ക് അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ എത്തുകയും കളക്ടര്‍ അരുണ്‍ കെ. വിജയന്റെ സാന്നിധ്യത്തില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത് നവീന്‍ ബാബു ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. കേസില്‍ പി.പി. ദിവ്യ മാത്രമാണ് പ്രതി.
Kerala
കൊല്ലം: ഡോ. വന്ദന ദാസ് വധക്കേസിൽ വിചാരണ നടപടികൾ പൂർത്തിയായി. കൊല്ലം അഡിഷണൽ സെഷൻസ് കോടതി ഈ മാസം 17ന് വിധിപറയും. കേസിൽ ഏഴുപതിലധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി.
2023 മേയ് 10-നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രതി സന്ദീപ് മദ്യലഹയിൽ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയത്.
പുലർച്ചെ നാലരയ്ക്കാണ് സന്ദീപിനെ പോലീസുകാർ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിക്കുന്നത്. കാലിൽ മുറിവേറ്റ നിലയിൽ മദ്യലഹരിയിൽ കണ്ടെത്തിയ സന്ദീപിനെയാണ് ആശുപത്രിയിലെത്തിച്ചത്.
കൈവിലങ്ങ് വയ്ക്കാതെ ആശുപത്രിയിലെത്തിച്ച സന്ദീപ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെയും ഡ്രസിംഗ് റൂമിലുണ്ടായിരുന്ന ജീവനക്കാരനെയും ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെ വന്ദന ഒഴികെ ചുറ്റുമുണ്ടായിരുന്നവരെല്ലാം ഓടിരക്ഷപ്പെട്ടു. തുടർന്ന് പ്രതി മേശപ്പുറത്തിരുന്ന കത്രിക ഉപയോഗിച്ച് വന്ദനയെ കുത്തുകയായിരുന്നു.
Business
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോഡൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തിയ അധിക ഇറക്കുമതി തീരുവ നടപടി യുഎസ് സുപ്രീം കോടതി നിയമവിരുദ്ധമാണെന്നു വിധി പ്രഖ്യാപിച്ചതിനു പിന്നാലെ അന്താരാഷ്ട്ര വ്യാപാരരംഗത്ത് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.
1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കോണമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) പ്രകാരം പ്രസിഡന്റ് ട്രംപ് ചുമത്തിയ ആഗോള തീരുവ നിയമവിരുദ്ധമാണെന്നാണ് യുഎസ് സുപ്രീംകോടതിയുടെ വിധി. 175 ബില്യണ്‍ ഡോളറോളം (15 ലക്ഷം കോടി രൂപ) വരുന്ന അധികമായി നേടിയ നിയമവിരുദ്ധ തീരുവ തുക റീഫണ്ട് നൽകേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, ഈ തുക എങ്ങനെ നൽകണമെന്ന് നിർദേശമൊന്നും കോടതി പറയുന്നില്ല. തുക തിരികെ നൽകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ “അടുത്ത അഞ്ചു വർഷത്തേക്ക് നമ്മൾ കോടതിയിൽ തന്നെ തുടരേണ്ടിവരും” എന്നായിരുന്നു വാർത്താസമ്മേളനത്തിൽ ട്രംപിന്റെ മറുപടി. നിയമപരമായ തടസങ്ങളും ദൈർഘ്യമേറിയ കോടതി നടപടികളും കാരണം ഈ തുക തിരിച്ചുകിട്ടാൻ വർഷങ്ങളോളം എടുത്തേക്കാം.
തീരുവ കളക്ട് ചെയ്യുന്നത്...
തീരുവ ബാധകമായ മിക്കവാറും എല്ലാ ഉത്പന്നങ്ങളുടെയും കാര്യത്തിൽ ഇറക്കുമതി ചെയ്യുന്ന വ്യക്തി കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജൻസിയിൽ ഒരു ബോണ്ട് കെട്ടിവയ്ക്കും. ആ ഉത്പന്നങ്ങൾ യുഎസിലേക്കു കൊണ്ടുവരുന്നതിനായി അവയുടെ ഏകദേശ നികുതി മുൻകൂറായി അടയ്ക്കുകയും ചെയ്യുന്നു.
ഈ ഉത്പന്നങ്ങൾക്കുമേലുള്ള തീരുവകളുടെ അന്തിമതീരുമാനം സർക്കാർ നിർണയിക്കും. ലിക്വിഡേഷൻ എന്നറിയപ്പെടുന്ന ഈ പ്രക്രിയ സാധാരണയായി ചരക്കുകൾ രാജ്യത്ത് എത്തി 314 ദിവസങ്ങൾക്കുശേഷമാണ് നടക്കുന്നത്. തുക അധികമായി അടച്ചിട്ടുണ്ടെങ്കിൽ തിരികെ നൽകും. അല്ലെങ്കിൽ ഇറക്കുമതിക്കാരൻ കുറവ് നികത്തണം. ഈ കേസിലെ സുപ്രീംകോടതി വിധി വരുന്നതുവരെ അന്തിമ തീരുവ നിശ്ചയിക്കുന്ന നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇറക്കുമതിക്കാർ യുഎസ് കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിൽ ഹർജി നൽകിയെങ്കിലും കോടതി അത് നിരസിച്ചു.
പണം തിരികെ നൽകുന്നതിനെക്കുറിച്ചുള്ള വിധി
പണം എങ്ങനെ തിരികെ നൽകണം എന്നതിനെക്കുറിച്ച് സുപ്രീം കോടതി വ്യക്തമാക്കിയില്ല. റീഫണ്ടുകൾ സംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ച് പരിഹരിക്കുന്നതിനായി കേസ് ഇനി കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിലേക്ക് തിരികെ പോകും.
റീഫണ്ടുകൾ കൈകാര്യം ചെയ്യപ്പെടുന്നത്...
റീഫണ്ടുകൾ ആവശ്യപ്പെട്ട് ആയിരത്തിലധികം കേസുകളാണ് ഇറക്കുമതിക്കാർ ഇതിനോടകം ട്രേഡ് കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്. സമാനമായ ഒട്ടനവധി പുതിയ കേസുകൾ ഇനിയും ഉണ്ടാകാൻ സാധ്യതയുണ്ട്.
അന്തിമ തീരുവ നിർണയങ്ങൾ പുനഃപരിശോധിക്കാനും പലിശ സഹിതം തുക തിരികെ നൽകാൻ സർക്കാരിനോട് ഉത്തരവിടാനും തങ്ങൾക്ക് അധികാരമുണ്ടെന്ന് ഡിസംബറിൽ കോടതി വിധിച്ചിരുന്നു. കോടതിയുടെ ഈ അധികാരത്തെ തങ്ങൾ ചോദ്യം ചെയ്യില്ലെന്ന് ട്രംപ് ഭരണകൂടം കോടതിയിൽ അറിയിച്ചിരുന്നു. ഈ തീരുമാനം റീഫണ്ടുകൾ നൽകുന്നതിലെ നിയമപരമായ തടസങ്ങൾ ഒഴിവാക്കിയതായി വ്യാപാര വിദഗ്ധർ അഭിപ്രായപ്പെടുന്നു.
റീഫണ്ട് ലഭിക്കുന്നതിന് ഇറക്കുമതിക്കാർ ചെയ്യേണ്ടത്?
ഓരോ ഇറക്കുമതിക്കാരും റീഫണ്ട് ലഭിക്കുന്നതിനായി ‘കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിൽ’ പ്രത്യേകം കേസ് ഫയൽ ചെയ്യേണ്ടിവന്നേക്കാം. നികുതി അടച്ച വിവിധ മേഖലകളിലെ കന്പനികളെ മുഴുവൻ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ‘ക്ലാസ് ആക്ഷൻ’ (കൂട്ടായ ഹർജി) ഫയൽ ചെയ്യാൻ സാധിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് നിയമവിദഗ്ധർ പറയുന്നു. യുഎസ് വ്യാപാര നിയമപ്രകാരം, റീഫണ്ടിനായി കേസ് ഫയൽ ചെയ്യാൻ ഇറക്കുമതിക്കാർക്ക് രണ്ട് വർഷത്തെ സമയമാണുള്ളത്.
ചെറുകിട വ്യവസായികളെ അപേക്ഷിച്ച് വൻകിട കോർപറേറ്റുകൾക്കായിരിക്കും ഈ റീഫണ്ട് പ്രക്രിയ കൂടുതൽ ഗുണകരമാകുകയെന്നാണ് വിവരം. ഈ വിധിയിലൂടെ ലഭിക്കുന്ന വൻതുകയിലുള്ള റീഫണ്ടിന് പ്രധാനമായും അർഹതയുള്ളത് അമേരിക്കൻ ഇറക്കുമതിക്കാർക്കാണ്. വൻകിട കന്പനികളേക്കാൾ ഈ തീരുവകൾ മൂലം നേരത്തേതന്നെ വലിയ തരിച്ചടി നേരിട്ടവരാണ് ചെറുകിട സ്ഥാപനങ്ങൾ. കേസ് നടത്തുന്നതിനായി ആയിരക്കണക്കിന് ഡോളർ കോടതി ഫീസും വക്കീൽ ഫീസും നൽകുന്നതിനേക്കാൾ ഭേദം റീഫണ്ട് വേണ്ടെന്നുവയ്ക്കുന്നതാണ് നല്ലതെന്ന് ചില ചെറിയ ഇറക്കുമതിക്കാർ ചിന്തിച്ചേക്കാമെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.
റീഫണ്ടുകൾക്ക് മുന്‍പ് സമാനമായ മാതൃകകൾ
ഇതിനുമുന്‍പും വലിയ തോതിലുള്ള റീഫണ്ടുകൾക്ക് ‘കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡ്’ മേൽനോട്ടം വഹിച്ചിട്ടുണ്ട്. 1986ൽ യുഎസ് തുറമുഖങ്ങളിലൂടെയുള്ള എല്ലാ ചരക്കുനീക്കങ്ങൾക്കും അവയുടെ മൂല്യത്തിനനുസരിച്ച് ‘ഹാർബർ മെയിന്റനൻസ് ടാക്സ്’ കോണ്‍ഗ്രസ് നടപ്പിലാക്കിയിരുന്നു. എന്നാൽ, 1998ൽ ഈ നികുതിയുടെ ഒരു ഭാഗം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചു. തുടർന്ന് ഏകദേശം ഒരു ലക്ഷത്തിലധികം പരാതിക്കാർ ഉൾപ്പെട്ട സങ്കീർണമായ റീഫണ്ട് പ്രക്രിയയ്ക്ക് അന്താരാഷ്ട്ര വ്യാപാരക്കോടതി മേൽനോട്ടം വഹിച്ചു.
റീഫണ്ടുകൾ സങ്കീർണമാകേണ്ട കാര്യം
നികുതി പേയ്മെന്റുകൾ സർക്കാർ കൃത്യമായി നിരീക്ഷിച്ചിട്ടുണ്ടെന്നും റിക്കാർഡുകൾ സൂക്ഷിക്കുന്ന സംവിധാനങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും വ്യാപാര വിദഗ്ധർ പറയുന്നു. ഇത് റീഫണ്ട് തുക കണക്കാക്കുന്നത് എളുപ്പമാക്കും. റീഫണ്ടുകൾ സ്വയമേവ നൽകണമെന്ന് ചെറുകിട സ്ഥാപനങ്ങൾ ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇറക്കുമതി രേഖകൾ സർക്കാർ അമിതമായി പരിശോധിക്കുന്നത് റീഫണ്ട് നടപടികൾ വൈകിക്കുമോ എന്ന ആശങ്കയും അവർ പ്രകടിപ്പിച്ചു.
റീഫണ്ടുകൾ വിതരണം ചെയ്താലും, അവ ആവശ്യപ്പെട്ട ചില കന്പനികൾക്ക് പണം ലഭിച്ചെന്നു വരില്ല. കാരണം, ആ കന്പനി ഒരുപക്ഷേ ‘ഇംപോർട്ടർ ഓഫ് റിക്കാർഡ്’ (Importer of Record) ആയിരിക്കില്ല. കസ്റ്റംസ് രേഖകളിൽ ’ഇംപോർട്ടർ ഓഫ് റിക്കാർഡ് ആയി രേഖപ്പെടുത്തിയിട്ടുള്ള കന്പനികൾക്കായിരിക്കും പണം ലഭിക്കുക. ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നികുതി അടയ്ക്കാനും ഉത്തരവാദപ്പെട്ട ഒൗദ്യോഗിക സ്ഥാപനത്തെയാണ് ഇംപോർട്ടർ ഓഫ് റിക്കാർഡ് എന്ന് വിളിക്കുന്നത്.
റീഫണ്ട് തുക വിതരണം ചെയ്തുകഴിഞ്ഞാൽ, ആർക്കാണ് ആ പണം ലഭിക്കേണ്ടതെന്ന് നിശ്ചയിക്കുന്നത് തീരുവ അടച്ച കന്പനിയും ‘ഇംപോർട്ടർ ഓഫ് റിക്കാർഡും’ തമ്മിലുള്ള കരാറുകളെ അടിസ്ഥാനമാക്കിയായിരിക്കും. ഇത് മറ്റൊരു നിയമതർക്കത്തിനുകൂടി കാരണമായേക്കാം. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വർഷങ്ങൾ എടുത്തേക്കാമെന്ന് വ്യാപാര സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
National
ന്യൂഡല്‍ഹി: സ്ത്രീയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും"’ബലാത്സംഗ ശ്രമമല്ല’എന്നു വിധിച്ച അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഇത്തരം പ്രവൃത്തി ബലാത്സംഗ ശ്രമമല്ല, മറിച്ച് അതിനുള്ള തയ്യാറെടുപ്പ് മാത്രമാണെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ്.
ഈ പ്രവൃത്തി കുറ്റകൃത്യമായി കണക്കാക്കുന്നെങ്കിലും കുറഞ്ഞ ശിക്ഷ മാത്രമേ ലഭിക്കുകയുള്ളൂ. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, എന്‍.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് പ്രതികള്‍ക്കെതിരേ പോക്സോ നിയമപ്രകാരം ചുമത്തിയിരുന്ന ബലാത്സംഗ ശ്രമക്കുറ്റം പുനഃസ്ഥാപിച്ചു. സ്ത്രീകള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജഡ്ജിമാരില്‍ കൂടുതല്‍ സംവേദനക്ഷമത വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഭരണഘടനാതത്വങ്ങള്‍ ശരിയായി നടപ്പാക്കുന്നതിനൊപ്പം അനുകമ്പയുടെയും സഹാനുഭൂതിയുടെയും അന്തരീക്ഷം വളര്‍ത്തിയെടുക്കാനും ജഡ്ജിമാര്‍ ശ്രമിക്കണം. ഇതിന്റെ അഭാവം നീതിന്യായ സ്ഥാപനങ്ങളെ അവയുടെ യഥാര്‍ഥ കടമകള്‍ നിര്‍വഹിക്കുന്നതില്‍നിന്ന് തടയുമെന്നും വിധിന്യായത്തില്‍ സുപ്രീംകോടതി വ്യക്തമാക്കി.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി വ്യാഴാഴ്ച. കട്ടിളപ്പാളി കേസിലെ സ്വാഭാവിക ജാമ്യത്തിനുളള അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക. കേസിലെ വാദം ഇന്ന് പൂർത്തിയായി.
സ്വാഭാവിക ജാമ്യം പ്രതിയുടെ നിയമപരമായ അവകാശമാണെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. വാദങ്ങള്‍ പരിശോധിച്ച് എസ്ഐടി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും കോടതി വ്യാഴാഴ്ച വിധി പറയുക.
ദ്വാരപാലകപാളി കേസിൽ നേരത്തെ ജാമ്യം നേടിയ പോറ്റി, കട്ടിളപാളി കേസിലും 90 ദിവസത്തെ ജയിൽ വാസത്തിന് പിന്നാലെയാണ് സ്വാഭാവിക ജാമ്യത്തിന് കോടതിയെ സമീപിച്ചത്. കുറ്റപത്രം നൽകാൻ വൈകിയതിനാൽ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചേക്കുമെന്നാണ് സൂചന.
കോടതി മേൽനോട്ടത്തിലാണ് അന്വേഷണമെങ്കിലും തെളിവുകൾ ശേഖരിക്കുന്നതിലെ കാലതാമസമടക്കം കുറ്റപത്രം വൈകിപ്പിക്കുകയാണെന്നാണ് സൂചന. പാളികൾ മാറിയില്ലെന്ന് വിഎസ്എസ്സിയിലെ പരിശോധനയിൽ വ്യക്തമായതോടെ ഇനി എത്ര സ്വർണം പോയെന്ന് മാത്രമാണ് തെളിയിക്കാനുള്ളത്.
Kerala
കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ഈ മാസം 27ന് വിധി പറയും. കുന്ദമംഗലം കോടതിയാണ് കേസ് പരിഗണിച്ചത്.
ആത്മഹത്യ പ്രേരണാ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഷിംജിതയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് എതിര്‍ത്തു.
പ്രതിക്ക് സമൂഹത്തില്‍ പ്രശസ്തിയും പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ചും മോണിമെന്ററി ബെനഫിറ്റും ലഭിക്കുന്നതിന് വേണ്ടി കുറ്റം ചെയ്തുവെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Kerala
പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം. രാഹുലിന്റെ ജാമ്യ ഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും.
ബലാത്സംഗം അല്ല, ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് ജില്ലാ കോടതിയിലും രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെ ഹാജരാക്കുകയും ചെയ്തു.
ജാമ്യ ഹർജിയെ ശക്തമായി എതിർത്ത പ്രോസിക്യൂഷൻ, ക്രൂര പീഡനമാണ് പരാതിക്കാരി നേരിട്ടതെന്നും സമാന സ്വഭാവമുള്ള മറ്റ് രണ്ട് കേസുകളിൽ രാഹുൽ പ്രതിയാണെന്ന കാര്യവും ചൂണ്ടിക്കാട്ടി. മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായിട്ട് രണ്ടാഴ്ച പിന്നിടുകയാണ്.
Kerala
പത്തനംതിട്ട: ബലാത്സംഗ കേസിൽ റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂർത്തിയായി. അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. പ്രോസിക്യൂഷനാണ് അടച്ചിട്ട കോടതി മുറിയിൽ വാദം കേള്‍ക്കണം എന്ന ആവശ്യം തിരുവല്ല മജിസ്ട്രേറ്റ് കോടതിയെ ധരിപ്പിച്ചത്.
ജാമ്യാപേക്ഷയില്‍ കോടതി ശനിയാഴ്ച വിധി പറയും. രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത്താണ് ഹാജരായത്. കേസ് അന്വേഷിക്കുന്ന എസ്ഐടിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയിൽ കോടതി തീരുമാനം പറയുക.
കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയ രാഹുലിനെ പീഡനം നടന്നതായി പറയപ്പെടുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തിരുന്നു. ചോദ്യം ചെയ്യൽ അടക്കം രാഹുൽ സഹകരിക്കുന്നില്ലെന്ന കാര്യം സ്റ്റേറ്റ് ക്രൈം ബ്രാഞ്ച്, കോടതിയെ ബോധ്യപ്പെടുത്തും.
ഇതിനിടെ, പരാതിക്കാരിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകള്‍ എന്ന് ആവകാശപ്പെട്ട്, രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന് ചില സ്ക്രീൻ ഷോട്ടുകൾ പുറത്തുവിട്ടു. 2024 ൽ ബലാത്സംഗം ചെയ്യപ്പെട്ടതായി ആരോപിക്കുന്ന യുവതി, മൂന്ന് മാസം മുമ്പ് എംഎല്‍എയെ സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ടു എന്നാണ് ഫെനി പറയുന്നത്.
യുവതിക്കെതിരായ സൈബർ അധിക്ഷേപം നടത്തിയതിന് ഫെനിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. യുവതി നൽകിയ പരാതിയിലാണ് പത്തനംതിട്ട സൈബർ പോലീസിന്റെ നടപടി. യുവതിയുടെ ചാറ്റുകള്‍ ഉള്‍പ്പെടെ വെളിപ്പെടുത്തിയാണ് ഫെനി നൈനാൽ അധിക്ഷേപ പോസ്റ്റിട്ടത്.
Kerala
തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്കി കേരളം.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ പ്രത്യേകതകളും അധ്യാപകരുടെ പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
നിലവിലെ വിധി നടപ്പിലാക്കിയാൽ സംസ്ഥാനത്തെ ഏകദേശം 50,000-ത്തോളം അധ്യാപകരുടെ ജോലിയെ അത് ബാധിക്കാൻ സാധ്യതയുണ്ട്. വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന അധ്യാപകരെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. കെ-ടെറ്റ് നിലവിൽ വരുന്നതിന് മുൻപ് തന്നെ കേരളം വിദ്യാഭ്യാസ നിലവാരത്തിലും സാക്ഷരതയിലും രാജ്യത്ത് ഒന്നാമതാണ്. അതിനാൽ തന്നെ, കെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം കേരളത്തിന്റെ സാഹചര്യത്തിൽ നിലനിൽക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2012ൽ കെ-ടെറ്റ് നടപ്പിലാക്കുന്നതിന് മുൻപ് സർവീസിൽ പ്രവേശിച്ചവർക്ക് അക്കാലത്ത് ഈ യോഗ്യത നേടാനുള്ള അവസരം ഉണ്ടായിരുന്നില്ല. അതിനാൽ, 2012 മാർച്ച് 31-ന് മുൻപ് സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കരുത് എന്നും, വിരമിക്കൽ വരെ തുടരാൻ അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെടുന്നു.
NET, SET, Ph.D തുടങ്ങിയ ഉന്നത യോഗ്യതകൾ ഉള്ള അധ്യാപകർക്ക് കെ-ടെറ്റിൽ നിന്നും സ്ഥിരമായി ഇളവ് നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ സർവീസിലുള്ള അധ്യാപകർക്ക് പ്രൊമോഷൻ ലഭിക്കുന്നതിന് കെ-ടെറ്റ് തടസമാകുന്ന സാഹചര്യം ഒഴിവാക്കണം. 2010-ലെ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ വിജ്ഞാപനത്തിന് മുൻപ് നിയമിതരായവർക്ക് സ്വാഭാവിക നീതി നിഷേധിക്കുന്നതാണ് നിലവിലെ വിധി.
അധ്യാപകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം നിലനിർത്തുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഈ റിവ്യൂ ഹർജിയിലൂടെ അധ്യാപകർക്ക് അനുകൂലമായ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
കേരളത്തിന്റേതടക്കം ആറ് റിവ്യൂ ഹർജികളാണ് നിലവിൽ കോടതിയുടെ പരിഗണനയിലുള്ളത്. വിധിയുടെ പശ്ചാത്തലത്തിൽ അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാൽ അധ്യാപക സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഈ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചുകൊണ്ട് ശനിയാഴ്ച സർക്കാർ പുതിയ ഉത്തരവിറക്കുകയായിരുന്നു.
Kerala
കോഴിക്കോട്: സ്ത്രീകള്‍ക്കു സമൂഹത്തില്‍ ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി. സതീദേവി.
സംസ്ഥാനത്തെ പല തൊഴില്‍ സ്ഥാപനങ്ങളിലും 2013ല്‍ പ്രാബല്യത്തില്‍ വന്ന തൊഴില്‍ നിയമം നടപ്പാക്കുന്നില്ലെന്നത് ആശങ്കാജനകമാണെന്നും അവര്‍ പറഞ്ഞു.
കോഴിക്കോട് കെടിഡി സൊസൈറ്റി ഹാളില്‍ വനിതാ കമ്മീഷന് സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു സതീദേവി. നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ അതൃപ്തിയുണ്ടെന്നും അവർ പറഞ്ഞു.
Movies
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയെ വിമർശിച്ച് അതിജീവിത. വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അതിജീവിത വ്യക്തമാക്കി.
അതിജീവിതയുടെ കുറിപ്പിന്റെ പൂർണരൂപം
എട്ടു വർഷം, ഒൻപത് മാസം, 23 ദിവസങ്ങൾ.. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാൻ കാണുന്നു, പ്രതികളിൽ ആറുപേർ ശിക്ഷിക്കപ്പെട്ടിരിക്കന്നു!!
എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഞാൻ ഈ വിധിയെ സമർപ്പിക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ അല്പം ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു.
അതുപോലെ ഒന്നാംപ്രതി എന്റെ പേഴ്സണൽ ഡ്രൈവർ ആയിരുന്നു എന്ന് ഇപ്പോഴും പറയുന്നവരോട്, അത് ശുദ്ധമായ നുണയാണ്. അയാൾ എന്റെ ഡ്രൈവറോ എന്റെ ജീവനക്കാരനോ എനിക്ക് ഏതെങ്കിലും രീതിയിൽ പരിചയമുള്ള വ്യക്തിയോ അല്ല, 2016ൽ ഞാൻ വർക്കുചെയ്ത ഒരു സിനിമയ്ക്ക് വേണ്ടി പ്രൊഡക്ഷനിൽ നിന്നും നിയോഗിക്കപ്പെട്ട ഒരാൾ മാത്രമാണ്.
അയാൾ ഈ ക്രൈം നടക്കുന്നതിന് മുൻപ് ഒന്നോ രണ്ടോ തവണമാത്രമാണ് ഞാൻ അയാളെ കണ്ടിട്ടുള്ളത്. അതുകൊണ്ട് ദയവായി നിങ്ങൾ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് കഥകൾ പറയുന്നത് നിർത്തുമെന്ന് കരുതുന്നു.
ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം. എന്നാൽ എനിക്കിതിൽ അദ്ഭുതമില്ല. 2020ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ എനിക്ക് ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവെന്ന രീതിയിൽ നിന്നും മാറ്റം സംഭവിക്കുന്നു എന്നത് പ്രോസിക്യൂഷനും മനസിലായിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനിക്ക് ഈ കോടതിയിൽ തീർത്തും വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ട് ഞാൻ പലതവണ ബഹുമാനപ്പെട്ട ഹൈക്കോടതിയെയും ബഹുമാനപ്പെട്ട സുപ്രീം കോടതിയെയും സമീപിച്ചിരുന്നു.
ഈ പ്രസ്തുത ജഡ്ജിൽനിന്നും ഈ കേസ് മാറ്റണമെന്നുള്ള എന്റെ എല്ലാ ഹർജികളും പക്ഷേ, നിഷേധിക്കുകയായിരുന്നു. അതിന്റെ വിശദാംശങ്ങൾ ഇതിന്റെ അവസാനം ഞാൻ ചേർക്കുന്നുണ്ട്.
നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ ഞാനിപ്പോൾ തിരിച്ചറിയുന്നു, നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല’ എന്ന തിരിച്ചറിവ് നൽകിയതിന് നന്ദി.
ഉയർന്ന നീതി ബോധമുള്ള ന്യായാധിപന്മാർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. ഈ യാത്രയിലത്രയും കൂടെ നിന്ന മനുഷ്യത്വമുള്ള സകല മനുഷ്യരെയും ഞാൻ നന്ദിയോടെ ചേർത്ത് പിടിക്കുന്നു അതുപോലെ അധിക്ഷേപകരമായ കമന്റുകളും പണം വാങ്ങിയുള്ള നുണക്കഥകളും ഉപയോഗിച്ച് എന്നെ ആക്രമിക്കുന്നവരോട്, നിങ്ങൾ അത് തുടരുക- അതിനാണ് നിങ്ങൾ പണം വാങ്ങിയിരിക്കുന്നത്.
ഈ ട്രയൽ കോടതിയിൽ എന്റെ വിശ്വാസം നഷ്ടപ്പെടാൻ കാരണമായ കാര്യങ്ങൾ:
ഈ കേസിൽ എന്റെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടില്ല. ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവായ മെമ്മറി കാർഡ്, കോടതി കസ്റ്റഡിയിൽ ഉണ്ടായിരിക്കെ മൂന്നു തവണ അനധികൃതമായി തുറന്നുവെന്നും പരിശോധിച്ചുവെന്നും കണ്ടെത്തി.
ഈ കേസിൽ ആദ്യം എത്തിയ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ കോടതിയിലെ അന്തരീക്ഷം പ്രോസിക്യൂഷനോട് ശത്രുതാപരമായി പെരുമാറുന്നതായി വ്യക്തമാക്കിക്കൊണ്ട് രാജിവെച്ചു.
അവർ ഇരുവരും എന്നോട് വ്യക്തിപരമായി പറഞ്ഞത്, ഈ കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ടതില്ല എന്നാണ്- അവർക്ക് ഈ കോടതിയിൽ പക്ഷപാതം ഉണ്ടെന്ന തോന്നൽ ഉറപ്പായതിനാലാണ് അത്.
മെമ്മറി കാർഡ് അനധികൃതമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഞാൻ പലതവണ ആവശ്യപ്പെട്ടു. എന്നാൽ അതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല. പിന്നീട് ഹൈക്കോടതി നിർദേശ പ്രകാരം മാത്രമാണ് നൽകപെട്ടത്.
ഞാൻ ഒരു ന്യായമായ വിചാരണയ്ക്കായി ജഡ്ജിനെ മാറ്റണമെന്ന ഹർജിയുമായി ഫൈറ്റ് ചെയ്യുമ്പോൾ, പ്രതിഭാഗം ഇതേ ജഡ്ജി തന്നെ ഈ കേസ് തുടർന്നും പരിഗണിക്കണം എന്ന ആവശ്യവുമായി ഹർജിയിൽ കക്ഷി ചേർന്നു. ഇത് എന്റെ സംശയങ്ങൾക്ക് ബലം നൽകുന്നതായിരുന്നു.
എന്റെ ആശങ്കകളും അനുഭവങ്ങളും അറിയിച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതിക്കും, ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും എനിക്ക് കത്തുകൾ അയക്കേണ്ടതായും വന്നിട്ടുണ്ട്.
ഈ കേസിന്റെ നടപടികൾ ഓപ്പൺ കോടതിയിൽ പൊതുജനങ്ങളും മാധ്യമങ്ങളും നേരിട്ട് കാണാൻ കഴിയുന്ന രീതിയിൽ നടത്തണമെന്ന് ഞാൻ ഈ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ ആ അപേക്ഷയും തീർത്തും നിഷേധിക്കപ്പെടുകയായിരുന്നു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധി പകർപ്പ് പുറത്ത്. 1709 പേജുള്ള വിധിപകർപ്പാണ് പുറത്തുവന്നത്. ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകണമെന്ന നിലപാട് സ്വീകരിച്ചുവെന്ന് വിധി പകര്‍പ്പില്‍ പറയുന്നു.
എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ ഗൂഢാലോചന തെളിഞ്ഞില്ലെന്ന് വിധി പകര്‍പ്പില്‍ വ്യക്തമാക്കുന്നു. വിചാരണ കോടതിയ്ക്കെതിരെ പ്രോസിക്യൂഷനും ദീലിപും ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ഇത് കോടതി മുഖവിലക്കെടുക്കുന്നില്ലെന്ന് വിധിയില്‍ പറയുന്നു.
ദിലീപ് പണം നല്‍കിയതിന് തെളിവില്ലെന്നും വിധി ഉത്തരവില്‍ പറയുന്നു. ജയിലിനുള്ളിലെ ഫോൺ വിളിയിലും കോടതി സംശയം ഉന്നയിക്കുന്നു. തെളിവ് ഇല്ലെങ്കിലും അറസ്റ്റ് അന്യായമല്ലെന്നും അന്വേഷണ സംഘം ദിലീപിനെ അറസ്റ്റ് ചെയ്തതിൽ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്റെ അറസ്റ്റ്.
ദിലീപിനെ വെറുതെ വിട്ടതുമായി ബന്ധപ്പെട്ട് മുന്നൂറോളം പേജുകളിലാണ് വിധി പകര്‍പ്പില്‍ പറയുന്നത്. കേസിൽ ആറ് പ്രതികളെ ശിക്ഷിച്ചും നാല് പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു.
കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും 20 വർഷം കഠിന തടവ് വിധിച്ചിരുന്നു. ആദ്യ ആറ് പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷ കൂടാതെ 50,000 രൂപ പിഴയും വിധിച്ചു. ജഡ്ജി ഹണി എം. വർഗീസാണ് ശിക്ഷ വിധിപ്രസ്താവം നടത്തിയത്.
തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്. പിഴത്തുക അതിജീവിതയ്ക്ക് കൈമാറണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമം 376 ഡി. കൂട്ടബലാത്സംഗം, ഐപിസി 366 സ്ത്രീയെ തട്ടിക്കൊണ്ടുപോകല്‍, ഐപിസി 342 അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഐപിസി 354 സ്ത്രീയുടെ മാന്യതക്ക് ഭംഗം വരുത്തണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം, ഐപിസി 354(B) സ്ത്രീയെ നഗ്നയാക്കുക എന്ന ഉദ്ദേശത്തോടെയുള്ള കുറ്റകൃത്യം, ഐപിസി 357 ക്രിമിനല്‍ ബലപ്രയോഗം, ഇതിന് പുറമെ ഐടി നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുണ്ടായിരുന്നു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയിൽ പ്രതികരിച്ച് തൃക്കാക്കര എംഎൽഎ ഉമ തോമസ്. ശിക്ഷാവിധിയിൽ അസംതൃപ്തിയെന്നും പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും ഉമ തോമസ് പറഞ്ഞു. ഇരയ്ക്ക് നീതി കിട്ടിയില്ലെന്നും ഉമ തോമസ് പ്രതികരിച്ചു.
അതിജീവിതയുടെ പോരാട്ടത്തിനുള്ള മറുപടിയല്ല ഈ ശിക്ഷാവിധി. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെങ്കിൽ സർക്കാറിന് വീഴ്ച സംഭവിച്ചുവെന്നാണെന്നും ഉമ തോമസ് പറഞ്ഞു. നീതി കിട്ടുമോ എന്ന സംശയം അതിജീവിത പങ്കുവെച്ചിരുന്നുവെന്നും തൃക്കാക്കര എംഎൽഎ പറഞ്ഞു.
കോളിളക്കം സൃഷ്ടിച്ച ഇത്തരം കേസിൽ വിധി പ്രസ്താവിക്കുമ്പോൾ സമൂഹത്തിന് സന്ദേശം നൽകാമായിരുന്നു. പ്ലാൻ ചെയ്ത് നടപ്പാക്കിയ ക്രിമിനൽ ഗൂഢാലോചനയാണ് നടന്നത്, അതിൽ സംശയമില്ലെന്നും ഉമ തോമസ് പറഞ്ഞു.
ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികൾക്ക് കൊടുത്തത്. ജീവപര്യന്തമെങ്കിലും നൽകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇത്രയും നാൾ ഒരു കുട്ടി വഴിയിൽ അപമാനിക്കപ്പെട്ടിട്ടും, പോരാടിയിട്ടും അതിനുള്ള മറുപടിപോലും കിട്ടിയില്ല. എട്ടു വർഷമായി ആ പെൺകുഞ്ഞ് സഹിക്കുന്ന ദുഃഖത്തിനുള്ള നീതിപോലും ലഭിച്ചില്ലെന്നും ഉമ തോമസ് വ്യക്തമാക്കി.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിയിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാർവതി പ്രതികരിച്ചത്.
“പരമാവധി കുറഞ്ഞ ശിക്ഷ, കുറ്റവാളികള്‍ക്ക് പരമാവധി പരിഗണന. ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഇവിടെ ഇടമില്ല. ശരി, മനസിലായിരിക്കുന്നു”, പാര്‍വതി കുറിച്ചു. ശിക്ഷാവിധി സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ പങ്കുവച്ചുകൊണ്ട് അതിനുള്ള പ്രതികരണങ്ങളും പാര്‍വതി ഇന്‍സ്റ്റഗ്രാം സ്റ്റോറികളായി നല്‍കിയിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി പ്രായമായ തന്റെ അമ്മയെ സംരക്ഷിക്കാന്‍ മറ്റാരുമില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്തയുടെ സോഷ്യല്‍ മീഡിയ കാര്‍ഡ് പങ്കുവച്ചുകൊണ്ട് പാര്‍വതിയുടെ പ്രതികരണം ഇങ്ങനെ- “എന്ത് ചെയ്തിട്ടാണ് അയാള്‍ സ്വന്തം അമ്മയെ സഹായിച്ചത്? ഓ മനസിലായി. കരുണ”.
മൂന്നാം പ്രതി മണികണ്ഠന് കോടതിയോട് പറഞ്ഞ കാര്യം സംബന്ധിച്ച വാര്‍ത്തയാണ് പാര്‍വതി പങ്കുവച്ചിരിക്കുന്ന മറ്റൊന്ന്. ഒരു ഗൂഢാലോചനയിലും തനിക്ക് പങ്കില്ലെന്ന മണികണ്ഠന്റെ വാക്കുകളാണ് അത്. ഭാര്യയും രണ്ട് മക്കളും തന്നെ മാത്രം ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും മണികണ്ഠന് കോടതിയില്‍ പറഞ്ഞിരുന്നു.
അതിനോടുള്ള പാര്‍വതിയുടെ പ്രതികരണം ഇങ്ങനെ- “പക്ഷേ ഈ കേസില്‍ കോടതിയുടെ കണ്ണില്‍ ഗൂഢാലോചന എന്നൊന്ന് ഉണ്ടായിരുന്നില്ലല്ലോ. ഗൂഢാലോചന നടത്തിയവര്‍ക്ക് എന്തെങ്കിലും ശിക്ഷ കിട്ടുന്നത് നമ്മള് കണ്ടോ? ഇവിടെയും ഭാര്യയും മക്കളും തന്നെ”.
"കുറ്റവാളികള്‍ അഭ്യര്‍ഥിക്കുമ്പോള്‍ ശിക്ഷ കുറയാനുള്ള എല്ലാ സാധ്യതയും ഉണ്ട്. ഇതാണ് നമ്മുടെ കേരളത്തില്‍ നടക്കുന്നത്. നിശബ്ദരായിരിക്കുന്നവരുണ്ട്. ഈ വേളയില്‍ ആഘോഷിക്കുന്നവരെ ശ്രദ്ധിക്കുക. അവരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുക. അവര്‍ക്ക് എന്ത് തോന്നിയാലും അത് ചെയ്യാനുള്ള ഇന്ധനം ലഭിച്ചുവെന്ന് മനസിലാക്കുക. ആദ്യം നാം അതിക്രമങ്ങളെ അതിജീവിക്കണം. പിന്നീട് നിയമത്തെയും.'- പാര്‍വതി പറഞ്ഞു.
Kerala
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികൾക്ക് ലഭിച്ച ശിക്ഷ പോരായെന്ന് എഎംഎംഎ പ്രസിഡന്റ് ശ്വേത മേനോൻ. കേസിൽ അപ്പീൽ കോടുക്കണമെന്നും ശ്വേത പറഞ്ഞു.
എഎംഎംഎ അതിജീവിതയ്ക്കൊപ്പമാണെന്നും ശ്വേത വ്യക്തമാക്കി. കൂടാതെ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ അമ്മയിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ശ്വേത പറഞ്ഞു.
ഈ വിഷയങ്ങളിൽ എഎംഎംഎ പ്രതികരിക്കാൻ വൈകിയെന്ന ബാബുരാജിന്റെ വിമർശനത്തെ പറ്റിയുള്ള ചോദ്യത്തിനും ശ്വേത മറുപടി പറഞ്ഞു. അത് ബാബുരാജിന്റെ മാത്രം അഭിപ്രായമാണെന്നും സംഘടനാകാര്യങ്ങൾ അറിയാത്തയാളല്ല ബാബുരാജ് എന്നും ശ്വേത പറഞ്ഞു.
കേസില്‍ പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയി എന്നുള്ള വിമർശനങ്ങൾ വലിയ രീതിയില്‍ ഉയരുന്നുണ്ട്. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ഒന്നാം പ്രതിക്ക് വിവിധ വകുപ്പുകൾ പ്രകാരം രണ്ട് ലക്ഷത്തിഎഴുപത്തയ്യായിരം രൂപ പിഴയുണ്ട്. കേസില്‍ പരിപൂര്‍ണ നീതി കിട്ടിയില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണ് ശിക്ഷാവിധിയെന്നുമാണ് കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. അജകുമാർ പറഞ്ഞത്.
Kerala
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചുവെന്ന് മന്ത്രി പി. രാജീവ്. വിധിയുടെ പൂർണ ഭാഗം കിട്ടിയിട്ടില്ലെന്നും അതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി രാജീവ് പറഞ്ഞു.
നല്ല വിധി ആയിട്ടാണ് തോന്നുന്നതെന്നും മന്ത്രി പറഞ്ഞു. അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനുമുള്ള അംഗീകാരമാണ് വിധിയെന്നും രാജീവ് കൂട്ടിച്ചേർത്തു.
കേസില്‍ പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികൾക്കും 20 വർഷം കഠിനതടവാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുള്ളത്.
പ്രതികളുടെ പ്രായവും കുടുംബപശ്ചാത്തലവും പരിഗണിച്ച് കൂട്ടബലാത്സംഗ കേസിൽ നൽകാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കോടതി വിധിച്ചത്. വിചാരണ കാലയളവിലെ അനുഭവിച്ച ജയിൽ വാസക്കാലം ഒഴിവാക്കി തടവ് ശിക്ഷ അനുഭവിച്ചാൽ മതി.
ഒന്നാം പ്രതി പൾസർ സുനിക്ക് വിവിധ വകുപ്പുകൾ പ്രകാരം 2,75,000 രൂപ പിഴയും മറ്റ് പ്രതികൾക്ക് 50, 000 രൂപ പിഴയും വിധിച്ചു. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും കോടതി പറഞ്ഞു. പ്രതികളെ വിയ്യൂർ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗുഢാലോചന തെളിയണമെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്നും നടനും ചലചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ. കേസിന്റെ തുടക്കം മുതൽ മഞ്ജുവാര്യർ പറഞ്ഞത് ഗൂഢാലോചന ഉണ്ടെന്നാണ്. പ്രോസിക്യൂഷൻ കണ്ടെത്തിയതും അതാണെന്നും പ്രേംകുമാർ പറഞ്ഞു.
ഒന്നാംപ്രതി ക്വട്ടേഷൻ ഉണ്ടെന്നാണ് പറഞ്ഞത്. അതിജീവിതയും ക്വട്ടേഷൻ നടന്നു എന്നാണ് പറഞ്ഞത്. ക്വട്ടേഷൻ എങ്കിൽ അതിൽ ഗൂഢാലോചന ഉണ്ടാകുമല്ലോ? ആരാണ് ഗൂഢാലോചന നടത്തിയത് എന്ന് അറിയണം എന്നും പ്രേംകുമാർ പറഞ്ഞു.
കേസിൽ ആറ് പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്.
കേസില്‍ പരിപൂര്‍ണ നീതി കിട്ടിയില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണ് ശിക്ഷാവിധിയെന്നുമാണ് കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. അജകുമാർ പറഞ്ഞത്. പ്രോസിക്യൂഷന് ഒരു തിരിച്ചടിയും ഇല്ല. അപ്പീൽ നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്യും. ശിക്ഷയിൽ നിരാശനാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.
Kerala
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധിയില്‍ രൂക്ഷ വിമര്‍ശനവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പെണ്ണിന്റെ മാനത്തിന് അഞ്ച് ലക്ഷം രൂപയാണോ വിലയെന്ന് അവർ ചോദിച്ചു.
ഇതെന്ത് രാജ്യമാണെന്ന് തോന്നിപോകുന്നുവെന്നും നിയമത്തിന് മുന്നിൽ ഇത് ചെയ്തവരെല്ലാവരും നിഷ്കളങ്കരും അവൾ വലിയ കുറ്റക്കാരിയുമെന്ന പോലെയായെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
കുട്ടികളോട് കുറുമ്പ് കാണിക്കരുതെന്ന് പറഞ്ഞ് ശാസിക്കുന്നത് പോലെയാണ് വിധി കേട്ടിട്ട് തോന്നുന്നതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
വൈകുന്നേരം ആറ് കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ എല്ലാം വീട്ടില്‍ ഇരുന്നോള്ളൂ, കുറ്റക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷയെ ലഭിക്കൂ എന്ന തെറ്റായ സന്ദേശമാണ് വിധി നല്‍കുന്നത്. ശിക്ഷാവിധിയില്‍ പൂര്‍ണനിരാശയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
കേസിലെ പ്രതികൾക്ക് കൂട്ടബലാത്സംഗ കുറ്റത്തിലുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയായ 20 വർഷം കഠിനതടവാണ് കോടതി വിധിച്ചത്. പ്രായം, കുടുംബ പശ്ചാത്തലം എന്നിവ പരിഗണിച്ചാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം.വർഗീസ് ശിക്ഷവിധിച്ചത്.
ആദ്യ ആറ് പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവരെയാണ് ശിക്ഷിച്ചത്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ടലവരിൽ ഒന്നാം പ്രതിയായ പൾസർ സുനിക്ക് 13 വർഷം ശിക്ഷ അനുഭവിച്ചാൽ മതി. ഏഴര വർഷത്തോളം വിചാരണ തടവിൽ കഴിഞ്ഞതിനാലാണ് ശിക്ഷ ഇളവ് ചെയ്തത്.
രണ്ടാം പ്രതി മാർട്ടിൻ ആന്റണിയും ഏഴ് വർഷത്തോളം വിചാരണ തടവിൽ കഴിഞ്ഞു. ഇയാളും 13 വർഷം തടവിൽ കഴിഞ്ഞാൽ മതി. 2039 ഓടെ ഇവർക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവും.
മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന് ബി.മണികണ്ഠൻ മൂന്നര വർഷമായി വിചാരണ തടവിലാണ്. ഇയാൾ അവശേഷിക്കുന്ന 16 വർഷവും ആറ് മാസവും ശിക്ഷ അനുഭവിക്കണം. നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന് മകന് വി.പി.വിജീഷ് രണ്ട് വർഷമായി വിചാരണ തടവിൽ കഴിയുകയാണ്. ഇയാൾ 16 വർഷവും ആറ് മാസവും കൂടി ശിക്ഷ അനുഭവിക്കണം.
അഞ്ചാം പ്രതി എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസൻ മകന് എച്ച്.സലീം എന്ന വടിവാള്‍ സലിം രണ്ട് വർഷമാണ് വിചാരണ തടവ് അനുഭവിച്ചത്. 20 വർഷത്തെ ശിക്ഷയിൽ അവശേഷിക്കുന്ന 18 വർഷം തടവിൽ കഴിയണം.
ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന് മകന് പ്രതീപും രണ്ട് വർഷമായി വിചാരണ തടവുകാരനാണ്. 18 വർഷം ശിക്ഷാ കാലാവധിയാണ് പ്രതിക്ക് ബാക്കിയുള്ളത്.
Kerala
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പരിപൂര്‍ണ നീതി കിട്ടിയില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ശിക്ഷാവിധിയാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അജകുമാർ. പ്രോസിക്യൂഷന് ഒരു തിരിച്ചടിയും ഇല്ലെന്നും അപ്പീൽ നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ശിക്ഷയിൽ നിരാശനാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ പ്രതികരിച്ചു. ഇപ്പോൾ പ്രഖ്യാപിച്ച ശിക്ഷ കോടതിയുടെ ഔദാര്യമല്ല. പ്രോസിക്യൂഷന്റെ അവകാശമാണ്. വിചാരണയ്ക്കിടയിൽ ഞങ്ങൾക്കുണ്ടായ അനുഭവങ്ങൾ പറയണ്ട സ്ഥലങ്ങളിൽ പറയുമെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി.
കേസിൽ പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവും പിഴവും ആണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം.വർഗീസ് വിധിച്ചത്. ഒന്നാം പ്രതി എൻ.എസ്.സുനിൽ (പൾസർ സുനി). രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി.മണികണ്ഠൻ, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവർക്കാണ് കൂട്ടബലാത്സംഗ ശിക്ഷ വിധിച്ചിരിക്കുന്നത്.
കൂട്ടബലാത്സംഗ കുറ്റത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ് 20 വർഷം കഠിനതടവ്. പ്രതികൾ വിചാരണ തടവുകാരായി കഴിഞ്ഞ കാലം കൂടി ശിക്ഷാ കാലാവധിയായി കണക്കാക്കുമെന്നാണ് വിധി. പ്രതികളുടെ പ്രായം, ചില പ്രതികൾ മുൻപ് കുറ്റം ചെയ്തിട്ടില്ലെന്നതും എല്ലാവരുടെയും കുടുംബ പശ്ചാത്തലവും കണക്കിലെടുത്താണ് കോടതി ശിക്ഷ വിധിച്ചത്.
എല്ലാ പ്രതികള്‍ക്കും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. വിചാരണ കാലത്തെ തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതിയാകും എന്നും ഉത്തരവില്‍ പറയുന്നു.
Kerala
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതികൾക്കുള്ള ശിക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു വിധിക്കും. ആദ്യ ആറ് പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിക്കുന്നത്.
രാവിലെ 11നു മുമ്പു ജയിലിൽനിന്നു കോടതിയിലെത്തിക്കുന്ന പ്രതികൾക്ക് ശിക്ഷയെക്കുറിച്ചു പറയാനുള്ളതു കോടതി കേൾക്കും. തുടർന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ശിക്ഷ വിധിക്കും.
എട്ടാം പ്രതി നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന്റെ കാരണങ്ങൾ വിധിന്യായത്തിൽനിന്ന് അറിയാനാണു കേരളം കാത്തിരിക്കുന്നത്. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റത്തിൽ കോടതിയുടെ നിഗമനം വിധിയിൽ വ്യക്തമാകും.
Kerala
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം സംബന്ധിച്ചുണ്ടായ സുപ്രീംകോടതി വിധിയോട് യോജിപ്പെന്നു നിയമമന്ത്രി പി.രാജീവ്.
വിസി നിയമനം സംബന്ധിച്ച് ഗവർണർ പറഞ്ഞ കാര്യങ്ങൾ യുക്തിക്കു നിരക്കാത്തതാണ്. ചാൻസലറുടെ അഭിപ്രായങ്ങളും മുഖ്യമന്ത്രിയുടെ നിർദേശങ്ങളും പരിഗണിച്ചശേഷം സമവായത്തിൽ എത്താമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
എന്നാൽ, ഗവർണറുടെ പിടിവാശി കാരണമാണ് ചർച്ച എവിടെയും എത്താതെ പോയത്. സുപ്രീംകോടതി വിധിയോടെ യോഗ്യരായവരെത്തന്നെ വൈസ് ചാൻസലറായി നിയമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി രാജീവ് പറഞ്ഞു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവ് എങ്ങനെയായിരിക്കും എന്നത് സംബന്ധിച്ച് വിവരങ്ങള്‍ നേരത്തെ പുറത്തുവന്നുവെന്ന് ആരോപിക്കുന്ന ഊമക്കത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന് പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി ചീഫ് ജസ്റ്റിസിന് കത്ത് നല്കി.
ഡിസംബര്‍ രണ്ടിന് എഴുതിയതായി പറയുന്ന കത്തിലെ ഉള്ളടക്കം നീതിന്യായ സംവിധാനത്തിനോടുള്ള ആദരവ് നഷ്ടപ്പെടുത്തുന്നതാണെന്നും അതിനാല്‍ അന്വേഷണം ആവശ്യമാണെന്നുമാണ് അസോസിയേഷന് പ്രസിഡന്റിന്റെ കത്തില്‍ പറയുന്നത്.
അതിനാല്‍ കത്ത് അന്വേഷണത്തിനായി വിജിലന്‍സ് രജിസ്ട്രാര്‍ക്കോ മറ്റ് ഏതെങ്കിലും ഏജന്‍സിക്കോ കൈമാറാനും കത്തില്‍ ആവശ്യപ്പെടുന്നു. കേസിൽ വിചാരണക്കോടതി വിധി പറഞ്ഞുവെങ്കിലും വിധിപകർപ്പ് ഇതുവരെ പുറത്തുവന്നിട്ടില്ല.
Kerala
കോട്ടയം: സിനിമാലോകം അടക്കി വാഴുന്നതിനിടെ ഇടിത്തീ പോലെ വന്നു വീണ കേസിൽ കടപുഴകി വീണ വൻമരമാണ് ദിലീപ് എന്ന ജനപ്രിയ നായകൻ. നടൻ എന്നതിനേക്കാൾ നിർമാണം, തിയറ്റർ, വിതരണം, സിനിമാ സംഘടന തുടങ്ങിയ രംഗങ്ങളെല്ലാംതന്നെ ദിലീപ് എന്ന താരരാജാവിന്റെ ആധിപത്യമുണ്ടായിരുന്നു. സൂപ്പർ താരങ്ങൾ പോലും ദിലീപിന്റെ നിഴലിലായ കാലം.
ഇങ്ങനെ സിനിമയുടെ സമസ്ത മേഖലകളിലും പിടിമുറുക്കിയിരുന്ന സമയത്താണ് പ്രമുഖ നടിക്കെതിരേ ഗുണ്ടാസംഘത്തിന്റെ ആക്രമണം ഉണ്ടാകുന്നതും ദിലീപ് ആരോപണ വലയത്തിൽ കുരുങ്ങുന്നതും.
അമ്മയുടെ മക്കൾ
നടിക്കെതിരേ നടന്ന ആക്രമണത്തിൽ പ്രതിഷേധിക്കാൻ സിനിമാസംഘടനകൾ സംഘടിപ്പിച്ച യോഗത്തിൽ ദിലീപിന്റെ ഭാര്യയായിരുന്ന നടി മഞ്ജുവാര്യരാണ് നടിയെ ആക്രമിച്ചതിനു പിന്നിൽ ഒരു ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചത്. ഇതു കത്തിപ്പിടിച്ചതോടെ വൈകാതെ ആക്രമണം ക്വട്ടേഷൻ ആയിരുന്നെന്നും പിന്നിൽ ദിലീപ് ആണെന്നുമുള്ള ആരോപണങ്ങൾ ഉയർന്നു. ഇതിന്റെ ആദ്യ ഘട്ടത്തിൽ രണ്ടു പേരും അമ്മയുടെ മക്കൾ ആണെന്നതായിരുന്നു താരസംഘടനയായ അമ്മയുടെ പ്രതികരണം. സിനിമയിലെ ചില യുവതാരങ്ങളുടെ നേതൃത്വത്തിൽ ദിലീപിനെതിരേ ശക്തമായ നിലപാട് സംഘടനയ്ക്കുള്ളിൽ എടുത്തിരുന്നു. മുതിർന്ന താരങ്ങൾ പോലും അറച്ചുനിന്ന ഘട്ടത്തിൽ കർശന നടപടി വേണമെന്ന് ഇവർ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, വൈകാതെ കേസിൽ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതോടെ സംഘടനയിൽനിന്നു ദിലീപിനെ പുറത്താക്കാൻ സംഘടന നിർബന്ധിതമായി.
മങ്ങിയ പ്രതാപം
സിനിമയിലെ സ്ത്രീകളെ അവകാശങ്ങൾ സംരക്ഷിക്കാനും ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കാനുമായി അമ്മയ്ക്കു പുറത്ത് വിമൺ ഇനി സിനിമ കളക്ടീവ് എന്ന സംഘടന നിലവിൽ വന്നു. അമ്മയുടെ ചില നിലപാടുകളെ വരെ സംഘടന ചോദ്യം ചെയ്തു. കേസ് നടത്താൻ ആക്രമിക്കപ്പെട്ട നടിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് 90 ദിവസത്തോളമാണ് ദിലീപ് ജയിലിൽ കഴിയേണ്ടിവന്നത്. ഇതോടെ ദിലീപ് കരാറായിരുന്ന പല പ്രോജക്ടുകളും മുടങ്ങി. സിനിമരംഗത്തുതന്നെ വലിയ പ്രതിസന്ധിയാണ് ദിലീപിന്റെ അറസ്റ്റും ജയിൽവാസവും സൃഷ്ടിച്ചത്. ജാമ്യം കിട്ടി പുറത്തുവന്നതെങ്കിലും കേസിന്റെ വിചാരണയും നിയമപ്രശ്നങ്ങളും മൂലം പഴയ പ്രതാപത്തോടെ സിനിമയിൽ തിരിച്ചെത്താൻ ദിലീപിനു കഴിഞ്ഞിരുന്നില്ല. ഇടയ്ക്ക് ചില ചിത്രങ്ങൾ ചെയ്തത് ഒഴിച്ചാൽ കഴിഞ്ഞ എട്ടര വർഷത്തിനിടയിൽ പലപ്പോഴും സിനിമാവേദികളിൽനിന്ന് അകറ്റപ്പെട്ട അവസ്ഥയിലായിരുന്നു ദിലീപ്. ഒറ്റപ്പെട്ട അവസ്ഥയിലും ഒളിഞ്ഞും തെളിഞ്ഞും ദിലീപിനൊപ്പം നിന്ന കുറെ താരങ്ങളും ഉണ്ടായിരുന്നു. ദിലീപുമായി അടുപ്പം പുലർത്തിയതിന്റെ പേരിൽ നാദിർഷയും ധർമജൻ ബോൾഗാട്ടിയുമൊക്കെ വിമർശനം നേരിട്ടു.
തിരിച്ചെടുത്താൽ
വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതോടെ ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുമോയെന്ന ചോദ്യമാണ് ഏറ്റവും പ്രസക്തം. ദിലീപിനെ ഉടൻ തിരിച്ചെടുക്കുമെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. സംഘടനകളെ നിയന്ത്രിക്കുക വരെ ചെയ്തിരുന്ന ദിലീപ് സംഘടനകളിലേക്കും സിനിമയിലേക്കും തിരികെ വരുന്പോൾ ആഹ്ലാദിക്കുന്നവരെപ്പോലെ ആശങ്കപ്പെടുന്നവരുമുണ്ട്. തന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കാൻ ദിലീപും അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും ഇറങ്ങിത്തിരിച്ചാൽ എന്തു സംഭവിക്കുമെന്ന ആകാംക്ഷ സിനിമവൃത്തങ്ങളിൽ ശക്തമാണ്.
അതേസമയം, കേസ് തീർന്നിട്ടില്ലെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ കൊടുക്കുമെന്നു പറഞ്ഞ സാഹചര്യത്തിൽ ദിലീപ് വിഷയത്തിൽ എന്തു നിലപാട് സ്വീകരിക്കുമെന്നത് അമ്മയ്ക്കും തലവേദന നിറഞ്ഞ വിഷയമാണ്.
കുറ്റവിമുക്തനായി പുറത്തുവന്നതിനു ശേഷം ദിലീപ് പറഞ്ഞ വാക്കുകളാണ് മറ്റൊരു ചർച്ചാവിഷയം. മഞ്ജുവാര്യർ ആക്രമണത്തിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചതിനു പിന്നാലെ തന്നെ പ്രതിയാക്കാനും തകർക്കാനും ഗൂഢാലോചന നടന്നുവെന്നായിരുന്നു ദിലീപ് കുറ്റപ്പെടുത്തിയത്. സിനിമയ്ക്കുള്ളിലുള്ളവരും ചില പോലീസ് ഉദ്യോഗസ്ഥരും ചേർന്നു തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ദിലീപ് എന്ന ഗോപാലകൃഷ്ണൻ വീണ്ടും സിനിമയിലേക്കു തിരിച്ചുവരുന്പോൾ അതു പലർക്കും ആശങ്കയുടെ നിമിഷങ്ങൾകൂടിയാണ്. മലയാള സിനിമയെ ഇളക്കിമറിച്ച ഒരു സിനിമാറ്റിക് സംഭവത്തിന്റെ ശേഷം ഭാഗം ഒരു ത്രില്ലർ മൂവി പോലെ സംഭവബഹുലമാകുമോയെന്നാണ് ഇനി അറിയാനുള്ളത്.
Movies
ദിലീപ് നിരപരാധിയാണെന്നും അദ്ദേഹത്തെ കുരുക്കുകയായിരുന്നുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞെന്നും വെളിപ്പെടുത്തി നിർമാതാവ് ജി.സുരേഷ് കുമാർ. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘നല്ല വിധിയാണ് വന്നിരിക്കുന്നത്. ദിലീപ് നിരപരാധിയാണെന്ന് ബോധ്യമുണ്ടായിരുന്നു. ഇതൊന്നും സത്യമല്ലെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന് എന്നോട് പറഞ്ഞിരുന്നു. ഇങ്ങനെയൊരു സംഭവമേ ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ശരിക്കും ദിലീപിനെ കുരുക്കിയിട്ടിരിക്കുകയാണ് എന്ന് പറഞ്ഞു. അന്നുമുതലേ സത്യം എല്ലാവർക്കും അറിയാം.
പക്ഷേ ചിലയാളുകളുടെ താത്പര്യ പ്രകാരമാണ് കാര്യങ്ങൾ ഈ രീതിയിൽ കൊണ്ടുവന്നത്. അത് ശരിയായ നടപടിയല്ല. സിനിമയിലുള്ള ചിലരും പൊലീസിലെ ചില ആളുകളും ഇതിന്റെ ഭാഗമായി.
അവരുടെ ആരുടെയും പേര് പറയാൻ എനിക്ക് താത്പര്യമില്ല. ഇപ്പോൾ ദിലീപിനെ വെറുതെ വിട്ടു. ഈ അനുഭവിച്ചതിനൊക്കെ ആര് സമാധാനം പറയും. ആ കുടുംബം അനുഭവിച്ച ട്രോമ നമുക്കറിയാം. കുഞ്ഞിനെ വരെ വേട്ടയാടിയ ദിവസങ്ങളുണ്ട്. അതിനു സ്കൂളിൽ പോലും പോകാൻ പറ്റാത്ത സാഹചര്യത്തിൽ മദ്രാസിലേക്കു മാറേണ്ടി വന്നു.
അതിനൊക്കെ ആര് ഉത്തരം പറയും. ഗൂഢാലോചനയുടെ ഒരു തെളിവെങ്കിലും ഇവർക്ക് നിരത്താൻ പറ്റിയോ? ഏറ്റവും ഉന്നതിയില്‍ നിൽക്കുന്ന താരത്തെ എത്രമാത്രം പീഡിപ്പിച്ചു. എത്ര കോടിക്കണക്കിന് രൂപ മുടക്കേണ്ടി വന്നു.
പൊതുസമൂഹവും അദ്ദേഹത്തിനെതിരെ നിന്നു. എന്നിട്ടും അയാൾ പിടിച്ചു നിന്നു. ഇപ്പോൾ അഗ്നിശുദ്ധി വരുത്തി തിരിച്ചു വന്നിരിക്കുന്നു. ഞാൻ അനിയനെപ്പോലെ കാണുന്ന ഒരാളാണ് ദിലീപ്. എന്റെ സിനിമയിലൂടെയാണ് ദിലീപ് ആദ്യമായി വരുന്നത്. അയാൾ തെറ്റ് ചെയ്തിട്ടില്ലെന്ന് ആദ്യം മുതലേ ഞാൻ പറയുന്നുണ്ട്. 87 ദിവസം ജയിലിൽ കിടന്നതിന് ആര് ഉത്തരം പറയും. സർക്കാരും പോലീസും ഇതിൽ ഉത്തരം പറയണം.’ സുരേഷ് കുമാർ പറഞ്ഞു.
Kerala
കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസിലെ നിയമപോരാട്ടങ്ങൾ ഇന്നത്തെ വിധിയോടെ അവസാനിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതിക്ക് വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരും. അതിജീവത ഉയർത്തിയ സത്യത്തിന്റെയും സ്ത്രീ സുരക്ഷയുടെയും പതാക ഇനി ഉയർത്തിപ്പിടിക്കാൻ സിനിമാരംഗത്തെ കൂടുതൽ സ്ത്രീ-പുരുഷന്മാർ രംഗത്തുവരും.
അതിജീവതക്കും സിനിമയിലെ സ്ത്രീ അവകാശങ്ങളുടെയും കൂടെയായിരിക്കും സിപിഐ എന്നും നിലകൊള്ളുക. ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരാണെങ്കിൽ അവർക്ക് ശക്തിപകർന്നവർ ആരെന്ന ചോദ്യം ബാക്കി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി കഴിഞ്ഞു. ഈ നിയമ പോരാട്ടത്തിലൂടെ കുറ്റവാളികളെ ശിക്ഷിക്കാൻ കഴിയുമെന്നാണ് കേരള ജനത വിശ്വസിക്കുന്നത്. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ദുരവസ്ഥകളിലേക്ക് വിരൽചൂണ്ടാൻ അതിജീവിതയുടെ പോരാട്ടത്തിലൂടെ കഴിഞ്ഞുവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
Kerala
കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ യുവ നടിയെ അക്രമിച്ചു ദ്യശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ എട്ടാം പ്രതി നടന് ദിലീപിനെ കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമുണ്ടെന്ന് ധര്മജന് ബോള്‍ഗാട്ടി. ഇന്നലെ രാത്രി മുതല്‍ വാര്‍ത്തകള്‍ കാണുകയാണ്. ഇപ്പോഴും വിധി പ്രസ്താവം കേട്ടു. അദ്ദേഹം ഒരുപാട് നാളായി നടത്തിയ നിയമ പോരാട്ടം വിജയം കണ്ടുവെന്നും ധര്മജന് ദീപിക ഒാൺലൈനിനോടു പറഞ്ഞു.
ദിലീപുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന നടനാണ് ധർമജൻ. ടിവിയിലും സ്റ്റേജ് ഷോകളിലും നിറഞ്ഞുനിന്ന നാളുകളില്‍ 2010ല്‍ ദിലീപ് ചിത്രമായ 'പാപ്പി അപ്പച്ചാ'യിലൂടെയായിരുന്നു സിനിമയിൽ ശ്രദ്ധേയമായൊരു വേഷം ധർമജനു ലഭിച്ചത്.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായിരുന്ന നടന് ദിലീപിനു ജാമ്യം ലഭിച്ചതറിഞ്ഞ് അലുവ സബ്ജയിലിനു മുന്നിലെത്തിയ നടന് ധര്മജന് പൊട്ടിക്കരഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. അന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മുന്നില്‍ നടന് വികാര ഭരിതനാവുകയായിരുന്നു.
'എന്റെ ചേട്ടനാണ്.. സന്തോഷമുണ്ട്...എനിക്കൊന്നു കണ്ടാല്‍ മതി' ഇത്രയും പറഞ്ഞ് ധര്മജന് അന്നു പൊട്ടിക്കരയുകയായിരുന്നു. ദിലീപുമായി അടുപ്പം പുലർത്തിയെന്ന കാരണത്താൽ ധർമജനും പലപ്പോഴും വിമർശനം നേരിട്ടിരുന്നു. എന്നാൽ, അപ്പോഴെല്ലാം ദിലീപ് നിരപരാധിയാണെന്നു നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു ധർമജൻ.
Movies
നടി ആക്രമണ കേസിൽ യഥാർഥ ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്നു നടൻ ദിലീപ്. തന്റെ കരിയറും ജീവിതവും നശിപ്പിക്കാൻ വലിയ ശ്രമം നടന്നുവെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി കേട്ടശേഷം പുറത്തെത്തിയ ദിലീപ് പ്രതികരിച്ചു.
മുഖ്യപ്രതിയെയും കൂട്ടുപ്രതികളെയും കൂട്ടുപിടിച്ച് ഉന്നത പോലീസ് സംഘം തനിക്കെതിരെ കള്ളക്കേസ് മെനയുകയായിരുന്നു. ചില മാധ്യമങ്ങളും ഇതിനു കൂട്ടുനിന്നെന്നും താരം ആരോപിച്ചു.
ഒൻപ തു വർഷക്കാലം കൂടെ നിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും തനിക്കു വേണ്ടി പ്രാർഥിച്ചവരോടുമെല്ലാം നന്ദി പറയുന്നു. തനിക്കു വേണ്ടി ആത്മാർഥമായി നിന്ന രാമൻപിള്ള ഉൾപ്പടെയുള്ള അഭിഭാഷകർക്കും നന്ദി പറയുന്നുവെന്നും ദിലീപ് കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി ലഭിക്കുമോ എന്ന് സംശയമുണ്ടെന്ന് ഉമ തോമസ് എംഎൽഎ. വിചാരണയുടെ പല ഘട്ടങ്ങളിലും ഈ സംശയം ബലപ്പെടുത്തുന്ന കാര്യങ്ങൾ ഉണ്ടായി. പ്രമുഖരായ പലരും മൊഴി മാറ്റിയത് വിധിയെ ബാധിക്കുമോയെന്ന് സംശയമുണ്ടെന്നും ഉമാ തോമസ് കൂട്ടിച്ചേർത്തു.
അതിജീവിതയുമായി സംസാരിച്ചിരുന്നു. വിധിയെക്കുറിച്ച് അവർക്കും ആശങ്കയുണ്ട്. വിധി എതിരായാണ് വരുന്നതെങ്കിൽ ആവശ്യമായ നിയമസഹായം നൽകും. മൊഴി മാറ്റാൻ പി ടി തോമസിനും സമ്മർദം ഉണ്ടായിരുന്നു.അദ്ദേഹം അന്ന് ഇടപെട്ടില്ലായിരുന്നെങ്കിൽ ഈ കേസ് ഇവിടെ വരെ എത്തില്ലായിരുന്നെന്നും ഉമാ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
Kerala
തൃശൂർ: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഭാവിക നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ നിലനില്ക്കുമ്പോള് അറസ്റ്റ് ചെയ്യാറില്ല. തീരുമാനം വരുന്നത് വരെ കാക്കുന്നതാണ് കീഴ്വഴക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറസ്റ്റ് തടയേണ്ട ഒരാവശ്യവും പോലീസിനില്ല. മനഃപൂർവം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃശൂരിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ തനിക്കെതിരേയുള്ള കേസുകള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ നൽകി ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്.
ജാമ്യഹർജി ഈ മാസം 15ന് പരിഗണിക്കും. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെത്തുടര്‍ന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. എഫ്ഐഎസിലെ ആരോപണങ്ങള്‍ ബലാത്സംഗത്തിന്റെ നിര്വചനത്തിൽപ്പെടുന്നതല്ല. നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം എന്ന ആരോപണം കേസിന്റെ വസ്തുതകള്‍ വഴിതെറ്റിക്കാനുള്ള പോലീസിന്റെ ശ്രമമാണ്. അതു തെളിയിക്കാനുള്ള രേഖകള്‍ കൈവശമുണ്ടെന്നുമാണ് രാഹുലിന്റെ ഹര്‍ജിയില്‍ പറയുന്നത്.
Kerala
കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ യുവ നടിയെ ആക്രമിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ തിങ്കളാഴ്ച വിധി പറയും. നടന് ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. കേസില്‍ എട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് വിധി പറയുന്നത്.
2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്കു സമീപം യുവനടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് അശ്ലീലവീഡിയോ പകര്‍ത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. തന്നെയും മറ്റൊരു നടിയെയും ചേര്‍ത്ത് അതിജീവിത ഗോസിപ്പുകള്‍ പ്രചരിപ്പിച്ചു എന്നു നടന് ദിലീപ് സംശയിച്ചു. ഈ ബന്ധം ആദ്യ ഭാര്യയെ അറിയിച്ചതോടെ വിവാഹബന്ധം തകര്‍ന്നു. തുടര്‍ന്ന് ദിലീപ് ഭീഷണി മുഴക്കുകയും ഇരയുടെ കരിയര്‍ തകര്‍ക്കാന്‍ പല മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന് കേസ്.
അതിജീവിതയെ മാനസികമായി തളര്‍ത്താനും അപമാനിക്കാനും ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തി. നടിയുടെ നഗ്ന ദൃശ്യങ്ങളും ലൈംഗിക പ്രവൃത്തികളും ചിത്രീകരിക്കാന്‍ നിര്‍ദേശിച്ചു. ഒന്നരക്കോടി രൂപ വാഗ്ദാനം നല്കി. 2013ല്‍ കൊച്ചിയിലെ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും പോലീസ് കുറ്റപത്രത്തിൽ പറയുന്നു.
രഹസ്യവിചാരണ
2018 മാര്‍ച്ച് എട്ടിനാണ് കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. അതിജീവിതയുടെ ആവശ്യപ്രകാരം പ്രത്യേക വനിതാ ജഡ്ജിയെ കേസില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതി നിയോഗിച്ചു. രഹസ്യ വിചാരണയാണ് നടന്നത്. പിന്നീട് സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു.
261 സാക്ഷികളെ വിസ്തരിച്ച കേസില്‍ 28 പേര് കൂറുമാറിയിരുന്നു. ആദ്യ കുറ്റപത്രത്തിലെ ഏതാനും പേരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. ചിലര്‍ മാപ്പുസാക്ഷിയായിരുന്നു. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. ഉത്തരവ് പിന്നീടായിരിക്കും എന്നാണ് സൂചന. സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ ഒന്നര മണിക്കൂർ നേരത്തെ വാദമാണ് പൂർത്തിയായത്.
ഒരു രേഖ കൂടി ഹാജരാക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ എപ്പോഴാണ് വിധി വരുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പ്രോസിക്യൂഷനോട് ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ശേഷമായിരിക്കുമോ ഉത്തരവ് എന്നതിലും വ്യക്തതയില്ല.
അതേ സമയം, ഉത്തരവ് വൈകുമെങ്കിൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് പ്രോസിക്യൂഷൻ ഉറപ്പ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരിക്കുകയാണ്. ഉറപ്പ് നൽകാനാവില്ലെന്ന് പ്രോസിക്യൂട്ടർ മറുപടി നൽകി. നിരവധി രേഖകൾ പരിശോധിക്കാനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിശോധനകൾ പൂർത്തിയായാൽ ഉത്തരവ് ഇന്നുണ്ടാകും. അല്ലെങ്കിൽ വ്യാഴാഴ്ച എന്നാണ് പുറത്തുവരുന്ന സൂചന.