Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശം നൽകി ദുരന്തനിവാരണ അഥോറിറ്റി. ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പില്ലെങ്കിലും താപനില ഉയരാൻ സാധ്യതയുള്ളതിനാൽ കർശന മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. മറ്റ് ജില്ലകളിലും സാധാരണയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ലോക്ഡൗണിന് സമാനമായ ജാഗ്രത പകൽ സമയങ്ങളിൽ പാലിക്കണമെന്നാണ് നിർദേശം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം.
എന്നാൽ ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി മറ്റന്നാൾ മുതൽ സംസ്ഥാനത്ത് വേനൽമഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉഷ്ണതരംഗ സാഹചര്യവും ഉച്ചവെയിലിലെ ജോലി നിയന്ത്രണങ്ങളും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 ന് ഓൺലൈനായി ചേരുന്ന യോഗത്തിൽ മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അഥോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. വിവിധ ജില്ലകളിലെ സാഹചര്യം വിലയിരുത്തി ആവശ്യമായ തുടർനടപടികൾ യോഗം തീരുമാനിക്കും. പകൽ 11 മുതൽ മൂന്ന് വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കുംഭ മാസം പകുതി പിന്നിട്ടിട്ടും വേനൽമഴ കരുത്താർജിക്കാത്തതിനാൽ കൊടുംചൂടിൽ വലഞ്ഞ് സംസ്ഥാനം. വരവറിയിച്ചെങ്കിലും വേനൽമഴ ശക്തമാകാത്തതാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലാഴ്ത്തുന്നത്. കുടിവെള്ള ക്ഷാമത്തിനൊപ്പം കാർഷിക മേഖലയെ അടക്കം മഴക്കുറവ് സാരമായി ബാധിക്കുമെന്നാണ് ആശങ്കയാണ്.
ഇടവിട്ട് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ മഴ ലഭിക്കുന്നുണ്ടെങ്കിലും ചൂട് കുറയാൻ ഇത് പര്യാപ്തമല്ലെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. അതേസമയം വരുംദിവസങ്ങളിലും ഇടവിട്ടുള്ള വേനൽമഴ തുടരുമെന്നും അടുത്ത ആഴ്ചയോടെ മഴ കൂടുതൽ ശക്തിപ്രാപിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.
ബുധനാഴ്ച വരെ നേരിയ, ഇടത്തരം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. പത്തനംതിട്ട, പാലക്കാട്, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട് ജില്ലകളിലാണ് മഴ ലഭ്യമാകുക. അറബിക്കടലിലെ ചക്രവാതച്ചുഴി കേരളത്തിൽ മഴ ശക്തമാക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം ജനുവരി-ഫെബ്രുവരി മാസങ്ങളിൽ സംസ്ഥാനത്ത് 116 ശതമാനം അധിക മഴ ലഭിച്ചു.കഴിഞ്ഞ വർഷം ഇതേകാലയളവിൽ 66 ശതമാനം മഴക്കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഈ വർഷം ജനുവരി ഒന്നു മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് പെയ്തത് 45.6 മില്ലീമീറ്റർ മഴയാണ്. 21.1 മില്ലിമീറ്റർ പെയ്യേണ്ട സ്ഥാനത്താണ് ഇതെന്നും മിക്ക ജില്ലകളിലും ശരാശരി മഴ ലഭിച്ചെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.