തിരുവനന്തപുരം: കാലവർഷത്തിന്റെ വരവറിയിച്ച് സംസ്ഥാനത്ത് മഴ ശക്തമാകുന്നു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട ചക്രവാതച്ചുഴികൾ ശക്തിപ്പെട്ടതിനു പിന്നാലെ സംസ്ഥാനത്തിന്റെ പല മേഖലകളിലും മഴ ശക്തമായി തുടരുകയാണ്.
ഇന്നലെ ആലപ്പുഴ ജില്ലയിൽ തീവ്ര മഴ പെയ്തപ്പോൾ ആറു ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്തതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അടുത്ത 48 മണിക്കൂറിൽ തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കുകിഴക്കൻ അറബിക്കടലിലും കന്യാകുമാരി ഭാഗത്തും തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ ദ്വീപ സമൂഹങ്ങളിലും ശക്തിപ്പെടാനുള്ള സാധ്യതകൾ ശക്തമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരളത്തിൽ 26ന് കാലവർഷം എത്തിച്ചേരുമെന്നാണ് നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നത്. എന്നാൽ അതിനും ദിവസങ്ങൾക്കു മുൻപു തന്നെ കാലവർഷം പെയ്തു തുടങ്ങിയേക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
മധ്യകിഴക്കൻ അറബിക്കടൽ, തെക്കുകിഴക്കൻ അറബിക്കടൽ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, തമിഴ്നാട് തീരം എന്നിവിടങ്ങളിൽ രൂപപ്പെട്ട ചക്രവാതച്ചുഴികൾ വരും ദിവസങ്ങളിൽ കേരളത്തിൽ മഴയുടെ ശക്തികൂട്ടാനും സാധ്യതയുണ്ട്.
ചൊവ്വാഴ്ച വരെ പത്തു ജില്ലകളിൽ വിവിധ ദിവസങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത.
ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെയും ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ തിങ്കളാഴ്ചയും ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ചൊവ്വാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ദിവസങ്ങളായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Tags : Rains intensify monsoon Heavy rains