Kerala
ചങ്ങനാശേരി: ഓപ്പറേഷന് തൂഫാന് ദ നാര്‍ക്കോ ഹണ്ടിന്റെ ഭാഗമായുള്ള വമ്പൻ റാലിയും സമ്മേളനവും ഇന്നു രാവിലെ ചങ്ങനാശേരി പായിപ്പാട് നടന്നു. ആയിരക്കണക്കിന് ഇതരസംസ്ഥാനക്കാർ അധിവസിക്കുന്ന പായിപ്പാട്ട് ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ മുന്നേറ്റം നാടിന് ആവേശമായി.
കൊച്ചുപള്ളി ജംഗ്ഷനില്‍നിന്നാരംഭിക്കുന്ന റാലി സുന്ദരിപ്പടി ജംഗ്ഷനില്‍ എത്തിയപ്പോൾ തുറന്ന ജീപ്പില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കുചേർന്നു. പായിപ്പാട് ടൗണ്‍ചുറ്റി റാലി നക്ഷത്ര ഓഡിറ്റോറിയത്തില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ലഹരിമാഫിയയുടെ അടിവേരറുത്ത ശേഷമേ തൂഫാൻ പദ്ധതി അവസാനിപ്പിക്കൂ എന്നു മന്ത്രി പറഞ്ഞു. വിനു ജോബ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ആമുഖ സന്ദേശം നല്കി പരിപാടിയില്‍ അഞ്ഞൂറോളം ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ അയ്യായിരത്തോളം പേര് പങ്കെടുത്തു. തൃക്കൊടിത്താനം ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി ലഹരിവിരുദ്ധ സന്ദേശം നല്കി. എംഎല്‍എമാരായ വര്‍ഗീസ് മാമ്മന്‍, നാട്ടകം സുരേഷ്, റോണി കെ. ബബി, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, ചങ്ങനാശേരി നഗരസഭാ ചെയര്മാന് ജോമി ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ആര്. സുനിലാകുമാരി, മോട്ടി മുല്ലശേരി, സുനിമോള്‍ ചാക്കോ, തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ആർഎസ്എസ് സൈദ്ധാന്തികൻ ടി. ജി. മോഹൻദാസിന്റെ വിവാദ പരാമർശത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ സൈബർ സെൽ ഐ.ജി പി. പ്രകാശിനെ ചുമതലപ്പെടുത്തി.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്മോൻ നൽകിയ പരാതിയിലാണ് ആഭ്യന്തരവകുപ്പ് ഉടനടി അന്വേഷണത്തിന് നിർദേശം നൽകിയത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികളെയും യുവജനങ്ങളെയും അധിക്ഷേപിച്ചുകൊണ്ടായിരുന്നു ടി. ജി. മോഹൻദാസിന്റെ പ്രതികരണം.
ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വെടിവച്ചുകൊല്ലണമെന്നായിരുന്നു ടിജി മോഹൻദാസിന്റെ പ്രതികരണം. പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ച് ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട ശേഷം വെടിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. സമരക്കാരെ ക്രിമിനലുകളെന്നും അക്രമികളെന്നും വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.
വീഡിയോക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പരാമർശത്തിൽ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം. എ. നന്ദനും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
Kerala
കൊച്ചി: പരാതികള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് അവയവക്കച്ചവട റാക്കറ്റിനെ കുറിച്ച് അന്വേഷിക്കാന്‍ എസ്ഐടി രൂപീകരിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആളുകളുടെ അവയവങ്ങള്‍ മോഷ്ടിച്ച് കൊടുത്ത് പണമുണ്ടാക്കുന്ന ധാരാളം ആളുകളുണ്ട്. അതിനെയൊക്കെ നിയന്ത്രിച്ചേ മതിയാവൂ എന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
വളരെ വ്യാപകമായി കേരളത്തില്‍ ചില ആശുപത്രികള്‍ കേന്ദ്രീകരിച്ചു കൊണ്ട് അവയവക്കച്ചവടം നടക്കുന്നുണ്ടെന്ന പരാതികള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടി രൂപീകരിച്ചത്. ശക്തമായി തന്നെ അവയവക്കച്ചവടത്തെ നിയന്ത്രിക്കും. അതിലൊരു സംശയവും വേണ്ട. എസ്ഐടിയുടെ പ്രവര്‍ത്തനം ഉടന്‍ തന്നെ ആരംഭിക്കും.
കേരളത്തില്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല ഇത്. അതിന് വ്യവസ്ഥാപിതമായ നടപടികളുണ്ട്, സുപ്രീം കോടതിയുടെ നിര്‍ദേശങ്ങളുണ്ട്, അതൊന്നും പാലിക്കാതെ ആളുകളുടെ അവയവങ്ങള്‍ മോഷ്ടിച്ച് കൊടുത്ത് പണമുണ്ടാക്കുന്ന ധാരാളം ആളുകളുണ്ട്. അതിനെയൊക്കെ നിയന്ത്രിച്ചേ മതിയാവൂ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
എറണാകുളം റൂറല്‍ എസ്പി കെ.എസ്. സുദര്‍ശനാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. കേന്ദ്ര ഏജന്‍സികള്‍, ആരോഗ്യ വകുപ്പ് എന്നിവയുമായി ഏകോപിപ്പിച്ചാകും അന്വേഷണം മുന്നോട്ടുപോകുക. വ്യാജ രേഖ ചമച്ച് അവയവക്കടത്ത് നടത്തിയ കേസില്‍ ഇഡിയുടെ അന്വേഷണവും നടക്കുന്നുണ്ട്. മുഖ്യപ്രതി നജീബിനെയും ഭാര്യയെയും കൊച്ചിയിലെ മൂന്നു സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെയും ഇഡി ചോദ്യം ചെയ്തിരുന്നു.
Kerala
തൃശൂർ: പൊതുപ്രവർത്തകനും ദീർഘകാലം വെള്ളിക്കുളങ്ങര സഹകരണ ബാങ്കിന്റെ പ്രസിഡന്റുമായിരുന്ന പി.വി. പൗലോസ് മാസ്റ്ററുടെ പേരിൽ സ്മൃതിസമിതിയും ഇക്കണോമിക്സ്, കോമേഴ്സ് മാനേജ്മെന്റ് നെറ്റ്വർക്കും സംയുക്തമായി ഏർപ്പെടുത്തിയ 2025 -26 വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു.
സാമൂഹ്യശ്രീ പുരസ്കാരത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അർഹനായി. 40,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
മാധ്യമശ്രീ അവാർഡിന് സെബി മാളിയേക്കൽ (സീനിയർ സബ് എഡിറ്റർ, ദീപിക, തൃശൂർ) എ. ജീവൻകുമാർ (കോ -ഓർഡിനേറ്റിംഗ് എഡിറ്റർ, മലയാള മനോരമ, തൃശൂർ ) എന്നിവർ അർഹരായി. 15,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്മൃതി സമ്മേളനത്തിൽവച്ച് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ രമേശ് ചെന്നിത്തലയ്ക്ക് അവാർഡ് സമ്മാനിക്കും.
Kerala
മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവൻ കുമാറിനും
തൃശൂർ: പൊതുപ്രവർത്തകനും ദീർഘകാലം വെള്ളിക്കുളങ്ങര സഹകരണ ബാങ്കിന്റെ പ്രസിഡന്റുമായിരുന്ന പി.വി. പൗലോസ് മാസ്റ്ററുടെ പേരിൽ സ്മൃതിസമിതിയും ഇക്കണോമിക്സ് , കോമേഴ്സ് മാനേജ്മെന്റ് നെറ്റ് വർക്കും സംയുക്തമായി ഏർപ്പെടുത്തിയിരിക്കുന്ന 2025 -26 വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു.
സാമൂഹ്യശ്രീ അവാർഡിന് ' ഓപ്പറേ ഷൻ തൂഫാൻ ' പദ്ധതിയുടെ സ്രഷ്ടാവായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അർഹനായി. 40,001 രൂപയും പ്രശസ്തി പത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് അവാർഡ്. മാധ്യമശ്രീ അവാർഡിന് സെബി മാളിയേക്കൽ ( സീനിയർ സബ് എഡിറ്റർ, ദീപിക, തൃശൂർ) എ. ജീവൻകുമാർ (കോ ഓർഡിനേറ്റിംഗ് എഡിറ്റർ, മലയാള മനോരമ, തൃശൂർ ) എന്നിവർ അർഹരായി. ഇരുവർക്കും 15,001 രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് അവാർഡ്.
കഴിഞ്ഞ വർഷങ്ങളിൽ സൺഡേ ദീപികയിൽ കവർസ്റ്റോറികളിലൂടെ തൃശൂർ ജില്ലക്കാരായ അനേകം പ്രതിഭകളെ മുഖ്യധാരയിലേക്കു കൊണ്ടുവന്നതിനാണ് സെബിക്ക് അവാർഡെന്നും സാമ്പത്തിക ശാസ്ത്രലേഖനങ്ങളെ ആധാരമാക്കിയാണ് ജീവൻ കുമാറിനെ അവാർഡിനു തെരഞ്ഞെടുത്തതെന്നും ജൂറി വ്യക്തമാക്കി.
നാളെ ഉച്ചകഴിഞ്ഞു രണ്ടിന് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്മൃതി സമ്മേളനത്തിൽവച്ച് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ രമേശ് ചെന്നിത്തലയ്ക്ക് അവാർഡ് സമ്മാനിക്കും. മാധ്യമശ്രീ അവാർഡുകൾ രമേശ് ചെന്നിത്തല സമ്മാനിക്കും. അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന സ്മൃതി സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
ബിഷപ് മാർ പോളി കണ്ണൂക്കാടൻ അനുഗ്രഹപ്രഭാഷണം നടത്തും. മുനിസിപ്പൽ ചെയർമാൻ എം. പി. ജാക്സൺ, ക്രൈസ്റ്റ് കോളജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിൽ, സെന്റ് ജോസഫ്സ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ബ്ലെസ്സി എന്നിവർ ആശംസകളർപ്പിക്കും. അവാർഡ് ജേതാക്കൾ മറുപടി പ്രസംഗം നടത്തും. ഡോ. ജസ്റ്റിൻ പോൾ സ്വാഗതവും പ്രഫ. ഡോ. സന്തോഷ് പോൾ നന്ദിയും പറയും .
അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്ത ഡോ. ജസ്റ്റിൻ പോൾ, പ്രഫ. അനൂപ് നന്തിലത്ത്, പ്രഫ. ചാക്കോ ജോസ് എന്നിവരടങ്ങിയ ജൂറിയാണ് തൃശൂരിൽ പത്രസമ്മേളനത്തിൽ അവാർഡുകൾ പ്രഖ്യാപിച്ചത്.
Kerala
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും സാമ്പത്തിക ഇടപാടുകളിലും ക്രമക്കേട് നടന്നെന്ന പരാതിയില്‍ ആഭ്യന്തരമന്ത്രിയോട് വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്ത് ആരോഗ്യമന്ത്രി കെ. മുരളീധരന്.
ഔഷധിയുടെ എംഡി ഡോ. ടി.കെ. ഹൃദീക്കിനെ ചുമതലയില്‍ നിന്നു നീക്കുകയും ചെയ്തു.മന്ത്രിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടികള്‍. ഔഷധിയിലെ വിവിധ നിര്‍മാണപ്രവൃത്തികള്‍ ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയതായും 2024-25 സാമ്പത്തിക വര്‍ഷത്തെ വില്പന കണക്കുകളില്‍ ക്രമക്കേടുണ്ടെന്നുമാണ് പരാതിയിലെ ആരോപണം.
പൊതുമേഖലാ സ്ഥാപനത്തിന്റെ പ്രവർത്തനത്തിലെ സുതാര്യത, ഉത്തരവാദിത്തം, സാമ്പത്തിക കൃത്യത എന്നിവയെ ബാധിക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളതെന്ന് ആരോഗ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പൊതുജനവിശ്വാസം നിലനിര്‍ത്തുന്നതിനും ആരോപണങ്ങളുടെ സത്യാവസ്ഥ സ്വതന്ത്രമായി പരിശോധിക്കുന്നതിനും വിജിലന്‍സിനെ കൊണ്ട് പ്രാഥമിക അന്വേഷണം നടത്തുന്നത് ഉചിതമാണെന്നാണ് ശിപാര്‍ശ.
കേരള വനഗവേഷണ സ്ഥാപനത്തില്‍ സയന്റിസ്റ്റ് തസ്തികയില്‍ നിന്നാണ് ഹൃദീക്കിനെ കഴിഞ്ഞ ഇടതുസര്‍ക്കാര്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ഡപ്യൂട്ടേഷനില്‍ നിയമിച്ചിരുന്നത്.
Kerala
കണ്ണൂർ: സിപിഎം-സിപിഐ തർക്കംവച്ച് നോക്കുന്പോൾ കോൺഗ്രസിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇടതുമുന്നണിയിലാണ് ഇപ്പോൾ പ്രശ്നങ്ങൾ. തർക്കം കാരണം മുന്നണി യോഗം കൂടാൻ പോലും അവർക്ക് കഴിയുന്നില്ലെന്നും കണ്ണൂർ ഡിസിസി ഓഫീസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കെഎസ്യു നേതാക്കളുടെ പരാതികൾ പരിശോധിക്കും. അതിന് മുഖ്യമന്ത്രി തന്നെ മുൻകൈയെടുക്കുമെന്നാണ് കരുതുന്നത്. പരാതികളുണ്ടെങ്കിൽ പറയേണ്ട ചില രീതികളുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ചില സിപിഎം നേതാക്കൾക്ക് പോലീസ് പ്രൊട്ടക്ഷൻ തുടരുന്നത് സംബന്ധിച്ച ചോദ്യത്തിന് ഹോം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പോലീസ് സെക്യൂരിറ്റി കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ മന്ത്രി ഇടപെടേണ്ട കാര്യമില്ല. ഇടപെടുന്നത് ശരിയുമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ നടപടികൾ ഒരിക്കലും നിർത്തില്ലെന്നും ലഹരി മാഫിയയെ നാട്ടിൽനിന്ന് തുടച്ചുനീക്കുന്നത് വരെ തുടരുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി വൻ മുന്നേറ്റമാണ് നടത്തുന്നത്. നേരത്തെ മയക്കുമരുന്ന് മാഫിയയെ ജനങ്ങൾക്ക് പേടിയായിരുന്നു. ഇപ്പോൾ മയക്കുമരുന്ന് മാഫിയയ്ക്ക് ജനങ്ങളെ പേടിയായി. ജനങ്ങൾ ഉത്സാഹപൂർവ്വം ലഹരിയുടെ വേരറുക്കാൻ ഇറങ്ങിയിരിക്കുന്നത്. മയക്കുമരുന്ന് വില്പന നടത്തുന്നവർ അത് അവസാനിപ്പിക്കണം. പോലീസ് ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും എതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന് കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ. കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവര്‍ വി. ടോമിക്കെതിരെയാണ് നടപടി. കെഎസ്ആർടിസി അധികൃതർ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കണ്ടക്ടർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ അസഭ്യവർഷം ചൊരിഞ്ഞതിനാണ് നടപടി. ഇദ്ദേഹത്തിന്റെ പെരുമാറ്റം സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ സർക്കാരിന്റെയും വകുപ്പിന്റെയും സത്പേരിന് കളങ്കമുണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ വകുപ്പുതല അന്വേഷണം തുടരുമെന്നും കൂടുതൽ നടപടികൾ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും കെഎസ്ആർടിസി വൃത്തങ്ങൾ അറിയിച്ചു.