Kerala
കോട്ടയം: പ്രതീക്ഷയോടെ പുഞ്ചക്കൃഷിയിറക്കിയ നെല്‍ക്കര്‍ഷകരെ ഇത്തവണയും മില്ലുടമകള്‍ പറ്റിച്ചു. സ്വകാര്യ മില്ലുടമകളുടെ അനാവശ്യ കിഴിവിനും നിയമങ്ങള്‍ക്കും പാഡി ഉദ്യോഗസ്ഥരും കൂട്ടുനിന്നതോടെ ചെറുകിട നെല്‍ക്കര്‍ഷകരുടെ നെല്ല് പാടത്തുതന്നെ.
വലിയ തുക കുടിശികയുള്ളതിനാല്‍ മില്ലുകള്‍ നെല്ലെടുക്കാന്‍ തയാറാകുന്നില്ല. ഏക്കര്‍ കണക്കിനു പാടമുള്ള കര്‍ഷകരുടെ നെല്ലു മാത്രമാണ് ശേഖരിക്കുന്നത്. സാധാരണക്കാരുടെയും ഇടത്തരം പാടശേഖരസമിതിക്കാരുടെയും നെല്ല് പാടങ്ങളില്‍ കുന്നുകൂടി കിടക്കുകയാണ്.
വേനല്‍ മഴ ആരംഭിച്ചതോടെ കര്‍ഷകരുടെ നെഞ്ചില്‍ ആധിയാണ്. അപ്പര്‍കുട്ടനാട് പ്രദേശത്ത് 75 ശതമാനം കൊയ്ത്തു മാത്രമാണ് പൂര്‍ത്തിയായത്. ബാക്കിയുള്ള പ്രദേശത്ത് ഇപ്പോഴും കൊയ്ത്ത് നടക്കുകയാണ്. കൊയ്തു കൂട്ടിയ നെല്ലെടുക്കാന്‍ മില്ലുടമകള്‍ വിസമ്മതിക്കുന്നതാണ് സംഭരണം അവതാളത്തിലാകാനുള്ള പ്രധാന കാരണം.
നെല്ലിന് ആനുപാതികമായി നല്‍കേണ്ട അരി സംബന്ധിച്ചുള്ള തര്‍ക്കം ഇപ്പോഴും പലയിടത്തും തുടരുകയാണ്. ഒരു ക്വിന്റല്‍ നെല്ല് സംസ്കരിച്ചാല്‍ 68 കിലോഗ്രാം നെല്ല് കിട്ടണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നയം. എന്നാല്‍ കാലാവസ്ഥ പ്രത്യേകതയില്‍ 64.5 കിലോഗ്രാമേ കിട്ടൂവെന്നാണ് മില്ലുടമകള്‍ പറയുന്നത്. 3.5 കിലോഗ്രാം കുറവുണ്ടാകും. ഈ കുറവ് പരിഹരിക്കാനുള്ള തുക സര്‍ക്കാര്‍ വഹിക്കണം. ഈ തുക കുടിശിക വരുന്നതിനാല്‍ മില്ലുകള്‍ സര്‍ക്കാരുമായി തര്‍ക്കത്തിലാണ്.
സര്‍ക്കാരും കൃഷിവകുപ്പും സപ്ലൈകോയുമെല്ലാം കൈകാലുപിടിച്ച് മില്ലുടമകളെ പാടത്തു കൊണ്ടുവന്നാലും പ്രശ്നം തീരുന്നില്ല. നെല്ലിലെ നനവു പറഞ്ഞ് തൂക്കം കുറയ്ക്കാനുള്ള ശ്രമം മില്ലുടമകള്‍ ആരംഭിക്കും. ഇതിനു താര തള്ളുക എന്നാണ് പറയുന്നത്. 100 കിലോഗ്രാം നെല്ല് സംഭരിക്കുമ്പോള്‍ 20 കിലോ കുറച്ചേ നല്‍കൂ എന്നു പറയുന്ന മില്ലുടമകളുണ്ട്.
നെല്ലെടുക്കുമോ, നെല്ലെടുക്കുമോ എന്നു ചോദിച്ച് കര്‍ഷകര്‍ മില്ലുടമകളുടെ പിന്നാലെ നടക്കുകയാണ്. ലോറി വരില്ല, എടുക്കാന്‍ ബുദ്ധിമുട്ടാണ്, വള്ളത്തില്‍ എത്തിക്കാമെന്നും ചുമന്ന് ലോറിയില്‍ കയറ്റിതരാമെന്നു പറഞ്ഞാല്‍; നോക്കട്ടെ വരാമെന്നു പറഞ്ഞ് പോകുന്ന മില്ലുടമകളും ഏജന്റും പിന്നെ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കില്ല.
പാടത്തിനു സമീപം കൂനകൂട്ടിയിട്ടിരിക്കുന്ന നെല്ല് പ്ലാസ്റ്റിക് ചാക്കുപയോഗിച്ച് മൂടിയിടുകയാണ്. രാവിലെ ചാക്ക് മാറ്റി വെയില് കൊള്ളിക്കും. വൈകുന്നേരം വീണ്ടും മൂടണം. ഇടിയോടു കൂടിയ വേനല്‍മഴയും കാറ്റുമെത്തും. മഴക്കാറു കാണുമ്പോഴെ കര്‍ഷകരുടെ നെഞ്ചില്‍ കോളുകയറിയ രീതിയാണ്. പിന്നെ ആധിയാണ്.
തിരുവാര്‍പ്പിൽ ഒമ്പതിനായിരം പാടശേഖരത്തില്‍ കൊയ്ത്ത് കഴിഞ്ഞിട്ട് 15 ദിവസം കഴിഞ്ഞു. കര്‍ഷകര്‍ മില്ലുടമകളുടെ കാലുപിടിച്ച് കഴിഞ്ഞ ദിവസം സംഭരണം തുടങ്ങി. പക്ഷേ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ചിലയിടങ്ങളില്‍ മഴ നനഞ്ഞ നെല്ല് മുളച്ചുപൊങ്ങി. 1500 ഏക്കറാണ് ഇവിടെ കൃഷി. വമ്പന്‍ പാടശേഖരമായതിനാല്‍ നെല്ല് ലോറിയില്‍ എത്തിക്കുക ശ്രമകരമായ ജോലിയാണ്. പകല്‍ പൊള്ളുന്ന വെയിലിലും തൊഴിലാളികള്‍ പാടത്തു കൂടി നെല്ല് ചുമക്കുകയാണ്. ദൂരെയുള്ള പാടത്തുനിന്നു കരയ്ക്കു നെല്ലെത്തിക്കാന് യന്ത്രം ഉടമകള്‍ വാങ്ങുന്നത് മണിക്കൂറിന് 2000 രൂപയാണ്.
അയ്മനം ചീപ്പുങ്കല്‍ 600ല്‍ പാടശേഖരത്തില്‍ ഒരുമാസമായി കൊയ്തു കൂട്ടിയ നെല്ല് കൊടുംചൂടിലും മഴയിലും നശിക്കുകയാണ്. 23 കിലോ തൂക്കത്തില്‍ കിഴിവ് വേണമെന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസറുടെ പിടിവാശിയാണ് നെല്ലു സംഭരണം വൈകുന്നേതിനു കാരണമെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. പതിര് അധികമാണെന്ന ഉദ്യോഗസ്ഥരുടെ വാദത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ പതിര് യന്ത്രസഹായത്താല്‍ വേര്‍തിരിച്ചെടുക്കുകയാണ് കര്‍ഷകര്‍. നെല്ലിന്റെ ഗുണനിലവാരക്കുറവ് ചൂണ്ടിക്കാട്ടി 23 കിലോയാണ് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ ആവശ്യപ്പെട്ടതെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.
നെല്ലു സംഭരണത്തിലെ ഒത്തുകളി മൂലം ജില്ലയില്‍ ചെറുകിട കര്‍ഷകരുടെ നെല്ല് സംഭരിക്കാതെ പാടവരമ്പത്ത് കിടക്കുകയാണ്. സ്വകാര്യ അരിമില്ലുകളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി നടത്തുന്ന വന്‍കിട കൃഷിയുടെ നെല്ല് സംഭരിക്കുന്നത് തടസമില്ലാതെ തുടരുന്നുണ്ട്. സര്‍ക്കാര്‍ നടത്തുന്ന നെല്ലു സംഭരണം റേഷന്‍കാര്‍ഡ് അടിസ്ഥാനത്തിലാക്കണമന്നും നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ചെറുകിട കര്‍ഷകര്‍ ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാനാകില്ലെന്നും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു.
Business
കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായതോടെ കേരളത്തില്‍നിന്നുള്ള പഴം, പച്ചക്കറി അടക്കമുള്ള ചരക്കുകളുടെ കയറ്റുമതി പ്രതിസന്ധിയില്‍. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ താളം തെറ്റിയതോടെ കേരളത്തില്‍നിന്നുള്ള കയറ്റുമതി താത്കാലികമായി നിലച്ചിരിക്കുകയാണ്. കയറ്റുമതിക്കായി എത്തിച്ച ടണ്‍കണക്കിനു ചരക്കുകളാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കെട്ടിക്കിടക്കുന്നത്.
സംസ്ഥാനത്തുനിന്നുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും ഏറ്റവും വലിയ വിപണിയാണ് ഗള്‍ഫ് മേഖല. നെടുമ്പാശേരി വിമാനത്താവളം വഴി മാസം 2,500 ടണ്‍ വരെ ഉത്പന്നങ്ങളാണ് ഗള്‍ഫിലേക്കു കയറ്റുമതി ചെയ്യുന്നത്.
കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് 1,300 ടണ്‍ വരെ ചരക്കുകളും കണ്ണൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയായി 600 ടണ്‍ ചരക്കുകളും കയറ്റി അയയ്ക്കുന്നുണ്ട്. ഉത്സവ സീസണുകളില്‍ കയറ്റുമതി ഇതിലും വര്‍ധിക്കാറാണ് പതിവ്. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ യുഎഇലേക്ക് 1,806.82 കോടിയുടെയും സൗദി അറേബ്യയിലേക്ക് 283.69 കോടിയുടെയും പഴം, പച്ചക്കറികളാണ് കേരളത്തില്‍നിന്നു കയറ്റുമതി ചെയ്തത്.
യുദ്ധം തുടരുന്നതിനാല്‍ യൂറോപ്യന്‍ യൂണിയനുകളിലേക്കും പശ്ചിമേഷ്യയിലെ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി നിലച്ചിരിക്കുകയാണെന്ന് കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറം സെക്രട്ടറി മുന്‍ഷിദ് അലി പറഞ്ഞു. ദോഹ വഴിയും ദുബായ് വഴിയുമാണ് യൂറോപ്യന്‍ യൂണിയനുകളിലേക്കു ചരക്കുകള്‍ കയറ്റി അയയ്ക്കുന്നത്. ഫെബ്രുവരി 27ന് ശേഷം വിമാന മാര്‍ഗം കേരളത്തില്‍നിന്നുള്ള ചരക്കുനീക്കം നിലച്ചു.
കടൽമാർഗമുള്ള ചരക്കുനീക്കങ്ങളിലാണ് യുദ്ധാന്തരീക്ഷം കൂടുതൽ കരിനിഴൽ വീഴ്ത്തുന്നത്. മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ ഒന്നരയ്ക്കാണ് വല്ലാര്‍പാടം ടെര്‍മിനലില്‍നിന്ന് 500 കണ്ടെയ്നറുമായി അവസാന ചരക്കുകപ്പല്‍ പുറപ്പെട്ടത്. യുദ്ധത്തെ തുടര്‍ന്ന് ലബനന് തുറമുഖം അടച്ചതിനാല്‍ ഈ കപ്പല്‍ കൊച്ചിയിലേക്കു മടങ്ങി. കപ്പൽ പാതകൾക്ക് പലയിടത്തും നിരോധനമുള്ളതും സുരക്ഷാഭീഷണി നിലനിൽക്കുന്നതുമാണ് ചരക്കുനീക്കം പ്രതിസന്ധിയിലാക്കുന്നത്. കയറ്റുമതി തടസപ്പെട്ടതോടെ ആഭ്യന്തര വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കേണ്ട അവസ്ഥയാണ്.
Kerala
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിൽനിന്ന് സംസ്ഥാനത്തിന് ലഭിക്കാനുള്ളത് 1348.83 കോടി രൂപ.
2017-18 സാന്പത്തിക വർഷം മുതൽ 2025-26 വരെയുള്ള കുടിശിക തുകയാണിതെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ നൽകിയ മറുപടിയിൽ പറയുന്നു.
Business
ന്യൂഡൽഹി: രാജ്യത്തെ ഭക്ഷ്യധാന്യ ഉത്പാദനത്തിൽ ഗണ്യമായ വർധനവ്. എക്കാലത്തെയും വലിയ ഉത്പാദനമാണ് 2024-25 വർഷം ഉണ്ടായതെന്ന് കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഭക്ഷ്യ ഉത്പാദനത്തിൽനിന്ന് 7.65 ശതമാനം വർധനയോടെ 2024-25ലെ ഭക്ഷ്യ ഉത്പാദനം എത്തിനിൽക്കുന്നത് 35.77 കോടി ടണ്ണിലാണ്.
കഴിഞ്ഞ വർഷം 33.22 കോടി ടണ്‍ ഭക്ഷ്യധാന്യങ്ങളായിരുന്നു രാജ്യം ഉത്പാദിപ്പിച്ചിരുന്നത്. കേന്ദ്രം കഴിഞ്ഞദിവസം പുറത്തുവിട്ട 2024-25ലെ വിള ഉത്പാദനത്തിന്റെ അവസനഘട്ട അനുമാനത്തിലാണ് പുതിയ കണക്കുകളുള്ളത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അരി, ഗോതന്പ് ഉത്പാദനത്തിൽ ഉണ്ടായിട്ടുള്ള ഗണ്യമായ വർധനവാണ് പുതിയ റെക്കോർഡ് സാധ്യമാക്കിയത്. അരി ഉത്പാദനം കഴിഞ്ഞ വർഷത്തേതിൽനിന്നു 123.59 ലക്ഷം ടണ്‍ വർധിച്ച് 1501.84 ലക്ഷം ടണ്ണിലേക്കും ഗോതന്പ് ഉത്പാദനം 46.53 ലക്ഷം ടണ്‍ വർധിച്ച് 1179.45 ലക്ഷം ടണ്ണിലേക്കുമെത്തി.
ഇതുപോലെ തന്നെ നാടൻ ധാന്യങ്ങൾ, പയർ വർഗങ്ങൾ, എണ്ണക്കുരുക്കൾ, കരിന്പ്, പരുത്തി തുടങ്ങിയ ഭക്ഷ്യവർഗങ്ങളിലെല്ലാം കഴിഞ്ഞ വർഷത്തേക്കാൾ വർധനയുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷമുണ്ടായിരിക്കുന്ന എട്ടു ശതമാനം വർധന പത്തു വർഷത്തിനിടെയുള്ള ഏറ്റവും വലിയ വർധനയാണെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ പറഞ്ഞു.
District News
ചമ്പക്കുളം: കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന മഴ തകർത്തത് കുട്ടനാടൻ കർഷകന്റെ പ്രതീക്ഷകൾ. കുട്ടനാട്ടിലെ നെടുമുടി, കൈനകരി, ചമ്പക്കുളം, എടത്വ കൃഷിഭവനുകളുടെ കീഴിൽ വരുന്ന പാടശേഖരങ്ങളിലാണ് പൊതുവേ രണ്ടാം കൃഷി ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴമൂലം നെൽച്ചെടികൾ നിലംപൊത്തി.
ഈ വർഷം കാലവർഷത്തിന്റെ ആധിക്യം മൂലം സാധാരണയിലും താമസിച്ചാണ് രണ്ടാം കൃഷി ഇറക്കിയത്. ചിലയിടങ്ങളിൽ കീടശല്യം ഉണ്ടായെങ്കിലും പൊതുവേ നല്ല രീതിയിൽ കൃഷി നടന്നുവരുമ്പോഴാണ് ഇപ്പോഴത്തെ ന്യൂനമർദത്തെത്തുടർന്നുള്ള ശക്തമായ മഴ എത്തുന്നത്.
80 മുതൽ 90 ദിവസം വരെ പ്രായമായ നെൽച്ചെടികൾ കതിർവന്ന് പാൽ നിറയുന്ന അവസരത്തിൽ പെയ്യുന്ന മഴയത്ത് ചെടി ഒന്നാകെ വീണുപോകുന്നത് കർഷകരുടെ പ്രതീക്ഷകൾ മുഴുവൻ തകിടം മറിക്കുന്നു. ഇപ്പോൾ വീണുപോകുന്ന നെൽച്ചെടികൾ കൊയ്യാൻ പാകമാകുമ്പോഴേക്കും കിളിർക്കും. ഇത് നല്ല വിളവ് പ്രതീക്ഷിച്ചിരുന്ന കർഷകർക്ക് വലിയ തിരിച്ചടിയാണ്.
ഏക്കർ ഒന്നിന് 25 മുതൽ 30 ക്വിന്റൽ വരെ വിളവ് പ്രതീക്ഷിച്ചിരുന്ന കർഷകർക്കാണ് ഇങ്ങനെ പ്രകൃതിയുടെ അപ്രതീക്ഷിത പ്രഹരം ഉണ്ടാകുന്നത്. പല പാടശേഖരങ്ങളിലും മിക്ക കർഷകരുടെയും നെൽച്ചെടികൾ ഭാഗികമായി വീണിട്ടുണ്ട്. ചില ഇടങ്ങളിൽ ഭൂരിപക്ഷം കർഷകരുടെയും നെൽച്ചെടികൾ വീണു നശിച്ചു.
വെള്ളപ്പൊക്കത്തെ അതിജീവിച്ച് കൂടുതൽ മുതൽമുടക്കി കൃഷി ഇറക്കിയ കർഷകരാണ് ഇപ്രകാരം മഴയുടെ കെണിയിൽ വീണിരിക്കുന്നത്.
കൃഷിക്കായി ചെലവഴിക്കേണ്ട മുഴുവൻ ചെലവും നടത്തിയതിനുശേഷം സംഭവിക്കുന്ന ഈ ദുരിതത്തിൽ നിന്ന് കർഷകർ രക്ഷപ്പെടണമെങ്കിൽ പാടശേഖരത്തിന്റെ പൊതുവിലുള്ള നഷ്ടം പരിഗണിക്കുന്ന രീതിയിൽനിന്നു മാറി ഓരോ കർഷകർക്കും സംഭവിച്ചിരിക്കുന്ന നഷ്ടത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
ഏക്കർ ഒന്നിന് 35,000 മുതൽ 40,000 രൂപ വരെ ചെലവായിട്ടുള്ളപ്പോൾ പാട്ടകർഷകർക്ക് അതിൽ കൂടുതലും കൃഷിക്ക് ചെലവ് വന്നിട്ടുണ്ട്. സർക്കാരും കൃഷിവകുപ്പും യഥാസമയം വേണ്ട നടപടി സ്വീകരിച്ചെങ്കിൽ മാത്രമേ ഈ ദുരിതത്തിൽനിന്നു കുട്ടനാടൻ കർഷകർക്ക് മോചനമുള്ളൂ.