ചെങ്ങന്നൂർ: കല്ലിശേരി റെയിൽവേ പാലത്തിനു സമീപം പമ്പാനദിയിൽ ചൂണ്ടയിടുന്നതിനിടെ തലയോട്ടിയും അസ്ഥികളും അടങ്ങിയ ചാക്കുകെട്ട് കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനായിരുന്നു സംഭവം. പ്രദേശത്ത് മീൻപിടിച്ചുകൊണ്ടിരുന്ന രണ്ടു യുവാക്കളുടെ ചൂണ്ടയിലാണ് അസ്ഥികൂടാവശിഷ്ടങ്ങൾ അടങ്ങിയ ചാക്ക് കുടുങ്ങിയത്.
വലിയ ഭാരമുള്ള എന്തോ ഒന്ന് ചൂണ്ടയിൽ കുടുങ്ങുകയായിരുന്നു. വലിയ മീൻ കുടുങ്ങിയെന്ന ധാരണയിൽ ചൂണ്ട വലിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേത്തുടർന്ന് യുവാക്കൾ നദിയിലിറങ്ങി പരിശോധിച്ചപ്പോഴാണു താഴ്ന്നുകിടക്കുന്ന നിലയിൽ ചാക്കുകെട്ട് കണ്ടത്. തുടർന്ന് ഇതു കരയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഉള്ളിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.
വിവരമറിഞ്ഞ് ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. മനുഷ്യന്റെ തലയോട്ടി, കൈയുടെയും കാലിന്റെയും എല്ലിൻ കഷണങ്ങൾ, ശവപ്പെട്ടിയുടെ കൈപ്പിടി, ചാക്ക് ആറ്റിൽ താഴ്ന്നുകിടക്കാനായി ഏറ്റവും അടിയിൽ വച്ചിരുന്ന ഭാരമുള്ള കല്ല് എന്നിവയാണു കണ്ടെത്തിയത്.
ആറ്റിൽ കണ്ടെത്തിയ അവശിഷ്ടങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ ശാസ്ത്രീയവും വിദഗ്ധവുമായ പരിശോധനകൾക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയയ്ക്കുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.