Sports
ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 165 റൺസിന്റെ വമ്പൻ ജയം. ഇന്ത്യ ഉയർത്തിയ 372 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക രണ്ടാം ഇന്നിങ്സിൽ 206 റൺസിനു പുറത്തായി. സ്കോർ: ഇന്ത്യ- 462 & 193, ശ്രീലങ്ക- 284 & 206.
രണ്ടാമിന്നിംഗ്സിലും സെഞ്ചുറി നേടിയ സൊനാൽ ദിനുഷയുടെയും അർധസെഞ്ചുറി നേടിയ നിരോഷാൻ ഡിക്വെല്ലയുടെയും ഇന്നിംഗ്സാണ് ഇന്ത്യയുടെ ജയം വൈകിച്ചത്. മികച്ച ഫോമിലുള്ള ദിനുഷ 168 പന്തിൽ നാലു ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 100 റൺസെടുത്തപ്പോൾ ഡിക്വെല്ല 115 പന്തിൽ 80 റൺസെടുത്തു.
അതേസമയം, ഇരുവരെയും കൂടാതെ, ലഹിരു ഉഡാര ലഗാലഗമാഗെ (27), നായകൻ ധനഞ്ജയ ഡിസിൽവ (21) എന്നിവർക്കു മാത്രമേ ഭേദപ്പെട്ട സംഭാവന നല്കാനായുള്ളൂ. ഇന്ത്യയ്ക്കു വേണ്ടി മാനവ് സുതർ 21.4 ഓവറിൽ 76 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ രവീന്ദ്ര ജഡേജ 57 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ 178 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി നാലാം ദിനം രണ്ടാം ഇന്നിംഗ്സിനായി ക്രീസിലിറങ്ങിയ ഇന്ത്യ 193 റണ്‍സിന് ഓള് ഔട്ടായിരുന്നു. 66 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 44 റണ്‍സുമായി രണ്ടാം ഇന്നിംഗ്സിലും തിളങ്ങിയപ്പോള്‍ കെ എല്‍ രാഹുല്‍ 35 റണ്‍സെടുത്തു. മറ്റാര്‍ക്കും ഇന്ത്യൻ നിരയില്‍ രണ്ടക്കം കടക്കാനായില്ല.
Sports
ഗാലെ: മാനം തെളിഞ്ഞപ്പോള്‍, ഗാലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ പിച്ച് തനിസ്വരൂപമായ ടേണിംഗ് പുറത്തെടുത്തു. ഇന്ത്യന്‍ സ്പിന്നര്‍മാരായ മാനവ് സുതാറും (4/76) രവീന്ദ്ര ജഡേജയും (3/57) കുല്‍ദീപ് യാദവും (1/65) ചേര്‍ന്ന് എട്ടു വിക്കറ്റ് പങ്കിട്ടപ്പോള്‍ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 284ല്‍ അവസാനിച്ചു. അതോടെ, ശ്രീലങ്കയ്ക്ക് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് 178 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തം.
ഇന്നു നാലാം ദിനം ആരംഭിക്കുമ്പോള്‍ അതിവേഗം റണ്‍സ് അടിച്ചെടുത്തശേഷം ലങ്കയെ രണ്ടാം ഇന്നിംഗ്സിന് അയച്ച്, പരമാവധി വിക്കറ്റ് വീഴ്ത്തുകയായിരിക്കും ടീം ഇന്ത്യയുടെ ലക്ഷ്യം. കാരണം, ഇടവിട്ടുള്ള മഴയില്‍ മത്സരം ആദ്യ മൂന്നുദിനങ്ങളിലും പൂര്‍ണമായി നടന്നില്ല. മൂന്നാംദിനമായ ഇന്നലെ മഴയെത്തുടര്‍ന്ന് 13 ഓവര്‍ നഷ്ടപ്പെട്ടിരുന്നു. സ്കോര്‍: ഇന്ത്യ 462. ശ്രീലങ്ക 284.
ആദ്യ ഓവര്‍ മുതല്‍ വിക്കറ്റ്
116 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 460 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചതോടെയാണ് മൂന്നാംദിനം മത്സരം ആരംഭിച്ചത്. 12 റണ്‍സുമായി കുല്‍ദീപ് യാദവും ഒരു റണ്ണുമായി പ്രസിദ്ധ് കൃഷ്ണയുമായിരുന്നു ക്രീസില്‍. ഇന്നിംഗ്സിലേക്കു രണ്ടു റണ്‍സ്കൂടി ചേര്‍ത്തപ്പോള്‍ ഇന്ത്യ പുറത്ത്. പ്രസിദ്ധ് കൃഷ്ണയെ (2) അസിത ഫെര്‍ണാണ്ടോ വിക്കറ്റിനു പിന്നില്‍ ഡിക് വെല്ലയുടെ കൈകളിലെത്തിക്കുകയായിരുന്നു. 13 റണ്‍സുമായി കുല്‍ദീപ് പുറത്താകാതെ നിന്നു.
തുടര്‍ന്നു ക്രീസിലെത്തിയ ശ്രീലങ്കയ്ക്ക് ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റ് നഷ്ടമായി. ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ നിഷാന്‍ ഫെര്‍ണാണ്ടോയെ (0) മുഹമ്മദ് സിറാജ് ഫസ്റ്റ് സ്ലിപ്പില്‍ ദേവ്ദത്ത് പടിക്കലിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്നു സ്പിന്നര്‍മാര്‍ ബൗളിംഗ് ആക്രമണം ഏറ്റെടുത്തു. എട്ടാം ഓവര്‍ എറിയാനെത്തിയ മാനവ് സുതാര്‍, തന്റെ ആദ്യപന്തില്‍ ദിനേഷ് ചണ്ഡിമലിനെ (4) പുറത്താക്കി. വിക്കറ്റിനു പിന്നില്‍ ഋഷഭ് പന്തിന്റെ ക്യാച്ചിലൂടെയായിരുന്നു ചണ്ഡിമല്‍ പുറത്തായത്. അഞ്ച് ഓവറിന്റെ ഇടവേളയ്ക്കുശേഷം ലഹിരു ഇഗലഗമഗെയെയും (27) മാനവ് മടക്കി. തുടര്‍ന്നു കമന്ദു മെന്‍ഡിസിനെ (14) കുല്‍ദീപ് യാദവും ക്യാപ്റ്റന്‍ ധനഞ്ജയ ഡിസില്‍വയെ (21) രവീന്ദ്ര ജഡേജയും പുറത്താക്കിയതോടെ 26.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് എന്ന അവസ്ഥയിലായി ആതിഥേയര്‍.
ദിനുഷ (100), ഡിക്വെല്ല (80)
എന്നാല്‍, ആറാം വിക്കറ്റില്‍ സോനല്‍ ദിനുഷയും നിരോഷന്‍ ഡിക്വെല്ലയും ചേര്‍ന്നതോടെ ശ്രീലങ്ക തലപൊക്കി. 146 റണ്‍സ് ഈ കൂട്ടുകെട്ടില്‍ പിറന്നു. അതോടെ ലങ്കന്‍ സ്കോര്‍ 236ല്‍. അപകടകരമായി മുന്നേറിയ ഈ കൂട്ടുകെട്ടിനെ തകര്‍ത്തത് പ്രസിദ്ധ് കൃഷ്ണയായിരുന്നു. 115 പന്തില്‍ 80 റണ്‍സ് നേടിയ ഡിക്വെല്ലയെ ഋഷഭ് പന്തിന്റെ കൈകളില്‍ എത്തിച്ചു.
168 പന്തില്‍ രണ്ടു സിക്സും നാലു ഫോറും അടക്കം 100 റണ്‍സ് നേടിയ സോനല്‍ ദിനുഷ്കയെ രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നില്‍ കുടുക്കി. പ്രഭാത് ജയസൂര്യ (10), ലഹിരു കുമാര (10) എന്നിവരെ മടക്കി മാനവ് സുതാര്‍ നാലു വിക്കറ്റിലെത്തി.
സ്കോര്‍കാര്‍ഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 462.
ശ്രീലങ്ക ഒന്നാം ഇന്നിംഗ്സ്: നിഷാന്‍ ഫെര്‍ണാണ്ടോ സി ദേവ്ദത്ത് ബി സിറാജ് 0, ലഹിരു സി ജയ്സ്വാള്‍ ബി മാനവ് 27, ചണ്ഡിമല്‍ സി പന്ത് ബി സുതാര്‍ 4, കമിന്ദു മെന്‍ഡിസ് സി ശുഭ്മാന്‍ ബി കുല്‍ദീപ് 14, ധനഞ്ജയ സി രാഹുല്‍ ബി ജഡേജ 21, സോനല്‍ ദിനുഷ എല്‍ബിഡബ്ല്യു ബി ജഡേജ 100, ഡിക് വെല്ല സി പന്ത് ബി പ്രസിദ്ധ് 80, കേസര നുവാന്ത സി ശുഭ്മാന്‍ ബി ജഡേജ 2, പ്രഭാത് സി ജുറെല്‍ ബി മാനവ് 10, ലഹിരു കുമാര സ്റ്റംപ്ഡ് ബി മാനവ് 10, അസിത ഫെര്‍ണാണ്ടോ നോട്ടൗട്ട് 0, എക്സ്ട്രാസ് 16, ആകെ 79.4 ഓവറില്‍ 284.
ബൗളിംഗ്: മുഹമ്മദ് സിറാജ് 9-3-29-1, പ്രസിദ്ധ് കൃഷ്ണ 14-0-47-1, മാനവ് സുതാര്‍ 21.4-1-76-4, കുല്‍ദീപ് യാദവ് 14-0-65-1, രവീന്ദ്ര ജഡേജ 21-5-57-3.
Sports
ഗാലെ: ശ്രീലങ്കയ്ക്ക് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടാംദിനം മഴയെത്തുടര്‍ന്ന് ആദ്യ സെഷനുകള്‍ നഷ്ടപ്പെട്ടെങ്കിലും മത്സരത്തിനു ഫലമുണ്ടാക്കാനുള്ള തീവ്രശ്രമവുമായി ടീം ഇന്ത്യ.
ആദ്യദിനം 73 ഓവറില്‍ 288/2 എന്ന നിലയില്‍ ക്രീസ് വിട്ട ടീം ഇന്ത്യ, രണ്ടാംദിനം മത്സരം അവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിംഗ്സില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 460 റണ്‍സ് എടുത്തു. 12 റണ്‍സുമായി കുല്‍ദീപ് യാദവും ഒരു റണ്ണുമായി പ്രസിദ്ധ് കൃഷ്ണയുമാണ് ക്രീസില്‍.
ധ്രുവ് ജുറെല്‍ ഫിഫ്റ്റി
രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 288 എന്ന നിലയില്‍ രണ്ടാംദിനം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാന്‍ ക്രീസിലെത്തിയത് ദേവ്ദത്ത് പടിക്കലും ഋഷഭ് പന്തും. ദേവ്ദത്ത് പടിക്കല്‍ 131 റണ്‍സുമായും ഋഷഭ് പന്ത് 27 റണ്‍സുമായും ക്രീസിലെത്തി. വ്യക്തിഗത സ്കോറിനോട് 12 റണ്‍സ്കൂടി ചേര്‍ക്കാനേ പന്തിനു സാധിച്ചുള്ളൂ. 62 പന്തില്‍ 39 റണ്‍സുമായി ഋഷഭ് പന്ത് മടങ്ങി.
ആദ്യദിനം പേശിവലിവിനെ തുടര്‍ന്നു ക്രീസ് വിട്ട കെ.എല്‍. രാഹുല്‍ തുടര്‍ന്നു ക്രീസിലെത്തി. 162 പന്തില്‍ 77 റണ്‍സ് എടുത്തു നില്‍ക്കുമ്പോഴായിരുന്നു രാഹുല്‍ ആദ്യദിനം റിട്ടയേര്‍ഡ് ഹര്‍ട്ടായത്. ഇന്നലെ പക്ഷേ, രാഹുലിനു കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ല. 13 പന്ത് നേരിട്ട് അഞ്ചു റണ്‍സ്കൂടി ചേര്‍ത്ത് (82) രാഹുല്‍ മടങ്ങി.
തുടര്‍ന്നു ക്രീസിലെത്തിയ ധ്രുവ് ജുറെല്‍ ദേവ്ദത്ത് പടിക്കലിനൊപ്പം ചേര്‍ന്ന് ഇന്നിംഗ്സ് മുന്നോട്ടു നയിച്ചു. എന്നാല്‍, സ്കോര്‍ 357ല്‍ എത്തിയപ്പോള്‍ ദേവ്ദത്ത് പടിക്കല്‍ പുറത്ത്. 230 പന്തില്‍ ഒരു സിക്സും അഞ്ചു ഫോറും അടക്കം 167 റണ്‍സ് ആയിരുന്നു കേരളത്തില്‍ വേരുള്ള പടിക്കലിന്റെ സമ്പാദ്യം. ഒരുവശത്തു തുടര്‍ന്ന ധ്രുവ് ജുറെല്‍ 68 പന്തില്‍ 51 റണ്‍സ് നേടിയാണ് മടങ്ങിയത്. അതേസമയം, രവീന്ദ്ര ജഡേജ (13), മാനവ് സുതാര്‍ (24) എന്നിവര്‍ വേഗം മടങ്ങി.
അതിവേഗ സ്കോറിംഗ്
രണ്ടാംദിനമായ ഇന്നലെ ഏഴു വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും വേഗം റണ്‍സ് നേടുന്നതിലായിരുന്നു ടീം ഇന്ത്യയുടെ ശ്രദ്ധ. രണ്ടാംദിനം 43 ഓവര്‍ മാത്രമേ മത്സരം നടന്നുള്ളൂ. 172 റണ്‍സ് അടിച്ചെടുത്തു. ഓവറില്‍ ശരാശരി നാലു റണ്‍സ് വീതം ഇന്ത്യ നേടിയെന്നു ചുരുക്കം.
ഒരു സിക്സ് അടക്കം 15 പന്തില്‍ 11 റണ്‍സ് നേടിയ മുഹമ്മദ് സിറാജിന്റെ അടക്കമുള്ള ഇന്നിംഗ്സാണ് ഇന്ത്യയുടെ അതിവേഗ സ്കോറിംഗിന്റെ അടിസ്ഥാനം.
സ്കോര്‍കാര്‍ഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: യശസ്വി ജയ്സ്വാള്‍ റണ്ണൗട്ട് 32, കെ.എല്‍. രാഹുല്‍ സി നിഷാന്‍ ഫെര്‍ണാണ്ടോ ബി നുവന്ത 82, ദേവ്ദത്ത് പടിക്കല്‍ സ്റ്റംപ്ഡ് ബി പ്രഭാത് 167, ശുഭ്മാന്‍ ഗില്‍ സി ലഹിരു ഇഗലഗമഗെ 16, ഋഷഭ് പന്ത് സി ദിനുഷ്ക ബി നുവാന്ത 39, ധ്രുവ് ജുറെല്‍ സി ധനഞ്ജയ ബി പ്രഭാത് 51, രവീന്ദ്ര ജഡേജ എല്‍ബിഡബ്ല്യു ബി നുവാന്ത 13, മാനവ് സുതാര്‍ സി ഇഗലഗമഗെ ബി പ്രഭാത് 24, മുഹമ്മദ് സിറാജ് സി ധനഞ്ജയ ബി അസിത ഫെര്‍ണാണ്ടോ 11, കുല്‍ദീപ് യാദവ് നോട്ടൗട്ട് 12, പ്രസിദ്ധ് കൃഷ്ണ നോട്ടൗട്ട് 1, എക്സ്ട്രാസ് 12, ആകെ 116 ഓവറില്‍ 460/9.
ബൗളിംഗ്: അസിത ഫെര്‍ണാണ്ടോ 17-1-61-1, ലഹിരു കുമാര 13-1-76-0, കേശര നുവാന്ത 39-1-175-3, പ്രഭാത് ജയസൂര്യ 39-6-109-4, ധനഞ്ജയ ഡിസില്‍വ 4-0-15-0, സോനല്‍ ദിനുഷ 4-0-17-0.
Sports
ഗാലെ: ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം മഴ മൂലം വൈകുന്നു. ഔട്ടഫീൽഡിലെ നനവ് മൂലം ആദ്യ സെഷൻ ഇതുവരെ ആരംഭിക്കാനായിട്ടില്ല. ആദ്യ ദിനവും മഴ ഇടക്കിടെ കളി തടസപ്പെടുത്തിയിരുന്നു.
ആദ്യദിനം കളിയവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 288 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. സെഞ്ചുറി പിന്നിട്ട ദേവ്ദത്ത് പടിക്കലിനൊപ്പം (131) ഋഷഭ് പന്ത് (27) ആണ് ക്രീസിലുള്ളത്. 32 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്റെയും 16 റണ്‍സെടുത്ത ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്റെയും വിക്കറ്റുകളാണ് ആദ്യ ദിനം ഇന്ത്യക്ക് നഷ്ടമായത്.
Sports
ഗാലെ: വെയിലും മഴയും ഹൈഡ് ആന്‍ഡ് സീക്ക് കളിച്ചപ്പോള്‍ ഗാലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്നലെ നഷ്ടമായത് 17 ഓവര്‍. ഇന്ത്യ x ശ്രീലങ്ക രണ്ടു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയുടെ ആദ്യദിനം മഴയുടെ വരവ് ഫ്ളോ നഷ്ടപ്പെടുത്തി. എങ്കിലും ഇന്ത്യന്‍ ബാറ്റര്‍മാരുടെ ആധികാരികതയില്‍ ലങ്കയ്ക്കു മറുപടിയില്ലായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഇന്ത്യ, 288/2 എന്ന നിലയില്‍ ആദ്യദിനം ക്രീസ് വിട്ടു. സെഞ്ചുറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ മികവാണ് ഇന്ത്യന്‍ ഇന്നിംഗ്സിനു കരുത്തായത്. അതോടെ രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനത്തില്‍ അരങ്ങേറുന്ന, ടീം ഇന്ത്യയുടെ 600-ാം ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യദിനം ത്രിവര്‍ണം പാറി...
കന്നി സെഞ്ചുറി
മൂന്നാം നമ്പറായി ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കല്‍ നേരിട്ട 134-ാം പന്തില്‍ സെഞ്ചുറി തികച്ചു. മലപ്പുറത്തു വേരുകളുള്ള ദേവ്ദത്തിന്റെ മൂന്നാം ടെസ്റ്റ് മത്സരമാണിത്. രണ്ടാം വിക്കറ്റില്‍ കെ.എല്‍. രാഹുലിനൊപ്പം 150 റണ്‍സ് കൂട്ടുകെട്ടും ദേവ്ദത്ത് പടിക്കല്‍ കെട്ടിപ്പടുത്തു.
മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം 39ഉം നാലാം വിക്കറ്റില്‍ ഋഷഭ് പന്തിനൊപ്പം അഭേദ്യമായ 52 റണ്‍സിന്റെ കൂട്ടുകെട്ടിലും പടിക്കല്‍ പങ്കാളിയായി. 28 പന്തില്‍ 16 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ പ്രഭാത് ജയസൂര്യയുടെ പന്തില്‍ പുറത്തായി. ഗില്ലിന്റെ പുറത്താകലായിരുന്നു ഏക തിരിച്ചടി.
178 പന്തില്‍ ഒരു സിക്സും 12 ഫോറും അടക്കം 131 റണ്‍സുമായി ദേവ്ദത്ത് പടിക്കല്‍ ക്രീസില്‍ തുടരുന്നു. 36 പന്തില്‍ 27 റണ്‍സ് നേടിയ ഋഷഭ് പന്താണ് കൂട്ടിനുള്ളത്.
ജയ്സ്വാള്‍ റണ്ണൗട്ട്; രാഹുല്‍ റിട്ടയേർഡ്
നിര്‍ഭാഗ്യവും ആശയവിനിമയത്തിലെ പിഴവും കാരണമായിരുന്നു യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടപ്പെട്ടത്. 37 പന്തില്‍ 32 റണ്‍സുമായി ക്രീസില്‍ തുടര്‍ന്ന ജയ്സ്വാള്‍, നോണ്‍സ്ട്രൈക്കേഴ്സ് എന്‍ഡില്‍ വച്ചാണ് റണ്ണൗട്ടായത്. രാഹുലിന്റെ മിഡ്-ഓണ്‍ സ്ട്രോക്ക്.
പന്തിനായി ബൗളര്‍ ഡൈവ് ചെയ്തപ്പോള്‍ ജയ്സ്വാളിന്റെ കാലില്‍ തട്ടി. ജയ്സ്വാള്‍ വീണു. ഓടാന്‍ ശ്രമിച്ചെങ്കിലും തിരികെ ക്രീസിലേക്ക്. എന്നാല്‍, അപ്പോഴേക്കും രാഹുല്‍ നോണ്‍ സ്ട്രൈക്ക് എന്‍ഡില്‍ എത്തുകയും പന്തു ലഭിച്ച വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്വെല്ല വിക്കറ്റ് തെറിപ്പിക്കുകയും ചെയ്തു. അതോടെ ജയ്സ്വാള്‍ പവലിയനിലേക്കു മടങ്ങി.
162 പന്തില്‍ ഒരു സിക്സും ഒമ്പത് ഫോറും അടക്കം 77 റണ്‍സ് എടുത്ത കെ.എല്‍. രാഹുല്‍ പേശിവലിവിനെ തുടര്‍ന്നു റിട്ടയര്‍ ചെയ്തു. ചായയ്ക്കുശേഷം ക്രീസിലേക്ക് തിരിച്ചെത്താന്‍ രാഹുലിനു സാധിച്ചില്ല. ഇന്ത്യന്‍ സ്കോര്‍ 197ല്‍ എത്തിയപ്പോഴായിരുന്നു അത്.
Sports
ഗാലെ: ടീം ഇന്ത്യക്കും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കും ഇന്നു സ്വാതന്ത്ര്യദിനത്തിന്റെ അപൂര്‍വ സുദിനം... രാജ്യം ഇന്ന് 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍, ശ്രീലങ്കയിലെ ഗാലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടീം ഇന്ത്യ 600-ാം ടെസ്റ്റ് കളിക്കും.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 600 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമതു മാത്രം ടീം എന്ന റിക്കാര്‍ഡും ഇതോടെ ഇന്ത്യ സ്വന്തമാക്കും. ശ്രീലങ്കയ്ക്ക് എതിരായ രണ്ടു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്നു നടക്കുക. 2025-27 ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ളതാണ് ഈ പരമ്പര.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ നിലവില്‍ അഞ്ചും ആറും സ്ഥാനങ്ങളിലാണ് ഇന്ത്യയും ശ്രീലങ്കയും.
ഗാലെ @ 50
ഇന്ത്യ 600-ാം ടെസ്റ്റ് ആണ് കളിക്കുന്നതെങ്കില്‍ ഗാലെയില്‍ നടക്കുന്ന 50-ാം റെഡ്ബോള്‍ ക്രിക്കറ്റാണിതെന്നതും മറ്റൊരു വസ്തുത. 50 ടെസ്റ്റിനു വേദിയാകുന്ന ഏഷ്യയിലെ ആദ്യ ഗ്രൗണ്ടാണ് ഗാലെ എന്നതും ശ്രദ്ധേയം.
2017ലാണ് ടീം ഇന്ത്യ ഇതിനു മുമ്പ് ശ്രീലങ്കയില്‍ പര്യടനം നടത്തിയത്. അന്ന് ടീം ഇന്ത്യ ഫോമിന്റെ പാരമ്യത്തിലായിരുന്നു. മൂന്നു മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 304 റണ്‍സിനും രണ്ടാം മത്സരത്തില്‍ ഇന്നിംഗ്സിനും 53 റണ്‍സിനും മൂന്നാം പോരാട്ടത്തില്‍ ഇന്നിംഗ്സിനും 171 റണ്‍സിനും ഇന്ത്യ വെന്നിക്കൊടി പാറിച്ചു.
എന്നാല്‍, അന്നത്തേതിനെ അപേക്ഷിച്ചു കാര്യങ്ങള്‍ക്കു മാറ്റമുണ്ട്. അന്ന് വിരാട് കോഹ്ലിയായിരുന്നു ക്യാപ്റ്റന്‍. ചേതേശ്വര്‍ പൂജാര, കോഹ്ലി, അജിങ്ക്യ രഹാനെ എന്നിവരായിരുന്നു ഇന്ത്യയുടെ വിശ്വസ്തര്‍. ഓപ്പണിംഗില്‍ ശിഖര്‍ ധവാനും. ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങുന്ന നിലവിലെ ടീം ഇന്ത്യ, ഒരു വിന്-വിന് സംഘത്തെ വാര്‍ത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.
ടീം ഇന്ത്യ ഈ വര്‍ഷം ഇതുവരെയായി ഒരു ടെസ്റ്റ് മാത്രമാണ് കളിച്ചത്. അതാകട്ടെ അഫ്ഗാനിസ്ഥാന് എതിരേ. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഉള്‍പ്പെടുന്നതല്ല അഫ്ഗാനിസ്ഥാന് എന്നതാണ് ഹൈലൈറ്റ്. മറുവശത്ത് ശ്രീലങ്ക കഴിഞ്ഞ 13 മാസത്തിനിടെ കളിച്ചത് രണ്ടു ടെസ്റ്റ് മാത്രം. അതുകൊണ്ടുതന്നെ ഇന്നു മുതല്‍ ഗാലെയില്‍ എന്തു സംഭവിക്കുന്ന എന്നതില്‍ കൃത്യമായ പ്രവചനം അസാധ്യം.
സ്പിന്‍ വാഴും പിച്ച്
ഗാലെയിലെ പിച്ച് സ്പിന്നിനെ അകമഴിഞ്ഞു പിന്തുണയ്ക്കും എന്നതാണ് ഇതുവരെയുള്ള ചരിത്രം. ശ്രീലങ്ക സ്പിന്നര്‍മാരെ കുത്തിനിറച്ചുള്ള ഒരു പ്ലേയിംഗ് ഇലവനെ ഇറക്കാനാണ് ശ്രമിക്കുക. അതിനുള്ള മറുപടി ബാറ്റുകൊണ്ടു ശുഭ്മാന്‍ ഗില്ലും സംഘവും നല്കിയാല് കാര്യങ്ങള്‍ ഇന്ത്യയുടെ വരുതിയിലാകും. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളില്‍ സ്വദേശത്തുവച്ച് ദക്ഷിണാഫ്രിക്കയോടും ന്യൂസിലന്‍ഡിനോടും പരമ്പര പരാജയപ്പെട്ട നാണക്കേട് മായ്ച്ചു കളയാനാണ് ടീം ഇന്ത്യ തയാറെടുക്കുന്നതെന്നതും മറ്റൊരു വാസ്തവം.
രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരാണ് ഇന്ത്യന്‍ സ്പിന്‍ ആക്രമണം നയിക്കുക. പ്രഭാത് ജയസൂര്യ, നിറോഷന്‍ ഡിക്വെല്ല എന്നിവര്‍ ലങ്കയുടെ സ്പിന്‍ ആക്രമണത്തിനും ചുക്കാന്‍പിടിക്കും.
Sports
ഗാലെ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് പരന്പരയ്ക്ക് നാളെ തുടക്കം. ഗാലെ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നാളെ രാവിലെ 10ന് മത്സരം ആരംഭിക്കും. ഇന്ത്യക്ക് ശ്രീലങ്ക വെല്ലുവിളി ഉയർത്തില്ലെന്ന് ബൗളിംഗ് കോച്ച് മോർണി മോർക്കൽ പറഞ്ഞു.
സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഇല്ലാതെ ഇറങ്ങുന്ന ഇന്ത്യയുടെ ബൗളിംഗ് ചുമതല മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണയ്ക്കുമാണ്. ബാറ്റിംഗിൽ സായ് കൃഷ്ണയ്ക്ക് പകരം സർഫറാസ് ഖാൻ സ്ഥാനം പിടിച്ചു.
ശുഭ്മാൻ ഗിൽ, കെ.എൽ. രാഹുൽ. യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത്, ദേവ്ദത്ത് പടിക്കൽ എന്നിവർ ബാറ്റിംഗ് നട്ടെല്ലാകും. മൂന്ന് ദിവസത്തെ വാം-അപ്പ് മത്സരത്തിൽ ബാറ്റർമാരും ബൗളർമാരും സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടിരുന്നു എന്നതും ഇന്ത്യന്‍ പ്രതീക്ഷ കൂട്ടുന്നു.
പിച്ച് പരിശോധിച്ച് ഗംഭീർ
മത്സരത്തിന് മുന്നോടിയായി ഗാലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പിച്ച് പരിശോധിച്ച് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. ശ്രീലങ്കൻ ടീമിന്റെ പരിശീലനത്തിനിടയിലാണ് അപ്രതീക്ഷിതമായി ഇന്ത്യൻ പരിശീലകർ സ്റ്റേഡിയത്തിലെത്തിയത്. ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീറും ബാറ്റിംഗ് കോച്ച് സിതാംഷു കൊട്ടക്കും പിച്ചിലെ സാഹചര്യം നേരിട്ട് വിലയിരുത്താനായി എത്തി.
ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുന്നതിൽ പിച്ചിന്റെ സ്വഭാവം നിർണായക പങ്ക് വഹിക്കും. മൂന്ന് പേസർമാരെയാണോ അതോ മൂന്ന് സ്പിന്നർമാരെയാണോ ടീമിൽ ഉൾപ്പെടുത്തേണ്ടതെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ഒന്നാം ദിനത്തിലെ പിച്ചിന്റെ സാഹചര്യം കൂടി കണക്കിലെടുത്ത ശേഷമേ അന്തിമ ബൗളിംഗ് കോന്പിനേഷൻ നിശ്ചയിക്കൂ എന്ന് ടീം മാനേജ്മെന്റ് നേരത്തേ വ്യക്തമാക്കിയിരുന്നു. പിച്ച് പൂർണമായും സ്പിന്നിനെ തുണയ്ക്കുന്ന രീതിയിലല്ലെങ്കിൽ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ എന്നിവർ അന്തിമ ഇലവനിൽ ഇടംപിടിച്ചേക്കും.
ശ്രീലങ്കയെ വിരട്ടാനുള്ള പേസ് ഇന്ത്യക്കുണ്ട്: മോർക്കൽ
ജസ്പ്രീത് ബുംറയുടെ അഭാവത്തിലും ഇന്ത്യൻ പേസ് നിര ശക്തമാണെന്ന് ബോളിംഗ് കോച്ച് മോർണി മോർക്കൽ. മുഹമ്മദ് സിറാജ് നയിക്കുന്ന യുവനിരയ്ക്ക് ലങ്കൻ സാഹചര്യങ്ങളിലെ ചൂടും ഈർപ്പവും മറികടന്ന് മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രസിദ്ധ് കൃഷ്ണ ഏഴ് ടെസ്റ്റുകൾ മാത്രമാണ് കളിച്ചിട്ടുള്ളത്. ഗുർനൂർ ബ്രാറും അക്വിബ് നബിയുമാകട്ടെ ഇതുവരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചിട്ടുമില്ല. അതേസമയം, പ്രസിദ്ധും സിറാജും നാട്ടിലെ കടുത്ത ബോളിംഗ് സാഹചര്യങ്ങളിൽ ധാരാളം ക്രിക്കറ്റ് കളിച്ചവരാണെന്നും മോർക്കൽ പറഞ്ഞു.
“ശ്രീലങ്കൻ സാഹചര്യങ്ങളിൽ സാധാരണയായി സ്പിന്നർമാരാണ് ആധിപത്യം പുലർത്താറുള്ളത്. വലിയ വെല്ലുവിളി ചൂടും ഈർപ്പവുമായിരിക്കും. അത്തരം സാഹചര്യങ്ങളിൽ ക്രീസ് എങ്ങനെ ഉപയോഗിക്കണം, നാം കൂടുതൽ ബുദ്ധിപരമായി ചിന്തിക്കണം”- മോർക്കൽ കൂട്ടിചേർത്തു.
Sports
ഗാലെ: ഇന്ത്യക്ക് എതിരായ ടെസ്റ്റ് ക്രിക്കറ്റിനുള്ള ശ്രീലങ്കന്‍ ടീമിലേക്കു വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ നിരോഷന്‍ ഡിക്വെല്ലയെ തിരിച്ചുവിളിച്ചു.
മൂന്നു വര്‍ഷത്തിനുശേഷമാണ് ഡിക്വെല്ല ടെസ്റ്റ് കളിക്കാന്‍ ഒരുങ്ങുന്നത്. രണ്ടു മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ ശ്രീലങ്ക ക്രിക്കറ്റ് ഇന്നലെ പ്രഖ്യാപിച്ചു. ശനിയാഴ്ച ഗാലെയിലാണ് ആദ്യ ടെസ്റ്റ്.
ഡിക്വെല്ലയ്ക്കൊപ്പം ഇടംകൈ സ്പിന്നര്‍ ദില്ഷന് മധുശങ്കയെയും തിരികെ വിളിച്ചെന്നതും ശ്രദ്ധേയം. മൂന്നു വര്‍ഷത്തിനുശേഷമാണ് മധുശങ്കയും ഒരു ടെസ്റ്റ് കളിക്കാന്‍ ഒരുങ്ങുന്നത്.
ധനഞ്ജയ ഡിസില്‍വയാണ് ലങ്കയുടെ ക്യാപ്റ്റന്‍. കമിന്ധു മെന്‍ഡിസ് വൈസ് ക്യാപ്റ്റനും. പരിക്കിനെത്തുടര്‍ന്ന് കുശാല്‍ മെൻഡിസ് ആദ്യ ടെസ്റ്റിന് ഇല്ലാത്തതാണ് ഡിക്വെല്ലയെ തിരിച്ചുവിളിക്കാന്‍ കാരണം.
2023 മാര്‍ച്ചില്‍ ന്യൂസിലന്‍ഡിന് എതിരേയാണ് ഡിക്വെല്ല അവസാനമായി ടെസ്റ്റ് കളിച്ചത്. ലങ്കയ്ക്കായി 54 ടെസ്റ്റില്‍നിന്ന് 2757 റണ്‍സ് നേടിയിട്ടുണ്ട്.
ദില്ഷന് മധുശങ്ക ഒരു ടെസ്റ്റ് മാത്രമേ ഇതുവരെ കളിച്ചിട്ടുള്ളൂ, 2023 ജൂലൈയില്‍ പാക്കിസ്ഥാന് എതിരേ. പാത്തും നിസാങ്കയും പരിക്കിനെത്തുടര്‍ന്ന് ലങ്കന്‍ ടീമില്‍ ഇല്ല.
Sports
കൊളംബോ: ത്രിദിന പരിശീലനം ജയത്തോടെ അവസാനിപ്പിച്ചു; ഇനി ടീം ഇന്ത്യക്കു മുന്നിലുള്ളത് സിംഹള പരീക്ഷാദിനങ്ങള്‍. വിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ആദ്യ ഇന്നിംഗ്സില്‍ ഇറങ്ങാതിരുന്ന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഇന്നലെ രണ്ടാം ഇന്നിംഗ്സില്‍ ക്രീസിലെത്തി.
ശ്രീലങ്ക ക്രിക്കറ്റ് ഇലവന് എതിരായ പരിശീലന മത്സരം ടീം ഇന്ത്യ ആറു വിക്കറ്റ് ജയത്തോടെ അവസാനിപ്പിച്ചു. സ്കോര്‍: ശ്രീലങ്ക ക്രിക്കറ്റ് ഇലവന് 363/8 ഡിക്ലയേര്‍ഡ്, 200/6 ഡിക്ലയേര്‍ഡ്. ഇന്ത്യ 357/6 ഡിക്ലയേര്‍ഡ്, 214/4 ഡിക്ലയേര്‍ഡ്.
രണ്ടാംദിനത്തിലെ സ്കോറില്‍ (357/6) ഇന്ത്യന്‍ ടീം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തതോടെയാണ് മൂന്നാംദിനം കളിയാരംഭിച്ചത്. തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇലവന് രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തി. ആദ്യ ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറി നേടിയ നിഷാന്‍ ഫെര്‍ണാണ്ടോ (66) രണ്ടാം ഇന്നിംഗ്സിലും (63) അതാവര്‍ത്തിച്ചു. 73 പന്തിലായിരുന്നു ഫെര്‍ണാണ്ടോയുടെ 63 റണ്‍സ്. നിപുന്‍ ധനഞ്ജയയാണ് (46) ആതിഥേയ ടീമിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ച മറ്റൊരു താരം. ഇന്ത്യയുടെ ഗുര്‍ണൂര്‍ ബ്രാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ഗില്‍ - ജയ്സ്വാള്‍ ഓപ്പണിംഗ്
പരിശീലനത്തിനിടെ കൈവിരലിനു പരിക്കേറ്റ ശുഭ്മാന്‍ ഗില്‍ ആദ്യദിനം കളത്തില്‍നിന്നു വിട്ടുനിന്നപ്പോള്‍ കെ.എല്‍. രാഹുല്‍ ആയിരുന്നു ഇന്ത്യയെ നയിച്ചത്. ആദ്യ ഇന്നിംഗ്സില്‍ രാഹുല്‍ 40 റണ്‍സ് നേടുകയും ചെയ്തു. രണ്ടാം ഇന്നിംഗ്സില്‍ രാഹുലിനു പകരം ശുഭ്മാന്‍ ഗില്ലാണ് ഓപ്പണിംഗ് റോളില്‍ എത്തിയത്.
207 റണ്‍സ് എന്ന ലക്ഷ്യം പിന്തുടരാന് ക്രീസിലെത്തിയ ഇന്ത്യക്കായി ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 105 റണ്‍സ് സ്വന്തമാക്കി. 54 പന്തില്‍ 44 റണ്‍സ് നേടിയ ഗില്‍ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. 46 പന്തില്‍ രണ്ടു സിക്സും ഒമ്പത് ഫോറും അടക്കം 61 റണ്‍സ് നേടിയശേഷം ജയ്സ്വാള്‍ സ്വമേധയാ ക്രീസ് വിട്ടു.
പിന്നീട് ഋഷഭ് പന്ത് (28), ധ്രുവ് ജുറെല്‍ (17), രവീന്ദ്ര ജഡേജ (22 റിട്ടയേര്‍ഡ് ഹര്‍ട്ട്), മുഹമ്മദ് സിറാജ് (32 നോട്ടൗട്ട്) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യന്‍ ടീം ജയത്തില്‍.
ടോപ് ഓര്‍ഡര്‍ പവർ
നായകന് ശുഭ്മാന്‍ ഗില്‍ ക്രീസിലെത്തിയതായിരുന്നു മൂന്നാംദിനത്തിലെ ഏറ്റവും വലിയ ആകര്‍ഷണം. ഗില്‍ ഓരോ പന്തും ശ്രദ്ധയോടെ നേരിട്ടു. 54 പന്തില്‍നിന്ന് ഏഴ് ഫോറിന്റെ സഹായത്തോടെ 44 റണ്‍സും എടുത്തു.
അതോടെ ഇന്ത്യന്‍ ടോപ് ഓര്‍ഡറിലെ എല്ലാവരും ക്രീസിലെത്തുകയും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിനു പുറത്തായ യശസ്വി ജയ്സ്വാള്‍ രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്നു. കെ.എല്‍. രാഹുല്‍ (40 റിട്ടയേര്‍ഡ്), ദേവ്ദത്ത് പടിക്കല്‍ (142 നോട്ടൗട്ട്) എന്നിവര്‍ രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയില്ല.
രവീന്ദ്ര ജഡേജയും (63 റിട്ടയേര്‍ഡ്, 22 റിട്ടയേര്‍ഡ്) മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. രണ്ട് ഇന്നിംഗ്സിലും രണ്ട് വിക്കറ്റ് വീതം ജഡേജ സ്വന്തമാക്കിയെന്നതും ശ്രദ്ധേയം. വിക്കറ്റ് കീപ്പിംഗ് റോളിലുള്ള ഋഷഭ് പന്ത് (2, 28), ധ്രുവ് ജുറെല്‍ (1, 17) എന്നിവര്‍ ഫോമിലേക്ക് ഉയര്‍ന്നില്ല. 15ന് ഗാലെയിലാണ് ഇന്ത്യ x ശ്രീലങ്ക ഒന്നാം ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടം.
Sports
കൊളംബോ: ശ്രീലങ്ക ഇലവന് എതിരായ ത്രിദിന പരിശീലന മത്സരത്തില്‍ ഇന്ത്യയുടെ ദേവ്ദത്ത് പടിക്കലിനു സെഞ്ചുറി.
രണ്ടാംദിനം മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് എടുത്തു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കന്‍ ഇലവന് 363/8 എന്ന സ്കോറില്‍ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തിരുന്നു.
മൂന്നാം നമ്പര്‍
നേരിട്ട രണ്ടാം പന്തില്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ (0) പുറത്തായതോടെ മൂന്നാം നമ്പറില്‍ ദേവ്ദത്ത് പടിക്കല്‍ ക്രീസില്‍. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും പരിക്കിനെത്തുടര്‍ന്ന് പുറത്തിരുന്നപ്പോള്‍ റണ്‍സ് നേടാനുള്ള ഉത്തരവാദിത്വം മലപ്പുറത്തു വേരുകളുള്ള ദേവ്ദത്ത് ഏറ്റെടുത്തു.
സെഞ്ചുറി നേടിയതിനു പിന്നാലെ റിട്ടയര്‍ ചെയ്തെങ്കിലും രണ്ടാംദിനത്തിന്റെ അവസാന മണിക്കൂറില്‍ വീണ്ടും തിരിച്ചെത്തി. 164 പന്തില്‍ 18 ഫോറിന്റെ അകമ്പടിയോടെ 142 റണ്‍സുമായി ദേവ്ദത്ത് ക്രീസില്‍ തുടരുന്നു.
ഈ ഇന്നിംഗ്സിലൂടെ ഇന്ത്യന്‍ ടീമിന്റെ മൂന്നാം നമ്പര്‍ ബാറ്റിംഗ് സ്ഥാനത്തിനു പൂര്‍ണമായ അവകാശവാദം ഉന്നയിച്ചിരിക്കുകയാണ് ദേവ്ദത്ത്. 121 പന്തിലായിരുന്നു പടിക്കലിന്റെ സെഞ്ചുറി.
ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ (40), രവീന്ദ്ര ജഡേജ (63 റിട്ടയേര്‍ഡ് ഹര്‍ട്ട്) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാല്‍, ഋഷഭ് പന്ത് (2), ധ്രുവ് ജുറെല്‍ (1) എന്നിവര്‍ വേഗം മടങ്ങി. മാനവ് സുത്താര്‍ (41), ഗുര്‍ണൂര്‍ ബ്രാര്‍ (36 നോട്ടൗട്ട്), സാരന്‍ഷ് ജയിന് (22 റിട്ടയേര്‍ഡ് ഹര്‍ട്ട്) എന്നിവരും ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചു. പരമ്പരയിലെ ആദ്യ ടെസ്റ്റ് 15നാണ്.
Sports
കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തിലെ ഏക വാം അപ്പ് മത്സരത്തിന്റെ ആദ്യദിനം ടീം ഇന്ത്യ നിറംമങ്ങിയ പ്രകടനവുമായി കളംവിട്ടു. ത്രിദിന സന്നാഹ മത്സരത്തില്‍ ശ്രീലങ്ക ഇലവന് ഭേദപ്പെട്ട സ്കോര്‍.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക ഇലവന് ആദ്യദിനം മത്സരം അവസാനിപ്പിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സ് നേടി. കൈവിരലിനു പരിക്കേറ്റ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കരയ്ക്കിരുന്നപ്പോള്‍, കെ.എല്‍. രാഹുലാണ് ഇന്ത്യയെ നയിച്ചത്. സ്കോര്‍: ശ്രീലങ്ക ഇലവന് 90 ഓവറില്‍ 363/8.
മികച്ച തുടക്കം
ശ്രീലങ്ക ഇലവനുവേണ്ടി ഓപ്പണര്‍മാരായ നിഷാന്‍ ഫെര്‍ണാണ്ടോ (66), രവീന്ദു രസന്ദ (71) സഖ്യം 110 റണ്‍സിന്റെ കൂട്ടുകെട്ടു പടുത്തുയര്‍ത്തി. തുടര്‍ന്നെത്തിയ പസീന്ദു സൂരിയബണ്ഡാര (35), പവന് രത്നായക് (39), അഹാന് വിക്രമസിംഗെ (31) എന്നിവര്‍ പൊരുതി.
ക്യാപ്റ്റന്‍ സോണാള്‍ ദിനുഷ (52) അര്‍ധസെഞ്ചുറിയുമായി മുന്നേറിയപ്പോള്‍ രമേശ് മെന്‍ഡിസ് (32) ഭേദപ്പെട്ട പ്രകടനം നടത്തി. അന്ജല ബണ്ഡാര (13) വേഗത്തില്‍ മടങ്ങി. കേശര നുവാന്തയും (9*) ദിലും സുദീരയും (1*) രണ്ടാംദിനമായ ഇന്നു ക്രീസിലെത്തും.
ഇന്ത്യക്കുവേണ്ടി രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും മാനവ് സുഥാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഗുര്‍നൂര്‍ ബ്രാര്‍ ഒരു വിക്കറ്റ് വീഴ്ത്തി. പേസര്‍മാരായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്ക് വിക്കറ്റ് നേടാനായില്ലെന്നത് നിരാശ പകര്‍ന്നു.
ശ്രീലങ്കന്‍ ടൂറിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം 15ന് ഗാല്ലെയില്‍ നടക്കും. രണ്ടാം മത്സരം 23ന് കൊളംബോയിലാണ്.
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ മത്സരങ്ങളാണ് ഇന്ത്യ, ശ്രീലങ്കയില്‍ കളിക്കാനൊരുങ്ങുന്നത്. വാം അപ്പ് മത്സരത്തിനു മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ കൈവിരലിനു പരിക്കേറ്റത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കപടര്‍ത്തി.
സന്നാഹ മത്സരത്തിന്റെ ആദ്യദിനം ശുഭ്മാന്‍ ഗില്‍ പരിക്കിനെത്തുടര്‍ന്ന് കളത്തിലിറങ്ങിയില്ല. ഗില്ലിന്റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റനായ കെ.എല്‍. രാഹുലാണ് ടീമിനെ നയിക്കുന്നത്.
രണ്ടാംദിനമായ ഇന്ന് ഗില്‍ മൈതാനത്ത് എത്തുമോ എന്നതില്‍ ഉറപ്പില്ല. അതേസമയം, പേസര്‍ ജസ്പ്രീത് ബുംറ പരിക്കേറ്റു പുറത്തായിരുന്നു. ബി. സായ്സുദര്‍ശനും പരിക്കിന്റെ നിഴലിലാണ്. ഇതിനു പിന്നാലെ ഗില്ലും പുറത്തിരുന്നാല്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കു ലങ്കന്‍ മണ്ണില്‍ മങ്ങലേല്‍ക്കും.
Sports
കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തിലെ ടെസ്റ്റ് പോരാട്ടങ്ങള്‍ക്കു മുന്നോടിയായി ടീം ഇന്ത്യക്ക് ഇന്നു വാം അപ്പ് മത്സരം. ശ്രീലങ്കന്‍ ഇലവനാണ് എതിരാളികള്‍.
ശ്രീലങ്കയിലെ പിച്ചുകള്‍ സ്പിന്നിനെ അകമഴിഞ്ഞു പിന്തുണയ്ക്കുമെന്നതിനാല്‍ നെറ്റ് ബൗളര്‍മാരായി നാല് സ്പെഷലിസ്റ്റ് സ്പിന്നര്‍മാരുമായാണ് ടീം ഇന്ത്യ യാത്രതിരിച്ചത്. എന്നാല്‍, ഇന്നു നടക്കുന്ന വാം അപ്പ് മത്സരത്തിനുള്ള പിച്ചില്‍ പുല്ല് നിറഞ്ഞിരിക്കുകയാണെന്നാണ് ടീം ഇന്ത്യയുടെ ആക്ഷേപം.
പുല്ലുനിറഞ്ഞ പിച്ചാണെങ്കില്‍ സ്പിന്‍ ബൗളിംഗിനു യോഗ്യമല്ല. അതോടെ ടെസ്റ്റിനു മുമ്പായി ശ്രീലങ്കയിലെ സ്പിന്‍ സാഹചര്യം മനസിലാക്കാന്‍ ടീം ഇന്ത്യക്കു സാധിക്കില്ല. ഇത്തരത്തിലൊരു ചതിപ്രയോഗം നടന്നതായാണ് ഇന്ത്യന്‍ ടീം വൃത്തങ്ങളില്‍നിന്നുള്ള സൂചന.
പിച്ചില്‍ പുല്ല് അധികമാണെന്ന് ഇന്ത്യന്‍ ടീം പരാതിപ്പെട്ടതായി വാം അപ്പ് മത്സരം നടക്കുന്ന എന്‍സിസി സ്റ്റേഡിയം അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ത്രിദിന പരിശീലന മത്സരത്തിനു യോജ്യമായ പിച്ചാണ് നിര്മിച്ചിരിക്കുന്നതെന്നായിരുന്നു വിശദീകരണം.
ആദ്യ ടെസ്റ്റ് 15ന്
ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സീസണ് ഫൈനല്‍ ടിക്കറ്റിനായുള്ള പോയിന്റ് സമാഹരണം ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ ശ്രീലങ്കയില്‍ എത്തിയിരിക്കുന്നത്. 15 മുതല്‍ 19വരെ ഗാലെയിലാണ് ഒന്നാം ടെസ്റ്റ്. 23 മുതല്‍ 27വരെ കൊളംബോയില്‍ രണ്ടാം ടെസ്റ്റ് അരങ്ങേറും.
ശ്രീലങ്കന്‍ പര്യടനത്തിനിടെ നെറ്റ് ബൗളിംഗിനായി പ്രധാനമായും ടീം ഇന്ത്യ കൂട്ടിയിരിക്കുന്നത് സ്പിന്നര്മാരെയാണെന്നതും ശ്രദ്ധേയം. തനുഷ് കൊടിയന്‍ (ഓഫ്), വിപ് രാജ് നിഗം (ലെഗ്), ശിവംഗ് കുമാര്‍ (ലെഫ്റ്റ് ആം റിസ്റ്റ് സ്പിന്‍), ഹര്‍ഷ് ദുബെ (ലെഫ്റ്റ് ആം ഓര്‍ത്തഡോക്സ്) എന്നിവരാണ് ടീമിനൊപ്പമുള്ള നെറ്റ് ബൗളര്‍മാര്‍.
International
കൊളംബോ: 2019 ഈസ്റ്റർദിനത്തിൽ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിൽ മുൻ പോലീസ് തലവൻ പുജിത് ജയസുന്ദേര, പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഹേമാസിരി ഫെർണാണ്ടോ എന്നിവർക്കു വധശിക്ഷ. ഇരുവരും ഡ്യൂട്ടിയിൽ ക്രിമിനൽ വീഴ്ച വരുത്തിയെന്നു ഹൈക്കോടതി കണ്ടെത്തിയിരുന്നു.
ഭീകരാക്രമണത്തിൽ 279 പേരാണു കൊല്ലപ്പെട്ടത്. ഇവരിൽ 45 വിദേശികളും ഉൾപ്പെടുന്നു. 2019 ഏപ്രിൽ 19ന് ക്രൈസ്തവ ദേവാലയങ്ങളിലും ആഡംബര ഹോട്ടലുകളിലുമാണ് ബോംബ് സ്ഫോടനമുണ്ടായത്. ജയസുന്ദേരയും ഫെർണാണ്ടോയും 2019ൽ അറസ്റ്റിലായിരുന്നു.
നാലു മാസത്തിനുശേഷം ജാമ്യത്തിലിറങ്ങി. 2022ൽ ഹൈക്കോടതി ഇരുവരെയും വെറുതേ വിട്ടിരുന്നു. എന്നാൽ, സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് 2024 നവംബറിൽ കേസിൽ വീണ്ടും വിചാരണ ആരംഭിച്ചു.
Sports
ഗാല: ശ്രീലങ്കൻ അണ്ടർ-19 ടീമിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. സെഞ്ചുറി നേടിയ മലയാളി താരം മാനവ് കൃഷ്ണയുടെ മികവിൽ ഇന്ത്യ 576 റൺസ് പടുയുർത്തി. മധ്യനിരയിൽ വിക്കറ്റ് കീപ്പർ ബാറ്ററായി ഇറങ്ങിയ മാനവിന്റെ കരുത്തുറ്റ ഇന്നിംഗ്സാണ് ഇന്ത്യൻ ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
153 പന്തിൽ ആറു ഫോറും മൂന്ന് സിക്സറുമടക്കം 100 റൺസ് നേടിയാണ് താരം തിളങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 424 റൺസെന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 233 റൺസെടുത്ത സെനുജ വെകുനഗോഡയാണ് ലങ്കയുടെ ടോപ് സ്കോറർ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ ലക്ഷ്യ റായ്ചന്ദാനിയും സാഗർ വിർകും ചേർന്ന് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 295 റൺസ് കൂട്ടിച്ചേർത്തു. ലക്ഷ്യ 207 റൺസും സാഗർ 134 റൺസുമെടുത്ത് പുറത്തായി. തുടർന്ന് ആറാമനായി ക്രീസിലെത്തിയ മാനവ് കൃഷ്ണ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചതോടെ ഇന്ത്യൻ സ്കോർ അതിവേഗം കുതിച്ചുയരുകയായിരുന്നു.
കഴിഞ്ഞ സീസണിൽ കൂച്ച് ബിഹാർ ട്രോഫിയിൽ കേരള ടീമിനെ നയിച്ചത് മാനവ് ആയിരുന്നു. ടൂർണമെന്റിലുടനീളം മികച്ച ഫോം തുടർന്ന താരം രണ്ട് സെഞ്ചുറികൾ നേടിയിരുന്നു. ഈ തകർപ്പൻ പ്രകടനമാണ് മാനവിനെ ദേശീയ അണ്ടർ-19 ടീമിലേക്ക് നയിച്ചത്. കഴിഞ്ഞ ജനുവരിയിൽ ഗോവയ്ക്കെതിരായ മത്സരത്തിലൂടെ കേരളത്തിനായി രഞ്ജി ട്രോഫി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മാനവ് അരങ്ങേറ്റം കുറിച്ചിരുന്നു.
ബിസിസിഐയുടെ സെന്റർ ഫോർ എക്സലൻസ് ക്യാമ്പിലും താരം പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഷൈൻസ് ക്രിക്കറ്റ് അക്കാദമിയിൽ എസ്.എസ്. ഷൈനിന്റെ ശിക്ഷണത്തിലാണ് മാനവ് വളർന്നത്. ഉണ്ണികൃഷ്ണൻ ശ്രീകണ്ഠനാണ് പിതാവ്. മാനവിന്റെ സഹോദരൻ മാധവ് കൃഷ്ണയും കേരളത്തിന്റെ അണ്ടർ-19 ടീമിലെ സജീവ സാന്നിധ്യമാണ്.
കഴിഞ്ഞ ദിവസം നടന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗ് താരലേലത്തിലും മാനവ് മികച്ച നേട്ടമുണ്ടാക്കിയിരുന്നു. 1.50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 2.90 ലക്ഷം രൂപയ്ക്കാണ് തൃശൂർ ടൈറ്റൻസ് സ്വന്തമാക്കിയത്.
Kerala
കോളംബോ: ശ്രീലങ്കയിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി എം.കെ.മുഹമ്മദ് ഇർഫാദ് ആണ് മരിച്ചത്.
വെള്ളിയാഴ്ചയാണ് സംഭവം. സ്കൂബ ഡൈവിംഗ് നടത്തുന്നതിനിടെ കടലിൽവച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. അവശനിലയിലായ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പത്ത് ദിവസം മുന്‍പായിരുന്നു ഇർഫാന്റെ വിവാഹം. ഭാര്യയ്ക്കൊപ്പം ശ്രീലങ്കയിലേക്ക് മധുവിധു യാത്ര പോയതാണ്. ഇയാളുടെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നതായാണ് വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേയ്ക്ക് അയയ്ക്കും.
International
ധാംബുള്ള: ഏതാനും ദിവസങ്ങൾക്ക് മുൻപ് മൈതാനത്ത് വെച്ച് കൊമ്പുകോർത്ത ഇന്ത്യൻ യുവബാറ്റർ വൈഭവ് സൂര്യവംശിയെ ലോകറെക്കോർഡ് പ്രകടനത്തിന് പിന്നാലെ ഹസ്തദാനം ചെയ്ത് അഭിനന്ദിച്ച് ശ്രീലങ്കൻ എ താരങ്ങൾ. ത്രിരാഷ്ട്ര ഏകദിന പരമ്പരയുടെ ഫൈനലിലാണ് കായികലോകത്തിന്റെ കൈയടി നേടുന്ന ഈ മനോഹരമായ കാഴ്ച അരങ്ങേറിയത്.
പരമ്പരയിലെ മുൻ മത്സരങ്ങളിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ 15-കാരനായ വൈഭവ്, ഫൈനലിൽ ശ്രീലങ്കൻ ബൗളർമാരെ നിലംതൊടാതെ പറപ്പിച്ചു. വെറും 11 പന്തിൽ നിന്നാണ് താരം അർധസെഞ്ച്വറി പൂർത്തിയാക്കിയത്. 2005-ൽ ശ്രീലങ്കയുടെ കൗശല്യ വീരരത്നെ സ്ഥാപിച്ച 12 പന്തിലെ അർധസെഞ്ച്വറി എന്ന 21 വർഷം പഴക്കമുള്ള റെക്കോർഡാണ് ബിഹാർ സ്വദേശിയായ ഈ ഇടംകയ്യൻ തകർത്തുതരിപ്പണമാക്കിയത്.
കഴിഞ്ഞ ലീഗ് മത്സരത്തിൽ ഇന്ത്യ എ പരാജയപ്പെട്ടതിന് പിന്നാലെ ശ്രീലങ്കൻ താരങ്ങളും വൈഭവും തമ്മിൽ വലിയ വാക്കുതർക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനുള്ള മറുപടിയെന്നോണം ഫൈനലിൽ 29 പന്തിൽ 10 ഫോറും 8 സിക്സറുമടക്കം 94 റൺസാണ് സൂര്യവംശി അടിച്ചുകൂട്ടിയത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിക്ക് തൊട്ടരികിലാണ് താരം പുറത്തായത്.
തങ്ങളെ തല്ലിച്ചതച്ച ഇന്നിംഗ്സ് ആയിരുന്നിട്ടും വൈഭവ് പുറത്തായി മടങ്ങുമ്പോൾ ശ്രീലങ്കൻ വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്വെല്ലയും മറ്റ് താരങ്ങളും ഓടിയെത്തി താരത്തെ കെട്ടിപ്പിടിച്ചും പുറത്തുതട്ടിയും അഭിനന്ദിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപ് കടുത്ത സ്ലെഡ്ജിങ്ങും പോരും നടത്തിയവരാണ് ഈ മാന്യത പുറത്തെടുത്തത്.
Sports
ധാംബുള്ള: എ ടീമുകളുടെ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയുടെ ഫൈനലിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോഴെല്ലാം നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. ആദ്യ മത്സരത്തിൽ തോൽവിയുടെ വക്കിൽ നിന്നാണ് തിലക് വർമ്മയും സംഘവും അവിശ്വസനീയ വിജയം പിടിച്ചെടുത്തത്.
അവസാന നാല് ഓവറിൽ നാലുവിക്കറ്റുകൾ കൈയിലിരിക്കെ ശ്രീലങ്കയ്ക്ക് ജയിക്കാൻ 22 റൺസ് മാത്രം മതിയായിരുന്ന സാഹചര്യത്തിൽ നിന്നായിരുന്നു ഇന്ത്യൻ ബൗളർമാർ വിജയം തട്ടിയെടുത്തത്. എന്നാൽ രണ്ടാം മത്സരത്തിൽ ലങ്ക ശക്തമായി തിരിച്ചടിച്ചു. സൂപ്പർ ഓവറിലേക്ക് നീണ്ട ആ പോരാട്ടത്തിൽ ശ്രീലങ്കയാണ് വിജയം വരിച്ചത്.
മത്സരത്തിനിടെ അമ്പയറുടെ ചില തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ നായകൻ തിലക് വർമ്മ കളം വിട്ടതും മത്സരശേഷം ഇന്ത്യയുടെ പതിനഞ്ചുകാരൻ ഓപ്പണർ വൈഭവ് സൂര്യവംശിയും ശ്രീലങ്കയുടെ വിഷെൻ ഹലംബഗെയും തമ്മിൽ മൈതാനത്ത് വെച്ച് തർക്കത്തിലും ഉന്തും തള്ളിലും ഏർപ്പെട്ടതും വലിയ വിവാദമായിരുന്നു.
മത്സരം രാവിലെ പത്തു മുതൽ സോണി ടെൻ ചാനലുകളിലും സോണി ലിവ് ആപ്പിലും ലഭ്യമാണ്. പ്രിയാംൾ ആര്യ, വൈഭവ്, ആയുഷ് ബദോനി, പ്രഭ്സിമ്രൻ സിംഗ്, കുമാർ കുശാഗ്ര തുടങ്ങി കരുത്തുറ്റ ബാറ്റിംഗ് നിരയുമായാണ് ഇന്ത്യ എ ഇറങ്ങുന്നത്. പരമ്പരയിൽ നിന്ന് അഫ്ഗാനിസ്ഥാൻ നേരത്തെ പുറത്തായിരുന്നു.
International
കൊളംബോ: ശ്രീലങ്കയിൽ വയോജനകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 12 പേർ മരിച്ചു. കൊളംബോയിൽനിന്ന് 55 കിലോമീറ്റർ അകലെ അംഗുരുവട്ടോതയിൽ ബുധനാഴ്ചയായിരുന്നു സംഭവം.
ഇന്നലെ തുടർന്ന പരിശോധനയിൽ ഏഴു മൃതദേഹങ്ങൾകൂടി കണ്ടെത്തിയതോടെ മരണസംഖ്യ ഉയരുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന 51 അന്തേവാസികളെ ഒഴിപ്പിച്ചു മാറ്റി. പൊള്ളലേറ്റ എട്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയോജനകേന്ദ്രത്തിനൊപ്പം മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള കേന്ദ്രവും ഇവിടെ പ്രവർത്തിച്ചിരുന്നു. മരിച്ചവരിൽ 17 വയസുള്ള ബാലനും ഉൾപ്പെടുന്നു.
Sports
അഹമ്മദാബാദ്: 2027ൽ ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന പ്രഥമ വനിതാ ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫെബ്രുവരിയിലേക്ക് ഐസിസി മാറ്റി.
അഹമ്മദാബാദിൽ നടന്ന പാദവാർഷിക യോഗത്തിലാണ് ഐസിസിയുടെ തീരുമാനം. നേരത്തേ 2027 ജൂണിൽ ടൂർണമെന്റ് നടത്താനായിരുന്നു തീരുമാനം.
Sports
മുംബൈ: ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. തിലക് വർമ നയിക്കുന്ന ടീമിൽ റിയാൻ പരാഗാണ് വൈസ് ക്യാപ്റ്റൻ. കൗമാര താരം വൈഭവ് സൂര്യവംശിയും ടീമിൽ ഇടം പിടിച്ചു. ഇന്ത്യയും ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ഉൾപ്പെടുന്നതാണ് പരമ്പര.
വൈഭവിന് പുറമെ ഐപിഎല്ലില്‍ തിളങ്ങിയ പ്രഭ്സിമ്രാൻ സിംഗ്, ആയുഷ് ബദോനി, പ്രിയാൻഷ് ആര്യ തുടങ്ങിയ യുവതാരങ്ങളും ബാറ്റിംഗ് നിരയിലുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിനു ശേഷം ജൂൺ ഒമ്പതിനാണ് ത്രിരാഷ്ട്ര പരമ്പരയ്ക്കു തുടക്കമാകുന്നത്.
ശ്രീലങ്കയിലെ ദാംബുള്ളയിലാണ് മത്സരങ്ങൾ നടക്കുക. ഈ പരമ്പരയ്ക്കു ശേഷം ഇന്ത്യ എ ടീം അനൗദ്യോഗിക ടെസ്റ്റ് മത്സരവും കളിക്കുന്നുണ്ട്. ഇതിനുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും.
ഇന്ത്യ എ ടീം: തിലക് വർമ്മ (ക്യാപ്റ്റൻ), റിയാൻ പരാഗ് (വൈസ് ക്യാപ്റ്റൻ), പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവംശി, ആയുഷ് ബദോനി, നിഷാന്ത് സിന്ധു, ഹർഷ് ദുബെ, സൂര്യൻഷ് ഷെഡ്ഗെ, പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പര്‍), കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), വിപ്രാജ് നിഗം, യാഷ് താക്കൂർ, യുദ്ധ്വീർ സിംഗ്, അൻഷുൽ കംബോജ്, അർഷാദ് ഖാൻ.
National
ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ കേന്ദ്ര സർക്കാരിന് കത്തയച്ച് വിജയ്. ശ്രീലങ്കയിൽ തടവിലായ തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായിഅടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് കത്ത്.
ആറ് മത്സ്യത്തൊഴിലാളികളാണ് ശ്രീലങ്കയിൽ തടവിലുള്ളത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ആണ് ഇതുസംബന്ധിച്ച് വിജയ് കത്തയച്ചത്. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിലാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
അതേസമയം മുഖ്യമന്ത്രി വിജയ്യുടെ ഓഫീസിലെ നിയമനത്തിൽ വിവാദം ഉയര്‍ന്നു. വിജയ്യുടെ വിശ്വസ്തനായ ജ്യോത്സ്യനെ സർക്കാർ പദവിയിൽ നിയമിച്ചതിനെതിരെയാണ് കോൺഗ്രസും വിസികെയും രംഗത്തെത്തിയത്.
ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി തസ്തികയിലാണ് ജ്യോത്സ്യൻ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രി വിജയ് നിയമിച്ചത്. ശമ്പളവും മറ്റും പിന്നാലെ വ്യക്തമാക്കുമെന്നാണ് ഉത്തരവ്.
National
ന്യൂഡൽഹി: ഇറാൻ യുദ്ധക്കപ്പൽ ഐറിസ് ദേന അന്തര്‍വാഹിനി ആക്രമണത്തിൽ തകർത്ത സംഭവത്തിൽ ആദ്യ പ്രതികരണവുമായി ഇന്ത്യ. ശ്രീലങ്കൻ തീരത്തിനോട് ചേർന്ന് യുഎസിന്റെ ആണവ അന്തര്‍വാഹിനി ടോര്‍പിഡോ നടത്തിയ ആക്രമണത്തിലാണ് ഐറിസ് ദേന തകർന്നത്.
യുഎസ് ആക്രമണത്തിന് പിന്നാലെ ഇന്ത്യയും രക്ഷാപ്രവര്‍ത്തനത്തിന് നടപടി ആരംഭിച്ചിരുന്നതായാണ് നാവികസേന വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. ശ്രീലങ്കൻ നേവിയിൽ നിന്ന് വിവരം ലഭിച്ച ഉടനെ ഹെലികോപ്ടറുകളും കപ്പലുകളും അയച്ചിരുന്നുവെന്നും നാവികസേന അറിയിച്ചു.
എന്നാൽ ഇന്ത്യൻ കപ്പലുകൾ എത്തിയപ്പോഴേക്കും ശ്രീലങ്കൻ സേന രക്ഷാപ്രവർത്തനം നടത്തിയെന്നും ഇവർക്ക് വേണ്ട മറ്റു സഹായങ്ങൾ നൽകിയെന്നും നാവികസേന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറയുന്നു.
കൊച്ചിയിൽ നിന്ന് ഐഎൻഎസ് ഇഷ്ക് കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിലിന്റെ ഭാഗമായി സംഭവ സ്ഥലത്തെത്തിയിരുന്നു. മറ്റു നടപടികൾ പുരോഗമിക്കുകയാണെന്നും നാവികസേന വാർത്തക്കുറിപ്പിൽ കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനിയൻ യുദ്ധകപ്പൽ തകർന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുഎസ്. ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഇറാന്റെ മൗഡ്ജ് ക്ലാസ് യുദ്ധകപ്പൽ ഐറിസ് ദേനയാണ് തകർന്നത്.
യുഎസ് ആണവ അന്തർവാഹിനിയുടെ ആക്രമണത്തിലാണ് ഐറിസ് ദേന തകർന്നതെന്ന് അമേരിക്ക സ്ഥിരീകരിച്ചു. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആണ് കപ്പൽ ആക്രമണം സ്ഥിരീകരിച്ചത്. ഇറാനിയൻ നാവികസേനയിലെ പ്രധാനപ്പെട്ട യുദ്ധക്കപ്പലുകളിലൊന്നായിരിരുന്നു ഐറിസ് ദേന.
ബുധനാഴ്ച ശ്രീലങ്കയുടെ തെക്കൻ തീരത്ത് വച്ചാണ് 180 പേരടങ്ങുന്ന ഐറിസ് ദേനയ്ക്ക് നേരെ യുഎസ് ടോർപ്പിഡോ ആക്രമണം നടത്തിയത്. ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്നു കപ്പൽ.
1945ൽ രണ്ടാം ലോക മഹായുദ്ധം അവസാവിച്ച ശേഷം ആദ്യമായാണ് യുഎസ് ടോര്‍പ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പൽ തകർക്കുന്നത്. കപ്പൽ കടലിൽ മുങ്ങിയതായും 32 പേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ 32 നാവികരെ ശ്രീലങ്കൻ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയിരുന്നു. ശ്രീലങ്കയുടെ തെക്കുകിഴക്കൻ തുറമുഖമായ ഗാലെയിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ മുങ്ങിയത്. കപ്പലിൽ നിന്ന് അപായ സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് ശ്രീലങ്ക രക്ഷാപ്രവർത്തനത്തിനായി നാവികസേനയെ അയച്ചത്.
Kerala
കൊച്ചി: നിരോധിത സംഘടനയായ എല്‍ടിടിഇയുടെ പ്രവര്ത്തകന് ജാമ്യം അനുവദിച്ചു ഹൈക്കോടതി. ശ്രീലങ്കന്‍ സ്വദേശി സദ് കുനത്തിനാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഭീകരപ്രവര്‍ത്തനം നടത്തിയെന്ന എന്‍ഐഎ കേസില്‍ നാലു വര്‍ഷമായി വിചാരണ തടവുകാരനായിരുന്നു.
വിചാരണ അനന്തമായി നീളുന്നത് ഭരണഘടനാവിരുദ്ധമാണെന്നു വിലയിരുത്തിയാണ് ജസ്റ്റീസുമാരായ സുസൃത് അരവിന്ദ് ധര്‍മ്മാധികാരി, പി.വി. ബാലകൃഷ്ണന് എന്നിവരടങ്ങിയ ഡിവിഷന് ബഞ്ച് ജാമ്യം അനുവദിച്ചത്.
ജാമ്യാപേക്ഷ തള്ളിയ കൊച്ചിയിലെ പ്രത്യേക കോടതിയുടെ ഏപ്രില്‍ 22ലെ ഉത്തരവ് റദ്ദാക്കിയാണു കോടതി നടപടി. ചെന്നൈയില്‍ അഭയാര്‍ഥിയായി കഴിയുന്ന സദ് കുന എല്‍ടിടിഇ തലവന്‍ വി. പ്രഭാകരന്റെ സുരക്ഷാവിഭാഗത്തില്‍ അംഗമായിരുന്നു.
സംഘടനയെ സജീവമാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇതിനായി 300 കിലോ ഹെറോയിനും അഞ്ച് ടൈപ്പ് 56 റൈഫിളുകളും 1,000 റൗണ്ട് വെടിയുണ്ടകളും കടത്തിയതായും ലഹരിമരുന്ന് വില്പനയിലൂടെ ലഭിച്ച പണം ഹവാല വഴി വസ്തുവകകളില്‍ നിക്ഷേപിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.
2021 ഒക്ടോബര്‍ അഞ്ച് മുതല്‍ നാലുവര്‍ഷത്തിലേറെയായി പ്രതി തടവിലാണ്. കേസില്‍ 209 സാക്ഷികളും 446 രേഖകളുമുള്ളതിനാല് വിചാരണ 2027ല്‍ മാത്രമേ പൂര്‍ത്തിയാകൂവെന്ന് വിചാരണക്കോടതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വിചാരണയില്ലാതെ ഒരാളെ ദീര്‍ഘകാലം തടവില്‍ വയ്ക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന വേഗത്തിലുള്ള വിചാരണയെന്ന അവകാശത്തിന് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍ഐഎയ്ക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Sports
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന്. നിർണായകമായ മൂന്നാം മത്സരത്തിൽ 53 റൺസിന്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇതോടെ 2 -1 പരമ്പരയും അവർ സ്വന്തമാക്കി. സ്കോർ: ഇംഗ്ലണ്ട് 357/3 ശ്രീലങ്ക 304 (46.4).
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ജോ റൂട്ടും (111) ഹാരി ബ്രൂക്കും (66 ബോളിൽ 136) സെഞ്ചുറിയും ജേക്കബ് ബെഥേൽ (65) അർധ സെഞ്ചുറിയും നേടി. ഒമ്പതു സിക്സും പതിനൊന്ന് ഫോറും ഉൾപ്പെടുന്നതായിരുന്നു ബ്രൂക്കിന്റെ ഇന്നിംഗ്സ്.
മറുപടി ബാറ്റിംഗിൽ മികച്ച തുടക്കം ലങ്കയ്ക്ക് ലഭിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതാണ് അവർക്ക് തിരിച്ചടിയായത്. 121 റൺസ് നേടിയ പവൻ രത്നായകെയാണ് അവരുടെ ടോപ് സ്കോറർ. പതും നിസാങ്ക (50) അർധസെഞ്ചുറി നേടി.
ഇംഗ്ലണ്ടിനായി വിൽ ജാക്ക്സും ജാമി ഓവർട്ടണും ലിയാം ഡോസണും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ഹാരി ബ്രൂക്കിനെ കളിയിലെ താരമായും ജോ റൂട്ടിനെ പരമ്പരയുടെ താരമായും തെരഞ്ഞെടുത്തു.
Sports
ഇസ്ലാമാബാദ്: അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിൽ പാക്കിസ്ഥാൻ പാകിസ്ഥാന് പങ്കെടുക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം വെള്ളിയാഴ്ച ഉണ്ടാകും. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്വി പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫുമായി നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമായത്.
ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് നടക്കുന്നത്. ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ നിലവിലെ സാഹചര്യങ്ങൾ പാക് ആഭ്യന്തര മന്ത്രി കൂടിയായ മൊഹ്സിന്‍ നഖ്വി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. വരുന്ന വെള്ളിയാഴ്ചയോ അല്ലെങ്കിൽ അടുത്ത തിങ്കളാഴ്ചയോ പാകിസ്ഥാൻ ലോകകപ്പില്‍ കളിക്കുന്ന കാര്യത്തിൽ സർക്കാർ അന്തിമ ഉത്തരവിറക്കും.
ടൂർണമെന്റിൽ പങ്കെടുക്കുന്നതും ഇന്ത്യയുമായുള്ള മത്സരം കളിക്കുന്നതും പൂർണമായും സർക്കാരിന്റെ അനുമതിക്ക് വിധേയമായിരിക്കുമെന്ന് നഖ്വി വ്യക്തമാക്കി. ഫെബ്രുവരി 15-ന് കൊളംബോയിലാണ് ഇന്ത്യ-പാകിസ്ഥാന് മത്സരം നടക്കേണ്ടത്.
Sports
ദുബായി: അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് സെമിഫൈനലിൽ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോർ. വെറ്റ് ഔട്ട്ഫീൽഡിനെ തുടർന്ന് 20 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 138 റൺസാണ് ശ്രീലങ്ക എടുത്തത്.
42 റൺസെടുത്ത ചമിക ഹീനടിഗാലയാണ് ശ്രീലങ്കയുടെ ടോപ്സ്കോറർ. നായകൻ വിമത് ദിൻസാര 32 റൺസും സെത്മിക സെനെവിരത്നെ 30 റൺസുമെടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി ഹെനിൽ പട്ടേലും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതമെടുത്തു. കിഷൻ കുമാർ സിംഗും ദീപേഷ് ദേവേന്ദ്രനും ഖിലാൻ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മുംബൈ:അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന്റെ മത്സരക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുംബൈയിൽ നടന്ന ചടങ്ങിലാണ് മത്സരക്രമം പ്രഖ്യാപിച്ചത്.
ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ടുവരെയായിരിക്കും ലോകകപ്പ് നടക്കുക. ഫെബ്രുവരി ഏഴിന് കൊളംബോയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ നെതർലൻഡ്സിനെ നേരിടും.
അന്ന് തന്നെ മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ അമേരിക്കയെ നേരിടും. ഫെബ്രുവരി 12ന് ഡല്‍ഹിയില്‍ നമീബിയയ്ക്കെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.
ഫെബ്രുവരി 15ന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാന് പോരാട്ടം. ഇന്ത്യയില്‍ കളിക്കില്ലെന്ന പാക് നിലപാടിനെ തുടര്‍ന്ന് പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം കൊളംബോയിലും കാന്ഡിയിലുമായിരിക്കും നടക്കുക.
ഫെബ്രുവരി 18ന് നെതർലൻഡ്സിനെതിരെ അഹമ്മദാബാദിലാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം. 2024ലെ ടി20 ലോകകപ്പ് മാതൃകയില്‍ അഞ്ച് ടീമുകളെ നാലു ഗ്രൂപ്പുകളായിട്ടാണ് ടൂര്‍ണമെന്റ്. ഓരോ ഗ്രൂപ്പിലും മൂന്നിലെത്തുന്ന രണ്ട് ടീമുകള്‍ സൂപ്പര്‍ എട്ടിലേക്ക് മുന്നിലേറും.
മാർച്ച് എട്ടിന് അഹമ്മദാബാദിലാണ് ഫൈനൽ. എന്നാൽ പാക്കിസ്ഥാൻ ഫൈനലിലെത്തിയാൽ കൊളംബോ ആയിരിക്കും വേദി.
Sports
റാവൽപിണ്ഡി: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്ക് 300 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 299 റൺസ് എടുക്കുകയായിരുന്നു.
സെഞ്ചുറി നേടിയ സൽമാൻ ആഖയുടെയും അർധ സെഞ്ചുറി നേടിയ ഹുസെയ്ൻ താലത്തിന്റെയും മികവിലാണ് പാക്കിസ്ഥാൻ മികച്ച സ്കോർ പടുത്തുയർത്തിയത്. സൽമാൻ ആഖ 105 റൺസാണ് എടുത്തത്. ഹുസെയ്ൻ താലത്ത് 62 റൺസ് സ്കോർ ചെയ്തു.
മുഹമ്മദ് നവാസ് 36 റൺസും ഫഖർ സമാൻ 32 റൺസും എടുത്തു. ശ്രീലങ്കയ്ക്ക് വേണ്ടി വനിന്ദപ ഹസരങ്ക മൂന്ന് വിക്കറ്റെടുത്തു. അസിത ഫെർണാണ്ടോയും മഹീഷ് തീക്ഷണയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
International
കൊളംബോ: ശ്രീലങ്ക മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ. 2023ൽ ഭാര്യയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ നടത്തിയ ലണ്ടൻ യാത്രയ്ക്ക് പൊതുപണം ദുരുപയോഗം ചെയ്തെന്ന് കേസിലാണ് അറസ്റ്റ്
അഴിമതി കേസിൽ സിഐഡിയാണ് റനിൽ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ വൈകാതെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് സിഐഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
2022 മുതൽ 2024 വരെ ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റായിയിരുന്നു റനിൽ വിക്രമസിംഗെ. അതേസമയം, ഭാര്യയുടെ ബിരുദദാന ചടങ്ങിലേക്ക് വിക്രമസിംഗെയെയും ക്ഷണിച്ചുള്ള യുകെ സർവകലാശാലയുടെ ക്ഷണക്കത്ത് യുഎൻപി പാർട്ടി പുറത്തുവിട്ടു.
Movies
നടൻ മോഹൻലാലിന് ശ്രീലങ്കൻ പാർലമെന്റിൽ ഊഷ്മള വരവേൽപ്പ്. കഴിഞ്ഞ ദിവസമാണ് താരം ശ്രീലങ്കൻ പാർലമെന്റിൽ അതിഥിയായി എത്തിയത്. സഭ നടക്കുന്നതിനിടെ ശ്രീലങ്കൻ ഡെപ്യൂട്ടി സ്പീക്കറായ ഡോ. റിസ്വി സാലിഹ് മോഹൻലാലിനെ സ്വാഗതം ചെയ്തു.
‘ഇന്ത്യയിൽ നിന്നുള്ള പ്രഗൽഭ നടനും സംവിധായകനുമായ പദ്മശ്രീ പദ്മഭൂഷൺ ഡോ.മോഹൻലാൽ വിശ്വനാഥൻ ശ്രീലങ്കൻ പാർലമെന്റിൽ എത്തിയിട്ടുണ്ട്. ആശംസകൾ അറിയിക്കുന്നതിനൊപ്പം ശ്രീലങ്കയിലേക്ക് അദ്ദേഹത്തെ സ്വാഗതവും ചെയ്യുകയാണ്,’ എന്ന ആമുഖത്തോടെയാണ് ഡെപ്യൂട്ടി സ്പീക്കർ താരത്തെ സ്വാഗതം ചെയ്യുന്നത്.
നിറഞ്ഞ കൈയടികളോടെയാണ് മോഹൻലാലിനെ പാർലമെന്റ് വരവേറ്റത്. ഗ്യാലറിയിൽ എഴുന്നേറ്റ് നിന്ന് സഭയിലെ അംഗങ്ങളെ കൈകൂപ്പി വണങ്ങിയാണ് ശ്രീലങ്കൻ സ്നേഹാദരങ്ങളെ മോഹൻലാൽ സ്വീകരിച്ചത്.
മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിനായാണ് മോഹൻലാൽ ശ്രീലങ്കയിലെത്തിയത്. ഒരിടവേളയ്ക്കു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന് ഷൂട്ട് ഇപ്പോൾ ശ്രീലങ്കയിൽ പുരോഗമിക്കുകയാണ്.
അതിനിടയിലാണ് മോഹൻലാൽ ശ്രീലങ്കൻ പാർലമെന്റിൽ അതിഥിയായെത്തിയ വിവരം ശ്രീലങ്കൻ മാധ്യമങ്ങൾ പുറത്തുവിട്ടത്.
മോഹൻലാൽ–ജീത്തു ജോസഫ് ചിത്രം ദൃശ്യം ശ്രീലങ്കയിലും റീമെയ്ക്ക് ചെയ്തിരുന്നു. 2017ൽ സിംഹള ഭാഷയിൽ ‘ധർമ യുദ്ധ’ എന്ന പേരിലിറങ്ങിയ ചിത്രം ശ്രീലങ്കയിലും വലിയ ഹിറ്റായിരുന്നു.