National
ഹൈദരാബാദ്: മദ്യലഹരിയിൽ സ്റ്റാന്‍ഡിൽ കിടന്ന ബസുമായി കടന്നുകളഞ്ഞ യുവാവ് പിടിയിൽ. പാലകുർത്തി മണ്ഡലിലെ ചെന്നൂര്‍ സ്വദേശി ജിട്ടബോയിന വെങ്കണ്ണയാണ് പോലീസിന്റെ പിടിയിലായത്. ജങ്കാവ് ബസ് സ്റ്റാൻഡിൽ നിന്ന് ആർടിസി ബസ് ആണ് മോഷ്ടിച്ച് 21 കിലോമീറ്ററോളം ഇയാൾ ഓടിച്ചത്. ഒടുവിൽ ടോൾ പ്ലാസയിൽ ഇടിച്ചാണ് വാഹനം നിർത്തിയത്.
മദ്യലഹരിയിലായിരുന്ന വെങ്കണ്ണ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ആർടിസി ബസുമായി കടന്നുകളയുകയായിരുന്നു. ഡ്രൈവർ ബസിന്റെ താക്കോൽ ബസിനുള്ളിൽ തന്നെ മറന്നുവച്ച് പോയിരുന്നുവന്ന് പോലീസ് പറഞ്ഞു. ആ സാഹചര്യത്തിലാണ് ഇയാൾ ബസുമായി കടന്നുകളഞ്ഞത്.
ബസുമായി പ്രതി സൂര്യപേട്ട് ഭാഗത്തേയ്ക്ക് ആണ് സഞ്ചരിച്ചത്. ഏകദേശം 21 കിലോമീറ്റർ സഞ്ചരിച്ച ശേഷം വാഹനം ദേവരുപ്പള മണ്ഡലിലെ സിംഗരാജുപള്ളി ടോൾ ഗേറ്റിൽ എത്തുകയും, അവിടെയുള്ള സിമന്റ് ബ്ലോക്കിൽ ഇടിച്ച് നിൽക്കുകയുമായിരുന്നു. സംഭവത്തിൽ സംശയം തോന്നിയ ടോൾ ഗേറ്റ് ജീവനക്കാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
National
ബംഗളൂരു: കർണാടകയിലെ അനേകലിൽ സ്കൂളിൽനിന്ന് 30 രൂപ മോഷ്ടിച്ചെന്ന അധ്യാപകരുടെ ആരോപണത്തിൽ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. പെൺകുട്ടി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
മോഷണത്തിൽ തനിക്കെതിരേ തെറ്റായ ആരോപണമുന്നയിച്ചതും അധ്യാപകർ അപമാനിച്ചതുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറിപ്പിൽ പറയുന്നത്. സ്കൂളിൽനിന്ന് ഒരിക്കൽ 20 രൂപയും 10 രൂപയും മോഷണംപോയ സംഭവമുണ്ടായി. ഇതിൽ അധ്യാപകർ തനിക്കെതിരേയാണ് ആരോപണമുന്നയിച്ചത്. അധ്യാപകർ തന്നെ വഴക്ക് പറഞ്ഞു. അധ്യാപകരുടെ അപമാനം താങ്ങാനാകാതെയാണ് താൻ ജീവനൊടുക്കുന്നതെന്നും പെൺകുട്ടിയുടെ കുറിപ്പിലുണ്ട്.
തനിക്ക് ഇനി ജീവിക്കാൻ അർഹതയില്ല. അമ്മയും സഹോദരങ്ങളും ക്ഷമിക്കണം. തന്റെ മരണത്തിൽ അമ്മയെ ആരും ഉത്തരവാദിയാക്കരുത്. ഇത് തന്റെ സ്വന്തം തീരുമാനമാണെന്നും വിദ്യാർഥിനി എഴുതിയതെന്ന് കരുതുന്ന കുറിപ്പിൽ പറയുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ വ്യവസായ നിർമാണ സ്ഥലത്തുനിന്ന് ഒരു ലക്ഷത്തിലേറെ രൂപയുടെ ചെമ്പ് കേബിളുകൾ മോഷ്ടിച്ച മൂന്ന് യുവതികൾ അറസ്റ്റിൽ. പവർ ഹൗസ് നിർമാണം നടക്കുന്ന സ്ഥലത്താണ് മോഷണം നടന്നത്.
നിർമാണ സ്ഥലത്ത് നിർത്തിയിട്ടിരുന്ന കണ്ടെയ്നറിന്റെ പൂട്ട് തകർത്താണ് പ്രതികൾ ചെമ്പ് കേബിളുകൾ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. 1,08,784 രൂപയുടെ മൾട്ടി സ്ട്രാൻഡ് ചെമ്പ് കേബിളുകളാണ് മോഷണം പോയത്.
ഏകദേശം 120 സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ താനെയിലെ ഭീവണ്ടി പ്രദേശത്തുനിന്നാണ് 21നും 32നും ഇടയിൽ പ്രായമുള്ള മൂന്ന് സ്ത്രീകളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. മോഷ്ടിച്ച ചെമ്പ് കേബിളുകളും മറ്റ് വസ്തുക്കളും പോലീസ് കണ്ടെടുത്തു.
National
ബംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി പിടിയിൽ. മുൻ സൈനികൻ സന്ദീപ് മഞ്ചാരഗിനെയാണ് ഭാര്യ സുമ ആൺ സുഹൃത്തിന്റെയും ആശുപത്രി ജീവനക്കാരന്റെയും സഹായത്തോടെ കൊലപ്പെടുത്തിയത്. സന്ദീപ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
ഹുക്കേരിയിൽ നിന്ന് മടങ്ങവേ സന്ദീപിന് വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു. സന്ദീപിന് നിസാര പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ സുമയും അവരുടെ സുഹൃത്ത് ദോംബാറും ചേർന്ന് സന്ദീപിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
ഗാട്ടപ്രഭയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്ദീപിന്, ഡിസ്ചാർജ് ചെയ്യുന്നതിന് തൊട്ടുമുൻപ് അവിടത്തെ ജീവനക്കാരനെ സ്വാധീനിച്ച് സുമയും ദോംബാറും വിഷം നൽകിയെന്നാണ് പോലീസ് കണ്ടെത്തിയത്. വീട്ടിലെത്തി വൈകാതെ സന്ദീപ് മരിച്ചു. ഇത് ഹൃദയാഘാതത്തെ തുടർന്നാണെന്നാണ് സുമ എല്ലാവരെയും വിശ്വസിപ്പിച്ചത്. സംസ്കാരവും നടത്തി.
എന്നാൽ സന്ദീപിന്റെ മരണത്തിൽ സംശയം തോന്നിയ ചിലർ പോലീസിൽ വിവരമറിയിച്ചതോടെയാണ് വിശദമായ അന്വേഷണം നടന്നത്. റീ പോസ്റ്റ്മോർട്ടത്തിൽ വിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തി. ഇതോടെയാണ് ഭാര്യയിലേക്ക് സംശയം നീണ്ടത്. ആശുപത്രി ജീവനക്കാരനെ ചോദ്യം ചെയ്തതോടെ ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.
തുടർന്ന് സുമ, ദോംബാർ, ആശുപത്രി ജീവനക്കാരൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്റെ മരണ ശേഷം സംശയം ഉണ്ടാവാതിരിക്കാൻ ബുദ്ധിപരമായാണ് സുമ നീങ്ങിയിരുന്നത്. സന്ദീപിന്റെ പേരിലുള്ള രണ്ട് കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി.
National
മുംബൈ: നാഗ്പുരിൽ കാമുകിമാർക്ക് ഐഫോൺ സമ്മാനിക്കാൻ വിലപിടിപ്പുള്ള ഡിസൈനർ ടാപ്പുകൾ മോഷ്ടിച്ച് യുവാക്കൾ. 6.5 ലക്ഷം രൂപ വിലമതിക്കുന്ന ടാപ്പുകളാണ് മോഷ്ടിച്ചത്. തുടർന്ന് 20,000 രൂപയ്ക്ക് ഇവര്‍ പ്രദേശത്തെ ആക്രി വ്യാപാരിക്ക് വിറ്റു.
കാമുകിമാര്‍ക്ക് ഐഫോണുകള്‍ സമ്മാനമായി നല്‍കണമെന്ന ഏറെനാള്‍ നീണ്ട ആഗ്രഹത്തിനൊടുവിലാണ് ആണ്‍കുട്ടികള്‍ വെയര്‍ഹൗസ് കേന്ദ്രീകരിച്ച് വന്‍ കൊള്ള നടത്തുകയും വിലകൂടിയ സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ മോഷ്ടിക്കുകയും ചെയ്തത്.
രാഹുല്‍ സെറാമിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന വെയര്‍ഹൗസിന്റെ ഉടമ രാഹുല്‍ ജയ്ചന്ദ് ബത്ര പോലീസില്‍ പരാതി നല്‍കിയതോടെയാണ് മോഷണം വിവരം പുറത്തറിയുന്നത്.
മേയ് 27, 28 തീയതികളില്‍ രാത്രി കള്ളന്മാര് വെയര്‍ഹൗസിന്റെ മേല്‍ക്കൂരയിലെ ടിന് ഷീറ്റുകള്‍ ഇളക്കിമാറ്റി ഉള്ളില്‍ കടന്നെന്നും അവിടെ നിന്ന് 6.5 ലക്ഷം രൂപ വിലവരുന്ന ലക്ഷ്വറി സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രത്യേക അന്വേഷണസംഘം രൂപികരിച്ചു. സംഭവസ്ഥലത്തെയും പരിസരപ്രദേശങ്ങളിലെയും 35ഓളം സിസിടിവി കാമറകള്‍ പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. നാട്ടുകാരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കെണിയൊരുക്കി പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പിടിയിലായ മൂന്ന് പേരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കാമുകിമാര്‍ക്ക് ഐ ഫോണുകള്‍ വാങ്ങി നല്‍കാനാണ് മോഷണം നടത്തിയതെന്ന് ആണ്‍കുട്ടികള്‍ സമ്മതിച്ചു.
ലക്ഷങ്ങള്‍ വിലവരുന്ന ഈ ലക്ഷ്വറി ഡിസൈനര്‍ ടാപ്പുകള്‍ വെറും 20,000 രൂപയ്ക്കാണ് വിറ്റതെന്നും കുട്ടികള്‍ വെളിപ്പെടുത്തി. വെറും പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടാനായെന്ന് കലാംന സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍ പറഞ്ഞു.
ലക്ഷങ്ങള്‍ വിലമതിക്കുന്ന ലക്ഷ്വറി സാനിറ്ററി സാധനങ്ങള്‍ വീണ്ടെടുത്തിട്ടുണ്ടെന്നും തുടര്‍ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
National
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കറൻസി ചെസ്റ്റിൽ നിന്ന് 8.7 കോടി രൂപ മോഷ്ടിച്ച് കടത്തിയ പൊതുമേഖലാ ബാങ്ക് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ, ബാങ്ക് ഓഫ് ബറോഡയിലെ ജീവനക്കാരനായ ഹർസിദ്ധ കഡിയാറയാണ് പിടിയിലായത്.
ആർബിഐയിൽ നിന്ന് മോഷ്ടിച്ച പണം പ്രതി സ്വത്തുവകകളിലേക്കും ക്രിപ്റ്റോ കറൻസിയിലേക്കും മാറ്റി. പുതിയ നോട്ടുകൾ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ആർബിഐയുടെ സുരക്ഷിത സംഭരണ സംവിധാനമാണ് ചെസ്റ്റ്.
ജനുവരി 13 നാണ് ഇയാൾ പണം കടത്തിയത്. പണം കടത്താൻ അന്ന് ഹർസിദ്ധക്കൊപ്പം രണ്ട് കരാർ തൊഴിലാളികളും ഉണ്ടായിരുന്നു. പണം മോഷ്ടിച്ചത് പിടിക്കപ്പെടാതിരിക്കാൻ മെയ് 20 വരെ ഇയാൾ ജോലിക്കെത്തി. പിന്നീട് ദീർഘകാല അവധിയെടുക്കുകയായിരുന്നു. ഓഡിറ്റിനായി അധികൃതർ എത്തിയപ്പോഴാണ് പണം നഷ്ടമായെന്ന വിവരമറിയുന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ ഹർസിദ്ധയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.
ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം. പ്രതി മെയ് 27 വരെ പോലീസ് കസ്റ്റഡിയിൽ തുടരും.
National
ഹൈദരാബാദ്: തെലുങ്കാനയിലെ ഖമ്മം ജില്ലയിൽ ഇന്‍ഷ്വറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് കസ്റ്റഡിയിൽ. ഇലക്ട്രിക്കൽ കോൺട്രാക്ടർ ശിവാജിയാണ് ഭാര്യ ഗുഗുലോത് മീനാക്ഷി (28) യെ കൊലപ്പെടുത്തിയത്.
ആദ്യം ആത്മഹത്യയെന്ന് കരുതിയ സംഭവത്തിൽ, ഗുഗുലോതിന്റെ കുടുംബം ശിവാജിക്കെതിരെ പോലീസിൽ പരാതി നൽക്കുകയായിരുന്നു. ഇതേ തുടർന്ന് ശിവാജിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇയാൾക്ക് 80 ലക്ഷത്തോളം രൂപയുടെ ഭവനവായ്പ ഉൾപ്പെടെ കടുത്ത സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഗുഗുലോതിന്റെ പേരിൽ ഒരു കോടി രൂപയുടെ ഇൻഷ്വറൻസ് പോളിസി ഉണ്ടായിരുന്നുവെന്നും യുവതി മരിച്ചാൽ കടമെല്ലാം തീരുമെന്നും പറഞ്ഞ് ഇയാൾ സ്ഥിരം ഭീഷണിപ്പെടുത്തുമായിരുന്നു.
14 വർഷം മുന്‍പ് വിവാഹിതരായ ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്. ഗാർഹിക പീഡനത്തിനും ദൂരുഹ മരണത്തിനും നിലവിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
National
ചെന്നൈ: വൈദ്യുതി ബോർഡ് ജീവനക്കാരനെന്ന വ്യാജേന ഹെൽമെറ്റ് ധരിച്ചെത്തി വീടുകളിൽ മോഷണം നടത്തിയ യുവാവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. തിരുവള്ളൂർ ജില്ലയിലെ പൊന്നാരിക്ക് സമീപമാണ് സംഭവം.
ബൈക്കിലെത്തിയ പ്രതി വൈദ്യുതി ബോർഡ് ജീവനക്കാരനെന്ന് പരിചയപ്പെടുത്തി പരിശോധനയ്ക്കെന്ന വ്യാജേനയാണ് ഇയാൾ വീടുകൾക്കുള്ളിൽ കയറിയിരുന്നത്. തുടർന്ന് മുറിക്കുള്ളിലെ എസികൾ പരിശോധിക്കണമെന്ന് ആവശ്യപ്പെടും. വീട്ടുകാരുടെ ശ്രദ്ധമാറുന്ന നിമിഷത്തിൽ മൊബൈൽ ഫോണുകളും പണവും കവർന്ന് കടന്നുകളയുകയാണ് ഇയാളുടെ രീതി.
നാല് വീടുകളിൽ ഇയാൾ മോഷണം നടത്തിയതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രദേശവാസികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയുമാണ്.
നന്പർ പ്ലേറ്റില്ലാത്ത വാഹനമാണ് പ്രതി ഉപയോഗിച്ചിരുന്നതെന്നും തിരിച്ചറിയാതിരിക്കാൻ ഇയാൾ എപ്പോഴും ഹെൽമെറ്റ് ധരിച്ചിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.
National
ഇൻഡോർ: അന്വേഷണത്തിന്റെ പേരിൽ വ്യവസായിയുടെ വീട്ടിൽ അതിക്രമിച്ച് കയറി 30 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച അഞ്ച് പോലീസുകാരെ സസ്പെൻഡ് ചെയ്തു.
മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. വ്യവസായിയായ ഗൗരവ് ജെയിൻ എന്നയാളുടെ വീട്ടിലാണ് പോലീസുകാർ മോഷണം നടത്തിയത്. ഏപ്രിൽ ഒന്നിന് രാത്രിയാണ് സംഭവം.
റിട്ട. എസിപി രാകേഷ് ഗുപ്തയുമായുള്ള സാമ്പത്തിക തർക്കത്തിൽ ഗൗരവ് ജെയിൻ ഉൾപ്പെട്ട ഒരു ചെക്ക് ബൗൺസ് കേസ് നില നിന്നിരുന്നു. ഈ കേസിൽ വാറണ്ട് നടപ്പിലാക്കാനാണ് പോലീസ് വ്യവസായിയുടെ വീട്ടിലെത്തിയത്.
വീട്ടിൽ അതിക്രമിച്ച് കയറിയ പോലീസുകാർ വീട്ടുകാരോട് മോശമായി പെരുമാറിയെന്നാണ് പരാതി. പോലീസുകാർ വാതിൽ തകർത്ത് ബലപ്രയോഗത്തിലൂടെ വീട്ടിൽ കയറിയെന്നാണ് വ്യവസായിയുടെ പരാതിയിൽ പറയുന്നത്.
പിന്നീട് അന്വേഷണത്തിന്റെ പേരിൽ വീടാകെ പരിശോധന നടത്തി. ഇതിനിടയിൽ വീട്ടിൽ നിന്നും 30 പവനോളം വരുന്ന സ്വർണാഭരണങ്ങൾ ഇവർ കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു. പരാതി ലഭിച്ചതോടെ പോലീസുകാരെ സസ്പെൻഡ് ചെയ്തതായും ഇവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കുമാർ പ്രതീക് പ്രതികരിച്ചു.
കേസ് നിലവിൽ വിജയനഗർ എസിപി അന്വേഷിക്കുന്നുണ്ടെന്നും, വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ലക്നോ: ഉത്തർപ്രദേശിലെ ഹാപൂരിൽ മോഷണം നടത്തിയെന്നാരോപിച്ച് ഏഴ് വയസുകാരനെ അഞ്ച് മണിക്കൂർ ഡീപ് ഫ്രീസറിൽ പൂട്ടിയിട്ടു. സംഭവത്തിൽ കാർ വർക്ക്ഷോപ്പ് ഉടമ മുഹമ്മദ് ആസാദിനെ അറസ്റ്റ് ചെയ്തു.
കുട്ടി വർക്ക്ഷോപ്പിൽ നിന്നു മോഷണം നടത്തിയെന്ന് സംശയിച്ചാണ് ഫ്രീസറിനുള്ളിൽ പൂട്ടിയിട്ടത്. പിന്നീട് സമീപവാസികൾ ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്തിയപ്പോൾ ഭയന്ന് നിലവിളിക്കുന്നുണ്ടായിരുന്നു.
സംഭവത്തിൽ സ്വമേധയ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അയച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ രത്തന്‍പുരിൽ പലചരക്ക് കടയില്‍ നിന്ന് മിഠായി പാക്കറ്റ് മോഷ്ടിച്ചതിന് 12 വയസുകാരിയെ പിതാവ് അടിച്ചുകൊന്നു. സംഭവത്തിൽ പുഷ്പേന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തതു.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാവ് ആരതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. മകള്‍ കടയില്‍ നിന്ന് ഒരു പാക്കറ്റ് മിഠായി മോഷ്ടിച്ചുവെന്ന് കടയുടമ പുഷ്പേന്ദ്രയോട് പറഞ്ഞിരുന്നു. തുടർന്ന് കോപാകുലനായ ഇയാൾ മകളെ വടികൊണ്ടടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരതി പോലീസിനോട് പറഞ്ഞു.
കുട്ടിയെ തല്ലാൻ ഉപയോഗിച്ച വടി കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
Kerala
ഭോപ്പാൽ: മധ്യപ്രദേശിലെ ശിവപുരിയിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ അതിക്രമിച്ച് കയറി എൽപിജി സിലിണ്ടർ ഉൾപ്പടെയുള്ള വസ്തുക്കൾ മോഷ്ടിച്ച് കള്ളൻ. വാർഡ് നമ്പർ 10 ലെ കൃഷ്ണപുരം കോളനിയിലെ നീതു രജാവത്തിന്റെ വസതിയിലാണ് നടന്നത്.
സ്ഥലത്ത് ഇല്ലാതിരുന്ന രജാവത് വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. ഗ്യാസ് സിലിണ്ടറിനൊപ്പം സ്വർണം, വെള്ളി, പണം, പ്രധാന രേഖകൾ എന്നിവയും നഷ്ടപ്പെട്ടു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീട്ടിൽ അതിക്രമിച്ചു കയറിയയാൾ ഗ്യാസ് സിലിണ്ടർ തോളിൽ ചുമന്ന് വീട്ടിൽ നിന്നും പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കോട്വാലി പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Viral
വീസ്ബാഡൻ: തന്റെ പ്രണയിനിയെ സ്കൂളിലെത്തിക്കാൻ ഒരു കൗമാരക്കാരൻ നടത്തിയ അതിസാഹസം ഒരു നാടിനെത്തന്നെ മുൾമുനയിലാക്കി. പതിനാലുകാരിയായ കാമുകി ബസ് കാത്തുനിന്നു കയറി വിഷമിക്കേണ്ടെന്നു കരുതിയാകും അവളെ സ്കൂളിലെത്തിക്കാൻ ഒരു ബസ് തന്നെ പയ്യൻ കൊണ്ടുവന്നു. കാമുകൻ കൊണ്ടുവന്ന ബസിൽ അവൾ കയറി.
പിന്നെ ഒരു പറക്കലായിരുന്നു വീസ്ബാഡനിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള കാൾസ്റൂഹെയിലേക്ക്. തിരക്കേറിയ റോഡിലൂടെ ബസുമായി ഇരുവരും പോയത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. മയിൻസ് സ്വദേശിയായ പതിനഞ്ചുകാരനായിരുന്നു കഥയിലെ നായകൻ.
വെള്ളിയാഴ്ച പുലർച്ചെ വീസ്ബാഡനിലെ ഒരു ട്രാൻസ്പോർട്ട് കമ്പനിയുടെ ഡിപ്പോയിൽനിന്നാണ് ബസ് മോഷ്ടിക്കപ്പെട്ടത്. ഇന്ധനം പൂർണമായും നിറച്ചിരുന്ന ബസ് കാണാതായത് രാവിലെ ആറോടെയാണ് കമ്പനി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
എന്നാൽ, പതിവായി എത്തുന്ന ഡ്രൈവർമാരിൽ ആരെങ്കിലും മാറി കൊണ്ടുപോയതാകാമെന്ന നിഗമനത്തിലായിരുന്ന അധികൃതർ. എന്നാൽ, ഉച്ചയായിട്ടും ബസിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെ വന്നതോടെ പന്തുകേടു തോന്നിയ അധികൃതർ പോലീസിനെ അറിയിച്ചു. അപ്പോഴേക്കും കാൾസ്റൂഹെ പോലീസ് പട്രോളിംഗ് സംഘം ബസ് കണ്ടെത്തിയിരുന്നതായി ഡോയ്ഷെ വെല്ലെ റിപ്പോർട്ട് ചെയ്തു.
ബലപ്രയോഗം കൂടാതെ വാതിൽ തുറന്ന കുട്ടി, ഒരു മാസ്റ്റർ കീ ഉപയോഗിച്ചാണ് വണ്ടി സ്റ്റാർട്ട് ചെയ്തതെന്നു പറയുന്നു. 14 വയസുകാരിയായ കാമുകിയെ കാൾസ്റൂഹെയിലുള്ള സ്കൂളിൽ എത്തിക്കുന്നതിനൊപ്പം കാമുകിക്കൊരു സർപ്രൈസ് കൊടുക്കുക എന്ന ലക്ഷ്യവും പയ്യനുണ്ടായിരുന്നു.
പെൺകുട്ടി യാത്രയിലുടനീളം ഒപ്പമുണ്ടായിരുന്നെന്നും 150 കിലോമീറ്ററോളമാണ് കുട്ടി ബസ് ഓടിച്ചെത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ബസ് കേടുപാടുകൾ കൂടാതെ അധികൃതർക്കു കൈമാറി. ലൈസൻസില്ലാതെ വണ്ടിയോടിച്ചതിനും മോഷണത്തിനും കൗമാരക്കാരനെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടിയെ പിന്നീടു രക്ഷിതാക്കൾക്കു വിട്ടുനൽകി.
Kerala
തൃശൂര്‍: സ്പാ നടത്തിപ്പുകാരിയെ വീടുകയറി ആക്രമിച്ച് യുവതി. തൃശൂർ കണിമംഗലത്തുള്ള സ്പാ നടത്തിപ്പുകാരിയുടെ വീടുകയറി ആക്രമിച്ചാണ് ഫോണുകളും പണവും സ്വര്‍ണവും സംഘം അപഹരിച്ചത്.
ആക്രമത്തിന് നേതൃത്വം നൽകിയ യുവതി ഈ സ്പായിൽ ജോലി ചെയ്തിരുന്നു. തന്റെ സ്വകാര്യവീഡിയോ സ്പാ നടത്തിപ്പുകാരിയുടെ പക്കൽ ഉണ്ടെന്ന് അറിഞ്ഞായിരുന്നു അക്രമം. ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം.
സ്വകാര്യവീഡിയോകള്‍ കൈക്കലാക്കാന്‍ നടത്തിയ ശ്രമം പാളിയതോടെ വീട്ടുകാരിയെ ആക്രമിച്ച് സ്വര്‍ണവുമായി കടന്നു. പുലർച്ചെ തന്നെ എട്ടംഗസംഘത്തെ പോലീസ് പിടികൂടി.
കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറില്‍ എത്തിയ മൂന്നു യുവതികളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍മാരും രണ്ട് പുരുഷന്മാരും അടങ്ങുന്ന സംഘം ബംഗുളൂരു, കോയമ്പത്തൂര്‍ സ്വദേശികളാണ്.
ഒരു മാസം മുമ്പാണ് യുവതി സ്പായില്‍ ജോലി ചെയ്തിരുന്നത്. ബംഗുളൂരു സ്വദേശിയാണിവര്‍. ജോലിയില്‍ നിന്ന് പോയതിനുശേഷമാണ് തന്റെ സ്വകാര്യ വീഡിയോകള്‍ സ്പാ നടത്തിപ്പുകാരിയുടെ കൈയിലുണ്ടെന്ന് ഇവര്‍ അറിഞ്ഞത്.
തുടര്‍ന്നാണ് ബന്ധുക്കളും സുഹൃത്തുക്കളുമായ സംഘത്തെക്കൂട്ടി തൃശൂരെത്തി അക്രമം നടത്തിയത്. മൊബൈല്‍ ഫോണും 20000 രൂപയും സ്വര്‍ണാഭരണവും തട്ടിയെടുത്തു. പട്ടിക്കാട് നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Kerala
കൊച്ചി: ആലുവയില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസുകളുടെ കോപ്പര്‍ കേബിളുകള്‍ മോഷണം പോയി. ആലുവ അദ്വൈത ആശ്രമത്തിന് എതിര്‍വശത്തുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എട്ടു ബസുകളിലാണ് മോഷണം നടന്നത്.
ട്രിപ്പ് കഴിഞ്ഞ ശേഷം പാര്‍ക്ക് ചെയ്തിരുന്ന ബസുകളുടെ ബാറ്ററിയില്‍നിന്ന് എന്‍ജിനിലേക്ക് പോകുന്ന കോപ്പര്‍ കേബിളുകളാണ് മോഷണം പോയത്. കേബിളുകള്‍ അറുത്തു മുറിച്ച നിലയിലാണ്. സ്കൂളിലേക്കുള്ള ട്രിപ്പ് തുടങ്ങാനായി ഡ്രൈവര്‍മാര്‍ എത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്.
ബസുകള്‍ സ്റ്റാര്‍ട്ട് ആകാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോപ്പര്‍ കേബിളുകള്‍ മുറിച്ചു മാറ്റിയ നിലയില്‍ കണ്ടെത്തിയത്. ഇതോടെ ബസുകളുടെ ട്രിപ്പ് മുടങ്ങി. ഒരു സംഘമാണ് മോഷണത്തിനു പിന്നില്‍ എന്നാണ് പോലീസ് നിഗമനം.
ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഒരാഴ്ച മുമ്പ് ഇത്തരത്തില്‍ നാലു ബസുകളില്‍ മോഷണം നടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മൂവാറ്റുപുഴ പിഴക്കാപള്ളിയിലും പരിസര പ്രദേശങ്ങളിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു.
National
കാൺപുർ: മൊമോസിനോടുള്ള ആസക്തി മൂലം സ്വന്തം വീട്ടിൽ നിന്ന് ലക്ഷങ്ങൾ വിലയുള്ള ആഭരങ്ങൾ കവർന്ന് കൗമാരക്കാരൻ. ഉത്തർപ്രദേശിലാണ് സംഭവം.
മൊമോസ് കഴിക്കുന്നതിനായി ഓരോ തവണയും വീട്ടുകാരറിയാതെ ആഭരണങ്ങൾ മോഷ്ടിച്ച് കടക്കാരന് നൽകി വരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ആഭരണങ്ങളിൽ പലതും നഷ്ടമായെന്ന് വീട്ടുകാർ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്ത് വരുന്നത്. സ്വർണം കൈക്കലാക്കിയ മൊമോസ് കച്ചവടക്കാരനായി അന്വേഷണം നടത്തി വരികയാണ് പോലീസ്.
Kerala
പാലക്കാട്: ലോട്ടറി കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്നയാള്‍ പിടിയില്‍. പത്തനംതിട്ട ആനപ്പാറ ബിജു(54) ആണ് പട്ടാമ്പി പോലീസിന്റെ പിടിയിലായത്.
ഒട്ടേറെ മോഷണകേസുകളില്‍ പ്രതിയാണ് ബിജു. ഡിസംബര്‍ 21ന് പട്ടാമ്പിയിലെ സൗമ്യ ലോട്ടറി ഏജന്‍സിസ് കുത്തിത്തുറന്ന് ലോട്ടറി മോഷ്ടിച്ചിരുന്നു.
മോഷ്ടിച്ച ലോട്ടറികളില്‍ സമ്മാനവും അടിച്ചു. ഇവ കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് മാറ്റി പണമാക്കിയിരുന്നു. ചെറുപ്പം മുതല്‍ ലോട്ടറി എടുക്കുന്നത് ശീലമാക്കിയിരുന്ന പ്രതി അതിനു കഴിയാതെ വന്നതോടെയാണ് ലോട്ടറിമോഷണം ആരംഭിച്ചത്. കണ്ണൂര്‍, എറണാകുളം, മലപ്പുറം, കൊല്ലം ജില്ലകളില്‍ പ്രതിക്കെതിരെ മോഷണക്കേസകളുണ്ട്.
Kerala
ബംഗളൂരു: സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് ധരിച്ച് സ്വയം വീഡിയോ പകർത്തിയ കേസിൽ മലയാളി യുവാവ് പിടിയിൽ. അമൽ എൻ. അജികുമാർ(23) ആണ് പിടിയിലായത്.
ഹെബ്ബഗോഡി പോലീസാണ് ഇയാളെ പിടികൂടിയത്. നഗരത്തിലെ റെസിഡൻഷ്യൽ ലെയ്നുകളിൽ ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
വീടുകളും വസ്ത്രങ്ങൾ ഉണക്കാൻ തൂക്കിയിട്ടിരുന്ന ബാൽക്കണികളുമാണ് അമൽ ലക്ഷ്യമിട്ടിരുന്നത്. പ്രതിയുടെ വീട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ടഅടിവസ്ത്രങ്ങളുടെ വലിയൊരു ശേഖരം പോലീസ് കണ്ടെടുത്തു.
Kerala
പാലക്കാട്: സ്വർണമെന്ന് കരുതി മോഷ്ടാക്കൾ കവർന്നത് മുക്കുപണ്ടം. പാലക്കാട് പരുതൂരിലാണ് സംഭവം.
കൊടുമുണ്ട ഉരുളാംപടി സ്വദേശി മുജീബ് റഹ്മാന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ ഗ്രില്ല് തകർത്തായിരുന്നു കവർച്ച. അലമാരയിൽ സൂക്ഷിച്ചിരുന്ന മുക്കുപണ്ടങ്ങളാണ് മോഷ്ടാക്കൾ കവർന്നത്.
അടുക്കള ഭാഗത്തെ ഗ്രിൽ തകർത്താണ് മോഷ്ടാവ് വീട്ടിനകത്ത് കയറിയത്. മോഷ്ടാക്കൾ എത്തുന്ന വിവിധ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ മുജീബ് റഹ്മാൻ തൃത്താല പോലീസിൽ പരാതി നൽകി.
Kerala
കൂത്തുപറമ്പ്: മാളുകളിൽ നിന്നും 16 കാരൻ കവർച്ച ചെയ്തത് ഗെയിമിംഗ് കളിക്കുന്നതിനുള്ള വില പിടിപ്പുള്ള ഉപകരണങ്ങൾ. കഴിഞ്ഞ സെപ്റ്റംബറിൽ കൂത്തുപറമ്പിലെ നാബ് മാൾ ഹൈപ്പർ മാർക്കറ്റിൽ നിന്നും 80,000 ഓളം രൂപ വില വരുന്ന കളിപ്പാട്ടങ്ങൾ കവർച്ച ചെയ്ത കേസിൽ 16 കാരനാണ് മമ്പറത്ത് വെച്ച് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ സെപ്റ്റംബർ നാലിനായിരുന്നു കൂത്തുപറമ്പ് മാൾ ഹൈപ്പർ മാർക്കറ്റിൽ നിന്നും ഗെയിമിംഗ് ഉപകരണങ്ങൾ കളവ് പോയത്. ഇവിടുത്തെ സിസിടിവി പരിശോധിച്ചതിലാണ് മോഷ്ടാവിനെ കണ്ടെത്തിയത്.
സമാന രീതിയിൽ കണ്ണൂർ ടൗൺ, തലശേരി എന്നിവിടങ്ങളിലെ ഷോപ്പിൽ നിന്നും വിലപിടിപ്പുള്ള കളിപ്പാട്ടങ്ങൾ കളവ് പോയിരുന്നു. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളെ പരിശോധിച്ചതിലും ഇതേ കൗമാരക്കാരനാണ് മോഷ്ടാവെന്ന് പോലീസ് കണ്ടെത്തി.
മോഷ്ടിച്ച കളിപ്പാട്ടങ്ങൾ കൗമാരക്കാരന്റെ വീട്ടിൽ നിന്നും കണ്ടെത്തിയതായി എസ്ഐ ടി.എം വിപിൻ പറഞ്ഞു. കൂത്തുപറമ്പ് ഇൻസ്പെക്ടർ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Kerala
മലപ്പുറം: വണ്ടൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി വയോധികയുടെ സ്വർണാഭരണങ്ങൾ കവർന്നു. അമ്പലപ്പടിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന ചന്ദ്രമതിയുടെ സ്വർണാഭരണങ്ങളാണ് മൂന്നംഗ സംഘം കവർന്നത്.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം വീടിനുള്ളിൽ അതിക്രമിച്ച് കയറി മുളകുപൊടി വിതറി കൈയിൽ ധരിച്ചിരുന്ന ഏകദേശം രണ്ട് പവനോളം തൂക്കമുള്ള സ്വർണവള മോഷ്ടിക്കുകയായിരുന്നു.
മൽപ്പിടുത്തത്തിനിടെ കത്രിക ഉപയോഗിച്ച് വള മുറിച്ചെടുക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പരാതിയിന്മേൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.