Sports
ദുബായി: അണ്ടർ 19 ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി പാക്കിസ്ഥാൻ. ഫൈനലിൽ ഇന്ത്യയെ 191 റൺസിന് തോൽപ്പിച്ചാണ് പാക്കിസ്ഥാൻ കിരീടം സ്വന്തമാക്കിയത്.
പാക്കിസ്ഥാൻ ഉയർത്തിയ 348 റൺസ് പിന്തുടർന്ന ഇന്ത്യ 26.2 ഓവറിൽ 156 റൺസിൽ ഓൾഔട്ടായി. 36 റൺസെടുത്ത ദീപേഷ് ദേവേന്ദ്രൻ ആണ് ഇന്ത്യയുടെ ടോപ്സ്കോറർ. വൈഭവ് സൂര്യവൻഷി 26 റൺസെടുത്തു. മറ്റാർക്കും ഇന്ത്യൻ നിരയിൽ തിളങ്ങാനായില്ല.
പാക്കിസ്ഥാന് വേണ്ടി നാല് വിക്കറ്റ് വിക്കറ്റ് വീഴ്ത്തിയ അലി റാസയാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്. മുഹമ്മദ് സയ്യാം, അബ്ദുൾ ശുഭാൻ, ഹുസൈഫ അഹ്സാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 347 റൺസെടുത്തത്. വെടിക്കെട്ട് സെഞ്ചുറിയുമായി കളംവാണ ഓപ്പണർ സമീർ മിൻഹാസിന്റെ ഇന്നിംഗ്സാണ് പാക്കിസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. 113 പന്തിൽ 17 ബൗണ്ടറികളും ഒമ്പതു സിക്സറുമുൾപ്പെടെ 172 റൺസാണ് സമീർ അടിച്ചുകൂട്ടിയത്.
അതേസമയം, അർധസെഞ്ചുറിയുമായി അഹമ്മദ് ഹുസൈൻ (56) മികച്ച പിന്തുണ നല്കി. ഇരുവരും ചേർന്ന് മൂന്നാംവിക്കറ്റിൽ ഇതുവരെ 137 റൺസാണ് കൂട്ടിച്ചേർത്തത്. ഹംസ സഹൂർ (18), ഉസ്മാൻ ഖാൻ (35), ഫർഹാൻ യൂസഫ് (19) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഇന്ത്യയ്ക്കു വേണ്ടി ദീപേഷ് ദേവേന്ദ്രൻ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ ഹെനിൽ പട്ടേലും ഖിലാൻ പട്ടേലും രണ്ടു വിക്കറ്റ് വീതവും കനിഷ്ക് ചൗഹാൻ ഒരു വിക്കറ്റും വീഴ്ത്തി.
Sports
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റണിലെ പുരുഷ സിംഗിൾസ് വിഭാഗത്തിൽ കിരീടം സ്വന്തമാക്കി ഇന്ത്യൻ താരം ലക്ഷ്യ സെൻ. ഫൈനലിൽ ജപ്പാന്റെ യുഷി ടനാക്കയെ തോൽപ്പിച്ചാണ് ലക്ഷ്യ കിരീടം സ്വന്തമാക്കിയത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ലക്ഷ്യയുടെ വിജയം. സ്കോർ 21-15,21-11. 38 മിനിറ്റാണ് മത്സരം നീണ്ടുനിന്നത്.
ഈ വർഷത്തെ ലക്ഷ്യയുടെ ആദ്യ കിരീട നേട്ടമാണ്. ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ പുരുഷ താരമാണ് ലക്ഷ്യ. 2017ൽ കിഡംബി ശ്രീകാന്ത് ഓസ്ട്രേലിയൻ ഓപ്പൺ കിരീടത്തിൽ മുത്തമിട്ടിരുന്നു.
ശനിയാഴ്ച നടന്ന സെമിയിൽ ചൈനീസ് തായ്പേയ്യുടെ ചൗ ടിയൻ ചെനിനെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ ഫൈനലിലേയ്ക്ക് മുന്നേറിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ലക്ഷ്യ അടുത്ത രണ്ട് ഗെയിമുകളിലും വിജയിക്കുകയായിരുന്നു. സ്കോർ 17-21, 24-22, 21-15. 86 മിനിറ്റാണ് മത്സരം നീണ്ടു നിന്നത്.