International
ബമേണ്ട (കാമറൂൺ): യുദ്ധത്തിനെതിരേയും അത് ആസൂത്രണം ചെയ്യുന്നവർക്കെതിരേയും വീണ്ടും മുന്നറിയിപ്പുമായി ലെയോ പതിനാലാമൻ മാർപാപ്പ.
നശിപ്പിക്കാൻ ഒരു നിമിഷം മതി, പക്ഷേ പുനർനിർമിക്കാൻ പലപ്പോഴും ഒരു ജീവിതകാലം മതിയാകില്ലെന്ന വസ്തുത യുദ്ധത്തിന്റെ യജമാനന്മാർക്ക് അറിയാമെന്നും എന്നാൽ ഇക്കാര്യം അംഗീകരിക്കുന്നില്ലെന്ന് നടിക്കുന്ന ഇവർ ആയുധങ്ങൾക്കായി കോടികൾ ചെലവഴിക്കുകയും യുദ്ധത്തിന്റെ കെടുതികൾക്കിരയാകുന്നവരെ സഹായിക്കാൻ വിമുഖത പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
ആഫ്രിക്കൻ രാജ്യമായ കാമറൂണിലെ സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ വടക്കുപടിഞ്ഞാറൻ നഗരമായ ബമേണ്ടയിൽ നടന്ന സമാധാന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
സമാധാനം എന്നത് കണ്ടുപിടിക്കേണ്ട ഒന്നല്ല. മറിച്ച്, നമ്മുടെ അയൽക്കാരനെ നമ്മുടെ സഹോദരനോ സഹോദരിയോ ആയി സ്വീകരിക്കുമ്പോൾ നാം കണ്ടെത്തുന്ന ഒന്നാണ് -മാർപാപ്പ പറഞ്ഞു.
വിഘടനവാദികളും സർക്കാരും തമ്മിൽ തുടരുന്ന സായുധസംഘർഷത്തെ പരാമർശിച്ച്, കാമറൂണിനെ ബാധിക്കുന്ന പ്രതിസന്ധി ക്രിസ്ത്യൻ, മുസ്ലിം സമൂഹങ്ങളെ എങ്ങനെ കൂടുതൽ അടുപ്പിച്ചുവെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി: “തീർച്ചയായും, നിങ്ങളുടെ മതനേതാക്കൾ സമാധാനത്തിനായുള്ള ഒരു പ്രസ്ഥാനം സ്ഥാപിക്കാൻ ഒത്തുചേർന്നിരിക്കുന്നു, അതിലൂടെ അവർ എതിർകക്ഷികൾക്കിടയിൽ മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുന്നു.” ലോകമെമ്പാടുമുള്ള മറ്റു സ്ഥലങ്ങളിലും ഇതു സാധ്യമാകുമെന്ന തന്റെ പ്രതീക്ഷയും ആഗ്രഹവും മാർപാപ്പ പങ്കുവച്ചു.
ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള ധാതുവിഭവങ്ങൾ ആയുധങ്ങൾക്കായി ഉപയോഗിക്കുന്നതിനെ വിമർശിച്ച മാർപാപ്പ, ദൈവത്തിന്റെ സൃഷ്ടിയുടെ ഈ ചൂഷണത്തെ അപലപിക്കാനും നിരസിക്കാനും എല്ലാവരും തയാറാകണമെന്നും അഭ്യർഥിച്ചു.
ബമേണ്ടയിലെ സെന്റ് ജോസഫ് കത്തീഡ്രലിൽ നടന്ന സമാധാന സമ്മേളനത്തിൽ രാഷ്ട്രീയ നേതാക്കളും വിവിധ മതങ്ങളുടെ പ്രതിനിധികളും യുദ്ധത്തിന്റെ കെടുതികൾ അനുഭവിച്ചവരും പങ്കെടുത്തു. തുടർന്ന് കത്തീഡ്രലിനോടു ചേർന്ന നിത്യാരാധന ചാപ്പലിൽ മാർപാപ്പ അല്പസമയം പ്രാർഥിച്ചു.
പിന്നീട് ബമേണ്ട ഇന്റർനാഷണൽ എയർപോർട്ട് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു. ലക്ഷക്കണക്കിനു വിശ്വാസികൾ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. വൈകുന്നേരത്തോടെ തലസ്ഥാനമായ യൗണ്ടെയിലേക്കു പോയ മാർപാപ്പ ഇന്ന് ഗിനിയ ഉൾക്കടലിലെ പ്രധാന തുറമുഖവും രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനവുമായ ഡുവാല നഗരത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. തുടർന്ന് ഇവിടുത്തെ ജാപൊമ സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.
സായുധസേനയും സായുധ വിഘടനവാദ ഗ്രൂപ്പുകളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ തുടരുന്ന ബമേണ്ടയിലെ മാർപാപ്പയുടെ സന്ദർശനത്തിലൂടെ സമാധാനം ഊട്ടിയുറപ്പിക്കാൻ സാധിക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ജനങ്ങൾ. മാർപാപ്പയുടെ സന്ദർശനം പ്രമാണിച്ച് വിഘടനവാദി സംഘടനകൾ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.
ബുധനാഴ്ച രാവിലെ പ്രാദേശികസമയം 10.15നാണ് അൾജിയേഴ്സിലെ ഹൗറി ബൗമെഡിന് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മാർപാപ്പയും സംഘവും കാമറൂണിന്റെ തലസ്ഥാനമായ യൗണ്ടെയിലേക്കു യാത്ര തിരിച്ചത്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.20ന് (ഇന്ത്യന് സമയം രാത്രി 07.50) യൗണ്ടെയിലെ എൻസിമാലെൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന മാർപാപ്പയെ ഏറെ ആവേശത്തോടെയാണു രാജ്യത്തെ ഭരണാധികാരികൾ എതിരേറ്റത്.
കാമറൂണ് പ്രസിഡന്റ് പോൾ ബിയയുമായി കൂടിക്കാഴ്ച നടത്തിയ മാർപാപ്പ സിസ്റ്റേഴ്സ് ഓഫ് ദ പൂവേഴ്സ് നടത്തുന്ന അനാഥാലയവും സന്ദർശിച്ചു. തുടർന്ന് കാമറൂണിലെ മെത്രാന്മാരുമായുള്ള കൂടിക്കാഴ്ചയുമുണ്ടായിരുന്നു.
കാമറൂൺ സന്ദർശനം പൂർത്തിയാക്കി നാലുദിവസത്തെ സന്ദർശനത്തിനായി മാർപാപ്പ നാളെ അങ്കോളയിലേക്കു യാത്രതിരിക്കും. 21ന് ഇക്വറ്റോറിയൽ ഗിനിയയിലെത്തുന്ന മാർപാപ്പ മൂന്നു ദിവസത്തെ സന്ദർശനത്തിനുശേഷം 23ന് വത്തിക്കാനിലേക്ക് മടങ്ങും.
Business
പാരീസ്: ലോകമെമ്പാടുമുള്ള എണ്ണവിതരണ ശൃംഖല നേരിടുന്ന തടസങ്ങൾ പരിഹരിക്കാൻ മാസങ്ങൾ എടുത്തേക്കുമെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി (ഐഇഎ)യുടെ മുന്നറിയിപ്പ്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ഗതാഗതതടസവുമാണ് പ്രതിസന്ധിക്കു പ്രധാന കാരണം. എണ്ണ ശുദ്ധീകരണ ശാലകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനും വിതരണശൃംഖലയിലെ തടസങ്ങൾ നീക്കുന്നതിനും സാങ്കേതികമായി വലിയ വെല്ലുവിളികളാണ് നിലവിലുള്ളത്.
ചില പ്രധാന കേന്ദ്രങ്ങളിൽ പ്രവർത്തനം തുടങ്ങാൻ ആറുമാസം മതിയാകുമെങ്കിലും മറ്റു ചിലയിടങ്ങളിൽ ഇതു നീണ്ടുപോയേക്കാം. വിപണിയിലെ എണ്ണയുടെ ലഭ്യത കുറയുന്നത് വരുംമാസങ്ങളിൽ ആഗോള സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് ഐഇഎ മേധാവി ഡോ. ഫാത്തിക് ബിറോൾ വ്യക്തമാക്കി.
എണ്ണ ഉത്പാദക രാജ്യങ്ങൾ തങ്ങളുടെ ഉത്പാദനം കുറച്ചതും പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നുണ്ട്. ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാൻ ഈ സാഹചര്യം കാരണമാകുന്നു.
പ്രതിസന്ധി മറികടക്കാൻ ഐഇഎ അംഗരാജ്യങ്ങൾ തങ്ങളുടെ കരുതൽ ശേഖരത്തിൽനിന്ന് വൻതോതിൽ എണ്ണവിപണിയിൽ എത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചരിത്രത്തിലെതന്നെ ഏറ്റവും വലിയ എണ്ണ വിട്ടുനൽകലാണ് ഇപ്പോൾ നടക്കുന്നത്. എന്നിരുന്നാലും വിതരണത്തിലെ സ്വാഭാവികമായ ഒഴുക്ക് തിരികെ കൊണ്ടുവരാൻ സമയമെടുക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി വർക്ക് അറ്റ് ഹോം നിർദേശങ്ങൾ ഐഇഎ മുന്നോട്ടുവച്ചിട്ടുണ്ട്. വിപണിയിലെ അനിശ്ചിതാവസ്ഥ നിക്ഷേപകരെയും വലിയ രീതിയിൽ ആശങ്കപ്പെടുത്തുന്നു.
പശ്ചിമേഷ്യയിലെ സംഘർഷം അവസാനിച്ചാൽ മാത്രമേ എണ്ണവിപണിയിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റം പ്രതീക്ഷിക്കാനാകൂ. കപ്പൽ ഗതാഗതത്തിനുള്ള സുരക്ഷ ഉറപ്പാക്കുന്നതുവരെ കമ്പനികൾ എണ്ണനീക്കത്തിന് മടിക്കുന്നു. ഇത് വിതരണശൃംഖലയെ കൂടുതൽ ദുർബലമാക്കുന്നു.
International
റിയാദ്: ഇറാൻ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും അയൽരാജ്യങ്ങൾക്കെതിരേ ആക്രമണം തുടരുകയാണെന്നും സൗദി അറേബ്യ.
വിമാനത്താവളങ്ങൾക്കും എണ്ണ നിലയങ്ങൾക്കും നേരേയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര സുരക്ഷയ്ക്കു ഭീഷണിയാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
സൗദി അറേബ്യക്കും ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങൾക്കും മറ്റ് അറബ്-ഇസ്ലാമിക് സൗഹൃദ രാജ്യങ്ങൾക്കും നേരേ ഇറാൻ നടത്തുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോൽക്കുന്നവരെ മറ്റു പദവികളിലേക്ക് പരിഗണിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അർഹതയുണ്ടായിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാത്തവരെ പരിഗണിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.
ആരു സ്ഥാനാർഥി ആയാലും പാർട്ടി ജയിപ്പിക്കാൻ ഇറങ്ങണം. സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നവർക്ക് സീറ്റുണ്ടാകില്ലെന്നും പാർട്ടി നടപടിയുണ്ടാകുമെന്നും പ്രചാരണ സമിതി യോഗത്തിൽ വേണുഗോപാൽ മുന്നറിയിപ്പ് നൽകി.
സച്ചിൻ പൈലറ്റ് അടക്കമുള്ള നിരീക്ഷകർ പങ്കെടുത്ത യോഗത്തിലാണ് സ്ഥാനാർഥി മോഹികൾക്ക് കെ.സി. വേണുഗോപാൽ മുന്നറിയിപ്പ് നൽകിയത്. സീറ്റിന് വലിയ അവകാശവാദങ്ങൾ വേണ്ട. അർഹതയുണ്ടായിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാത്തവരെ പരിഗണിക്കുമെന്നും വേണുഗോപാൽ യോഗത്തിൽ വ്യക്തമാക്കി.