ബമേണ്ട (കാമറൂൺ): യുദ്ധത്തിനെതിരേയും അത് ആസൂത്രണം ചെയ്യുന്നവർക്കെതിരേയും വീണ്ടും മുന്നറിയിപ്പുമായി ലെയോ പതിനാലാമൻ മാർപാപ്പ.
നശിപ്പിക്കാൻ ഒരു നിമിഷം മതി, പക്ഷേ പുനർനിർമിക്കാൻ പലപ്പോഴും ഒരു ജീവിതകാലം മതിയാകില്ലെന്ന വസ്തുത യുദ്ധത്തിന്റെ യജമാനന്മാർക്ക് അറിയാമെന്നും എന്നാൽ ഇക്കാര്യം അംഗീകരിക്കുന്നില്ലെന്ന് നടിക്കുന്ന ഇവർ ആയുധങ്ങൾക്കായി കോടികൾ ചെലവഴിക്കുകയും യുദ്ധത്തിന്റെ കെടുതികൾക്കിരയാകുന്നവരെ സഹായിക്കാൻ വിമുഖത പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
ആഫ്രിക്കൻ രാജ്യമായ കാമറൂണിലെ സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ വടക്കുപടിഞ്ഞാറൻ നഗരമായ ബമേണ്ടയിൽ നടന്ന സമാധാന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
സമാധാനം എന്നത് കണ്ടുപിടിക്കേണ്ട ഒന്നല്ല. മറിച്ച്, നമ്മുടെ അയൽക്കാരനെ നമ്മുടെ സഹോദരനോ സഹോദരിയോ ആയി സ്വീകരിക്കുമ്പോൾ നാം കണ്ടെത്തുന്ന ഒന്നാണ് -മാർപാപ്പ പറഞ്ഞു.
വിഘടനവാദികളും സർക്കാരും തമ്മിൽ തുടരുന്ന സായുധസംഘർഷത്തെ പരാമർശിച്ച്, കാമറൂണിനെ ബാധിക്കുന്ന പ്രതിസന്ധി ക്രിസ്ത്യൻ, മുസ്ലിം സമൂഹങ്ങളെ എങ്ങനെ കൂടുതൽ അടുപ്പിച്ചുവെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി: “തീർച്ചയായും, നിങ്ങളുടെ മതനേതാക്കൾ സമാധാനത്തിനായുള്ള ഒരു പ്രസ്ഥാനം സ്ഥാപിക്കാൻ ഒത്തുചേർന്നിരിക്കുന്നു, അതിലൂടെ അവർ എതിർകക്ഷികൾക്കിടയിൽ മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുന്നു.” ലോകമെമ്പാടുമുള്ള മറ്റു സ്ഥലങ്ങളിലും ഇതു സാധ്യമാകുമെന്ന തന്റെ പ്രതീക്ഷയും ആഗ്രഹവും മാർപാപ്പ പങ്കുവച്ചു.
ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള ധാതുവിഭവങ്ങൾ ആയുധങ്ങൾക്കായി ഉപയോഗിക്കുന്നതിനെ വിമർശിച്ച മാർപാപ്പ, ദൈവത്തിന്റെ സൃഷ്ടിയുടെ ഈ ചൂഷണത്തെ അപലപിക്കാനും നിരസിക്കാനും എല്ലാവരും തയാറാകണമെന്നും അഭ്യർഥിച്ചു.
ബമേണ്ടയിലെ സെന്റ് ജോസഫ് കത്തീഡ്രലിൽ നടന്ന സമാധാന സമ്മേളനത്തിൽ രാഷ്ട്രീയ നേതാക്കളും വിവിധ മതങ്ങളുടെ പ്രതിനിധികളും യുദ്ധത്തിന്റെ കെടുതികൾ അനുഭവിച്ചവരും പങ്കെടുത്തു. തുടർന്ന് കത്തീഡ്രലിനോടു ചേർന്ന നിത്യാരാധന ചാപ്പലിൽ മാർപാപ്പ അല്പസമയം പ്രാർഥിച്ചു.
പിന്നീട് ബമേണ്ട ഇന്റർനാഷണൽ എയർപോർട്ട് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു. ലക്ഷക്കണക്കിനു വിശ്വാസികൾ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. വൈകുന്നേരത്തോടെ തലസ്ഥാനമായ യൗണ്ടെയിലേക്കു പോയ മാർപാപ്പ ഇന്ന് ഗിനിയ ഉൾക്കടലിലെ പ്രധാന തുറമുഖവും രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനവുമായ ഡുവാല നഗരത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. തുടർന്ന് ഇവിടുത്തെ ജാപൊമ സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.
സായുധസേനയും സായുധ വിഘടനവാദ ഗ്രൂപ്പുകളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ തുടരുന്ന ബമേണ്ടയിലെ മാർപാപ്പയുടെ സന്ദർശനത്തിലൂടെ സമാധാനം ഊട്ടിയുറപ്പിക്കാൻ സാധിക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ജനങ്ങൾ. മാർപാപ്പയുടെ സന്ദർശനം പ്രമാണിച്ച് വിഘടനവാദി സംഘടനകൾ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.
ബുധനാഴ്ച രാവിലെ പ്രാദേശികസമയം 10.15നാണ് അൾജിയേഴ്സിലെ ഹൗറി ബൗമെഡിന് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മാർപാപ്പയും സംഘവും കാമറൂണിന്റെ തലസ്ഥാനമായ യൗണ്ടെയിലേക്കു യാത്ര തിരിച്ചത്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.20ന് (ഇന്ത്യന് സമയം രാത്രി 07.50) യൗണ്ടെയിലെ എൻസിമാലെൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന മാർപാപ്പയെ ഏറെ ആവേശത്തോടെയാണു രാജ്യത്തെ ഭരണാധികാരികൾ എതിരേറ്റത്.
കാമറൂണ് പ്രസിഡന്റ് പോൾ ബിയയുമായി കൂടിക്കാഴ്ച നടത്തിയ മാർപാപ്പ സിസ്റ്റേഴ്സ് ഓഫ് ദ പൂവേഴ്സ് നടത്തുന്ന അനാഥാലയവും സന്ദർശിച്ചു. തുടർന്ന് കാമറൂണിലെ മെത്രാന്മാരുമായുള്ള കൂടിക്കാഴ്ചയുമുണ്ടായിരുന്നു.
കാമറൂൺ സന്ദർശനം പൂർത്തിയാക്കി നാലുദിവസത്തെ സന്ദർശനത്തിനായി മാർപാപ്പ നാളെ അങ്കോളയിലേക്കു യാത്രതിരിക്കും. 21ന് ഇക്വറ്റോറിയൽ ഗിനിയയിലെത്തുന്ന മാർപാപ്പ മൂന്നു ദിവസത്തെ സന്ദർശനത്തിനുശേഷം 23ന് വത്തിക്കാനിലേക്ക് മടങ്ങും.