അമ്മയായ ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് കിയാര അദ്വാനി. താരസുന്ദരിയുടെ വരാനിരിക്കുന്ന ചിത്രമാണ് ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്. ചിത്രത്തിനായി കിയാരയുടെ ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. ചിത്രം റിലീസിനു മുമ്പുതന്നെ വിവാദങ്ങളിലും ചർച്ചകളിലും കുടുങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ചിത്രത്തിലെ ചില പ്രത്യേക രംഗങ്ങളെക്കുറിച്ച് കിയാര നിർമാതാക്കളോട് തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചുവെന്നും ഇതോടെ ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ സംബന്ധിച്ച് പുതിയ ചർച്ചകൾ ആരംഭിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ.
ഗുൾട്ടെയുടെ പുതിയ റിപ്പോർട്ട് അനുസരിച്ച്, ചിത്രത്തിന്റെ അന്തിമ ഔട്ട്പുട്ട് കണ്ട ശേഷം, കിയാര അദ്വാനി സംവിധായിക ഗീതു മോഹൻദാസിനോടും നടൻ യാഷിനോടും ഒരു പ്രത്യേക അഭ്യർഥന നടത്തിയെന്നാണ്. ചിത്രത്തിലെ ചില ഇന്റിമേറ്റ് രംഗങ്ങൾ നീക്കം ചെയ്യാനോ ദൈർഘ്യം കുറയ്ക്കാനോ കിയാര ആവശ്യപ്പെട്ടതായി പറയപ്പെടുന്നു.
കിയാരയും യാഷും ഒന്നിച്ചു ചില ബോൾഡ് രംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഷൂട്ടിംഗിനിടെ, കിയാരയുടെ കംഫർട്ട് സോൺ മനസിൽ വെച്ചുകൊണ്ട് ഈ രംഗങ്ങൾ ചിത്രീകരിക്കുമെന്ന് സംവിധായിക അവർക്ക് ഉറപ്പ് നൽകി. എന്നിരുന്നാലും, സ്ക്രീനിൽ അവസാന എഡിറ്റ് കണ്ടതോടെ, ഈ രംഗങ്ങളുടെ അവതരണം താൻ വിഭാവനം ചെയ്തതിൽ നിന്ന് അല്പം വ്യത്യസ്തമാണെന്ന് നടിക്ക് തോന്നി. അതോടെയാണ് ഒരു മാറ്റത്തിനുള്ള ആഗ്രഹം താരം പ്രകടിപ്പിച്ചത്.
ടോക്സിക് എന്ന സിനിമയുടെ നിർമാതാക്കളോട് കിയാര അദ്വാനി ആ രംഗങ്ങൾ ഗണ്യമായി കുറയ്ക്കുകയോ അവസാന ഘട്ടത്തിൽ അവയുടെ തീവ്രത കുറയ്ക്കുകയോ ചെയ്യണമെന്ന് വ്യക്തമായി പറഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു. അമ്മയായ ശേഷം പുതിയൊരു യാത്ര ആരംഭിക്കുന്ന കിയാര, തന്റെ സ്ക്രീൻ ഇമേജിനെക്കുറിച്ച് കൂടുതൽ ജാഗ്രത പുലർത്തുന്നതുകൊണ്ടാണ് ഇങ്ങനെയൊരാവശ്യം മുന്നോട്ടുവച്ചതെന്നാണ് വിവരം.
അതേസമയം കിയാര അദ്വാനിയോ സിനിമയുടെ നിർമാണ സ്ഥാപനമോ ഇതുവരെ ഈ വിഷയത്തിൽ ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല. നേരത്തെ ചില രംഗങ്ങൾ പുറത്തു വന്നതിനെത്തുടർന്ന് ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. ടീസർ പുറത്തു വന്നതോടെ അതിലെ ഒരു രംഗത്തെക്കുറിച്ചു സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയർന്നത്.
"ടോക്സിക്" എന്ന സിനിമയുടെ റിലീസ് തീയതി രണ്ടുതവണ മാറ്റിവച്ചിരുന്നു. പുതിയ റിലീസ് തീയതിക്കായി കാത്തിരിക്കുകയാണ് ആരാധകർ.