ഫുജൈറ: യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ എക്സിബിഷൻ സെന്ററിൽ കേരളോത്സവം സംഘടിപ്പിച്ചു.
കൈരളി ഫുജൈറ, ഓർമ ദുബായി, സരിഗഡാൻസ് അക്കാദമി എന്നിവയിലെ കലാകാരന്മാർ അവതരിപ്പിച്ച ശാസ്ത്രീയ നൃത്തങ്ങൾ, നാടോടി നൃത്തങ്ങൾ, ഫ്യൂഷൻ ഡാൻസ്, ഒപ്പന, തിരുവാതിര, അറബിക് നൃത്തം, തീം ഡാൻസ്, കഥക്, കോൽകളി, ശിങ്കാരിമേളം തുടങ്ങിയ പരിപാടികൾ ആസ്വാദകർക്ക് ഹൃദ്യമായ കലാവിരുന്നൊരുക്കി.
ഹിസ് ഹൈനെസ് ഷെയ്ഖ് അഹ്മദ് ബിൻ ഹമദ് ബിൻ സെയ്ഫ് അൽ ശർഖി റൂളിംഗ് ഫാമിലി മെമ്പർ സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹിസ് ഹൈനെസ് ഷെയ്ഖ് ഖലീഫ ബിൻ അബ്ദുല്ല അൽ ശർഖി റൂളിംഗ് ഫാമിലി മെമ്പർ, പേരാമ്പ്ര എംഎൽഎയായ ടി.പി.രാമകൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
കേരളോത്സവം സ്വാഗത സംഘം ചെയർമാൻ അബ്ദുൾ ഹക്ക് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഇന്ത്യൻ കോൺസുലേറ്റ് കോൺസുൽ വിജേന്ദർ സിംഗ്, കേരള പ്രവാസി വെൽഫയർ ബോർഡ് ഡയറക്ടറും ലോക കേരള സഭാംഗവുമായ എൻ.കെ. കുഞ്ഞഹമ്മദ്, ലോക കേരള സഭാംഗം സൈമൺ സാമുവേൽ,
കൈരളി സെൻട്രൽ കമ്മറ്റി സെക്രട്ടറി പ്രമോദ് പട്ടാന്നൂർ, പ്രസിഡന്റ് ബൈജു രാഘവൻ, കൈരളി ഫുജൈറ യൂണിറ്റ് പ്രസിഡന്റ് പ്രദീപ് രാധാകൃഷ്ണൻ, സെൻട്രൽ കമ്മറ്റി അംഗം ജിസ്റ്റാ ജോർജ്, യൂണിറ്റ് കൾച്ചറൽ കൺവീനർ വിഷ്ണു അജയ് എന്നിവർ ആശംസകൾ അറിയിച്ചു.
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസാ സന്ദേശം കൈരളി സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് ലെനിൻ ജി. കുഴിവേലി വായിച്ചു. കേരളോത്സവം ജനറൽ കൺവീനർ അഷറഫ് പിലാക്കൽ സ്വാഗതവും യൂണിറ്റ് സെക്രട്ടറി സുധീർ തെക്കേക്കര നന്ദിയും പറഞ്ഞു.
തെയ്യം, പൂക്കാവടി, കാവടിയാട്ടം, പടയണി, മോഹനിയാട്ടം, ഭരതനാട്യം, മാർഗംകളി, പുലികളി, കരകാട്ടം ,മയിലാട്ടം, കുമ്മാട്ടി തുടങ്ങിയ കലാരൂപങ്ങളും വാദ്യമേളങ്ങളും അണിനിരന്ന വർണശബളമായ ഘോഷയാത്ര ഉത്സവ നഗരിയെ ആവേശഭരിതമാക്കി.
പ്രശസ്ത ഗായിക പ്രസീത ചാലക്കുടിയും പതി ഫോക്ക് ബാൻഡും അവതരിപ്പിച്ച നാടൻ പാട്ടുകൾ സദസിന് ചടുലതാളത്തിന്റെ ദ്യശ്യ ശ്രവണ വിസ്മയമൊരുക്കി. കേരളത്തിന്റെ തനത് രുചിഭേദങ്ങൾ പരിചയപ്പെടുത്തുന്ന ഭക്ഷണശാലകൾ, നാടൻ തട്ടുകടകൾ, പുസ്തക സ്റ്റാളുകൾ, കേരള ഖാദി ബോർഡുമായി ചേർന്ന് ഒരുക്കിയ ഖാദി സ്റ്റാൾ എന്നിവ പരിപാടിക്ക് ഉത്സവ പകിട്ടേകി.
മലയാളം മിഷന്റെയും നോർക്കയുടെയും സ്റ്റാളുകളും മെഡിക്കൽ ക്യാമ്പും ഉത്സവ നഗറിൽ ക്രമീകരിച്ചിരുന്നു. കലാ പ്രതിഭകൾക്ക് അവരുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള പ്രത്യേക വേദിയും കേരളോത്സവത്തിന് ഒരുക്കിയിരുന്നു.
പ്രവാസ ജീവിതത്തിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന കൈരളി സെൻട്രൽ കമ്മിറ്റി അംഗം സുമന്ദ്രൻ ശങ്കുണ്ണിയേയും എഴുത്തുകാർ ഡോ. മോനി കെ.വിനോദ്, രാജേഷ് പി.വി, റഫീഖ് ബിൻ മൊയ്തു എന്നിവരേയും കലാകാരിയും നൃത്താധ്യാപികയുമായ ശ്രീവിദ്യ ടീച്ചറിനെയും സമ്മേളനത്തിൽ വച്ച് കൈരളി ആദരിച്ചു.
കേരളോത്സവത്തിന്റെ പ്രായോജകർക്ക് സ്നേഹോപഹാരം സമർപ്പിക്കുകയും ചെയ്തു. പരിപാടി വൻ വിജയമാക്കിയ എല്ലാവർക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.
|