കുവൈറ്റ് സിറ്റി: ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ എംബസി നേരിട്ട് സംഘടിപ്പിച്ച ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ മേഖലയുടെ പുരോഗതിയും ഭാവി സാധ്യതകളും വരച്ചു കാട്ടുന്ന സെമിനാർ ശ്രദ്ധേയമായി. അൽ റയാൻ ഹോൾഡിംഗ് കമ്പനി സിഇഒ ലാന ഒത്മാൻ അൽ അയാർ മുഖ്യാതിഥിയും കുവൈറ്റ് യൂണിയൻ ഓഫ് പ്രൈവറ്റ് സ്കൂൾസ് ചെയർപേഴ്സൺ നൗറ അൽ ഗാനിം വിശിഷ്ടാതിഥിയുമായിരുന്നു.
ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, "ഇന്ത്യാസ് നോളജ് സുപ്രിമസി: ദി ന്യൂ ഡോൺ' എന്ന പുസ്തകത്തിന്റെ കർത്താവ് ഡോ. അശ്വിൻ ഫെർണാണ്ടസ്, പൂനെയിലെ സിംബയോസിസ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. രാമകൃഷ്ണ രാമൻ എന്നിവർ സെമിനാറിൽ വിഷയാവതരണങ്ങൾ നടത്തി.
2020ൽ നിലവിൽ വന്ന ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റം വരുത്തുമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. സമീപഭാവിയിൽ ഇന്ത്യ ആഗോളതലത്തിൽ ഒരു പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായി മാറും. 117 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയിലെ വിദ്യാഭ്യാസ മേഖല 2030 ഓടെ 313 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 45,000ഡിഗ്രി കോളജുകൾ, 1000ലധികം സർവകലാശാലകൾ, 1500ഓളം ഉന്നത സ്ഥാപനങ്ങൾ എന്നിവയോടെ ലോകത്തിലെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങളുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ലോകത്തിന്റെ എഡ് ടെക് തലസ്ഥാനമായി ഇന്ത്യ മാറുകയാണ്. 36 എഡ്ടെക് യൂണി കോൺ കമ്പനികളിൽ ഏഴ് എണ്ണവും ഇന്ത്യയിൽ നിന്നാണ്. 2000 ഏപ്രിൽ മുതൽ 2023 സെപ്തംബർ വരെ വിദ്യാഭ്യാസ മേഖലയിൽ 9.3 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഉണ്ടായത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (അബുദാബി, ടാൻസാനിയ), ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പിലാനി യൂണിവേഴ്സിറ്റി, അമിറ്റി യൂണിവേഴ്സിറ്റി (ദുബായി), ശാരദ, സംബ്രൂം സർവകലാശാലകൾ (ഉസ്ബക്കിസ്ഥാൻ) തുടങ്ങിയ പ്രമുഖ ഇന്ത്യൻ സർവകലാശാലകൾ വിദേശത്ത് കാമ്പസുകൾ വിജയകരമായി നടത്തുന്നുണ്ട്. കുവൈറ്റിൽ ഇന്ത്യൻ സർവകലാശാലകളുടെ കാമ്പസുകൾ സ്ഥാപിക്കൽ, ഇന്ത്യൻ സർവകലാശാലകളിൽ കുവൈറ്റ് വിദ്യാർഥികളുടെ എൻറോൾമെന്റ്, കുവൈറ്റ് സർവകലാശാലകളിൽ ഇന്ത്യൻ വിദ്യാർഥികളുടെ എൻറോൾമെന്റ്, റിക്രൂട്ട്മെന്റ് എന്നിവയുൾപ്പെടെ വിദ്യാഭ്യാസ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടുതൽ സഹകരണത്തിനുള്ള അവസരങ്ങൾ തുറന്നു കാട്ടുന്നതായിരുന്നു സെമിനാർ.
കുവൈറ്റ് യൂണിവേഴ്സിറ്റി, കുവൈറ്റ് കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, എയുഎം, എന്നിവിടങ്ങളിലെ അധ്യാപകർ, ഇന്ത്യൻ, ഇന്റർനാഷണൽ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, അധ്യാപകർ, വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ തുടങ്ങി 350ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.
|