ഷിക്കാഗോ: പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ആരാധന നടക്കുന്ന സമയത്ത് പള്ളി പരിസരത്ത് അതിക്രമിച്ചു കയറി അസിസ്റ്റന്റ് വികാരിയെ വണ്ടിയിടിപ്പിച്ച സാമൂഹിക വിരുദ്ധർക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ കാത്തലിക് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഷിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വികാർ ജനറാൾ മോൻസിഞ്ഞോർ ജോൺ മേലേപ്പുറം അച്ചൻ, സ്പിരിച്വൽ ഡയറക്ടർ ജോർജ് എളമ്പാശേരി അച്ചൻ, എസ്എംസിസി പ്രസിഡന്റ് സിജിൽ പാലക്കലോടി, സെക്രട്ടറി മേഴ്സി കുര്യാക്കോസ്, ട്രഷറർ ജോസ് സെബാസ്റ്റിയൻ, ചെയർമാൻ ജോർജ് പുല്ലാപ്പള്ളി,
വൈസ് പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ, ജോയിന്റ് സെക്രട്ടറി ജോർജ് വി. ജോർജ്, കമ്മിറ്റി അംഗങ്ങളായ മാത്യു നോയലിൽ, റോഷിൻ പ്ലാമൂട്ടിൽ, മാത്യു ചാക്കോ, ജോസഫ് പയ്യപ്പള്ളി, എൽസി മരങ്ങാലിൽ, ബൈജു വിതയത്തിൽ, ആന്റണി ചെറു, മിനി വിതയത്തിൽ, ജെയിംസ് ഓലിക്കൽ, ജോജോ കോട്ടൂർ, ആന്റോ കവലക്കൽ, ജിയോ മാത്യൂസ് തുടങ്ങിയ നാഷണൽ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
മതസ്വാതന്ത്ര്യവും മതമൈത്രിയും തകർക്കുന്നവർക്കെതിരേ ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടെന്ന് നടപടിയെടുക്കുകയും സമാധാന അന്തരീക്ഷം തകർക്കാനുള്ള ഇത്തരം നടപടികൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത സർക്കാർ സ്വീകരിക്കുകയും ചെയ്യണമെന്ന് രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് ആവശ്യപ്പെട്ടു.
ക്രൈസ്തവർക്കെതിരേ തുടർന്നുവരുന്ന ആക്രമങ്ങൾ കേരളത്തിൽ വർദ്ധിച്ചുവരുന്ന പ്രവണത കേരളം പോലെ മതമൈത്രിയുള്ള ഒരു സംസ്ഥാനത്തിൽ വളരുവാൻ അനുവദിക്കരുതെന്ന് വികാരി ജനറാൾ മോൺസിഞ്ഞോർ ജോൺ മേലേപ്പുറം അച്ചൻ ആവശ്യപ്പെട്ടു. പൂഞ്ഞാറിൽ നടന്നത് മനപൂർവമായ നരഹത്യാശ്രമവും മതസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റവുമാണെന്ന് സ്പിരിച്വൽ ഡയറക്ടർ ജോർജ് എളമ്പാശേരി അച്ചൻ ഓർമിപ്പിച്ചു.
യഥാർഥ പ്രതികളെ ഒളിപ്പിച്ചുവയ്ക്കുവാനും കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുകയും പ്രതിഷേധം നടത്തിയ അൽമായർക്കെതിരേ കള്ളക്കേസ് എടുക്കുവാൻ ശ്രമിക്കുകയും ചെയ്ത പോലീസിന്റെയും ഭരണകക്ഷിയുടെയും പ്രവർത്തി ക്രൈസ്തവ പീഡനത്തിന് ബന്ധപ്പെട്ട അധികാരികൾ കൂട്ടുനിൽക്കുന്നതിന് ശക്തമായ തെളിവാണെന്നും ഇത് അംഗീകരിക്കാൻ ആവില്ലെന്നും ഇതിനെതിരേ ക്രൈസ്തവർ ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്നും പ്രസിഡന്റ് സിജിൽ പാലക്കലോടി അറിയിച്ചു.
ക്രൈസ്തവ പീഡനം മറച്ചുവയ്ക്കുന്ന മാധ്യമങ്ങൾക്കെതിരേ കേരളത്തിലെ ക്രൈസ്തവരും മതസൗഹാർദം താൽപ്പര്യപ്പെടുന്ന ജനങ്ങളും പ്രതികരിക്കണമെന്ന് സെക്രട്ടറി മേഴ്സി കുര്യാക്കോസ് അഭ്യർഥിച്ചു.
പ്രതിഷേധിച്ച അൽമായർക്കെതിരേ കേസെടുക്കുന്ന നിലപാട് തികച്ചും അപലപനീയമാണെന്നും അതിനെതിരേ പോരാടാനുള്ള പാലാരൂപതയുടെയും സഭയുടെയും കത്തോലിക്കാ കോൺഗ്രസിന്റെയും കാസയുടെയും തീരുമാനത്തിന് മാനസികവും സാമ്പത്തികവുമായ പിന്തുണ നൽകുന്നതാണെന്ന് ചെയർമാൻ ജോർജ് പുല്ലാപ്പള്ളി അറിയിച്ചു.
ശക്തമായ പ്രതിഷേധം എന്ന നിലയിൽ ഇന്ത്യൻ പ്രധാനമന്ത്രിക്കും കേരള ഗവർണർക്കും മുഖ്യമന്ത്രിക്കും പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള കത്ത് അയയ്ക്കാനും യോഗം തീരുമാനിച്ചു.
|