രാജ്യത്തെ സന്പദ്ഘടനയെ നിയന്ത്രിക്കുന്നതു ബാങ്കിംഗ് മേഖലയാണ്. എന്നാൽ, ബാങ്കിംഗ് മേഖല വളരെ അപകടാവസ്ഥയിലേക്കാണു നീങ്ങുന്നതെന്നു സാമാന്യജനങ്ങൾ സംശയം പ്രകടിപ്പിച്ചുതുടങ്ങിയിരിക്കുന്നു. ഇതിനു പ്രധാനമായും മൂന്നു കാരണങ്ങളാണ് അവർക്കു പറയാനുള്ളത്.
1. പണം നിക്ഷേപിച്ചാൽ കിട്ടുന്നതു തുച്ഛമായ പലിശയും വായ്പ എടുത്താൽ ഈടാക്കുന്നത് അമിതപലിശയും. ബാങ്കുകളുടെ നഷ്ടവും കിട്ടാക്കടവും അമ്പരപ്പിക്കുന്ന വിധത്തിൽ വർധിച്ചുകൊണ്ടിരിക്കുന്നു. എന്നു മാത്രവുമല്ല, ബാങ്കുകൾ നൽകിയ വായ്പകളിൽ പതിനഞ്ചു ശതമാനത്തിലേറെ നിഷ്ക്രിയ ആസ്തികളായിത്തീർന്നിരിക്കുന്നു.
എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന കാര്യത്തിൽ ശരിയായ പഠനം നടത്തിയാൽ രണ്ടു കാര്യങ്ങൾ മനസിലാക്കാൻ കഴിയും. അതിലൊന്ന് ബാങ്ക് മേധാവികളുടെ കെടുകാര്യസ്ഥത. മറ്റൊന്ന് ബാങ്ക് അധികൃതരുടെ വ്യക്തിതാത്പര്യം. മതിയായ ഈടില്ലാതെ തട്ടിപ്പുകാരായ വൻകിടക്കാർക്ക് ആയിരക്കണക്കിനു കോടി രൂപ വായ്പ നൽകുന്നു. വലിയ തുകയ്ക്കുള്ള ഈ വായ്പകളുടെ തിരിച്ചടവിനെപ്പറ്റി ഇവർ തെല്ലും ആശങ്കാകുലരല്ലതാനും.
ഇതിനു തക്കതായ കാരണവുമുണ്ട്. അവിഹിതമായും അനർഹമായും അനുവദിക്കുന്ന വൻതുകയ്ക്കുള്ള വായ്പയുടെ നിശ്ചിത ശതമാനം ഇവരുടെ കൈകളിൽ എത്തിയിരിക്കും. ഫലമോ, ബാങ്കുകളുടെ നഷ്ടവും കിട്ടാക്കടവും കുന്നു കൂടുന്നു.ഉദാഹരണത്തിന്, 2018 ജനുവരി മുതൽ 2018 മാർച്ച് 31 വരെയുള്ള പത്തു ദേശസാൽകൃത ബാങ്കുകളുടെ നഷ്ടക്കണക്ക് ഇപ്രകാരമാണ്.
1. പഞ്ചാബ് നാഷണൽ ബാങ്ക് 13,417 കോടി രൂപ, 2. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7,718 കോടി, 3. കാനറാ ബാങ്ക് 4,860 കോടി, 4. അലഹബാദ് ബാങ്ക് 4,674 കോടി, 5. യൂക്കോ ബാങ്ക് 4,436 കോടി, 6. യൂണിയൻ ബാങ്ക് 2,583 കോടി, 7. ആന്ധ്രാബാങ്ക് 2,536 കോടി, 8. സിൻഡിക്കേറ്റ് ബാങ്ക് 2,195 കോടി, 9. സെട്രൽ ബാങ്ക് ഓഫ് ഇന്ത്യ 2,113 കോടി, 10. ദേനാ ബാങ്ക് 1,932 കോടി.
കഴിഞ്ഞ മാർച്ച് എട്ടിന് ലോക്സഭയിൽ അവതരിപ്പിച്ച കണക്കനുസരിച്ച് മുകളിൽ പറഞ്ഞ പത്തു ബാങ്കുകളുടെ 2017 ലെ നിഷ്ക്രിയ ആസ്തിയുടെ കണക്ക് ഇപ്രകാരമാണ്:
1. പഞ്ചാബ് നാഷണൽ ബാങ്ക് 55,200 കോടി രൂപ, 2. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ 7,716 കോടി, 3. കാനറാ ബാങ്ക് 4860 കോടി, 4. അലഹാബാങ്ക് 4,674 കോടി, 5. യൂക്കോ ബാങ്ക് 4,436 കോടി, 6. യൂണിയൻ ബാങ്ക് 2,583 കോടി, 7. ആന്ധ്രാബാങ്ക് 2,536 കോടി, 8. സിൻഡിക്കേറ്റ് ബാങ്ക് 2,195 കോടി, 9. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 2,113 കോടി, 10. ദേനാ ബാങ്ക് 1932 കോടി.
2017 ഡിസംബർ 31ന് ലോക്സഭയിൽ അവതരിപ്പിച്ച കണക്കു പ്രകാരം, പൊതു മേഖലാ ബാങ്കുകൾ നൽകിയ മൊത്തം കടം 8,40,958 കോടി. ഇതിൽ കർഷകർക്കു നൽകിയ വായ്പ വെറും 69,600 കോടി രൂപ മാത്രം.
ഈ കണക്കിൽനിന്നു മനസിലാക്കേണ്ട വലിയൊരു സത്യമുണ്ട്. മൊത്തം കൊടുത്ത കടമായ 8,40,958 കോടി രൂപയിൽ 69,600 കോടി ഒഴിച്ചാൽ ബാക്കി 7,71,358 കോടി രൂപയും അടച്ചുമാറ്റിയത് കുറെ വൻകിടക്കാരാണ്. ഇവരിൽ പ്രധാനികൾ വിജയ് മല്യ, ലളിത് മോദി, നീരവ് മോദി, ചോക്സി, ജതിൻ മേത്ത എന്നിവരാണ്. തട്ടിച്ചെടുത്ത സ്വത്തുമായി ഇവർ സുരക്ഷിതരായി വിദേശരാജ്യങ്ങളിൽ എത്തി, സുഖജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ഒതുക്കിക്കൊടുത്തു.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പുകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നമ്മുടെ രാജ്യത്തെ 125 കോടി ജനങ്ങൾക്ക് ഒരു വാഗ്ദാനം നൽകിയിരുന്നു. തങ്ങളെ ഭരണം ഏല്പിച്ചാൽ 100 ദിവസത്തിനകം വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള 80 ലക്ഷം കോടി രൂപയുടെ കള്ളപ്പണം രാജ്യത്ത് എത്തിച്ച് ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടുകളിൽ 15 ലക്ഷം രൂപ നിക്ഷേപിക്കും. ഈ വാഗ്ദാനപ്രകാരം നിക്ഷേപം ലഭിച്ച ഒരു ഇന്ത്യക്കാരനെ കണ്ടെത്താൻ മഷിയിട്ടു നോക്കേണ്ടതായി വരും.
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഏറെ വർഷത്തേക്ക് ധാന്യങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും ഇറക്കുമതി ചെയ്താണ് നമ്മുടെ രാജ്യത്തെ കുറവു നികത്തിയിരുന്നത്. ഇതിനായി വലിയ തോതിലുള്ള വിദേശനാണ്യം ചെലവഴിക്കേണ്ടതായും വന്നു. ഈ കുറവുപരിഹരിച്ച് നമ്മുടെ രാജ്യത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിലെത്തിക്കാൻ അന്നത്തെ കേന്ദ്രസർക്കാർ കർഷകർക്കു സാന്പത്തികവും സാങ്കേതികവുമായ സഹായം നൽകുകയുണ്ടായി. അർപ്പണബോധവും കഠിനാധ്വാനികളുമായ അന്നത്തെ കർഷകർ രാജ്യനന്മയ്ക്കുവേണ്ടി മണ്ണിൽ പണിയെടുത്തു. ഫലമോ നമ്മുടെ രാജ്യത്തെ കുറഞ്ഞ സമയംകൊണ്ട് ഭക്ഷ്യ വസ്തുക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തതയിൽ എത്തിക്കാൻ കഴിഞ്ഞു എന്നു മാത്രവുമല്ല പല ഭക്ഷ്യവസ്തുക്കളും കയറ്റി അയയ്ക്കാനുള്ള നിലയിലും എത്തിച്ചു.
ഇപ്പോഴത്തെ സർക്കാരും ഇതിനു മുമ്പു രാജ്യം ഭരിച്ച സർക്കാരും കർഷകർക്കുവേണ്ടി എന്താണു ചെയ്തത്. 2017 മേയ് 31ന് ലോക്സഭയിൽ അവതരിപ്പിച്ച കണക്കനുസരിച്ച് പൊതുമേഖലാ ബാങ്കുകൾ നൽകിയ മൊത്തം കടം 8,140,958 കോടി രൂപ. ഇതിൽ കർഷകർക്കു നൽകിയ കടമാകട്ടെ വെറും 69,600 കോടി രൂപ മാത്രം. ഈ തുകയിൽ ഭൂരിപക്ഷവും ഒരു ലക്ഷത്തിൽ കുറവുള്ളകടവുമായിരിക്കും.
ഒരു ഏക്കർ (0.40 ഹെക്ടർ) സംഘത്തിന്റെ ഈടിന്മേൽ കർഷകർക്കു നൽകുന്ന കടം ഒരു ലക്ഷം രൂപയാണ്. ഈ ഒരു ലക്ഷം രൂപ ലഭിക്കണമെങ്കിൽ തന്നാണ്ടത്തെ കരം അടച്ച രസീത്, കൈവശാവകാശ രേഖ എന്നിവയും അനേക വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ടുള്ള അപേക്ഷയും നൽകണം. ഈ കടത്തിന് ഏഴു ശതമാനം പലിശ. ഓരോ വർഷവും കൃത്യ തീയതിയിൽ പണവും പലിശയും തിരിച്ചടച്ചാൽ പിന്നീട് മൂന്നു ശതമാനം പലിശ സബ്സിഡിയായി ലഭിക്കും. എന്നാൽ, ഒരു ദിവസം വൈകിയാൽ സബ്സിഡി ലഭിക്കില്ല. എന്നുമാത്രമല്ല, ജപ്തി നടപടികളിലേക്ക് നീങ്ങുകയും ചെയ്യും. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ബാങ്കിന്റെ ഭാഗത്തുനിന്നോ സർക്കാരിന്റെ ഭാഗത്തുനിന്നോ ഉണ്ടാകുകയില്ല.
കർഷകന്റെ ഇപ്പോഴത്തെ അവസ്ഥകൂടി പരിശോധിക്കേണ്ടതാണ്. കർഷകർ ഉത്പാദിപ്പിക്കുന്ന വിളകൾക്ക് ഉത്പാദനച്ചെലവിനനുസരിച്ചുള്ള വില ലഭിക്കാറില്ല. നാണ്യവിളകൾക്കും ഭക്ഷ്യവിളകൾക്കും പഴം, പച്ചക്കറി, പാൽ എന്നിവയ്ക്കും ഗതി ഇതുതന്നെ. ഇതിനെതിരേ രാജ്യവ്യാപകമായി 172 കർഷക സംഘടനകൾ സമരം നടത്തിയിട്ടു കേന്ദ്രസർക്കാർ ഗൗനിച്ചില്ല. സമരം പത്രത്തിലും ദൃശ്യമാധ്യമങ്ങളിലും ചിത്രങ്ങളും വാർത്തയും വരുത്തി പ്രശസ്തി നേടാനാണെന്നു കേന്ദ്ര കൃഷിമന്ത്രി പരിഹസിക്കുകയും ചെയ്തു.
കർഷകരുടെ ന്യായമായ അവകാശങ്ങൾ സാധിച്ചുകൊടുക്കുന്നില്ലെങ്കിൽ ഭാവിയിൽ രാജ്യം വലിയ വില നൽകേണ്ടതായി വരും.
എം.എം. ജോസഫ്, പാലാ.