തിരുവനന്തപുരം: അമിതമായ ലാഭം ഈടാക്കി ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നവർക്കു കർശനശിക്ഷ ഉറപ്പാക്കുന്നവിധത്തിൽ നിയമനിർമാണം കൊണ്ടുവരണമെന്ന് കേരള കോണ്ഗ്രസ് - എം ചെയർമാൻ കെ.എം. മാണി. കർഷകരുടെ കണ്ണീരൊപ്പാൻ കേന്ദ്രസർക്കാരിൽ സംസ്ഥാന സർക്കാർ സമ്മർദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിലക്കയറ്റം തടയുക, കാർഷികോത്പന്നങ്ങളുടെ വിലയിടിവു തടയുക, കർഷക പെൻഷൻ യഥാസമയം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോണ്ഗ്രസ് -എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാളികേര സംഭരണം പുനരാരംഭിക്കണം. റബർ വില 200 രൂപയായി നിശ്ചയിച്ച് റബർ വിലസ്ഥിരതാപദ്ധതി കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകണം.
റബറിനു വിലസ്ഥിരത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സഹായിക്കണം, നെല്ല് സംഭരണത്തിലെ കുടിശിക കൊടുത്തു തീർക്കണം. ഏലം, കുരുമുളക് കർഷകർ നേരിടുന്ന പ്രതിസന്ധികൾ അടിയന്തരമായി പരിഹരിക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവരണം.
സംസ്ഥാനത്തെ എല്ലാ കർഷകർക്കും പെൻഷൻ നൽകിയത് കഴിഞ്ഞ യുഡിഎഫ് സർക്കാരിൽ ധനമന്ത്രിയായിരിക്കെ താനാണെന്നു കെ.എം. മാണി പറഞ്ഞു. എന്നാൽ, ഭൂരിഭാഗം കർഷകർക്കും പെൻഷൻ യഥാസമയം ലഭിക്കാത്ത സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്.
കർഷകർ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ അനുഭാവപൂർവം പരിശോധിക്കാനുള്ള മനോഭാവം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും കാർഷിക ഉത്പന്നങ്ങൾക്ക് കുറഞ്ഞ താങ്ങുവില നിശ്ചയിക്കണമെന്നും വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു.
വിലയക്കയറ്റം രൂക്ഷമായിട്ടും ജനങ്ങളുടെ പരിദേവനങ്ങൾ ബധിര കർണങ്ങളിലാണു പതിക്കുന്നതെന്ന് ഡെപ്യൂട്ടി ചെയർമാൻ സി.എഫ്.തോമസ് പറഞ്ഞു. ചരക്കുസേവന നികുതിയുടെ പ്രയോജനം രാജ്യത്തെ സമ്പന്നർക്കാണു ലഭിച്ചതെന്ന് വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി പറഞ്ഞു.
ഉത്പന്നങ്ങളുടെ നിർമാതാക്കൾക്കും ഇടനിലക്കാർക്കുമാണ് ഇതിന്റെ ലാഭം ലഭിച്ചത്. രാജ്യത്തു നടക്കുന്ന കർഷക ആത്മഹത്യകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന കൂട്ടക്കൊലയാണെന്നും ജോസ് കെ. മാണി പറഞ്ഞു.
വിലക്കയറ്റത്തിനെതിരേയും കർഷക താത്പര്യങ്ങൾ സംരക്ഷിക്കാനുമായി കേരള കോണ്ഗ്രസ് സംസ്ഥാന തലത്തിൽ സമരം വ്യാപിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി ജോയ് ഏബ്രഹാം എംപി പറഞ്ഞു.
എംഎൽഎമാരായ റോഷി അഗസ്റ്റിൻ, മോൻസ് ജോസഫ്, ഡോ.എൻ. ജയരാജ്, പാർട്ടി ജനറൽ സെക്രട്ടറി അറയ്ക്കൽ ബാലകൃഷ്ണപിള്ള, ജില്ലാ പ്രസിഡന്റ് കൊട്ടാരക്കര പൊന്നച്ചൻ, പാർട്ടി ജനറൽ സെക്രട്ടറി തോമസ് ഉണ്ണിയാടൻ, ജോസഫ് എം.പുതുശേരി, തോമസ് ചാഴിക്കാടൻ, ജോണ് കെ. മാത്യൂസ്, സ്റ്റീഫൻ ജോർജ്, പ്രഫ. ഡി.കെ.ജോണ്, തോമസ് എം. മാത്തുണ്ണി, പ്രഫ. കെ.എൻ. ആന്റണി, ജോബ് മൈക്കിൾ, വി.വി. ജോഷി, ഇ.ജെ. ആഗസ്തി, വിക്ടർ ടി. തോമസ്, ജേക്കബ് തോമസ് അരികുപുറം, ബെന്നി കക്കാട്, കെ.ജെ. ദേവസ്യ, ഫിലിപ്പ് കുഴികുളം, സജി മഞ്ഞക്കടമ്പൻ, സണ്ണി തെക്കേടം, ജോസഫ് പാലത്തിനാൽ, മാത്യു ജോർജ്, എലിസബത്ത് മാമ്മൻ മത്തായി, മേരി സെബാസ്റ്റ്യൻ, വി.ടി. ജോസഫ്, വി.സി. ഫ്രാൻസിസ്, ബേബി മാത്യു, ജോയി മുളവരിക്കൽ, താന്നിവിള ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.