തിരുവനന്തപുരം: സർക്കാർ മദ്യനയം തിരുത്തിയില്ലെങ്കിൽ കനത്ത വില നൽകേണ്ടിവരുമെന്ന് സിഎസ്ഐ സഭാ മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മൻ. മദ്യനയത്തിനെതിരേ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മദ്യലോബിയുടെ വോട്ടു കൊണ്ടല്ല, സാധാരണ ജനങ്ങളുടെ വോട്ടുവാങ്ങിയാണ് അധികാരത്തിലെത്തിയതെന്ന് സർക്കാർ ഓർമിക്കണം. വികസനത്തിന്റെ പേരിൽ സംസ്ഥാനമാകെ മദ്യം ഒഴുക്കുകയാണ് സർക്കാർ ചെയ്യുന്നത്. നാട്ടിലുള്ള ജനങ്ങളെയാകെ മദ്യം കുടിപ്പിച്ചു കൊല്ലുന്ന നയത്തിൽ നിന്നു സർക്കാർ പിന്മാറണം. വികസനത്തിന്റെയും ടൂറിസത്തിന്റെയും പേരുപറഞ്ഞ് നാട്ടിൽ മദ്യമൊഴുക്കാൻ അനുവദിക്കില്ല. നിലവിലെ പ്രതിഷേധത്തിൽ നിന്നും പാഠമുൾക്കൊണ്ട് മദ്യനയം തിരുത്താൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെട്ടിക്കടകളിൽ വരെ മദ്യം സുലഭമാക്കുന്ന നിലയിലാണ് സർക്കാർ മുന്നോട്ടുപോകുന്നത്. നഗരപാലിക ബിൽ ഭേദഗതി ചെയ്ത് മദ്യമുതലാളിമാർക്ക് കൂടുതൽ സൗകര്യങ്ങൾ ചെയ്ത് കൊടുക്കുകയാണ്. പാവപ്പെട്ടവരുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുമെന്ന് തെരെഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം നൽകിയവർ പ്രഖ്യാപനത്തിനു വിപരീതമായുള്ള പ്രവർത്തനമാണ് പിന്നീട് നടത്തിയതെന്ന് കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പുമായ ഡോ.എം. സൂസപാക്യം പറഞ്ഞു. പൂട്ടിയ ബാറുകളെല്ലാം ഈ സർക്കാർ അധികാരത്തിൽ വന്നശേഷം തുറന്നു. സമൂഹത്തിലെ വിവിധ തലങ്ങളിൽപ്പെട്ട ജനങ്ങൾ ഒരുമിച്ചെത്തിയ ഈ സമരം സർക്കാരിനുള്ള താക്കീതാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധികാരത്തെ അട്ടിമറിച്ച് മദ്യാധികാരത്തെ കൊണ്ടുവരികയാണ് സർക്കാർ ചെയ്തതെന്ന് സമരത്തിൽ പ്രസംഗിച്ച മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാനായ മാവേലിക്കര ബിഷപ് ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു. വിദ്യാലയങ്ങൾക്കും ദേവാലയങ്ങൾക്കും അടുത്ത് മദ്യാലയങ്ങൾ ആരംഭിക്കുന്നത് ആർക്കു വേണ്ടിയാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ മദ്യനയം കൊണ്ട് ജനങ്ങളെ ദ്രോഹിക്കുന്ന സർക്കാരിനുള്ള താക്കീതാണ് ഈ ജനകീയമുന്നേറ്റമെന്നു മുതിർന്ന കോണ്ഗ്രസ് നേതാവ് വി.എം.സുധീരൻ പറഞ്ഞു. നാട്ടിലെ പാവങ്ങളെ മദ്യദുരന്തത്തിലേക്ക് തള്ളിവിട്ട് ആരോഗ്യവും കുടുംബഭദ്രതയും തകർത്ത് കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. മദ്യമുതലാളിമാർക്കുവേണ്ടി ആദ്യം മദ്യനയം രൂപീകരിച്ച സർക്കാർ പിന്നീട് ദൂരപരിധി കുറച്ചു. മദ്യശാലകൾക്ക് അനുമതി നൽകാനുള്ള തദ്ദേശസ്ഥാപനങ്ങളുടെ അധികാരം എടുത്തുകളഞ്ഞു. ചരിത്രം സർക്കാരിന് മാപ്പ് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ പുതിയ മദ്യനയം മൂലം സംസ്ഥാനത്തെ വീടുകളിലേക്ക് മദ്യം കടന്നുകയറിയെന്നു ധർണാസമരത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിച്ച കവിയത്രി സുഗതകുമാരി പറഞ്ഞു. ഈ വിധത്തിൽ നാട്ടിൽ മദ്യമൊഴുക്കുന്നവർക്കു മാപ്പില്ലെന്നും സുഗതകുമാരി പറഞ്ഞു. സർക്കാർ അടിയന്തരമായി മദ്യനയം തിരുത്താൻ തയാറാകണമെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി ആവശ്യപ്പെട്ടു.
മദ്യനയം തിരുത്തുക, ടൂറിസത്തിന്റെ മറവിൽ കേരളത്തെ മദ്യത്തിൽ മുക്കാനുള്ള നീക്കം അവസാനിപ്പിക്കുക, ഈ വർഷവും 10 ശതമാനം സർക്കാർ മദ്യഷാപ്പുകൾ അടച്ചുപൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മ്യൂസിയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച സെക്രട്ടേറിയറ്റ് മാർച്ച് ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം, ശാന്തിഗിരി മഠം ഓർഗനൈസിംഗ് സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി എന്നിവർ ചേർന്നു ഫ്ളാഗ് ഓഫ് ചെയ്തു.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസ്, ഫാ. ജേക്കബ് മണ്ണാറപ്രയിൽ കോർ എപ്പിസ്കോപ്പ, അമ്പൂരി ഫൊറോന വികാരി ഫാ.ജോസഫ് ചൂളപ്പറമ്പിൽ, ശിവഗിരിമഠത്തിലെ സ്വാമി ബോധി തീർഥാനന്ദ, ഗാന്ധിയൻ പി. ഗോപിനാഥൻ നായർ, റവ.ഡോ.ജോർജ് ജെ. ഗോമസ്, ഫാ.ജോണ് അരീക്കൽ, ജനാബ് സഹീർ മൗലവി, നേച്ചർ ലൈഫ് ഇന്റർനാഷണൽ സ്ഥാപകൻ ഡോ.ജേക്കബ് വടക്കാഞ്ചേരി തുടങ്ങിയവർ പ്രതിഷേധമാർച്ചിനു നേതൃത്വം നൽകി.
ട്രിവാൻഡ്രം സോഷൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ലെനിൻ രാജ് നന്ദി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.