ന്യൂഡൽഹി: കോമണ്‍വെൽത്ത് ഗെയിംസ്, 2ജി സ്പെക്ട്രം, കെജി ബേസിൻ വാതക ഇടപാട്, ഹെലികോപ്റ്റർ ഇടപാട് തുടങ്ങിയ വിവാദ വിഷയങ്ങളിലടക്കം പാർലമെന്റിനു സമർപ്പിച്ച 80 റിപ്പോർട്ടുകളും ഭരണപക്ഷത്തിനു ഭൂരിപക്ഷമുള്ള പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിൽ ഏകകണ്ഠമായിരുന്നുവെന്ന അപൂർവ റിക്കാർഡിന്റെ നേട്ടവുമായി പ്രഫ. കെ.വി. തോമസ് പിഎസി അധ്യക്ഷ പദവി ഇന്നലെ ഒഴിഞ്ഞു. ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയാണു പിഎസിയുടെ പുതിയ ചെയർമാൻ.
ഒരേ പാർലമെന്റിൽ തുടർച്ചയായി മൂന്നു വർഷം പിഎസി ചെയർമാനായ ഏക വ്യക്തിയെന്ന റിക്കാർഡും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ വിശ്വസ്തനായ തോമസിന്റെ പേരിലായി. തോമസിനു മുന്‍പു മുതിർന്ന ബിജെപി നേതാവ് ഡോ. മുരളി മനോഹർ ജോഷി നാലു വർഷം പിഎസി അധ്യക്ഷനായിരുന്നുവെങ്കിലും രണ്ടു വ്യത്യസ്ത ലോക്സഭയുടെ കാലയളവിലായിരുന്നു അത്. മലയാളിയായ സി.എം. സ്റ്റീഫൻ അടക്കം മുൻഗാമികളിൽ പലരും ഒരു വർഷം മാത്രമേ പിഎസി ചെയർമാനായിരുന്നുള്ളൂ. മുൻ പ്രധാനമന്ത്രിമാരായ എ.ബി. വാജ്പേയി, പി.വി. നരസിംഹ റാവു തുടങ്ങിയവരും പിഎസി അധ്യക്ഷന്മാരായിരുന്നിട്ടുണ്ട്. കീഴ്വഴക്കമനുസരിച്ചു പ്രതിപക്ഷത്തിനു നൽകുന്ന പ്രധാന പാർലമെന്ററി സമിതിയാണ് പിഎസി.
കോണ്‍ഗ്രസിനും മുതിർന്ന നേതാക്കൾക്കും വലിയ തലവേദനയാകുമായിരുന്ന യുപിഎ ഒന്നും രണ്ടും സർക്കാരുകളുടെ കാലത്തെ സിഎജി റിപ്പോർട്ടുകളാണ് തോമസ് അധ്യക്ഷനായ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഏകകണ്ഠമായ റിപ്പോർട്ടുകളോടെ സ്പീക്കർക്കു സമർപ്പിച്ചതെന്നതു ശ്രദ്ധേയമാണ്. വിവാദ ഹെലികോപ്റ്റർ ഇടപാട് ഉൾപ്പെടെപ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടുകളിലും തോമസിന്റെ തന്ത്രപരമായ ഇടപെടലുകൾ എ.കെ. ആന്റണിക്കും അലോസരം ഒഴിവാക്കി. പ്രതിരോധ ഉപസമിതി അധ്യക്ഷ പദവി ബിജെപി ചോദിച്ചെങ്കിലും തോമസ് നൽകിയിരുന്നില്ല. എന്നാൽ, കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടൽ ഒഴിവാക്കാനും കഴിഞ്ഞു. പിഎസിയിലെ 21 അംഗങ്ങളിൽ തോമസ് അടക്കം നാലു പേർ മാത്രമായിരുന്നു കോണ്‍ഗ്രസിൽ നിന്നുണ്ടായിരുന്നത്. ബിജെപിക്ക് 12 അംഗങ്ങളുണ്ട്.
പ്രധാനമന്ത്രിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാകുമെന്ന കെ.വി. തോമസിന്റെ പ്രസ്താവനയാണു പിഎസി ചെയർമാനെന്ന നിലയിൽ വലിയ വിവാദമായത്. മന്ത്രിമാരിലെ ഒന്നാമനാണു പ്രധാനമന്ത്രിയെന്നും സമിതിയിൽ ഏകാഭിപ്രായം ഉണ്ടെ ങ്കിൽ സ്പീക്കറുടെ അനുമതിയോടെ പിഎസിക്കു പ്രധാനമന്ത്രിയെയും വിളിക്കാമെന്ന നിലപാടാണു തോമസ് സ്വീകരിച്ചത്. സമിതിയിലെ ബിജെപി അംഗങ്ങൾ ഇതിനെ ചോദ്യം ചെയ്തു. എന്നാൽ മന്ത്രിമാരെ പോലും വിളിക്കരുതെന്നു സ്പീക്കർ സുമിത്ര മഹാജൻ നിർദേശം നൽകി. സ്പീക്കറുടെ ഈ നിർദേശത്തിനു മുകളിലാണു പാർലമെന്ററി സമിതി ചട്ടമെന്ന നിലപാടാണു സ്പീക്കർ വിളിച്ച യോഗത്തിലും തോമസ് ആവർത്തിച്ചത്.
നോട്ട് അസാധുവാക്കൽ, പൊതുമേഖലാ ബാങ്കുകളുടെ വൻ കിട്ടാക്കടം എന്നിവയുടെ പേരിൽ റിസർവ് ബാങ്ക് ഗവർണർ ഉൗർജിത് പട്ടേലിനെയും മുൻ ഗവർണർ രഘുറാം രാജനെയും എസ്ബിഐ അടക്കമുള്ള പൊതുമേഖലാ ബാങ്ക് ചെയർമാൻമാർ അടക്കമുള്ള ഉന്നതരെയും തോമസിന്റെ കാലത്തു പിഎസി വിളിച്ചു വരുത്തി വിശദീകരണം തേടി. പൊതുമേഖലാ ബാങ്കുകൾക്ക് ഏഴു ലക്ഷം കോടിയോളം രൂപ കിട്ടാക്കടം ഉണ്ടെന്നും ഇതിൽ അഞ്ചു ലക്ഷം കോടിയും സ്വകാര്യ മേഖലയിലാണെന്നും പിഎസി ചൂണ്ടിക്കാട്ടി.
വിദ്യാർഥികൾ, കർഷകർ, ചെറുകിട കച്ചവടക്കാർ തുടങ്ങിയവരുടെ കിട്ടാക്കടം ഒരു ലക്ഷം കോടി മാത്രമാണ്. അതിനാൽ വിദ്യാഭ്യാസ- കാർഷിക വായ്പകളുടെ പേരിൽ പാവപ്പെട്ടവരെ ഉപദ്രവിക്കാതെ വൻകിടക്കാരുടെ കടം തിരികെപ്പിടിക്കാൻ നിർദേശവും നൽകി. ഇതേ തുടർന്ന് കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനുള്ള മാർഗം തേടി കേന്ദ്രസർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു.
പാർലമെന്റിലെയും സംസ്ഥാനങ്ങളിലെയും പിഎസി പ്രവർത്തനം സുതാര്യമാക്കണമെന്നും മാധ്യമപ്രവർത്തകരെ യോഗങ്ങളിൽ അനുവദിക്കാമെന്നും തോമസ് ശിപാർശ നൽകി. കേന്ദ്ര, സംസ്ഥാന പിഎസികളുടെ സംയുക്ത യോഗം 15 വർഷത്തിനു ശേഷം 2015ൽ ഡൽഹിയിൽ വിളിച്ചുകൂട്ടി ചർച്ച നടത്തിയ ശേഷമായിരുന്നു ഇതുസംബന്ധിച്ച റിപ്പോർട്ട് സ്പീക്കർക്കു നൽകിയത്. പിഎസി ശിപാർശകൾ നടപ്പാക്കാൻ സർക്കാരുകളെ ബാധ്യസ്ഥരാക്കണമെന്നും ശിപാർശയുണ്ട്.
ഇന്ത്യയിലെ പിഎസിക്ക് അന്താരാഷ്ട്ര മുഖം നൽകാനും തോമസ് ശ്രദ്ധിച്ചു. ലണ്ട ൻ, മാൾട്ട, ഓസ്ട്രേലിയയിലെ അഡലെയ്ഡ്, ബ്രിസ്ബേൻ എന്നിവിടങ്ങളിൽ നടന്ന വിവിധ അന്താരാഷ്ട്ര പിഎസി സമ്മേളനങ്ങളിൽ തോമസ് പങ്കെടുത്തിരുന്നു.
ചരിത്രപരമായ ഭക്ഷ്യസുരക്ഷാ ബിൽ പാസാക്കിയ കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ മന്ത്രി എന്നതും തോമസിന്റെ തൊപ്പിയിലെ തൂവലാണ്. എംഎൽഎയായിരിക്കേയാണ് തോമസ് 2009ൽ എറണാകുളത്തു നിന്നു ലോക്സഭയിലേക്ക് വിജയിച്ചത്. കോണ്‍ഗ്രസിന്റെ അന്നത്തെ കേരള നേതൃത്വം അനുകൂലമല്ലാതിരുന്നിട്ടും സോണിയ നേരിട്ട് തോമസിനെ സ്ഥാനാർഥിയാക്കുകയായിരുന്നു.
ആദ്യ യുപിഎ മന്ത്രിസഭയുടെ തുടക്കം മുതൽ ശരത് പവാറിന്റെ കീഴിൽ ഭക്ഷ്യ സഹമന്ത്രിയായിരുന്ന തോമസിനെ 2010ലാണ് സ്വതന്ത്ര ചുമതലയോടെ പ്രമോഷൻ നൽകിയത്. എംപിയും മന്ത്രിയും പിഎസി ചെയർമാനുമെന്ന നിലയിലുള്ള തോമസിന്റെ പ്രവർത്തനങ്ങളെ സോണിയയും ആന്റണിയും അടക്കമുള്ളവർ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.