തൃശൂര്‍ ഡിസിസിയില്‍ കൂട്ടരാജി
Sunday, December 30, 2012 10:31 PM IST
തൃശൂര്‍: അച്ചടക്കം പാലിക്കണമെന്നും പരസ്യപ്രസ്താവനകള്‍ ഒഴിവാക്കണമെന്നുമുള്ള കെപിസിസി നിര്‍ദേശം മറികടന്നു സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമായി ഐ ഗ്രൂപ്പുകാര്‍ കൂട്ടരാജി നല്കി. തൃശൂര്‍ ഡിസിസിയില്‍ സമാന്തര യോഗം ചേര്‍ന്നാണ് 21 ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളില്‍ 12 പേര്‍ രാജി സമര്‍പ്പിച്ചത്. ഡിസിസി പ്രസിഡന്റ് അഡ്വ. വി. ബാലറാം രാജി സ്വീകരിച്ചു.

ജില്ലയിലെ മഹാഭൂരിപക്ഷം വരുന്ന പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ പുതിയ ഡിസിസി പ്രസിഡന്റിനെ നിയമിച്ചതില്‍ പ്രതിഷേധിച്ചാണു ഭാരവാഹികള്‍ രാജിവയ്ക്കുന്നതെന്നും രാജി കെപിസിസി പ്രസിഡന്റിനു കൈമാറുമെന്നും ബാലറാം അറിയിച്ചു. ജില്ലയിലെ ബ്ളോക്ക്, മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ രണ്ടാംഘട്ടമായി രാജി സമര്‍പ്പിക്കും.

ഡിസിസി വൈസ് പ്രസിഡന്റ് സി.എന്‍. ഗോവിന്ദന്‍കുട്ടി, ജനറല്‍ സെക്രട്ടറിമാരായ ജോസഫ് ചാലിശേരി, എം.കെ. അബ്ദുള്‍സലാം, സുനില്‍ അന്തിക്കാട്, ജോസ് വള്ളൂര്‍, വിന്‍സന്റ് കാട്ടൂക്കാരന്‍,

അഡ്വ. എം.എസ്. അനില്‍കുമാര്‍, എ.എസ്. വേലായുധന്‍, എ.ആര്‍. രാധാകൃഷ്ണന്‍, സാറാമ്മ മാത്തപ്പന്‍, എം.വി. കുര്യന്‍, ട്രഷറര്‍ പി.കെ. അബൂബക്കര്‍ ഹാജി എന്നിവരാണ് രാജിസമര്‍പ്പിച്ചത്. രാജിസമര്‍പ്പണത്തോടനുബന്ധിച്ചു ഡിസിസിയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ ഡിസിസി പ്രസിഡന്റ് എം.പി. ഭാസ്കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഐ ഗ്രൂപ്പുകാരും എംഎല്‍എമാരുമായ തേറമ്പില്‍ രാമകൃഷ്ണന്‍, എം.പി. വിന്‍സെന്റ്, മേയര്‍ ഐ.പി. പോള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


എംഎല്‍എമാര്‍ രാജിവയ്ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, നിലവില്‍ സാധ്യതയില്ലെന്നു ബാലറാം മറുപടി നല്കി. എ ഗ്രൂപ്പുകാരനായ ഒ. അബ്ദുറഹ്മാന്‍കുട്ടിക്കു ഡിസിസി പ്രസിഡന്റുസ്ഥാനം നല്കിയതിനെത്തുടര്‍ന്ന് രാജിപ്രഖ്യാപനം നടത്തിയ എംഎല്‍എമാര്‍ പിന്നീടു നിലപാടില്‍നിന്നു പിന്നോട്ടുപോകുകയായിരുന്നു.

തൃശൂര്‍ ഡിസിസി അധ്യക്ഷസ്ഥാനം ഐ ഗ്രൂപ്പിനു തിരിച്ചുകിട്ടുന്നതുവരെ കെപിസിസിയിലും എഐസിസിയിലും ശക്തമായ സമ്മര്‍ദം ചെലുത്തുമെന്ന് എം.പി. വിന്‍സെന്റ് എംഎല്‍എ “ദീപിക’യോടു പറഞ്ഞു.

ഇതിന്റെ ആദ്യപടിയാണ് ഡിസിസി ഭാരവാഹികളുടെ രാജി. കെപിസിസിയോടോ എഐസിസിയോടോ എതിര്‍പ്പില്ല. പി.സി. ചാക്കോയുടെ ചരടുവലിയിലാണ് ഐ ഗ്രൂപ്പിനു സ്ഥാനം നഷ്ടപ്പെട്ടത്. ചാക്കോയ്ക്കെതിരേയാണു ഞങ്ങളുടെ പ്രതിഷേധം. ഐ ഗ്രൂപ്പിനു സ്ഥാനം ലഭിക്കാനായി എംഎല്‍എ സ്ഥാനം ത്യജിക്കാനും തയാറാണെന്നും നേരത്തേ നടത്തിയ പ്രഖ്യാപനത്തില്‍നിന്നു പിന്നോട്ടുപോകില്ലെന്നും വിന്‍സെന്റ് പറഞ്ഞു.

ഡിസിസി പ്രസിഡന്റുസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഐ വിഭാഗം നേരത്തേ ഡിസിസിയില്‍ വിപുലമായ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ ഡിസിസി ഓഫീസില്‍ യോഗം ചേര്‍ന്നത്.

നിലവില്‍ 21 ഡിസിസി ഭാരവാഹികളില്‍ എട്ടുപേര്‍ എ ഗ്രൂപ്പുകാരാണ്. ബ്ളോക്ക് ഭാരവാഹികളില്‍ 15 പേരും മണ്ഡലം ഭാരവാഹികളില്‍ 82 പേരും കെപിസിസി അംഗങ്ങളില്‍ 20 പേരും ഐ ഗ്രൂപ്പുകാരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.