കൊച്ചി റോഡുകള്‍: പുതിയ ട്രാഫിക് നിയന്ത്രണം വേണമെന്നു കോടതി
കൊച്ചി റോഡുകള്‍: പുതിയ ട്രാഫിക് നിയന്ത്രണം വേണമെന്നു കോടതി
Wednesday, September 17, 2014 12:26 AM IST
കൊച്ചി: എറണാകുളം നഗരത്തിലെ റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിന്റെ ഭാഗമായി പുതിയ ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. മെട്രോ റെയില്‍ നിര്‍മാണം, റോഡുകളുടെ ശോച്യാവസ്ഥ എന്നിവ കണക്കിലെടുത്തും കാല്‍നടക്കാരുടെയും മറ്റു യാത്രക്കാരുടെയും സുരക്ഷയും സൌകര്യവും കണക്കിലെടുത്തുമാകണം പുതിയ നിയന്ത്രണമെന്നും ജസ്റീസ് എ. മുഹമ്മദ് മുഷ്താഖ് നിര്‍ദേശിച്ചു.

സിറ്റി പോലീസ് അസിസ്റന്റ് കമ്മീഷണറാണു പുതിയ സംവിധാനം രൂപീകരിക്കേണ്ടത്. അതിനായി കോര്‍പറേഷന്‍, പിഡബ്ള്യുഡി, മെട്രോ റെയില്‍ എന്നിവയുടെ പ്രതിനിധികളുടെ യോഗം രണ്ടാഴ്ചയ്ക്കകം വിളിക്കണം. യോഗത്തിലെടുക്കുന്ന തീരുമാനം ഈ മാസം 30നു മുമ്പ് കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിക്കണം. നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി എറണാകുളം ജില്ലാ റെസിഡന്റ്സ് അസോസിയേഷന്‍ അപ്പക്സ് കൌണ്‍സിലിനു (എഡ്രാക്) വേണ്ടി പി. രംഗദാസ പ്രഭു നല്‍കിയ ഹര്‍ജിയാണു ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.


നേരത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ കോടതി ജില്ലാ കളക്ടര്‍ക്കും പിഡബ്ള്യുഡിക്കും കോര്‍പറേഷനും നാഷണല്‍ ഹൈവേ അഥോറിറ്റിക്കും നിര്‍ദേശം നല്‍കിയിരുന്നു. പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും ഇതുവരെ നടപടിയാകാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.

നഗരത്തിലോടുന്ന ബസുകളുടെ ഓവര്‍ടേക്കിംഗും നിരോധിച്ചിരുന്നു. ബസുകളുടെ അമിതവേഗവും റോഡുകളുടെ ശോച്യാവസ്ഥയുമാണ് അപകടങ്ങള്‍ക്കു കാരണമെന്നു കോടതി നിരീക്ഷിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.