കേരള സര്‍വകലാശാല സെനറ്റ് യോഗം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പിരിച്ചുവിട്ടു
Wednesday, September 17, 2014 12:40 AM IST
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് കേരള സര്‍വകലാശാല സെനറ്റ് യോഗം വൈസ് ചാന്‍സലര്‍ പി.കെ. രാധാകൃഷ്ണന്‍ പിരിച്ചുവിട്ടു. ജ്യോതികുമാര്‍ ചാമക്കാലയെ സെനറ്റില്‍ നിന്നു പുറത്താക്കണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നാണു പ്രതിപക്ഷം ബഹളം വച്ചത്. സെനറ്റംഗങ്ങളായ കടകംപള്ളി സുരേന്ദ്രന്‍, വി.ശിവന്‍കുട്ടി എംഎല്‍എ, മേയര്‍ കെ. ചന്ദ്രിക തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷാംഗങ്ങളാണു ബഹളംവച്ചത്. ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിച്ച ശേഷം മറ്റു നടപടിക്രമങ്ങളിലേക്കു കടക്കാതെ വൈസ് ചാന്‍സലര്‍ യോഗം പിരിച്ചുവിട്ടു.

എംസിഎ വിദ്യാര്‍ഹികള്‍ക്കു പരീക്ഷയില്‍ മേഴ്സി ചാന്‍സ് നല്‍കല്‍, നാഷണല്‍ ഗെയിംസിനു കാര്യവട്ടത്തു സ്റേഡിയം നിര്‍മിക്കുന്നതിനുള്ള സ്ഥലം സംബന്ധിച്ച കാര്യം തുടങ്ങിയ നിര്‍ണായക തീരുമാനമെടുക്കാതെയാണ് സെനറ്റ് യോഗം പിരിഞ്ഞത്.അതേസമയം, ജ്യോതികുമാര്‍ ചാമക്കാലയ്ക്കെതിരായ പരാതിയില്‍ വൈസ് ചാന്‍സലര്‍ ഇന്നു ഹിയറിംഗ് നടത്തും. ഇല്ലാത്ത ഭൂമിയുടെ പേരില്‍ സ്വാശ്രയ ബിഎഡ് കോളജ് സ്വന്തമാക്കാന്‍ ശ്രമിച്ചെന്നാണു ജ്യോതികുമാര്‍ ചാമക്കാലയ്ക്കെതിരായ ആക്ഷേപം. പരാതിയിന്മേല്‍ കേരള സര്‍വകലാശാല ഹിയറിംഗ് നടത്തുന്നതിനു ഹൈക്കോടതി നല്‍കിയിരുന്ന സ്റേ നീക്കി. ഇതേതുടര്‍ന്നാണ് ഇന്നു ജ്യോതികുമാര്‍ ചാമക്കാലക്കെതിരായ പരാതിയിന്മേല്‍ വൈസ് ചാന്‍സലര്‍ ഹിയറിംഗ് നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.