അധികനികുതിയും വെള്ളക്കരവും ജനങ്ങള്‍ ബഹിഷ്കരിക്കണം: പിണറായി
അധികനികുതിയും വെള്ളക്കരവും ജനങ്ങള്‍ ബഹിഷ്കരിക്കണം: പിണറായി
Friday, September 19, 2014 11:34 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മദ്യനയത്തിന്റെ പേരില്‍ ജനങ്ങളുടെമേല്‍ അധിക നികുതിഭാരം അടിച്ചേല്‍പ്പിക്കാനാവില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനു നികുതി കൂട്ടാന്‍ അവകാശമുണ്ട്. എന്നാല്‍, മന്ത്രിസഭാ തീരുമാനം വഴി മാത്രം ഇത്രയും നികുതിഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ച മറ്റൊരു സര്‍ക്കാരുമില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ച അധികനികുതിയും വെള്ളക്കരവും ബഹിഷ്കരിക്കാന്‍ ജനങ്ങള്‍ തയാറാകണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

യുദ്ധകാലത്തോ ക്ഷാമകാലത്തോ സ്വീകരിക്കുന്ന വിധത്തിലുള്ള തീരുമാനമാണു സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. നിയമസഭയെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ എടുത്ത തീരുമാനം അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരേ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുടിവെള്ളത്തിന്റെ നിരക്കു വര്‍ധിപ്പിച്ച സര്‍ക്കാര്‍, കോടികള്‍ കുടിശിക വരുത്തിയിട്ടുള്ള വമ്പന്‍മാരില്‍നിന്നു പണം പിരിച്ചെടുക്കാന്‍ മുതിരുന്നില്ല. ഇത്തരക്കാരുടെ പിണിയാളന്മാരായി സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഭാരം ജനങ്ങള്‍ പേറണമോയെന്നും പിണറായി വിജയന്‍ ചോദിച്ചു. നികുതി വര്‍ധിപ്പിച്ചതില്‍നിന്നു ധനമന്ത്രിയായ കെ.എം. മാണിക്കും ഒഴിഞ്ഞുമാറാനാകില്ല.


ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നാലു വര്‍ഷം തികയുന്നതിനു മുമ്പു തന്നെ ഏഴായിരം കോടി രൂപയുടെ നികുതി ഭാരമാണ് അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. മദ്യനിരോധനത്തിന്റെ പേരില്‍ സംസ്ഥാനം സാമ്പത്തിക പ്രയാസത്തിലായെന്നു പറയുന്ന സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം.

സംസ്ഥാനത്തു ബാറുകള്‍ അടഞ്ഞുകിടക്കുന്നതുമൂലം മദ്യവരുമാനം കുറഞ്ഞുവെന്നു പറയുന്നതില്‍ അടിസ്ഥാനമില്ല. നികുതിവര്‍ധനയ്ക്കെതിരേയുള്ള പ്രക്ഷോഭ പരിപാടികള്‍ എല്‍ഡിഎഫ് യോഗം ചേര്‍ന്നു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.