ഓട്ടോ-ടാക്സി നിരക്കുവര്‍ധന ഇന്നു മുതല്‍; സര്‍ക്കാര്‍ ഫീസുകളും വെള്ളക്കരവും വര്‍ധിക്കും
ഓട്ടോ-ടാക്സി നിരക്കുവര്‍ധന ഇന്നു മുതല്‍; സര്‍ക്കാര്‍ ഫീസുകളും വെള്ളക്കരവും  വര്‍ധിക്കും
Wednesday, October 1, 2014 12:31 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്കുവര്‍ധന ഇന്നു പ്രാബല്യത്തില്‍. വിദ്യാഭ്യാസ മേഖലയിലേത് ഒഴികെ എല്ലാ സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസും ഇന്നു മുതല്‍ വര്‍ധിക്കും. വെള്ളക്കരം വര്‍ധനയും ഇന്നു നിലവില്‍ വരും. എന്നാല്‍ സിഗററ്റ്, മദ്യം എന്നിവയുടെ വിലവര്‍ധന നീളും.

പുതിയ നിരക്കനുസരിച്ച് ഓട്ടോറിക്ഷയുടെ കുറഞ്ഞ നിരക്ക് 20 രൂപയും ടാക്സിയുടേത് 150 രൂപയുമായി. ഓട്ടോറിക്ഷയുടെ ഒന്നേകാല്‍ കിലോമീറ്ററിന് 15 രൂപ എന്ന മിനിമം നിരക്കാണ് ഒന്നര കിലോമീറ്ററിന് 20 രൂപയായി വര്‍ധിച്ചത്. ഒന്നര കിലോമീറ്ററിനു ശേഷമുള്ള ദൂരത്തിനു കിലോമീറ്ററിന് 10 രൂപ വീതം നല്‍കണം.

നൂറു രൂപയായിരുന്ന ടാക്സിയുടെ കുറഞ്ഞ നിരക്കാണ് 150 ആയി വര്‍ധിക്കുന്നത്. ഒമ്പതു രൂപയുണ്ടായിരുന്ന കിലോമീറ്റര്‍ നിരക്ക് 15 രൂപയായി. രാത്രികാല നിരക്കിലും കാത്തിരിപ്പ് വാടകയിലും ആനുപാതിക വര്‍ധനയുണ്ട്. ഭൂമി, പ്ളാന്റേഷന്‍ നികുതി വര്‍ധനയും ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചതോടെ പ്രാബല്യത്തിലായി.


വിവിധ സേവനങ്ങള്‍ക്കു 10 രൂപയ്ക്കു മുകളില്‍ സര്‍ക്കാര്‍ ഈടാക്കുന്ന ഫീസുകളും ഇന്നു വര്‍ധിക്കുകയാണ്. പിഎസ്സി പരീക്ഷാഫീ സും ഇതില്‍ ഉള്‍പ്പെടുന്നു. 10 രൂപ മുതല്‍ 1000 രൂപ വരെയുള്ള ഫീസുകള്‍ക്ക് 50 ശതമാനവും 1000 രൂപ മുതല്‍ 10,000 രൂപ വരെയുള്ള ഫീസുകള്‍ക്ക് 25 ശതമാനവും അതിനു മുകളിലുള്ള ഫീസുകള്‍ക്കു 15 ശതമാനവുമാണു വര്‍ധന.

ഗതാഗത നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്കുള്ള കുറഞ്ഞ പിഴ 100 രൂപയായിരുന്നത് 150 രൂപയായി വര്‍ധിക്കും. ആശുപത്രി ഫീസുകളും വര്‍ധിക്കും. സര്‍ക്കാര്‍ സംവിധാനങ്ങളുടെ വാടക, ഗതാഗതമേഖലയിലുള്ള ഫീസ് തുടങ്ങിയവയും വര്‍ധിക്കും. വെള്ളക്കരത്തില്‍ 50 മുതല്‍ 60 വരെ ശതമാനം വര്‍ധനയാണ് ഇന്നു പ്രാബല്യത്തില്‍ വരുന്നത്. പ്രതിമാസം 15,000 ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്നവര്‍ക്കു വര്‍ധന ബാധകമാകില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.