കൈക്കൂലി കേസില്‍ സിഐ കോടതിയില്‍ കീഴടങ്ങി
Wednesday, October 22, 2014 12:22 AM IST
തിരുവനന്തപുരം: കൈക്കൂലി കേസില്‍ വിജിലന്‍സ് അന്വേഷിച്ചു വന്ന കഴക്കൂട്ടം മുന്‍ സിഐ വി. ഷിബുകുമാര്‍ നാടകീയമായി കോടതിയില്‍ കീഴടങ്ങി. അഭിഭാഷകരോടൊപ്പം വക്കീല്‍ ഗൌണുമായി വിജിലന്‍സ് കോടതിയില്‍ ഹാജരായാണു കീഴടങ്ങിയത്. ഷിബുകുമാറിനെ 31 വരെ ജുഡീഷല്‍ കസ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ഇന്നലെ രാവിലെ പത്തോടെ കോടതിക്കു സമീപമുള്ള അഭിഭാഷകയുടെ ഓഫീസിലെത്തിയ ഷിബുകുമാര്‍ വക്കീല്‍ ഗൌണും തോളിലിട്ട് 10.30ഓടെ വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ജോണ്‍ ഇല്ലിക്കാടന്‍ മുന്‍പാകെ കീഴടങ്ങുകയായിരുന്നു. തുടര്‍ന്നു കേസന്വേഷിക്കുന്ന പ്രത്യേക വിജിലന്‍സ് സംഘത്തിന്റെ നേതൃത്വത്തില്‍ പോലീസ് വാഹനവുമായി എത്തിയെങ്കിലും കോടതി ജുഡീഷല്‍ കസ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

പ്രതിഭാഗത്തുള്ളയാളെ ഭീഷണിപ്പെടുത്തി സുഹൃത്തായ ഏജന്റിനെ ഉപയോഗിച്ചു കൈക്കൂലി വാങ്ങവേ പണം സഹിതം ഏജന്റിനെ കൊല്ലത്തുനിന്നു വിജിലന്‍സ് സംഘം അറസ്റ് ചെയ്തിരുന്നു. രണ്ടു കിലോമീറ്റര്‍ അകലെ വനിതാ സുഹൃത്തിന്റെ വീട്ടിലുണ്ടായിരുന്ന സിഐ ഷിബുകുമാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒളിവിലായിരുന്ന ഷിബുകുമാര്‍, ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയെങ്കിലും അതു തള്ളപ്പെടു. തുടര്‍ന്നാണ് ഇന്നലെ കീഴടങ്ങിയത്.


മംഗലപുരത്തു സ്വകാര്യ ചാനല്‍ ഷെയര്‍ വില്‍പനയുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ പ്രതിഭാഗത്തുള്ള ഷിജുവില്‍നിന്നു സിഐക്കു വേണ്ടി അര ലക്ഷം രൂപ വാങ്ങവേയാണു ഷിബുകുമാറിന്റെ ഏജന്റ് പിടിയിലായത്. മൊബൈല്‍ ഫോണ്‍ രേഖകള്‍ ശാസ്ത്രീയമായി പരിശോധിച്ച വിജിലന്‍സ് സംഘം ഷിബുകുമാറിന്റെ പങ്ക് വ്യക്തമാക്കുകയായിരുന്നു.

കേസില്‍ അഞ്ചു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഷിജുവിന്റെ ഭാര്യയേയും കേസില്‍ പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയ കഴക്കൂട്ടം സിഐയായിരുന്ന ഷിബുകുമാര്‍ ആദ്യം ഒരു ലക്ഷം രൂപ പണമായി കൈപ്പറ്റി. രണ്ടു ലക്ഷം രൂപയുടെ ചെക്കും നല്‍കി. തുടര്‍ന്ന് 50,000 രൂപ ഉടന്‍ വേണമെന്നു ഷിജുവിനോടാവശ്യപ്പെടുകയായിരുന്നു. ഷിജു വിജിലന്‍സില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നു സംഘം നടത്തിയ ഓപ്പറേഷനിലാണു ഷിബുകുമാറിനുവേണ്ടി പണം വാങ്ങിയ ഏജന്റ് പിടിയിലായത്. തുടര്‍ന്നു ഷിബുവിനെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തു.

കൂടുതല്‍ ചോദ്യംചെയ്യാനായി ഷിബുകുമാറിനെ കസ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്നു വിജിലന്‍സ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.