കൂറുമാറ്റം: താനാളൂര്‍ പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി
Wednesday, October 22, 2014 12:45 AM IST
തിരുവനന്തപുരം: മലപ്പുറം താനാളൂര്‍ ഗ്രാമപഞ്ചായത്തിലെ അംഗമായ മാളിയേക്കല്‍ സുജാതയെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യയാക്കി. ഗ്രാമപഞ്ചായത്ത് അംഗമായ കെ.വി. ഖാലിദിന്റെ ഹര്‍ജി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍ നായര്‍ അംഗീകരിച്ചു. യുഡിഎഫിന്റെ പിന്തുണയോടെ വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥിയായ സുജാത പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെ എല്‍ഡി.എഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെ പാര്‍ലമെന്ററി പാര്‍ട്ടി വിപ്പ് ലംഘിച്ച് അനുകൂലിച്ചതിനാണ് അയോഗ്യത കല്‍പ്പിച്ചത്. തദ്ദേശഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് ആറു വര്‍ഷത്തേക്ക് വിലക്കിയിട്ടുമുണ്ട്.

താനാളൂര്‍ ഗ്രാമപഞ്ചായത്തിലെതന്നെ മറ്റൊരു അംഗമായ പുല്ലൂന്നി ഫാത്തിമയെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.വി. ഖാലിദ് സമര്‍പ്പിച്ച മറ്റൊരു ഹര്‍ജി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ തള്ളി. ഇന്ത്യന്‍ നാഷണല്‍ ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച ഫാത്തിമ യുഡിഎഫ് വിപ്പ് നല്‍കിയ നിര്‍ദേശം ലംഘിച്ച് പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെ പിന്തുണച്ചുവെന്നായിരുന്നു ഹര്‍ജിക്കാരന്റെ പരാതി. എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് നല്‍കിയ നിര്‍ദേശം പാലിച്ച് നിലപാട് സ്വീകരിച്ച ഫാത്തിമയുടെ നടപടി കൂറുമാറ്റ നിരോധനനിയമപ്രകാരം അയോഗ്യതയ്ക്കുള്ള കാരണമല്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിധിച്ചു. ഒരു മുന്നണിയുടെ സഹായത്തോടെ വിജയിച്ച സ്ഥാനാര്‍ഥിക്കു മാത്രമേ ആ മുന്നണിയുടെ പാലമെന്ററി പാര്‍ട്ടിയുടെ വിപ്പ് നല്‍കാനാകൂവെന്നും ഒരു രാഷ്ട്രീയ കക്ഷിയുടെ സ്ഥാനാര്‍ഥിക്കു പാര്‍ലമെന്ററി പാര്‍ട്ടി വിപ്പ് നല്‍കാനാകില്ലെന്നും കമ്മീഷണര്‍ ചൂണ്ടിക്കാട്ടി.


ഹര്‍ജിക്കാരനുവേണ്ടി അഡ്വക്കറ്റുമാരായ എം. ഹാഷിം ബാബുവും, എസ്. സജിയും ഹാജരായി. എതിര്‍ കക്ഷികള്‍ക്കുവേണ്ടി അഡ്വ. അബ്ദുള്‍ ഷുക്കൂര്‍ അറയ്ക്കലാണു ഹാജരായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.