ക്വാറി ലൈസന്‍സ് പുതുക്കാനാവില്ലെന്നു സര്‍ക്കാര്‍
Saturday, October 25, 2014 12:08 AM IST
കൊച്ചി: പരിസ്ഥിതിലോല മേഖലകള്‍ സംബന്ധിച്ചു കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ അന്തിമ വിജ്ഞാപനം വരുന്നതുവരെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കു ലൈസന്‍സ് പുതുക്കികൊടുക്കാനാവില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ പാരിസ്ഥിതിക അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കുള്ള ലൈസന്‍സ് പുതുക്കിനല്‍കാനാവില്ലെന്ന ജിയോളജി വകുപ്പിന്റെ ഉത്തരവിനെ ചോദ്യംചെയ്തുള്ള ഹര്‍ജിയിലാണു സര്‍ക്കാര്‍ നിലപാട്.

കഴിഞ്ഞ 2013 നവംബര്‍ 13നു പശ്ചിമഘട്ടങ്ങളിലെ വികസന, വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ഉന്നതതല പ്രവര്‍ത്തകസമിതി വിലയിരുത്തിയിരുന്നുവെന്നു സത്യവാങ്മൂലം പറയുന്നു. ക്വാറികള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം ഇനി ഉത്തരവുണ്ടാകുന്നതുവരെ തടഞ്ഞു. അതിനെതിരേ ദേശീയ ഹരിത ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജിയില്‍ ഇക്കാര്യം ട്രൈബ്യൂണലും ശരിവച്ചു. മാത്രമല്ല പരിസ്ഥിതി അനുമതിയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയുമില്ലാത്ത ഖനനവും നിരോധിച്ചു. എന്നാല്‍, പിന്നീടു മണല്‍ഖനനം ഒഴികെയുള്ളവയാണു തടഞ്ഞതെന്നു വ്യക്തമാക്കി ട്രൈബ്യൂണല്‍ ഉത്തരവു വന്നതോടെ ക്വാറി നിരോധനം ജിയോളജി വകുപ്പ് പിന്‍വലിച്ചു. എന്നാല്‍, പാരിസ്ഥിതികാനുമതിയില്ലാതെ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട ക്വാറികളുടെ പ്രവര്‍ത്തനം തടഞ്ഞു. ലൈസന്‍സ് തുടര്‍ന്നു നല്‍കിയില്ല. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇതുസംബന്ധിച്ച കരട്വിജ്ഞാപനവും പുറപ്പെടുവിച്ചു. പരിസ്ഥിതിലോല മേഖലകള്‍ ഏതൊക്കെയാണെന്നു തിരിച്ചറിഞ്ഞു വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതു പരിസ്ഥിതി മന്ത്രാലയമാണ്. അതുവരെ പ്രവര്‍ത്തനം നിരോധിച്ചുള്ള 2013 നവംബര്‍ 11ലെ ഉത്തരവ് നിലനില്‍ക്കുമെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.


അതേസമയം, ഇടുക്കി സ്വദേശി ജോബി എം. ചാക്കോ ഉള്‍പ്പെടെ ഒരുകൂട്ടം ക്വാറിയുടമകള്‍ ജിയോളജി വകുപ്പിന്റെ ഉത്തരവിനെ ചോദ്യംചെയ്തു നല്‍കിയ ഹര്‍ജികളിലെ സ്റേ നവംബര്‍ 10 വരെ നീട്ടികൊണ്ടു ജസ്റീസ് എം. മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.